وَهِيَ تَجۡرِي بِهِمۡ فِي مَوۡجٖ كَٱلۡجِبَالِ وَنَادَىٰ نُوحٌ ٱبۡنَهُۥ وَكَانَ فِي مَعۡزِلٖ يَٰبُنَيَّ ٱرۡكَب مَّعَنَا وَلَا تَكُن مَّعَ ٱلۡكَٰفِرِينَ

പര്‍വതങ്ങള്‍ പോലുള്ള തിരമാലകള്‍ക്കിടയിലൂടെ അത് അവരെയും കൊണ്ട് സഞ്ചരിക്കുകയായിരുന്നു. നൂഹ് തന്റെ മകനെ വിളിച്ചു- അവന്‍ വളരെ ദൂരെയായിരുന്നു- "എന്റെ കുഞ്ഞുമോനേ, നീ ഞങ്ങളുടെ കൂടെ ഇതില്‍ കയറുക. നീ സത്യനിഷേധികളോടൊപ്പമാകരുതേ.”


قَالَ سَـَٔاوِيٓ إِلَىٰ جَبَلٖ يَعۡصِمُنِي مِنَ ٱلۡمَآءِۚ قَالَ لَا عَاصِمَ ٱلۡيَوۡمَ مِنۡ أَمۡرِ ٱللَّهِ إِلَّا مَن رَّحِمَۚ وَحَالَ بَيۡنَهُمَا ٱلۡمَوۡجُ فَكَانَ مِنَ ٱلۡمُغۡرَقِينَ

അവന്‍ പറഞ്ഞു: "ഞാനൊരു മലയില്‍ അഭയം തേടിക്കൊള്ളാം. അതെന്നെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിച്ചുകൊള്ളും.” നൂഹ് പറഞ്ഞു: "ഇന്ന് ദൈവ വിധിയില്‍നിന്ന് രക്ഷിക്കുന്ന ഒന്നുമില്ല. അവന്‍ കരുണ കാണിക്കുന്നവരൊഴികെ.” അപ്പോഴേക്കും അവര്‍ക്കിടയില്‍ തിരമാല മറയിട്ടു. അങ്ങനെ അവന്‍ മുങ്ങിമരിച്ചവരില്‍ പെട്ടുപോയി.


وَقِيلَ يَـٰٓأَرۡضُ ٱبۡلَعِي مَآءَكِ وَيَٰسَمَآءُ أَقۡلِعِي وَغِيضَ ٱلۡمَآءُ وَقُضِيَ ٱلۡأَمۡرُ وَٱسۡتَوَتۡ عَلَى ٱلۡجُودِيِّۖ وَقِيلَ بُعۡدٗا لِّلۡقَوۡمِ ٱلظَّـٰلِمِينَ

അപ്പോള്‍ കല്‍പനയുണ്ടായി: "ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്‍ക്കൂ. ആകാശമേ, മഴ നിര്‍ത്തൂ.” വെള്ളം വറ്റുകയും കല്‍പന നടപ്പാവുകയും ചെയ്തു. കപ്പല്‍ ജൂദി പര്‍വതത്തിന്മേല്‍ ചെന്നു നിന്നു. അപ്പോള്‍ ഇങ്ങനെ അരുളപ്പാടുണ്ടായി: "അക്രമികളായ ജനതക്കു നാശം!”


وَنَادَىٰ نُوحٞ رَّبَّهُۥ فَقَالَ رَبِّ إِنَّ ٱبۡنِي مِنۡ أَهۡلِي وَإِنَّ وَعۡدَكَ ٱلۡحَقُّ وَأَنتَ أَحۡكَمُ ٱلۡحَٰكِمِينَ

നൂഹ് തന്റെ നാഥനെ വിളിച്ചു പറഞ്ഞു: "നാഥാ! എന്റെ മകന്‍ എന്റെ കുടുംബത്തില്‍പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യവുമാണ്. നീയോ വിധികര്‍ത്താക്കളില്‍ ഏറ്റവും നന്നായി വിധി കല്‍പിക്കുന്നവനും.”



الصفحة التالية
Icon