عَسَىٰ رَبُّكُمۡ أَن يَرۡحَمَكُمۡۚ وَإِنۡ عُدتُّمۡ عُدۡنَاۚ وَجَعَلۡنَا جَهَنَّمَ لِلۡكَٰفِرِينَ حَصِيرًا

ഇനിയും നിങ്ങളുടെ നാഥന്‍ നിങ്ങളോടു കരുണ കാണിച്ചേക്കാം. അഥവാ നിങ്ങള്‍ പഴയ നിലപാട് ആവര്‍ത്തിച്ചാല്‍ നാം നമ്മുടെ ശിക്ഷയും ആവര്‍ത്തിക്കും. സംശയമില്ല; നരകത്തെ നാം സത്യനിഷേധികള്‍ക്കുള്ള തടവറയാക്കിയിരിക്കുന്നു.


إِنَّ هَٰذَا ٱلۡقُرۡءَانَ يَهۡدِي لِلَّتِي هِيَ أَقۡوَمُ وَيُبَشِّرُ ٱلۡمُؤۡمِنِينَ ٱلَّذِينَ يَعۡمَلُونَ ٱلصَّـٰلِحَٰتِ أَنَّ لَهُمۡ أَجۡرٗا كَبِيرٗا

ഈ ഖുര്‍ആന്‍ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കുന്നു.


وَأَنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ أَعۡتَدۡنَا لَهُمۡ عَذَابًا أَلِيمٗا

പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.


وَيَدۡعُ ٱلۡإِنسَٰنُ بِٱلشَّرِّ دُعَآءَهُۥ بِٱلۡخَيۡرِۖ وَكَانَ ٱلۡإِنسَٰنُ عَجُولٗا

മനുഷ്യന്‍ നന്മക്കുവേണ്ടിയെന്നപോലെ തിന്മക്കുവേണ്ടിയും പ്രാര്‍ഥിക്കുന്നു. അവന്‍ വല്ലാത്ത ധൃതിക്കാരന്‍ തന്നെ.


وَجَعَلۡنَا ٱلَّيۡلَ وَٱلنَّهَارَ ءَايَتَيۡنِۖ فَمَحَوۡنَآ ءَايَةَ ٱلَّيۡلِ وَجَعَلۡنَآ ءَايَةَ ٱلنَّهَارِ مُبۡصِرَةٗ لِّتَبۡتَغُواْ فَضۡلٗا مِّن رَّبِّكُمۡ وَلِتَعۡلَمُواْ عَدَدَ ٱلسِّنِينَ وَٱلۡحِسَابَۚ وَكُلَّ شَيۡءٖ فَصَّلۡنَٰهُ تَفۡصِيلٗا

നാം രാവിനെയും പകലിനെയും രണ്ട് അടയാളങ്ങളാക്കിയിരിക്കുന്നു. അങ്ങനെ നാം രാവാകുന്ന ദൃഷ്ടാന്തത്തിന്റെ നിറംകെടുത്തി. പകലാകുന്ന ദൃഷ്ടാന്തത്തെ പ്രകാശപൂരിതമാക്കി. നിങ്ങള്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള അനുഗ്രഹം തേടാനാണിത്. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും മനസ്സിലാക്കാനും. അങ്ങനെ സകല സംഗതികളും നാം വ്യക്തമായി വേര്‍തിരിച്ചുവെച്ചിരിക്കുന്നു.



الصفحة التالية
Icon