وَيَوۡمَ يَقُولُ نَادُواْ شُرَكَآءِيَ ٱلَّذِينَ زَعَمۡتُمۡ فَدَعَوۡهُمۡ فَلَمۡ يَسۡتَجِيبُواْ لَهُمۡ وَجَعَلۡنَا بَيۡنَهُم مَّوۡبِقٗا

“എന്റെ പങ്കാളികളായി നിങ്ങള്‍ സങ്കല്‍പിച്ചുവെച്ചിരുന്നവരെ വിളിച്ചുനോക്കൂ” എന്ന് അല്ലാഹു പറയുന്ന ദിനം. അന്ന് ഇവര്‍ അവരെ വിളിക്കും. എന്നാല്‍ അവര്‍ ഇവര്‍ക്ക് ഉത്തരം നല്‍കുന്നതല്ല. അവര്‍ക്കിടയില്‍ നാം ഒരു നാശക്കുഴിയൊരുക്കിയിരിക്കുന്നു.


وَرَءَا ٱلۡمُجۡرِمُونَ ٱلنَّارَ فَظَنُّوٓاْ أَنَّهُم مُّوَاقِعُوهَا وَلَمۡ يَجِدُواْ عَنۡهَا مَصۡرِفٗا

അന്ന് കുറ്റവാളികള്‍ നരകം നേരില്‍ കാണും. തങ്ങളതില്‍ പതിക്കാന്‍ പോകയാണെന്ന് അവര്‍ മനസ്സിലാക്കും. അതില്‍നിന്ന് രക്ഷപ്പെടാനൊരു മാര്‍ഗവും അവര്‍ക്ക് കണ്ടെത്താനാവില്ല.


وَلَقَدۡ صَرَّفۡنَا فِي هَٰذَا ٱلۡقُرۡءَانِ لِلنَّاسِ مِن كُلِّ مَثَلٖۚ وَكَانَ ٱلۡإِنسَٰنُ أَكۡثَرَ شَيۡءٖ جَدَلٗا

ഈ ഖുര്‍ആനില്‍ നാം നിരവധി ഉദാഹരണങ്ങള്‍ വിവിധ രീതികളില്‍ ജനങ്ങള്‍ക്ക് വിവരിച്ചുതന്നിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ അതിരറ്റ തര്‍ക്കപ്രകൃതക്കാരന്‍ തന്നെ.


وَمَا مَنَعَ ٱلنَّاسَ أَن يُؤۡمِنُوٓاْ إِذۡ جَآءَهُمُ ٱلۡهُدَىٰ وَيَسۡتَغۡفِرُواْ رَبَّهُمۡ إِلَّآ أَن تَأۡتِيَهُمۡ سُنَّةُ ٱلۡأَوَّلِينَ أَوۡ يَأۡتِيَهُمُ ٱلۡعَذَابُ قُبُلٗا

നേര്‍വഴി വന്നെത്തിയപ്പോള്‍ അതില്‍ വിശ്വസിക്കുകയും തങ്ങളുടെ നാഥനോട് പാപമോചനം തേടുകയും ചെയ്യുന്നതില്‍നിന്ന് ജനത്തെ തടഞ്ഞത്, പൂര്‍വികരുടെ കാര്യത്തിലുണ്ടായ നടപടി തങ്ങളുടെ കാര്യത്തിലും ഉണ്ടാവണം; അഥവാ, ശിക്ഷ തങ്ങള്‍ നേരില്‍ കാണണം എന്ന അവരുടെ നിലപാടു മാത്രമാണ്.



الصفحة التالية
Icon