അനന്തരം അവര്‍ക്ക് ശേഷം അവരുടെ പിന്‍ഗാമികളായി ഒരു തലമുറ രംഗത്ത് വന്നു. അവര്‍ വേദത്തിന്‍റെ അനന്തരാവകാശമെടുത്തു. ഈ നിസ്സാരമായ ലോകത്തിലെ വിഭവങ്ങളാണ്(33) അവര്‍ കൈപ്പറ്റുന്നത്‌. ഞങ്ങള്‍ക്ക് അതൊക്കെ പൊറുത്തുകിട്ടുന്നതാണ് എന്ന് അവര്‍ പറയുകയും ചെയ്യും.(34) അത്തരത്തിലുള്ള മറ്റൊരു വിഭവം അവര്‍ക്ക് വന്നുകിട്ടുകയാണെങ്കിലും അവരത് സ്വീകരിച്ചേക്കും. അല്ലാഹുവെപ്പറ്റി സത്യമല്ലാതെ ഒന്നും അവര്‍ പറയുകയില്ലെന്ന് വേദഗ്രന്ഥത്തിലൂടെ അവരോട് ഉറപ്പ് മേടിക്കപ്പെടുകയും, അതിലുള്ളത് അവര്‍ വായിച്ചുപഠിക്കുകയും ചെയ്തിട്ടില്ലേ? എന്നാല്‍ പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്‌. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ?
____________________
33) അഴിമതി നടത്തിയിട്ടും മതവിധികളില്‍ മായംചേര്‍ത്തിട്ടും അവര്‍ നേടിയിരുന്ന തുഛമായ ഭൗതിക നേട്ടങ്ങളെപ്പറ്റിയാണ് സൂചന.
34) മനസ്സില്‍ തട്ടാത്ത പശ്ചാത്താപ വചനങ്ങള്‍ കൊണ്ടു പോലും പാപങ്ങള്‍ പൊറുത്തു കിട്ടുമെന്നാണ് അവര്‍ ധരിച്ചിരുന്നത്. ദൈവത്തിന്റെ പ്രിയപ്പെട്ട സമുദായമായിട്ടാണല്ലോ അവര്‍ സ്വയം കരുതിയിരുന്നത്. അഴിമതി തെറ്റാണെന്ന് ബോധ്യമായിട്ട് പശ്ചാത്താപം നടത്തിയ ശേഷം കോഴ കിട്ടുകയാണെങ്കില്‍ അതും വാങ്ങാന്‍ അവര്‍ മടിച്ചിരുന്നില്ല.


الصفحة التالية
Icon