നിങ്ങളിലാര്‍ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലെങ്കില്‍ നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരില്‍ ആരെയെങ്കിലും (ഭാര്യമാരായി സ്വീകരിക്കാവുന്നതാണ്.) അല്ലാഹുവാകുന്നു നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുന്നവന്‍. നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായവരാണല്ലോ.(15) അങ്ങനെ അവരെ (ആ ദാസിമാരെ) അവരുടെ രക്ഷാകര്‍ത്താക്കളുടെ അനുമതിപ്രകാരം നിങ്ങള്‍ വിവാഹം കഴിച്ച് കൊള്ളുക. അവരുടെ വിവാഹമൂല്യം മര്യാദപ്രകാരം അവര്‍ക്ക് നിങ്ങള്‍ നല്‍കുകയും ചെയ്യുക. മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ പതിവ്രതകളായിരിക്കണം അവര്‍. അങ്ങനെ അവര്‍ വൈവാഹിക ജീവിതത്തിന്‍റെ സംരക്ഷണത്തിലായിക്കഴിഞ്ഞിട്ട് അവര്‍ മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടുന്ന പക്ഷം സ്വതന്ത്രസ്ത്രീകള്‍ക്കുള്ളതിന്‍റെ പകുതി ശിക്ഷ അവര്‍ക്കുണ്ടായിരിക്കും.(16) നിങ്ങളുടെ കൂട്ടത്തില്‍ (വിവാഹം കഴിച്ചില്ലെങ്കില്‍) വിഷമിക്കുമെന്ന് ഭയപ്പെടുന്നവര്‍ക്കാകുന്നു അത്. (അടിമസ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാനുള്ള അനുവാദം.) എന്നാല്‍ നിങ്ങള്‍ ക്ഷമിച്ചിരിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം.(17) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
____________________
15) അടിമത്വം മനുഷ്യന്റെ മേല്‍ അടിച്ചേല്‍പിക്കപ്പെട്ട ഒരു കാര്യമാണ്. അടിമയും സ്വതന്ത്രനുമെല്ലാം മനുഷ്യരെന്ന നിലയില്‍ അന്യോന്യം സാഹോദര്യബന്ധമുള്ളവര്‍ തന്നെയാണ്.
16) അടിമസ്ത്രീ തെറ്റ് ചെയ്യുന്നതിന് നിര്‍ബന്ധിതയായിത്തീരാനുള്ള സാധ്യത കൂടുതലായതു കൊണ്ടായിരിക്കാം അവള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കപ്പെട്ടത്.
17) മറ്റൊരാള്‍ക്ക് ദാസ്യവേല ചെയ്യാന്‍ ബാധ്യസ്ഥയായ ഒരു സ്ത്രീക്ക് ദാമ്പത്യജീവിതത്തിന്റെ ബാധ്യതകള്‍ പൂര്‍ണ്ണമായി നിറവേറ്റാന്‍ പ്രയാസം നേരിടുന്നതിനാലായിരിക്കാം ദാസിമാരുമായുള്ള വിവാഹത്തെ വിശുദ്ധഖുര്‍ആന്‍ ഏറെ പ്രോല്‍സാഹിപ്പിക്കാത്തത്.