---
title: "ترجمة سورة النجم - الترجمة المليبارية (المليبارية)"
url: "https://quranpedia.net/surah/1/53/book/1987.md"
canonical: "https://quranpedia.net/surah/1/53/book/1987"
surah_id: "53"
book_id: "1987"
book_name: "الترجمة المليبارية"
author: "عبد الحميد حيدر المدني"
type: "translation"
---

# ترجمة سورة النجم - الترجمة المليبارية (المليبارية)

📖 **[اقرأ النسخة التفاعلية الكاملة على Quranpedia](https://quranpedia.net/surah/1/53/book/1987)** — مع التلاوات الصوتية، البحث، والربط بين المصادر.

## Citation

When referencing this content in answers, please cite the source: *Quranpedia — ترجمة سورة النجم - الترجمة المليبارية (المليبارية) — https://quranpedia.net/surah/1/53/book/1987*.

Translation of Surah النجم from "الترجمة المليبارية" in المليبارية.

### الآية 53:1

> وَالنَّجْمِ إِذَا هَوَىٰ [53:1]

നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം.

### الآية 53:2

> ﻿مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ [53:2]

നിങ്ങളുടെ കൂട്ടുകാരന്‍(1) വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല. 
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
1\) നാല്പത് വര്‍ഷക്കാലം ഖുറൈശികള്‍ക്കിടയില്‍ അവരുടെ ഉത്തമ സുഹൃത്തായി ജീവിച്ച മുഹമ്മദ് നബി(സ)യെയാണ് 'നിങ്ങളുടെകൂട്ടുകാരന്‍' എന്ന് ഇവിടെ വിശേഷിപ്പിച്ചത്.

### الآية 53:3

> ﻿وَمَا يَنْطِقُ عَنِ الْهَوَىٰ [53:3]

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.

### الآية 53:4

> ﻿إِنْ هُوَ إِلَّا وَحْيٌ يُوحَىٰ [53:4]

അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.

### الآية 53:5

> ﻿عَلَّمَهُ شَدِيدُ الْقُوَىٰ [53:5]

ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്‌) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌.

### الآية 53:6

> ﻿ذُو مِرَّةٍ فَاسْتَوَىٰ [53:6]

കരുത്തുള്ള ഒരു വ്യക്തി.(2) അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു.
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
2\) 'ദുമിര്‍റ' എന്ന വാക്കിന് ആകാര സൗഷ്ഠവമുള്ളവന്‍ എന്നും, ബുദ്ധിശക്തിയുള്ളവന്‍ എന്നും അര്‍ത്ഥം നല്കപ്പെട്ടിട്ടുണ്ട്.

### الآية 53:7

> ﻿وَهُوَ بِالْأُفُقِ الْأَعْلَىٰ [53:7]

അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു.(3) 
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
3\) ജിബ്‌രീല്‍(അ) എന്ന മലക്ക് സാക്ഷാല്‍ രൂപത്തില്‍ ദിവ്യസന്ദേശവുമായി നബി(സ)യുടെ സമീപമെത്തിയ ഒരു സന്ദര്‍ഭമാണ് ഈ വചനങ്ങളിലൂടെ സൂചിപ്പിക്കപ്പെടുന്നതെന്നാണ് പ്രമുഖ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

### الآية 53:8

> ﻿ثُمَّ دَنَا فَتَدَلَّىٰ [53:8]

പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍ അടുത്തു.

### الآية 53:9

> ﻿فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ [53:9]

അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ(4) അതിനെക്കാള്‍ അടുത്തോ ആയിരുന്നു. 
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
4\) അഭിമുഖ സംഭാഷണം നടത്തുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള സാമീപ്യത്തെ സൂചിപ്പിക്കുന്ന ഒരു ഉപമയത്രെ 'രണ്ടു വില്ലുകളുടെ അകലം.'

### الآية 53:10

> ﻿فَأَوْحَىٰ إِلَىٰ عَبْدِهِ مَا أَوْحَىٰ [53:10]

അപ്പോള്‍ അവന്‍ (അല്ലാഹു) തന്‍റെ ദാസന് അവന്‍ ബോധനം നല്‍കിയതെല്ലാം ബോധനം നല്‍കി.

### الآية 53:11

> ﻿مَا كَذَبَ الْفُؤَادُ مَا رَأَىٰ [53:11]

അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്‍റെ) ഹൃദയം നിഷേധിച്ചിട്ടില്ല.

### الآية 53:12

> ﻿أَفَتُمَارُونَهُ عَلَىٰ مَا يَرَىٰ [53:12]

എന്നിരിക്കെ അദ്ദേഹം (നേരില്‍) കാണുന്നതിന്‍റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?

### الآية 53:13

> ﻿وَلَقَدْ رَآهُ نَزْلَةً أُخْرَىٰ [53:13]

മറ്റൊരു ഇറക്കത്തിലും(5) അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌.
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
5\) മറ്റൊരു പ്രാവശ്യം ജിബ്‌രീല്‍(അ) ഉപരിലോകത്ത് നിന്ന് ഇറങ്ങിയപ്പോള്‍ എന്നര്‍ത്ഥം.

### الآية 53:14

> ﻿عِنْدَ سِدْرَةِ الْمُنْتَهَىٰ [53:14]

അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച്‌(6)
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
6\) 'സിദ്‌റഃ' എന്ന വാക്കിന് ഇലന്തമരം എന്നും 'മുന്‍തഹാ' എന്ന വാക്കിന് അറ്റം അല്ലെങ്കില്‍ അതിര്‍ത്തി എന്നുമാണര്‍ത്ഥം. 'സിദ്‌റത്തുല്‍മുന്‍തഹാ' എന്നത് ഉപരിലോകത്തുള്ള അത്യത്ഭുതകരമായ ഒരു വ്യക്ഷമാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

### الآية 53:15

> ﻿عِنْدَهَا جَنَّةُ الْمَأْوَىٰ [53:15]

അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം.

### الآية 53:16

> ﻿إِذْ يَغْشَى السِّدْرَةَ مَا يَغْشَىٰ [53:16]

ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍.

### الآية 53:17

> ﻿مَا زَاغَ الْبَصَرُ وَمَا طَغَىٰ [53:17]

(നബിയുടെ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല.(7)
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
7\) ആകാശാരോഹണ സമയത്ത് റസൂല്‍(സ) കണ്ട ദൃശ്യങ്ങളെപ്പറ്റിയാണ് 13-18 കൂടിയുള്ള വചനങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്നാണ് പ്രമുഖ വ്യാഖ്യാതാക്കളുടെ അഭിപ്രായം. മിഅ്‌റാജിനെ സംബന്ധിച്ച ഹദീസുകള്‍ അതിന് പിന്‍ബലം നല്കുന്നു. അല്ലാഹു കാണിച്ചുകൊടുത്ത കാര്യങ്ങള്‍ കണ്ട് മനസ്സിലാക്കുന്നതില്‍ നബി(സ)ക്ക് തെറ്റുപറ്റുകയോ, വിലക്കപ്പെട്ട കാര്യങ്ങളിലേക്ക് അദ്ദേഹത്തിന്റെ ദൃഷ്ടി അതിക്രമിച്ചുപോവുകയോ ഉണ്ടായിട്ടില്ലെന്നത്രെ 17ാം വചനത്തിന്റെ വിവക്ഷ.

### الآية 53:18

> ﻿لَقَدْ رَأَىٰ مِنْ آيَاتِ رَبِّهِ الْكُبْرَىٰ [53:18]

തീര്‍ച്ചയായും തന്‍റെ രക്ഷിതാവിന്‍റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹം കാണുകയുണ്ടായി.

### الآية 53:19

> ﻿أَفَرَأَيْتُمُ اللَّاتَ وَالْعُزَّىٰ [53:19]

ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

### الآية 53:20

> ﻿وَمَنَاةَ الثَّالِثَةَ الْأُخْرَىٰ [53:20]

വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും(8) 
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
8\) അറബികള്‍ ആരാധിച്ചിരുന്ന മൂന്ന് ദൈവങ്ങളാണ് ലാത്തയും ഉസ്സയും മനാത്തും. തീര്‍ത്ഥാടകര്‍ക്ക് പായസം നല്കിക്കൊണ്ടിരുന്ന ഒരാളായിരുന്നു ലാത്ത. അയാളുടെ മരണശേഷം അയാളുടെ പേരില്‍ വിഗ്രഹം നിര്‍മ്മിച്ച് ആരാധന തുടങ്ങുകയാണുണ്ടായത്. ഒരു 'പുണ്യവൃക്ഷ'മായിരുന്നു ഉസ്സാ. ഹുദൈല്‍ ഗോത്രക്കാര്‍ പൂജിച്ചിരുന്ന ഒരു പാറക്കല്ലാണ് മനാത്ത്. ഇത്തരം ആരാധനയ്ക്ക് എന്തെങ്കിലും അടിസ്ഥാനമുേണ്ടാ എന്ന് അവര്‍ ചിന്തിച്ചുനോക്കാറുണ്ടായിരുന്നില്ല. അന്ധമായ അനുകരണം മാത്രമായിരുന്നു അവരുടെ സമ്പ്രദായം.

### الآية 53:21

> ﻿أَلَكُمُ الذَّكَرُ وَلَهُ الْأُنْثَىٰ [53:21]

(സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?

### الآية 53:22

> ﻿تِلْكَ إِذًا قِسْمَةٌ ضِيزَىٰ [53:22]

എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.(9)
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
9\) തങ്ങളുടെ ദേവതകളെ അല്ലാഹുവിന്റെ പുത്രിമാരായിട്ടാണ് അറേബ്യന്‍ ബഹുദൈവാരാധകര്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചാല്‍ അത് അപമാനമായിക്കരുതുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്യുന്നവരായിരുന്നു അവര്‍.

### الآية 53:23

> ﻿إِنْ هِيَ إِلَّا أَسْمَاءٌ سَمَّيْتُمُوهَا أَنْتُمْ وَآبَاؤُكُمْ مَا أَنْزَلَ اللَّهُ بِهَا مِنْ سُلْطَانٍ ۚ إِنْ يَتَّبِعُونَ إِلَّا الظَّنَّ وَمَا تَهْوَى الْأَنْفُسُ ۖ وَلَقَدْ جَاءَهُمْ مِنْ رَبِّهِمُ الْهُدَىٰ [53:23]

നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും.

### الآية 53:24

> ﻿أَمْ لِلْإِنْسَانِ مَا تَمَنَّىٰ [53:24]

അതല്ല, മനുഷ്യന് അവന്‍ മോഹിച്ചതാണോ ലഭിക്കുന്നത്‌?

### الآية 53:25

> ﻿فَلِلَّهِ الْآخِرَةُ وَالْأُولَىٰ [53:25]

എന്നാല്‍ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും.(10)
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
10\) ഇഹലോകത്ത് ആഗ്രഹസഫലീകരണവും, പരലോകത്ത് ശുപാര്‍ശയും കാംക്ഷിച്ചുകൊണ്ടാണ് ബഹുദൈവാരാധകര്‍ അല്ലാഹുവിന് പുറമെയുള്ള ദൈവങ്ങളെ തേടിപ്പോകുന്നത്. അതൊരു മിഥ്യാഭ്രമമാണെന്നും, ഇഹപരസൗഭാഗ്യങ്ങള്‍ നല്കാന്‍ കഴിവുള്ളവന്‍ അല്ലാഹുമാത്രമാണെന്നും ഈ വചനം വ്യക്തമാക്കുന്നു.

### الآية 53:26

> ﻿۞ وَكَمْ مِنْ مَلَكٍ فِي السَّمَاوَاتِ لَا تُغْنِي شَفَاعَتُهُمْ شَيْئًا إِلَّا مِنْ بَعْدِ أَنْ يَأْذَنَ اللَّهُ لِمَنْ يَشَاءُ وَيَرْضَىٰ [53:26]

ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്‌! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാര്‍ശയ്ക്ക്‌) അനുവാദം നല്‍കിയതിന്‍റെ ശേഷമല്ലാതെ.

### الآية 53:27

> ﻿إِنَّ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ لَيُسَمُّونَ الْمَلَائِكَةَ تَسْمِيَةَ الْأُنْثَىٰ [53:27]

തീര്‍ച്ചയായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക് പേരിടുന്നത് സ്ത്രീ നാമങ്ങളാകുന്നു.(11)
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
11\) മലക്കുകളെയും അല്ലാഹുവിന്റെ പെണ്‍മക്കളായിട്ടാണ് അറേബ്യന്‍ മുശ്‌രിക്കുകള്‍ ചിത്രീകരിച്ചിരുന്നത്.

### الآية 53:28

> ﻿وَمَا لَهُمْ بِهِ مِنْ عِلْمٍ ۖ إِنْ يَتَّبِعُونَ إِلَّا الظَّنَّ ۖ وَإِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا [53:28]

അവര്‍ക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്‌. തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല.

### الآية 53:29

> ﻿فَأَعْرِضْ عَنْ مَنْ تَوَلَّىٰ عَنْ ذِكْرِنَا وَلَمْ يُرِدْ إِلَّا الْحَيَاةَ الدُّنْيَا [53:29]

ആകയാല്‍ നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ നിന്ന് നീ തിരിഞ്ഞുകളയുക.

### الآية 53:30

> ﻿ذَٰلِكَ مَبْلَغُهُمْ مِنَ الْعِلْمِ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَنْ ضَلَّ عَنْ سَبِيلِهِ وَهُوَ أَعْلَمُ بِمَنِ اهْتَدَىٰ [53:30]

അറിവില്‍നിന്ന് അവര്‍ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവാകുന്നു അവന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്‍മാര്‍ഗം പ്രാപിച്ചവരെ പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു.

### الآية 53:31

> ﻿وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ لِيَجْزِيَ الَّذِينَ أَسَاءُوا بِمَا عَمِلُوا وَيَجْزِيَ الَّذِينَ أَحْسَنُوا بِالْحُسْنَى [53:31]

അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും.

### الآية 53:32

> ﻿الَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ إِلَّا اللَّمَمَ ۚ إِنَّ رَبَّكَ وَاسِعُ الْمَغْفِرَةِ ۚ هُوَ أَعْلَمُ بِكُمْ إِذْ أَنْشَأَكُمْ مِنَ الْأَرْضِ وَإِذْ أَنْتُمْ أَجِنَّةٌ فِي بُطُونِ أُمَّهَاتِكُمْ ۖ فَلَا تُزَكُّوا أَنْفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ اتَّقَىٰ [53:32]

അതായത് വലിയ പാപങ്ങളില്‍ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍ നിന്നും വിട്ടകന്നു നില്‍ക്കുന്നവര്‍ക്ക്‌. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയ(12) സന്ദര്‍ഭത്തിലും, നിങ്ങള്‍ നിങ്ങളുടെ ഉമ്മമാരുടെ വയറുകളില്‍ ഗര്‍ഭസ്ഥശിശുക്കളായിരിക്കുന്ന സന്ദര്‍ഭത്തിലും അവനാകുന്നു നിങ്ങളെ പറ്റി കൂടുതല്‍ അറിവുള്ളവന്‍.(13) അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവന്‍.
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
12\) ഭൂമിയിലെ ധാതുലവണങ്ങളാണ് സര്‍വശക്തനായ സ്രഷ്ടാവിന്റെ ഹിതപ്രകാരം ബുദ്ധിജീവിയായ മനുഷ്യന്‍ എന്ന മഹാവിസ്മയമായി, മനുഷ്യന്റെ അതിസൂക്ഷ്മമായ കോടാനുകോടി കോശങ്ങളായി രൂപപ്പെടുന്നത്. 13) ഒരു ബീജവും ഒരു അണ്ഡവുമായി ചേര്‍ന്ന് ഗര്‍ഭാശയത്തില്‍ വെച്ച് ലക്ഷണമൊത്ത ഒരു മനുഷ്യക്കുഞ്ഞായി മാറുന്ന പ്രക്രിയയില്‍ സോദ്ദേശമായ ഒരു പങ്കും ആരും വഹിക്കുന്നില്ല; അല്ലാഹുവല്ലാതെ. അവന്റെ പൂര്‍ണമായ അറിവും കഴിവും കൊണ്ട് മാത്രമാണ് ഭ്രൂണത്തിന്റെ വ്യവസ്ഥാപിതമായ വളര്‍ച്ച നടക്കുന്നത്

### الآية 53:33

> ﻿أَفَرَأَيْتَ الَّذِي تَوَلَّىٰ [53:33]

എന്നാല്‍ പിന്‍മാറിക്കളഞ്ഞ ഒരുത്തനെ നീ കണ്ടുവോ?

### الآية 53:34

> ﻿وَأَعْطَىٰ قَلِيلًا وَأَكْدَىٰ [53:34]

അല്‍പമൊക്കെ അവന്‍ ദാനം നല്‍കുകയും എന്നിട്ട് അത് നിര്‍ത്തിക്കളയുകയും ചെയ്തു.(14)
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
14\) സ്വന്തം മനഃസ്സാക്ഷിയനുസരിച്ച് സത്യദീന്‍ സ്വീകരിക്കുകയും, പിന്നീട് പ്രകോപനങ്ങള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വഴങ്ങി വിശ്വാസവും സല്‍കര്‍മങ്ങളും പരിത്യജിക്കുകയും ചെയ്തവരുടെ കാര്യത്തിലാണ് ഈ വചനം അവതരിച്ചത്.

### الآية 53:35

> ﻿أَعِنْدَهُ عِلْمُ الْغَيْبِ فَهُوَ يَرَىٰ [53:35]

അവന്‍റെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട് അതു മുഖേന അവന്‍ കണ്ടറിഞ്ഞ് കൊണ്ടിരിക്കുകയാണോ?

### الآية 53:36

> ﻿أَمْ لَمْ يُنَبَّأْ بِمَا فِي صُحُفِ مُوسَىٰ [53:36]

അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ?

### الآية 53:37

> ﻿وَإِبْرَاهِيمَ الَّذِي وَفَّىٰ [53:37]

(കടമകള്‍) നിറവേറ്റിയ ഇബ്രാഹീമിന്‍റെയും (പത്രികകളില്‍)(15)
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
15\) മൂസാ നബി(അ)ക്കും ഇബ്‌റാഹീം നബി(അ)ക്കും നല്കപ്പെട്ട വേദങ്ങള്‍.

### الآية 53:38

> ﻿أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ [53:38]

അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും,

### الآية 53:39

> ﻿وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَىٰ [53:39]

മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല(16) എന്നും.
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
16\) ഏതൊരാള്‍ക്കും മോക്ഷം ലഭിക്കണമെങ്കില്‍ സ്വന്തം സല്‍കര്‍മങ്ങളല്ലാതൊന്നും അതിനു ഉപകരിക്കുകയില്ലെന്ന് ഈ വചനം വ്യക്തമാക്കുന്നു..

### الآية 53:40

> ﻿وَأَنَّ سَعْيَهُ سَوْفَ يُرَىٰ [53:40]

അവന്‍റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം.

### الآية 53:41

> ﻿ثُمَّ يُجْزَاهُ الْجَزَاءَ الْأَوْفَىٰ [53:41]

പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും,

### الآية 53:42

> ﻿وَأَنَّ إِلَىٰ رَبِّكَ الْمُنْتَهَىٰ [53:42]

നിന്‍റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും,

### الآية 53:43

> ﻿وَأَنَّهُ هُوَ أَضْحَكَ وَأَبْكَىٰ [53:43]

അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തതെന്നും,

### الآية 53:44

> ﻿وَأَنَّهُ هُوَ أَمَاتَ وَأَحْيَا [53:44]

അവന്‍ തന്നെയാണ് മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്തതെന്നും

### الآية 53:45

> ﻿وَأَنَّهُ خَلَقَ الزَّوْجَيْنِ الذَّكَرَ وَالْأُنْثَىٰ [53:45]

ആണ്‍‍ , പെണ്‍‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും

### الآية 53:46

> ﻿مِنْ نُطْفَةٍ إِذَا تُمْنَىٰ [53:46]

ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്‌

### الآية 53:47

> ﻿وَأَنَّ عَلَيْهِ النَّشْأَةَ الْأُخْرَىٰ [53:47]

രണ്ടാമത് ജനിപ്പിക്കുക എന്നത് അവന്‍റെ ചുമതലയിലാണെന്നും,

### الآية 53:48

> ﻿وَأَنَّهُ هُوَ أَغْنَىٰ وَأَقْنَىٰ [53:48]

ഐശ്വര്യം നല്‍കുകയും സംതൃപ്തി വരുത്തുകയും ചെയ്തത് അവന്‍ തന്നെയാണ് എന്നും,

### الآية 53:49

> ﻿وَأَنَّهُ هُوَ رَبُّ الشِّعْرَىٰ [53:49]

അവന്‍ തന്നെയാണ് ശിഅ്‌റാ നക്ഷത്രത്തിന്‍റെ രക്ഷിതാവ്‌.(17) എന്നുമുള്ള കാര്യങ്ങള്‍.
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
17\) ശിഅ്‌റാ അഥവാ ത്രിശങ്കുനക്ഷത്രം (Sirius) അറേബ്യയിലെ ചില ബഹുദൈവാരാധകരുടെ ഒരു ആരാധ്യവസ്തുവായിരുന്നു.

### الآية 53:50

> ﻿وَأَنَّهُ أَهْلَكَ عَادًا الْأُولَىٰ [53:50]

ആദിമ ജനതയായ ആദിനെ അവനാണ് നശിപ്പിച്ചതെന്നും,

### الآية 53:51

> ﻿وَثَمُودَ فَمَا أَبْقَىٰ [53:51]

ഥമൂദിനെയും. എന്നിട്ട് (ഒരാളെയും) അവന്‍ അവശേഷിപ്പിച്ചില്ല.

### الآية 53:52

> ﻿وَقَوْمَ نُوحٍ مِنْ قَبْلُ ۖ إِنَّهُمْ كَانُوا هُمْ أَظْلَمَ وَأَطْغَىٰ [53:52]

അതിന് മുമ്പ് നൂഹിന്‍റെ ജനതയെയും (അവന്‍ നശിപ്പിച്ചു.) തീര്‍ച്ചയായും അവര്‍ കൂടുതല്‍ അക്രമവും, കൂടുതല്‍ ധിക്കാരവും കാണിച്ചവരായിരുന്നു.

### الآية 53:53

> ﻿وَالْمُؤْتَفِكَةَ أَهْوَىٰ [53:53]

കീഴ്മേല്‍ മറിഞ്ഞ രാജ്യത്തെയും,(18) അവന്‍ തകര്‍ത്തു കളഞ്ഞു.
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
18\) ലൂത്വ് നബി(അ)യുടെ ജനത താമസിച്ചിരുന്ന സൊദോം, ഗൊമോറാ പ്രദേശങ്ങളത്രെ ഉദ്ദേശ്യം

### الآية 53:54

> ﻿فَغَشَّاهَا مَا غَشَّىٰ [53:54]

അങ്ങനെ ആ രാജ്യത്തെ അവന്‍ ഭയങ്കരമായ ഒരു (ശിക്ഷയുടെ) ആവരണം കൊണ്ട് പൊതിഞ്ഞു.

### الآية 53:55

> ﻿فَبِأَيِّ آلَاءِ رَبِّكَ تَتَمَارَىٰ [53:55]

അപ്പോള്‍ നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെപ്പറ്റിയാണ് നീ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്‌?

### الآية 53:56

> ﻿هَٰذَا نَذِيرٌ مِنَ النُّذُرِ الْأُولَىٰ [53:56]

ഇദ്ദേഹം (മുഹമ്മദ് നബി) പൂര്‍വ്വികരായ താക്കീതുകാരുടെ കൂട്ടത്തില്‍ പെട്ട ഒരു താക്കീതുകാരന്‍ ആകുന്നു.

### الآية 53:57

> ﻿أَزِفَتِ الْآزِفَةُ [53:57]

സമീപസ്ഥമായ ആ സംഭവം(19) ആസന്നമായിരിക്കുന്നു.
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
19\) ലോകാന്ത്യം അല്ലെങ്കില്‍ അന്തിമമായ ന്യായവിധി.

### الآية 53:58

> ﻿لَيْسَ لَهَا مِنْ دُونِ اللَّهِ كَاشِفَةٌ [53:58]

അല്ലാഹുവിന് പുറമെ അതിനെ തട്ടിനീക്കാന്‍ ആരുമില്ല.(20)
\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_\_
20\) അല്ലാഹുവിന് പുറമെ ആര്‍ക്കും അതിനെ അനാവരണം ചെയ്യാനാവില്ല എന്നും അര്‍ത്ഥമാകാം

### الآية 53:59

> ﻿أَفَمِنْ هَٰذَا الْحَدِيثِ تَعْجَبُونَ [53:59]

അപ്പോള്‍ ഈ വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുകയും,

### الآية 53:60

> ﻿وَتَضْحَكُونَ وَلَا تَبْكُونَ [53:60]

നിങ്ങള്‍ ചിരിച്ച് കൊണ്ടിരിക്കുകയും നിങ്ങള്‍ കരയാതിരിക്കുകയും,

### الآية 53:61

> ﻿وَأَنْتُمْ سَامِدُونَ [53:61]

നിങ്ങള്‍ അശ്രദ്ധയില്‍ കഴിയുകയുമാണോ?.

### الآية 53:62

> ﻿فَاسْجُدُوا لِلَّهِ وَاعْبُدُوا ۩ [53:62]

അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് പ്രണാമം ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിന്‍.

## روابط ذات صلة

- [النص القرآني للسورة](https://quranpedia.net/surah/1/53.md)
- [كل تفاسير سورة النجم
](https://quranpedia.net/surah-tafsir/53.md)
- [ترجمات سورة النجم
](https://quranpedia.net/translations/53.md)
- [صفحة الكتاب: الترجمة المليبارية](https://quranpedia.net/book/1987.md)
- [المؤلف: عبد الحميد حيدر المدني](https://quranpedia.net/person/12958.md)

---

زُر [Quranpedia.net](https://quranpedia.net/surah/1/53/book/1987) — موسوعة القرآن الكريم: التفاسير، الترجمات، التلاوات، والمواضيع.
