surah.translation .

നൂറ്


ഇതൊരധ്യായമാണ്. നാം ഇതിറക്കിത്തന്നിരിക്കുന്നു. ഇതിനെ നിയമമാക്കി നിശ്ചയിച്ചിരിക്കുന്നു. നാം ഇതില്‍ വ്യക്തമായ തെളിവുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കാന്‍.

വ്യഭിചാരിണിയെയും വ്യഭിചാരിയെയും നൂറടിവീതം അടിക്കുക. അല്ലാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കുന്നകാര്യത്തില്‍ അവരോടുള്ള ദയ നിങ്ങളെ പിടികൂടാതിരിക്കട്ടെ- നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍. അവരെ ശിക്ഷിക്കുന്നതിന് സത്യവിശ്വാസികളിലൊരുസംഘം സാക്ഷ്യംവഹിക്കുകയും ചെയ്യട്ടെ.

വ്യഭിചാരി വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കുകയില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവ വിശ്വാസിയോ അല്ലാതെ വിവാഹംചെയ്യുകയുമില്ല. സത്യവിശ്വാസികള്‍ക്ക് അത് നിഷിദ്ധമാക്കിയിരിക്കുന്നു.

നാലു സാക്ഷികളെ ഹാജറാക്കാതെ ചാരിത്രവതികളുടെമേല്‍ കുറ്റമാരോപിക്കുന്നവരെ നിങ്ങള്‍ എണ്‍പത് അടിവീതം അടിക്കുക. അവരുടെ സാക്ഷ്യം പിന്നീടൊരിക്കലും സ്വീകരിക്കരുത്. അവര്‍തന്നെയാണ് തെമ്മാടികള്‍.

അതിനുശേഷം പശ്ചാത്തപിക്കുകയും വിശുദ്ധിവരിക്കുകയും ചെയ്തവരൊഴികെ. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.

തങ്ങളുടെ ഭാര്യമാരുടെമേല്‍ കുറ്റമാരോപിക്കുകയും അതിനു തങ്ങളല്ലാതെ മറ്റു സാക്ഷികളില്ലാതിരിക്കുകയുമാണെങ്കില്‍, അവരിലൊരാളുടെ സാക്ഷ്യം “താന്‍ തീര്‍ച്ചയായും സത്യവാനാണെ”ന്ന് അല്ലാഹുവിന്റെപേരില്‍ നാലുതവണ ആണയിട്ട് പറയലാണ്.

അഞ്ചാം തവണ, താന്‍ കള്ളം പറയുന്നവനാണെങ്കില്‍ ദൈവശാപം തന്റെമേല്‍ പതിക്കട്ടെ എന്നും പറയണം.

“തീര്‍ച്ചയായും അയാള്‍ കള്ളം പറയുന്നവനാണെ”ന്ന് അല്ലാഹുവിന്റെ പേരില്‍ അവള്‍ നാലു തവണ ആണയിട്ടു സാക്ഷ്യപ്പെടുത്തിയാല്‍ അത് അവളെ ശിക്ഷയില്‍നിന്നൊഴിവാക്കുന്നതാണ്.

അഞ്ചാം തവണ, അവന്‍ സത്യവാനെങ്കില്‍ അല്ലാഹുവിന്റെ ശാപം തന്റെമേല്‍ പതിക്കട്ടെ എന്നും പറയണം.

അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങള്‍ക്കില്ലാതിരിക്കുകയും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും യുക്തിമാനും അല്ലാതിരിക്കുകയുമാണെങ്കില്‍ നിങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു.

തീര്‍ച്ചയായും ഈ അപവാദം പറഞ്ഞുപരത്തിയവര്‍ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു വിഭാഗമാണ്. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കരുതേണ്ട. മറിച്ച് അത് നിങ്ങള്‍ക്കു ഗുണകരമാണ്. അവരിലോരോരുത്തര്‍ക്കും താന്‍ സമ്പാദിച്ച പാപത്തിന്റെ ഫലമുണ്ട്. അതോടൊപ്പം അതിനു നേതൃത്വം നല്‍കിയവന് കടുത്ത ശിക്ഷയുമുണ്ട്.

ആ വാര്‍ത്ത കേട്ടപ്പോള്‍തന്നെ സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്ക് സ്വന്തം ആളുകളെപ്പറ്റി നല്ലതു വിചാരിക്കാമായിരുന്നില്ലേ? “ഇതു തികഞ്ഞ അപവാദമാണെ”ന്ന് അവര്‍ പറയാതിരുന്നതെന്തുകൊണ്ട്?

അവരെന്തുകൊണ്ട് അതിനു നാലു സാക്ഷികളെ ഹാജരാക്കിയില്ല? അവര്‍ സാക്ഷികളെ ഹാജരാക്കാത്തതിനാല്‍ അവര്‍ തന്നെയാണ് അല്ലാഹുവിങ്കല്‍ അസത്യവാദികള്‍.

ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങള്‍ക്കുണ്ടായിരുന്നില്ലെങ്കില്‍, ഈ അപവാദവാര്‍ത്തകളില്‍ മുഴുകിക്കഴിഞ്ഞതിന്റെ പേരില്‍ നിങ്ങളെ കഠിനമായ ശിക്ഷ ബാധിക്കുമായിരുന്നു.

നിങ്ങള്‍ ഈ അപവാദം നിങ്ങളുടെ നാവുകൊണ്ട് ഏറ്റുപറഞ്ഞു. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ നിങ്ങളുടെ വായകൊണ്ടു പറഞ്ഞുപരത്തി. അപ്പോള്‍ നിങ്ങളത് നന്നെ നിസ്സാരമാണെന്നുകരുതി. എന്നാല്‍ അല്ലാഹുവിങ്കലത് അത്യന്തം ഗുരുതരമായ കാര്യമാണ്.

അതുകേട്ട ഉടനെ നിങ്ങളെന്തുകൊണ്ടിങ്ങനെ പറഞ്ഞില്ല: "നമുക്ക് ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് സംസാരിക്കാന്‍ പാടില്ല. അല്ലാഹുവേ നീയെത്ര പരിശുദ്ധന്‍! ഇത് അതിഗുരുതരമായ അപവാദം തന്നെ.”

അല്ലാഹു നിങ്ങളെയിതാ ഉപദേശിക്കുന്നു: "നിങ്ങളൊരിക്കലും ഇതുപോലുള്ളത് ആവര്‍ത്തിക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!”

അല്ലാഹു നിങ്ങള്‍ക്ക് അവന്റെ പ്രമാണങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.

സത്യവിശ്വാസികള്‍ക്കിടയില്‍ അശ്ളീലം പ്രചരിക്കുന്നതില്‍ കൌതുകം കാട്ടുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും നോവുറ്റ ശിക്ഷയുണ്ട്. അല്ലാഹു എല്ലാം അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല.

നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവുമില്ലാതിരിക്കുകയും അല്ലാഹു കൃപയും കാരുണ്യവുമില്ലാത്തവനാവുകയുമാണെങ്കില്‍ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും?

വിശ്വസിച്ചവരേ, നിങ്ങള്‍ പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റരുത്. ആരെങ്കിലും പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുകയാണെങ്കില്‍ അറിയുക: നീചവും നിഷിദ്ധവും ചെയ്യാനായിരിക്കും പിശാച് കല്‍പിക്കുക. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും ഇല്ലായിരുന്നെങ്കില്‍ നിങ്ങളിലാരും ഒരിക്കലും വിശുദ്ധിവരിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ ശുദ്ധീകരിക്കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

നിങ്ങളില്‍ ദൈവാനുഗ്രഹവും സാമ്പത്തിക കഴിവുമുള്ളവര്‍, തങ്ങളുടെ കുടുംബക്കാര്‍ക്കും അഗതികള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവെടിഞ്ഞ് പലായനം ചെയ്തെത്തിയവര്‍ക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.

പതിവ്രതകളും ദുര്‍ന്നടപടിയെക്കുറിച്ചാലോചിക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെസംബന്ധിച്ച് ദുരാരോപണമുന്നയിക്കുന്നവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്.

അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരുടെതന്നെ നാവുകളും കൈകാലുകളും സാക്ഷിനില്‍ക്കുന്ന നാളിലാണ് അതുണ്ടാവുക.

അന്ന് അല്ലാഹു അവര്‍ക്ക് അവരര്‍ഹിക്കുന്ന പ്രതിഫലം പൂര്‍ണമായി നല്‍കും. അല്ലാഹു തന്നെയാണ് പ്രത്യക്ഷമായ സത്യമെന്ന് അവര്‍ അന്നറിയും.

ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്മാര്‍ക്കുള്ളവരാണ്. ദുഷിച്ച പുരുഷന്മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കും. പരിശുദ്ധകളായ സ്ത്രീകള്‍ പരിശുദ്ധരായ പുരുഷന്മാര്‍ക്കുള്ളതാണ്. പരിശുദ്ധരായ പുരുഷന്മാര്‍ പരിശുദ്ധകളായ സ്ത്രീകള്‍ക്കും. ആളുകള്‍ ആരോപിക്കുന്ന കാര്യത്തില്‍ അവര്‍ നിരപരാധരാണ്. അവര്‍ക്ക് പാപമോചനമുണ്ട്. മാന്യമായ ജീവിതവിഭവങ്ങളും.

വിശ്വസിച്ചവരേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ പ്രവേശിക്കരുത്; ആ വീട്ടുകാരോട് നിങ്ങള്‍ അനുവാദംതേടുകയും അവര്‍ക്ക് സലാംപറയുകയും ചെയ്യുംവരെ. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങളിതു ചിന്തിച്ചുമനസ്സിലാക്കുമല്ലോ.

അഥവാ, നിങ്ങള്‍ അവിടെ ആരെയും കണ്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് അനുവാദം കിട്ടുംവരെ അകത്തുകടക്കരുത്. നിങ്ങളോട് തിരിച്ചുപോകാനാണ് ആവശ്യപ്പെട്ടതെങ്കില്‍ നിങ്ങള്‍ മടങ്ങിപ്പോവണം. അതാണ് നിങ്ങള്‍ക്കേറെ പവിത്രമായ നിലപാട്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും നന്നായറിയുന്നവനാണ്.

എന്നാല്‍ ആള്‍പാര്‍പ്പില്ലാത്തതും നിങ്ങള്‍ക്കാവശ്യമായ വസ്തുക്കളുള്ളതുമായ വീടുകളില്‍ നിങ്ങള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ല. നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു.

നീ സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്.

നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൌന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.

നിങ്ങളിലെ ഇണയില്ലാത്തവരെയും നിങ്ങളുടെ അടിമകളായ സ്ത്രീപുരുഷന്മാരില്‍ നല്ലവരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവരിപ്പോള്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യമേകും. അല്ലാഹു ഏറെ ഉദാരനും എല്ലാം അറിയുന്നവനുമാണ്.

വിവാഹം കഴിക്കാന്‍ കഴിവില്ലാത്തവര്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കരുത്തുറ്റവരാക്കുംവരെ സദാചാരനിഷ്ഠ പാലിക്കണം. നിങ്ങളുടെ അടിമകളില്‍ മോചനക്കരാറിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരുമായി നിങ്ങള്‍ മോചനക്കരാറുണ്ടാക്കുക. അവരില്‍ നന്മയുള്ളതായി നിങ്ങള്‍ക്കു ബോധ്യമുണ്ടെങ്കില്‍! അല്ലാഹു നിങ്ങള്‍ക്കേകിയ അവന്റെ ധനത്തില്‍നിന്ന് അവര്‍ക്ക് കൊടുക്കുകയും ചെയ്യുക. ഭൌതികനേട്ടം കൊതിച്ച്, നിങ്ങളുടെ അടിമസ്ത്രീകളെ- അവര്‍ ചാരിത്രവതികളായി ജീവിക്കാനാഗ്രഹിക്കുമ്പോള്‍- നിങ്ങള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്. ആരെങ്കിലുമവരെ അതിനു നിര്‍ബന്ധിക്കുകയാണെങ്കില്‍ ആ നിര്‍ബന്ധിതരോട് അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമല്ലോ.

നിങ്ങള്‍ക്കു നാം കാര്യങ്ങള്‍ വ്യക്തമാക്കുന്ന വചനങ്ങളിറക്കിത്തന്നിരിക്കുന്നു. നിങ്ങള്‍ക്കുമുമ്പ് കഴിഞ്ഞുപോയ സമൂഹങ്ങളുടെ ഉദാഹരണങ്ങളും സൂക്ഷ്മശാലികള്‍ക്കുള്ള സദുപദേശങ്ങളും നല്‍കിയിരിക്കുന്നു.

അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്.

ആ വെളിച്ചം ലഭിച്ചവരുണ്ടാവുക ചില മന്ദിരങ്ങളിലാണ്. അവ പടുത്തുയര്‍ത്താനും അവിടെ തന്റെ നാമം ഉരുവിടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. രാവിലെയും വൈകുന്നേരവും അവിടെ അവന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നു.

കച്ചവടമോ കൊള്ളക്കൊടുക്കകളോ അല്ലാഹുവെ സ്മരിക്കുന്നതിനും നമസ്കാരം നിലനിര്‍ത്തുന്നതിനും സകാത്ത് നല്‍കുന്നതിനും തടസ്സമാകാത്ത ചില വിശുദ്ധന്മാരാണ് അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത്. മനസ്സുകള്‍ താളംതെറ്റുകയും കണ്ണുകള്‍ ഇളകിമറിയുകയും ചെയ്യുന്ന അന്ത്യനാളിനെ ഭയപ്പെടുന്നവരാണവര്‍.

അല്ലാഹു അവര്‍ക്ക് തങ്ങള്‍ ചെയ്ത ഏറ്റം നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കാനാണത്. അവര്‍ക്ക് തന്റെ അനുഗ്രഹം കൂടുതലായി കൊടുക്കാനും. അല്ലാഹു താനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ കൊടുക്കുന്നു.

സത്യത്തെ തള്ളിപ്പറഞ്ഞവരുടെ സ്ഥിതിയോ, അവരുടെ പ്രവര്‍ത്തനങ്ങള്‍ മരുപ്പറമ്പിലെ മരീചികപോലെയാണ്. ദാഹിച്ചുവലഞ്ഞവന്‍ അത് വെള്ളമാണെന്നു കരുതുന്നു. അങ്ങനെ അവനതിന്റെ അടുത്തുചെന്നാല്‍ അവിടെയൊന്നുംതന്നെ കാണുകയില്ല. എന്നാല്‍ അവനവിടെ കണ്ടെത്തുക അല്ലാഹുവെയാണ്. അല്ലാഹു അവന്ന് തന്റെ കണക്ക് തീര്‍ത്തുകൊടുക്കുന്നു. അല്ലാഹു അതിവേഗം കണക്കു തീര്‍ക്കുന്നവനാണ്.

അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്‍-ഒട്ടേറെ ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്! അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല.

ആകാശഭൂമികളിലുള്ളവര്‍; ചിറകുവിരുത്തിപ്പറക്കുന്ന പക്ഷികള്‍; എല്ലാം അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നത് നീ കണ്ടിട്ടില്ലേ? തന്റെ പ്രാര്‍ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് ഓരോന്നിനും നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.

ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. മടക്കവും അല്ലാഹുവിങ്കലേക്കുതന്നെ.

അല്ലാഹു കാര്‍മേഘത്തെ മന്ദംമന്ദം തെളിച്ചുകൊണ്ടുവരുന്നതും പിന്നീടവയെ ഒരുമിച്ചു ചേര്‍ക്കുന്നതും എന്നിട്ടതിനെ അട്ടിയാക്കിവെച്ച് കട്ടപിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ? അങ്ങനെ അവയ്ക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറപ്പെടുന്നത് നിനക്കു കാണാം. മാനത്തെ മലകള്‍പോലുള്ള മേഘക്കൂട്ടങ്ങളില്‍നിന്ന് അവന്‍ ആലിപ്പഴം വീഴ്ത്തുന്നു. എന്നിട്ട് താനിച്ഛിക്കുന്നവര്‍ക്ക് അതിന്റെ വിപത്ത് വരുത്തുന്നു. താനിച്ഛിക്കുന്നവരില്‍നിന്നത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍വെളിച്ചം കാഴ്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്.

അല്ലാഹു രാപ്പകലുകളെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക് ഗുണപാഠമുണ്ട്.

അല്ലാഹു എല്ലാ ജീവജാലങ്ങളെയും വെള്ളത്തില്‍നിന്ന് സൃഷ്ടിച്ചു. അവയില്‍ ഉദരത്തിന്മേല്‍ ഇഴയുന്നവയുണ്ട്. ഇരുകാലില്‍ നടക്കുന്നവയുണ്ട്. നാലുകാലില്‍ ചരിക്കുന്നവയുമുണ്ട്. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.

നാം നിയമങ്ങള്‍ വ്യക്തമാക്കുന്ന വചനങ്ങള്‍ ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിക്ക് നയിക്കുന്നു.

അവര്‍ പറയുന്നു: "ഞങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിച്ചിരിക്കുന്നു. അവരെ അനുസരിക്കുകയും ചെയ്തിരിക്കുന്നു.” എന്നാല്‍ അതിനുശേഷം അവരിലൊരുവിഭാഗം പിന്തിരിഞ്ഞുപോകുന്നു. അവര്‍ വിശ്വാസികളേയല്ല.

അവര്‍ക്കിടയില്‍ വിധിത്തീര്‍പ്പ് കല്‍പിക്കാനായി അവരെ അല്ലാഹുവിങ്കലേക്കും അവന്റെ ദൂതനിലേക്കും വിളിച്ചാല്‍ അവരിലൊരു വിഭാഗം ഒഴിഞ്ഞുമാറുന്നു.

അഥവാ ന്യായം അവര്‍ക്കനുകൂലമാണെങ്കിലോ അവര്‍ ദൈവദൂതന്റെ അടുത്തേക്ക് വിധേയത്വഭാവത്തോടെ വരികയും ചെയ്യുന്നു.

അവരുടെ ഹൃദയങ്ങളില്‍ കാപട്യത്തിന്റെ ദീനമുണ്ടോ? അല്ലെങ്കിലവര്‍ സംശയത്തിലകപ്പെട്ടതാണോ? അതുമല്ലെങ്കില്‍ അല്ലാഹുവും അവന്റെ ദൂതനും അവരോട് അനീതി കാണിച്ചേക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ? എന്നാല്‍ കാര്യം ഇതൊന്നുമല്ല; അവര്‍ തന്നെയാണ് ധിക്കാരികള്‍.

എന്നാല്‍ തങ്ങള്‍ക്കിടയില്‍ വിധിത്തീര്‍പ്പ് കല്‍പിക്കാനായി അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ക്ഷണിച്ചാല്‍ സത്യവിശ്വാസികള്‍ പറയുക ഇതുമാത്രമായിരിക്കും: "ഞങ്ങള്‍ കേട്ടിരിക്കുന്നു. അനുസരിച്ചിരിക്കുന്നു.” അവര്‍ തന്നെയാണ് വിജയികള്‍.

അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും അല്ലാഹുവെ ഭയപ്പെടുകയും അവനോട് ഭക്തിപുലര്‍ത്തുകയും ചെയ്യുന്നവരാണ് വിജയംവരിക്കുന്നവര്‍.

അവര്‍ തങ്ങളാലാവുംവിധമൊക്കെ അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുപറയുന്നു, നീ അവരോട് കല്‍പിക്കുകയാണെങ്കില്‍ അവര്‍ പുറപ്പെടുകതന്നെ ചെയ്യുമെന്ന്. പറയുക: "നിങ്ങള്‍ ആണയിടേണ്ടതില്ല. ആത്മാര്‍ഥമായ അനുസരണമാണാവശ്യം. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.”

പറയുക: നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. അവന്റെ ദൂതനെയും അനുസരിക്കുക. അഥവാ, നിങ്ങള്‍ പുറംതിരിഞ്ഞുപോവുകയാണെങ്കില്‍ അറിയുക: ദൈവദൂതന് ബാധ്യതയുള്ളത് അദ്ദേഹം ഭരമേല്‍പിക്കപ്പെട്ട കാര്യത്തില്‍ മാത്രമാണ്. നിങ്ങള്‍ക്കുള്ള ബാധ്യത നിങ്ങള്‍ ഭരമേല്‍പിക്കപ്പെട്ട കാര്യത്തിലും. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു നേര്‍വഴി നേടാം. ദൈവദൂതന്റെ ബാധ്യത, സന്ദേശം തെളിമയോടെ എത്തിക്കല്‍ മാത്രമാണ്.

നിങ്ങളില്‍ നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: "അവന്‍ അവരെ ഭൂമിയിലെ പ്രതിനിധികളാക്കും. അവരുടെ മുമ്പുള്ളവരെ പ്രതിനിധികളാക്കിയപോലെത്തന്നെ. അവര്‍ക്കായി അല്ലാഹു തൃപ്തിപ്പെട്ടേകിയ അവരുടെ ജീവിത വ്യവസ്ഥ സ്ഥാപിച്ചുകൊടുക്കും. നിലവിലുള്ള അവരുടെ ഭയാവസ്ഥക്കുപകരം നിര്‍ഭയാവസ്ഥ ഉണ്ടാക്കിക്കൊടുക്കും.” അവര്‍ എനിക്കു മാത്രമാണ് വഴിപ്പെടുക. എന്നിലൊന്നിനെയും പങ്കുചേര്‍ക്കുകയില്ല. അതിനുശേഷം ആരെങ്കിലും സത്യത്തെ നിഷേധിക്കുന്നുവെങ്കില്‍ അവര്‍ തന്നെയാണ് ധിക്കാരികള്‍.

നിങ്ങള്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. ദൈവദൂതനെ അനുസരിക്കുക. നിങ്ങള്‍ക്ക് ദിവ്യാനുഗ്രഹം ലഭിച്ചേക്കാം.

സത്യനിഷേധികള്‍, ഇവിടെ ഭൂമിയില്‍ അല്ലാഹുവെ തോല്‍പിച്ചുകളയുമെന്ന് നീ കരുതരുത്. അവരുടെ താവളം നരകത്തീയാണ്. അതെത്ര ചീത്ത സങ്കേതം!

വിശ്വസിച്ചവരേ, നിങ്ങളുടെ അടിമകളും നിങ്ങളിലെ പ്രായപൂര്‍ത്തിയെത്താത്തവരും മൂന്നു പ്രത്യേക സമയങ്ങളില്‍ അനുവാദം വാങ്ങിയശേഷമേ നിങ്ങളുടെയടുത്തു വരാന്‍ പാടുള്ളൂ. പ്രഭാത നമസ്കാരത്തിനു മുമ്പും ഉച്ചയുറക്കിന് നിങ്ങള്‍ വസ്ത്രമഴിച്ചുവെക്കുന്ന നേരത്തും ഇശാ നമസ്കാരത്തിനുശേഷവുമാണത്. ഇതുമൂന്നും നിങ്ങളുടെ സ്വകാര്യ സമയങ്ങളാണ്. മറ്റുസമയങ്ങളില്‍ അനുവാദമാരായാതെ നിങ്ങളുടെ അടുത്തുവരുന്നതില്‍ നിങ്ങള്‍ക്കോ അവര്‍ക്കോ കുറ്റമില്ല. അവര്‍ നിങ്ങളെ ചുറ്റിപ്പറ്റിക്കഴിയുന്നവരാണല്ലോ. നിങ്ങള്‍അന്യോന്യം ഇടകലര്‍ന്ന് ജീവിക്കുന്നവരുമാണ്. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ നിയമങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും.

നിങ്ങളിലെ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയെത്തിയാല്‍ അവരും അനുവാദം തേടണം; മറ്റുള്ളവര്‍ അനുവാദം തേടുന്നപോലെത്തന്നെ. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ നിയമങ്ങള്‍ വിശദീകരിച്ചുതരുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.

വിവാഹജീവിതം കൊതിക്കാത്ത കിഴവികള്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ അഴിച്ചുവെക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവര്‍ തങ്ങളുടെ ശരീരസൌന്ദര്യം പ്രദര്‍ശിപ്പിക്കുന്നവരാകരുത്. മാന്യത പുലര്‍ത്തുന്നതുതന്നെയാണ് അവര്‍ക്കും നല്ലത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

നിങ്ങളുടെയോ നിങ്ങളുടെ പിതാക്കള്‍, മാതാക്കള്‍, സഹോദരന്മാര്‍, സഹോദരിമാര്‍, പിതൃവ്യന്മാര്‍, അമ്മായിമാര്‍, അമ്മാവന്മാര്‍, മാതൃസഹോദരിമാര്‍ എന്നിവരുടെയോ വീടുകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നതില്‍ കുരുടന്നും മുടന്തന്നും രോഗിക്കും നിങ്ങള്‍ക്കും കുറ്റമില്ല. ഏതു വീടിന്റെ താക്കോലുകള്‍ നിങ്ങളുടെ വശമാണോ ആ വീടുകളില്‍നിന്നും നിങ്ങളുടെ കൂട്ടുകാരന്റെ വീട്ടില്‍നിന്നും ആഹാരംകഴിക്കുന്നതിലും തെറ്റില്ല. നിങ്ങള്‍ക്ക് ഒറ്റക്കോ കൂട്ടായോ ആഹാരം കഴിക്കാവുന്നതാണ്. എന്നാല്‍ നിങ്ങള്‍ വീടുകളില്‍ കടന്നുചെല്ലുകയാണെങ്കില്‍ അല്ലാഹുവില്‍നിന്നുള്ള അനുഗൃഹീതവും പവിത്രവുമായ അഭിവാദ്യമെന്നനിലയില്‍ നിങ്ങളന്യോന്യം സലാം പറയണം. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ വചനങ്ങള്‍ വിശദീകരിച്ചുതരുന്നു. നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കാന്‍.

അല്ലാഹുവിലും അവന്റെ ദൂതനിലും ആത്മാര്‍ഥമായി വിശ്വസിക്കുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. പ്രവാചകനോടൊപ്പം ഏതെങ്കിലും പൊതുകാര്യത്തിലായിരിക്കെ, അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞുപോവുകയില്ല. നിന്നോട് അനുവാദം ചോദിക്കുന്നവര്‍ ഉറപ്പായും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നവരാണ്. അതിനാല്‍ അവര്‍ തങ്ങളുടെ എന്തെങ്കിലും ആവശ്യനിര്‍വഹണത്തിന് നിന്നോട് അനുവാദം തേടിയാല്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് അനുവാദം നല്‍കുക. അവര്‍ക്കുവേണ്ടി അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.

നിങ്ങളോടുള്ള ദൈവദൂതന്റെ വിളി നിങ്ങള്‍ അന്യോന്യം വിളിക്കുംവിധംകരുതി അവഗണിക്കരുത്. മറ്റുള്ളവരെ മറയാക്കി നിങ്ങളില്‍നിന്ന് ഊരിച്ചാടുന്നവരെ അല്ലാഹു നന്നായറിയുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ കല്‍പന ലംഘിക്കുന്നവര്‍ തങ്ങളെ വല്ലവിപത്തും ബാധിക്കുമെന്നോ നോവേറിയ ശിക്ഷ പിടികൂടുമെന്നോ തീര്‍ച്ചയായും ഭയപ്പെട്ടുകൊള്ളട്ടെ.

അറിയുക: ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. നിങ്ങള്‍ എന്തു നിലപാടാണെടുക്കുന്നതെന്ന് അവനു നന്നായറിയാം. അവങ്കലേക്ക് എല്ലാവരും തിരിച്ചുചെല്ലുന്ന നാളിനെക്കുറിച്ചും അവന്‍ നന്നായറിയുന്നു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കും. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്.