سورة الجمعة

Muhammad Karakunnu and Vanidas Elayavoor - Malayalam translation

Oversettelse av Sura الجمعة på المليبارية fra Muhammad Karakunnu and Vanidas Elayavoor - Malayalam translation

Muhammad Karakunnu and Vanidas Elayavoor - Malayalam translation

ജുമുഅ


ആകാശഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവെ കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവന്‍ രാജാധിരാജനാണ്. പരമപരിശുദ്ധനാണ്. പ്രതാപിയാണ്. യുക്തിജ്ഞനും.

നിരക്ഷരര്‍ക്കിടയില്‍ അവരില്‍നിന്നു തന്നെ ദൂതനെ നിയോഗിച്ചത് അവനാണ്. അദ്ദേഹം അവര്‍ക്ക് അല്ലാഹുവിന്റെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നു. അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദവും തത്വജ്ഞാനവും അഭ്യസിപ്പിക്കുകയും ചെയ്യുന്നു. നേരത്തെ അവര്‍ വ്യക്തമായ വഴികേടിലായിരുന്നു.

ഇനിയും അവരോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കു കൂടി നിയോഗിക്കപ്പെട്ടവനാണ് അദ്ദേഹം. അല്ലാഹു പ്രതാപിയും യുക്തിജ്ഞനുമല്ലോ.

പ്രവാചകത്വം അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനാഗ്രഹിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അതിമഹത്തായ അനുഗ്രഹത്തിനുടമയാണ് അല്ലാഹു.

തൌറാത്തിന്റെ വാഹകരാക്കുകയും എന്നിട്ടത് വഹിക്കാതിരിക്കുകയും ചെയ്തവരുടെ ഉപമയിതാ: ഗ്രന്ഥക്കെട്ടുകള്‍ പേറുന്ന കഴുതയെപ്പോലെയാണവര്‍. അല്ലാഹുവിന്റെ സൂക്തങ്ങളെ നിഷേധിച്ചു തള്ളിയവരുടെ ഉപമ വളരെ നീചം തന്നെ. ഇത്തരം അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.

പറയുക: ജൂതന്മാരായവരേ, മറ്റു മനുഷ്യരെയൊക്കെ മാറ്റിനിര്‍ത്തി, നിങ്ങള്‍ മാത്രമാണ് ദൈവത്തിന്റെ അടുത്ത ആള്‍ക്കാരെന്ന് വാദിക്കുന്നുവെങ്കില്‍ മരണം കൊതിക്കുക. നിങ്ങള്‍ സത്യവാദികളെങ്കില്‍!

എന്നാല്‍ അവരൊരിക്കലും അത് കൊതിക്കുന്നില്ല. അവരുടെ കരങ്ങള്‍ നേരത്തെ ചെയ്ത ദുഷ്കൃത്യങ്ങളാണതിനു കാരണം. അല്ലാഹു ഈ അക്രമികളെക്കുറിച്ച് നന്നായറിയുന്നവനാണ്.

പറയുക: ഏതൊരു മരണത്തില്‍ നിന്നാണോ നിങ്ങള്‍ ഓടിയകലാന്‍ ശ്രമിക്കുന്നത്; ഉറപ്പായും ആ മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. പിന്നെ അകവും പുറവും നന്നായറിയുന്നവന്റെ മുന്നിലേക്ക് നിങ്ങള്‍ മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിശദമായി വിവരമറിയിക്കും.

വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് തിടുക്കത്തോടെ ചെന്നെത്തുക. കച്ചവട കാര്യങ്ങളൊക്കെ മാറ്റിവെക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍!

പിന്നെ നമസ്കാരത്തില്‍നിന്നു വിരമിച്ചു കഴിഞ്ഞാല്‍ ഭൂമിയില്‍ പരക്കുക. അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.

വല്ല വ്യാപാര കാര്യമോ വിനോദവൃത്തിയോ കണ്ടാല്‍ നിന്നെ 1 നിന്ന നില്പില്‍ വിട്ടു അവര്‍ 2 അങ്ങോട്ട് തിരിയുന്നുവല്ലോ. പറയുക: അല്ലാഹുവിന്റെ പക്കലുള്ളത് വിനോദത്തെക്കാളും വ്യാപാരത്തെക്കാളും വിശിഷ്ടമാകുന്നു. വിഭവദാതാക്കളില്‍ അത്യുത്തമന്‍ അല്ലാഹു തന്നെ.
تقدم القراءة