ترجمة معاني سورة الإسراء باللغة المليبارية من كتاب الترجمة المليبارية
عبد الحميد حيدر المدني
آية رقم 1
തന്‍റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് - അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍!(1) നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.
1) അല്ലാഹു മുഹമ്മദ് നബി(സ)യെ ഒരു രാത്രിയില്‍ മക്കയില്‍ നിന്ന് ആദ്യം ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സാ(അല്‍ബൈത്തുല്‍ മുഖദ്ദസ്)യിലേക്കും, പിന്നീട് അവിടെനിന്ന് ആകാശങ്ങളിലേക്കും കൊണ്ടുപോവുകയും, മക്കയില്‍ തന്നെ തിരിച്ചെത്തിക്കുകയും ചെയ്തു. ഒരു 'മുഅ്ജിസത്ത്' (അസാധാരണ സംഭവം) ആയിരുന്നു ഇത്. ഹിജ്‌റയുടെ ഒരു വര്‍ഷം മുമ്പ് റബീഉല്‍ അവ്വല്‍ 17ാം രാത്രിയിലായിരുന്നു ഈ സംഭവമെന്ന് ചില വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിരിക്കുന്നു.
മസ്ജിദുല്‍ അഖ്‌സായിലേക്കുളള നിശായാത്രക്ക് ഇസ്രാഅ് എന്നും, തുടര്‍ന്നുളള ആകാശയാത്രയ്ക്ക് മിഅ്‌റാജ് എന്നും പറയുന്നു. കൃഷിയിടങ്ങളും, തോട്ടങ്ങളുംകൊണ്ട് സമൃദ്ധവും, അധിവാസ യോഗ്യവുമായ ഭൂപ്രദേശമത്രെ മസ്ജിദുല്‍ അഖ്‌സായുടെ പരിസരം.
മസ്ജിദുല്‍ അഖ്‌സായിലേക്കുളള നിശായാത്രക്ക് ഇസ്രാഅ് എന്നും, തുടര്‍ന്നുളള ആകാശയാത്രയ്ക്ക് മിഅ്‌റാജ് എന്നും പറയുന്നു. കൃഷിയിടങ്ങളും, തോട്ടങ്ങളുംകൊണ്ട് സമൃദ്ധവും, അധിവാസ യോഗ്യവുമായ ഭൂപ്രദേശമത്രെ മസ്ജിദുല്‍ അഖ്‌സായുടെ പരിസരം.
آية رقم 2
മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയും, അതിനെ നാം ഇസ്രായീല്‍ സന്തതികള്‍ക്ക് മാര്‍ഗദര്‍ശകമാക്കുകയും ചെയ്തു. എനിക്കു പുറമെ യാതൊരു കൈകാര്യകര്‍ത്താവിനെയും നിങ്ങള്‍ സ്വീകരിക്കരുത് എന്ന് (അനുശാസിക്കുന്ന വേദഗ്രന്ഥം).
آية رقم 3
നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെ സന്തതികളേ, തീര്‍ച്ചയായും അദ്ദേഹം (നൂഹ്) വളരെ നന്ദിയുള്ള ഒരു ദാസനായിരുന്നു.
آية رقم 4
ഇസ്രായീല്‍ സന്തതികള്‍ക്ക് ഇപ്രകാരം നാം വേദഗ്രന്ഥത്തില്‍ വിധി നല്‍കിയിരിക്കുന്നു: തീര്‍ച്ചയായും നിങ്ങള്‍ ഭൂമിയില്‍ രണ്ട് പ്രാവശ്യം കുഴപ്പമുണ്ടാക്കുകയും വലിയ ഔന്നത്യം നടിക്കുകയും ചെയ്യുന്നതാണ്.
آية رقم 5
അങ്ങനെ ആ രണ്ട് സന്ദര്‍ഭങ്ങളില്‍ ഒന്നാമത്തേതിന്ന് നിശ്ചയിച്ച (ശിക്ഷയുടെ) സമയമായാല്‍ ഉഗ്രപരാക്രമശാലികളായ നമ്മുടെ ചില ദാസന്‍മാരെ നിങ്ങളുടെ നേരെ നാം അയക്കുന്നതാണ്. അങ്ങനെ അവര്‍ വീടുകള്‍ക്കിടയില്‍ (നിങ്ങളെ) തെരഞ്ഞു നടക്കും.(2) അത് പ്രാവര്‍ത്തികമാക്കപ്പെട്ട ഒരു വാഗ്ദാനം തന്നെയാകുന്നു.(3)
2) നിങ്ങളെ കൊല്ലാനും, സ്വത്തുക്കള്‍ കവര്‍ച്ച ചെയ്യാനുംവേണ്ടി നിങ്ങളുടെ അധിവാസകേന്ദ്രങ്ങളിലാകെ അവര്‍ തെരച്ചില്‍ നടത്തും എന്നര്‍ത്ഥം. 3) വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ച ഈ സംഭവം ഏതെന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ ഏകാഭിപ്രായക്കാരല്ല. യഹൂദന്മാരുടെ നേരെ ആക്രമണം അഴിച്ചുവിട്ട മൂന്ന് രാജാക്കന്മാരുടെ പേര് ഇതോടനുബന്ധിച്ച് പറയപ്പെടുന്നുണ്ട്. ഒന്ന്, ജാലൂത്ത് അഥവാ ഗോലിയത്ത്. രണ്ട്, ബാബിലോണിലെ സിന്‍ഹാരിബ്. മൂന്ന്, ബുഖ്തുനസ്സര്‍ അഥവാ നെബുക്കഡ് നസ്സര്‍ എന്ന ബാബിലോണിയന്‍ ചക്രവര്‍ത്തി. യഹൂദന്മാര്‍ അതിക്രമത്തിന്റെയും അഹങ്കാരത്തിന്റെയും ഔന്നത്യത്തിലായിരിക്കെ കനത്ത ആക്രമണത്തിലൂടെ അവരെ തൂത്തുവാരിയ ഉഗ്രപരാക്രമശാലിയെപറ്റി ഇവിടെയുളള വിവരണം നെബുക്കഡ് നസ്സറിന്റെ ചരിത്രവുമായാണ് കൂടുതല്‍ യോജിക്കുന്നത്.
آية رقم 6
പിന്നെ നാം അവര്‍ക്കെതിരില്‍ നിങ്ങള്‍ക്ക് വിജയം തിരിച്ചുതന്നു.(4) സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ നാം പോഷിപ്പിക്കുകയും നിങ്ങളെ നാം കൂടുതല്‍ സംഘബലമുള്ളവരാക്കിത്തീര്‍ക്കുകയും ചെയ്തു.
4) പിന്നീട് ശത്രുക്കള്‍ക്കെതിരില്‍ യഹൂദന്മാര്‍ വിജയം കൈവരിക്കുകയും, തടവുകാരെ മോചിപ്പിക്കുകയും, കൊളളമുതലുകള്‍ തിരിച്ചുപിടിക്കുകയും ചെയ്തു.
آية رقم 7
നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം നിങ്ങളുടെ ഗുണത്തിനായി തന്നെയാണ് നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ തിന്‍മ പ്രവര്‍ത്തിക്കുകയാണെങ്കില്‍ (അതിന്‍റെ ദോഷവും) നിങ്ങള്‍ക്കു തന്നെ. എന്നാല്‍ (ആ രണ്ട് സന്ദര്‍ഭങ്ങളില്‍) അവസാനത്തേതിന് നിശ്ചയിച്ച (ശിക്ഷയുടെ) സമയം വന്നാല്‍ നിങ്ങളുടെ മുഖങ്ങളെ അപമാനത്തിലാഴ്ത്തുവാനും, ആദ്യതവണ ആരാധനാലയത്തില്‍ പ്രവേശിച്ചത് പോലെ വീണ്ടും പ്രവേശിക്കുവാനും കീഴടക്കിയതെല്ലാം തകര്‍ത്ത് കളയുവാനും (നാം ശത്രുക്കളെ നിയോഗിക്കുന്നതാണ്.)(5)
5) ഇസ്രായീല്യര്‍ അതിക്രമത്തിന്റെയും അഹങ്കാരത്തിന്റെയും പാരമ്യത്തിലെത്തുകയും, തുടര്‍ന്ന് ശത്രുക്കളുടെ കയ്യാല്‍ അല്ലാഹു അവര്‍ക്ക് നാശമേല്‍പിക്കുകയും ചെയ്യുന്ന രണ്ടാമത്തെ സന്ദര്‍ഭം ഇതിനകം കഴിഞ്ഞുപോയിട്ടുണ്ടോ? അതല്ല, ഇനിയും വരാനിരിക്കുകയാണോ എന്നൊന്നും തീര്‍ത്തുപറയാന്‍ ഖണ്ഡിതമായ തെളിവുകളില്ല. അസ്പിയാനോസ് എന്ന് പേരുളള റോമന്‍ ചക്രവര്‍ത്തി യഹൂദരുടെ നേരെ നടത്തിയ ആക്രമണമാണ് ഈ രണ്ടാമത്തെ സന്ദര്‍ഭമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
آية رقم 8
നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് കരുണ കാണിക്കുന്നവനായേക്കാം. നിങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം നമ്മളും ആവര്‍ത്തിക്കുന്നതാണ്.(6) നരകത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു തടവറ ആക്കിയിരിക്കുന്നു.
6) നിങ്ങള്‍ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നപക്ഷം അല്ലാഹു ശിക്ഷാനടപടികളും ആവര്‍ത്തിക്കും എന്നര്‍ത്ഥം.
آية رقم 9
തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.
آية رقم 10
പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാര്‍ത്ത അറിയിക്കുന്നു.)
آية رقم 11
മനുഷ്യന്‍ ഗുണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് പോലെ തന്നെ ദോഷത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു.(7)
7) അല്ലാഹുവിന്റെ ശിക്ഷയെപറ്റി റസൂല്‍(സ) താക്കീത് നല്‍കിയപ്പോള്‍ അതിന് തിടുക്കം കൂട്ടിയവരെപ്പറ്റിയാണ് ഈ പരാമര്‍ശം.
آية رقم 12
രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും, പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടുന്നതിന് വേണ്ടിയും, കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു.
آية رقم 13
ഓരോ മനുഷ്യന്നും അവന്‍റെ ശകുനം അവന്‍റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു(8) ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഒരു ഗ്രന്ഥം നാമവന്ന് വേണ്ടി പുറത്തെടുക്കുന്നതാണ്. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കണ്ടെത്തും.
8) പക്ഷി എന്നാണ് ത്വാഇര്‍ എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം. ഒരു പക്ഷി പറന്നത് ഇടത്തോട്ടോ വലത്തോട്ടോ എന്നതിനെ അടിസ്ഥാനമാക്കി ശകുനം നോക്കുന്ന രീതി അറേബ്യയില്‍ നിലവിലുണ്ടായിരുന്നു. അങ്ങനെ ശകുനം എന്ന അര്‍ത്ഥത്തില്‍ ത്വാഇര്‍ എന്ന പദം പ്രയോഗിച്ചു തുടങ്ങി. ശകുനത്തിലെ വിശ്വാസത്തെ നിരാകരിക്കുകയും, ഏതൊരാളുടെയും ഭാഗധേയം നിര്‍ണയിക്കുന്നത് അയാളുടെ കര്‍മ്മങ്ങളാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു ഈ വചനം.
آية رقم 14
നീ നിന്‍റെ ഗ്രന്ഥം വായിച്ചുനോക്കുക. നിന്നെ സ്സംബന്ധിച്ചിടത്തോളം കണക്ക് നോക്കാന്‍ ഇന്ന് നീ തന്നെ മതി. (എന്ന് അവനോട് അന്ന് പറയപ്പെടും)
آية رقم 15
വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്‍റെ സ്വന്തം ഗുണത്തിനായി തന്നെയാണ് അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ച് പോകുന്ന പക്ഷം തനിക്ക് ദോഷത്തിനായി തന്നെയാണ് അവന്‍ വഴിപിഴച്ചു പോകുന്നത്. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത് വരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല.(9)
9) പ്രവാചകനെപറ്റിയോ വേദഗ്രന്ഥത്തെപറ്റിയോ അറിയാന്‍ ഒരിക്കലും അവസരം ലഭിക്കാത്ത വ്യക്തി ശിക്ഷാര്‍ഹനല്ലെന്ന് ഇതില്‍നിന്ന് ഗ്രഹിക്കാം.
آية رقم 16
ഏതെങ്കിലും ഒരു രാജ്യം നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്‍മാര്‍ക്ക് നാം ആജ്ഞകള്‍ നല്‍കും. എന്നാല്‍ (അത് വകവെക്കാതെ) അവര്‍ അവിടെ താന്തോന്നിത്തം നടത്തും. (ശിക്ഷയെപ്പറ്റിയുള്ള) വാക്ക് അങ്ങനെ അതിന്‍റെ (രാജ്യത്തിന്‍റെ) കാര്യത്തില്‍ സ്ഥിരപ്പെടുകയും, നാം അതിനെ നിശ്ശേഷം തകര്‍ക്കുകയും ചെയ്യുന്നതാണ്.
آية رقم 17
നൂഹിന്‍റെ ശേഷം എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്! തന്‍റെ ദാസന്‍മാരുടെ പാപങ്ങളെ സംബന്ധിച്ച് സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമായി നിന്‍റെ രക്ഷിതാവ് തന്നെ മതി.
آية رقم 18
ക്ഷണികമായതിനെ (ഇഹലോകത്തെ) യാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് അഥവാ (അവരില്‍ നിന്ന്) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ച് തന്നെ വേഗത്തില്‍ നല്‍കുന്നതാണ്. പിന്നെ നാം അങ്ങനെയുള്ളവന്ന് നല്‍കുന്നത് നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട് അവന്‍ അതില്‍ കടന്നെരിയുന്നതാണ്.(10)
10) ഇഹലോകത്തെ അനുഗ്രഹങ്ങള്‍ ആഗ്രഹിക്കുന്നതോ അനുഭവിക്കുന്നതോ പാപമല്ല. ഭൗതികനേട്ടങ്ങളെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമാക്കുന്നതിനെയാണ് ഇവിടെ ആക്ഷേപിക്കുന്നത്.
آية رقم 19
ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും.
آية رقم 20
ഇക്കൂട്ടരെയും അക്കൂട്ടരെയും എല്ലാം തന്നെ (ഇവിടെ വെച്ച്) നാം സഹായിക്കുന്നതാണ്.(11) നിന്‍റെ രക്ഷിതാവിന്‍റെ ദാനത്തില്‍ പെട്ടതത്രെ അത്. നിന്‍റെ രക്ഷിതാവിന്‍റെ ദാനം തടഞ്ഞ് വെക്കപ്പെടുന്നതല്ല.
11) ദുന്‍യാവില്‍ അല്ലാഹുവിന്റെ സഹായം (സമൃദ്ധിയും ഐശ്വര്യവും) സത്യവിശ്വാസികള്‍ക്കും സത്യനിഷേധികള്‍ക്കും വിവേചനമെന്യേ ലഭിക്കുന്നതാണ്. പരലോകത്തെ അനുഗ്രഹമാണ് വിശ്വാസികള്‍ക്ക് മാത്രമായുളളത്.
آية رقم 21
നാം അവരില്‍ ചിലരെ മറ്റുചിലരെക്കാള്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. പരലോകജീവിതം ഏറ്റവും വലിയ പദവിയുള്ളതും, ഏറ്റവും വലിയ ഉല്‍കൃഷ്ടതയുള്ളതും തന്നെയാകുന്നു.
آية رقم 22
അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ സ്ഥാപിക്കരുത്. എങ്കില്‍ അപമാനിതനും കയ്യൊഴിക്കപ്പെട്ടവനുമായി നീ ഇരിക്കേണ്ടി വരും.
آية رقم 23
തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക.
آية رقم 24
കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക.(12) എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.
12) ഗര്‍വും അഹങ്കാരവും മാറ്റിവെച്ച് അത്യന്തം വിനയത്തോടു കൂടിയായിരിക്കണം മാതാപിതാക്കളോട് പെരുമാറുന്നതെന്നര്‍ത്ഥം.
آية رقم 25
നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മനസ്സുകളിലുള്ളത് നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങള്‍ നല്ലവരായിരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഖേദിച്ചുമടങ്ങുന്നവര്‍ക്ക് ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു.
آية رقم 26
കുടുംബബന്ധമുള്ളവന്ന് അവന്‍റെ അവകാശം നീ നല്‍കുക. അഗതിക്കും വഴിപോക്കന്നും (അവരുടെ അവകാശവും). നീ (ധനം) ദുര്‍വ്യയം ചെയ്ത് കളയരുത്.
آية رقم 27
തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്‍റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു.
آية رقم 28
നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നീ ആഗ്രഹിക്കുന്ന അനുഗ്രഹം തേടിക്കൊണ്ട് നിനക്കവരില്‍ നിന്ന് തിരിഞ്ഞുകളയേണ്ടി വരുന്ന പക്ഷം, നീ അവരോട് സൌമ്യമായ വാക്ക് പറഞ്ഞ് കൊള്ളുക(13)
13) മേല്‍പറഞ്ഞവരുടെ ആവശ്യങ്ങള്‍ മുഴുവന്‍ നിറവേറ്റിക്കൊടുക്കാന്‍ നിനക്ക് കഴിയാതെ വരുന്നപക്ഷം അവരുടെ അപേക്ഷ അവഗണിക്കേണ്ടി വന്നേക്കും. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളിലും അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്ന പക്ഷം അവരുടെ ആവശ്യം നിറവേറ്റി കൊടുക്കണമെന്ന ആഗ്രഹമുണ്ടായിരിക്കണം. അവര്‍ക്ക് സൗമ്യമായ ഭാഷയില്‍ മറുപടി നല്‍കുകയും വേണം.
آية رقم 29
നിന്‍റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്.(14) അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും.
14) നീ അറു പിശുക്കനോ ധാരാളിയോ ആകരുതെന്ന് വിവക്ഷ.
آية رقم 30
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനമാര്‍ഗം വിശാലമാക്കികൊടുക്കുന്നു. (ചിലര്‍ക്കത്) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു.
آية رقم 31
ദാരിദ്യ്‌രഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.
آية رقم 32
നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.
آية رقم 33
അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവന്‍റെ അവകാശിക്ക് നാം (പ്രതികാരം ചെയ്യാന്‍) അധികാരം വെച്ച് കൊടുത്തിട്ടുണ്ട്. എന്നാല്‍ അവന്‍ കൊലയില്‍ അതിരുകവിയരുത്.(33) തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു.
15) കുറ്റകൃത്യത്തെക്കാള്‍ കടുത്ത ശിക്ഷ ഒരിക്കലും പാടില്ല. യഥാര്‍ത്ഥ കുറ്റവാളിയല്ലാത്തവര്‍ക്ക് ശിക്ഷ ബാധിക്കാനും പാടില്ല.
آية رقم 34
അനാഥയ്ക്ക് പ്രാപ്തി എത്തുന്നത് വരെ ഏറ്റവും നല്ല രീതിയിലല്ലാതെ അവന്‍റെ സ്വത്തിനെ നിങ്ങള്‍ സമീപിക്കരുത്. നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്.
آية رقم 35
നിങ്ങള്‍ അളന്നുകൊടുക്കുകയാണെങ്കില്‍ അളവ് നിങ്ങള്‍ തികച്ചുകൊടുക്കുക. ശരിയായ തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കികൊടുക്കുകയും ചെയ്യുക. അതാണ് ഉത്തമവും അന്ത്യഫലത്തില്‍ ഏറ്റവും മെച്ചമായിട്ടുള്ളതും.
آية رقم 36
നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്.(16) തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.
16) ഖണ്ഡിതമായ അറിവ് ലഭിച്ചശേഷമേ ഏത് കാര്യത്തിലും നടപടി സ്വീകരിക്കാവൂ. ഊഹത്തെ മാത്രം അവലംബമാക്കി ഒന്നും ചെയ്യരുത് എന്നര്‍ത്ഥം.
آية رقم 37
നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക് പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ച.
آية رقم 38
അവയില്‍ (മേല്‍പറഞ്ഞ കാര്യങ്ങളില്‍) നിന്നെല്ലാം ദുഷിച്ചത് നിന്‍റെ രക്ഷിതാവിങ്കല്‍ വെറുക്കപ്പെട്ടതാകുന്നു
آية رقم 39
നിന്‍റെ രക്ഷിതാവ് നിനക്ക് ബോധനം നല്‍കിയ ജ്ഞാനത്തില്‍ പെട്ടതത്രെ അത്. അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ സ്ഥാപിക്കരുത്. എങ്കില്‍ ആക്ഷേപിക്കപ്പെട്ടവനും പുറം തള്ളപ്പെട്ടവനുമായി നീ നരകത്തില്‍ എറിയപ്പെടുന്നതാണ്
آية رقم 40
എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് ആണ്‍മക്കളെ നിങ്ങള്‍ക്കു പ്രത്യേകമായി നല്‍കുകയും, അവന്‍ മലക്കുകളില്‍ നിന്ന് പെണ്‍മക്കളെ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു വാക്ക് തന്നെയാകുന്നു നിങ്ങള്‍ പറയുന്നത്.
آية رقم 41
അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി ഈ ഖുര്‍ആനില്‍ നാം (കാര്യങ്ങള്‍) വിവിധ രൂപത്തില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് അത് അകല്‍ച്ച വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
آية رقم 42
(നബിയേ,) പറയുക: അവര്‍ പറയും പോലെ അവനോടൊപ്പം മറ്റുദൈവങ്ങളുണ്ടായിരുന്നെങ്കില്‍ സിംഹാസനാധിപന്‍റെ അടുക്കലേക്ക് അവര്‍ (ആ ദൈവങ്ങള്‍) വല്ല മാര്‍ഗവും തേടുക തന്നെ ചെയ്യുമായിരുന്നു.(17)
17) ഈ വാക്യത്തിന് രണ്ട് വിധത്തില്‍ വിശദീകരണം നല്‍കപ്പെട്ടിട്ടുണ്ട്. ഒന്ന്, പ്രപഞ്ചനാഥന്ന് പുറമെ മറ്റു ദൈവങ്ങളുണ്ടായിരുന്നെങ്കില്‍ അവന്റെയടുത്ത് ചെന്ന് അവനുമായി പൊരുതി അധികാരം കൈവശപ്പെടുത്താന്‍ അവര്‍ ശ്രമിക്കുമായിരുന്നു. രണ്ട്, ദിവ്യത്വം ആരോപിക്കപ്പെട്ട മലക്കുകള്‍. മഹാത്മാക്കള്‍ തുടങ്ങിയവരെയാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍ അത് നിരര്‍ത്ഥകമാണ്. കാരണം, അവരൊക്കെ സിംഹാസനാധിപനായ അല്ലാഹുവിങ്കല്‍ സാമീപ്യത്തിനുളള മാര്‍ഗ്ഗം തേടുന്നവരാണ്. അപ്പോള്‍ അവരോട് പ്രാര്‍ത്ഥിച്ചിട്ട് കാര്യമില്ല.
آية رقم 43
ﮋﮌﮍﮎﮏﮐ
ﮑ
അവന്‍ എത്ര പരിശുദ്ധന്‍! അവര്‍ പറഞ്ഞുണ്ടാക്കിയതിനെല്ലാം ഉപരിയായി അവന്‍ വലിയ ഔന്നത്യം പ്രാപിച്ചിരിക്കുന്നു.
آية رقم 44
ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു
آية رقم 45
നീ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ നിന്‍റെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ ദൃശ്യമല്ലാത്ത ഒരു മറ നാം വെക്കുന്നതാണ്.
آية رقم 46
അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ വെക്കുന്നതും, അവരുടെ കാതുകളില്‍ നാം ഒരു തരം ഭാരം വെക്കുന്നതുമാണ്.(18) ഖുര്‍ആന്‍ പാരായണത്തില്‍ നിന്‍റെ രക്ഷിതാവിനെപ്പറ്റി മാത്രം പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് പുറം തിരിഞ്ഞ് പോകുന്നതാണ്.
18) ഏകദൈവത്തിലും പരലോകത്തിലും അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കാത്തതിനാല്‍ അല്ലാഹു അവരുടെ മനസ്സുകളെ അടഞ്ഞ സ്ഥിതിയിലാക്കുന്നതാണ് എന്നര്‍ഥം.
آية رقم 47
നീ പറയുന്നത് അവര്‍ ശ്രദ്ധിച്ച് കേള്‍ക്കുന്ന സമയത്ത് എന്തൊരു കാര്യമാണ് അവര്‍ ശ്രദ്ധിച്ച് കേട്ട് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നല്ലവണ്ണം അറിയാം.(19) അവര്‍ സ്വകാര്യം പറയുന്ന സന്ദര്‍ഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത് എന്ന് (നിന്നെ പരിഹസിച്ചുകൊണ്ട്) അക്രമികള്‍ പറയുന്ന സന്ദര്‍ഭവും (നമുക്ക് നല്ലവണ്ണം അറിയാം.)
19) വിമര്‍ശനത്തിന്ന് പഴുത് കണ്ടെത്താന്‍ വേണ്ടിയായിരുന്നു അവര്‍ നബി(സ)യുടെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്നത്.
آية رقم 48
(നബിയേ,) നോക്കൂ; എങ്ങനെയാണ് അവര്‍ നിനക്ക് ഉപമകള്‍ പറഞ്ഞുണ്ടാക്കിയതെന്ന്. അങ്ങനെ അവര്‍ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ അവര്‍ക്ക് ഒരു മാര്‍ഗവും പ്രാപിക്കാന്‍ സാധിക്കുകയില്ല.
آية رقم 49
അവര്‍ പറഞ്ഞു: നാം എല്ലുകളും ജീര്‍ണാവശിഷ്ടങ്ങളുമായിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും നാം പുതിയൊരു സൃഷ്ടിയായി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നതാണോ ?
آية رقم 50
ﭑﭒﭓﭔﭕﭖ
ﭗ
(നബിയേ,) നീ പറയുക: നിങ്ങള്‍ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക.
آية رقم 51
അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ വലുതായി തോന്നുന്ന ഏതെങ്കിലുമൊരു സൃഷ്ടിയായിക്കൊള്ളുക (എന്നാലും നിങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടും) അപ്പോള്‍, ആരാണ് ഞങ്ങളെ (ജീവിതത്തിലേക്ക്) തിരിച്ച് കൊണ്ട് വരിക? എന്ന് അവര്‍ പറഞ്ഞേക്കും. നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചവന്‍ തന്നെ എന്ന് നീ പറയുക. അപ്പോള്‍ നിന്‍റെ നേരെ (നോക്കിയിട്ട്) അവര്‍ തലയാട്ടിക്കൊണ്ട് പറയും: എപ്പോഴായിരിക്കും അത് ? നീ പറയുക അത് അടുത്ത് തന്നെ ആയേക്കാം.
آية رقم 52
അതെ, അവന്‍ നിങ്ങളെ വിളിക്കുകയും, അവനെ സ്തുതിച്ച് കൊണ്ട് നിങ്ങള്‍ ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം.(20) (അതിന്നിടക്ക്) വളരെ കുറച്ച് മാത്രമേ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന് നിങ്ങള്‍ വിചാരിക്കുകയും ചെയ്യും.
20) അല്ലാഹുവിന്റെ വിളി കേട്ട് പരലോകത്ത് സമ്മേളിക്കുന്ന ദിവസമത്രെ ഉദ്ദേശ്യം.
آية رقم 53
നീ എന്‍റെ ദാസന്‍മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു.
آية رقم 54
നിങ്ങളുടെ രക്ഷിതാവ് നിങ്ങളെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ നിങ്ങളോട് കരുണ കാണിക്കും.അല്ലെങ്കില്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ നിങ്ങളെ ശിക്ഷിക്കും. അവരുടെ മേല്‍ മേല്‍നോട്ടക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.
آية رقم 55
നിന്‍റെ രക്ഷിതാവ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. തീര്‍ച്ചയായും പ്രവാചകന്‍മാരില്‍ ചിലര്‍ക്ക് ചിലരേക്കാള്‍ നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. ദാവൂദിന് നാം സബൂര്‍(21) എന്ന വേദം നല്‍കുകയും ചെയ്തിരിക്കുന്നു.
21) ബൈബിള്‍ പഴയ നിയമത്തിലെ 'സങ്കീര്‍ത്തനങ്ങള്‍' എന്ന പുസ്തകം ദാവൂദ് നബി(അ)ക്ക് നല്കപ്പെട്ട സബൂറാണെന്ന് കരുതപ്പെടുന്നു. ഒരുപക്ഷേ, സബൂറിന്റെ ഒരു ഭാഗം മാത്രമായിരിക്കാം 'സങ്കീര്‍ത്തനങ്ങള്‍'.
آية رقم 56
(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.
آية رقم 57
അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്.(22) അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.
22) മലക്കുകളോടും മഹാത്മാക്കളോടും മറ്റും പ്രാര്‍ഥിക്കുന്നവരുടെ വിഡ്ഢിത്തമാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. മുഴുവന്‍ നബിമാരും മലക്കുകളും അല്ലാഹുവോട് നേരിട്ട് പ്രാര്‍ത്ഥിക്കുന്നവരാണ്, അല്ലാഹുവിങ്കല്‍ സാമീപ്യം ലഭിക്കാന്‍ അവന്‍ നിര്‍ദേശിച്ച മാര്‍ഗം സ്വീകരിക്കുന്നവരാണ് എന്നിരിക്കെ അവരെ സ്‌നേഹിക്കുന്നവര്‍ അല്ലാഹുവല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നതിന് എന്തുണ്ട് ന്യായം?
آية رقم 58
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസത്തിന് മുമ്പായി നാം നശിപ്പിച്ച് കളയുന്നതോ അല്ലെങ്കില്‍ നാം കഠിനമായി ശിക്ഷിക്കുന്നതോ ആയിട്ടല്ലാതെ ഒരു രാജ്യവുമില്ല. അത് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യമാകുന്നു.(23)
23) ഉയിര്‍ത്തെഴുന്നേല്പിന് മുമ്പ്-അന്ത്യദിനത്തില്‍-ലോകമാകെ നശിപ്പിക്കപ്പെടും. കടുത്ത അതിക്രമകാരികളുടെ നാടുകളെ അതിനു മുമ്പുതന്നെ അല്ലാഹു നശിപ്പിച്ചെന്നും വരാം. ഈ കാര്യം അല്ലാഹുവിന്റെ രേഖയില്‍-ലൗഹുല്‍ മഹ്ഫൂദ്വില്‍-രേഖപ്പെടുത്തിയതാകുന്നു.
آية رقم 59
നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നതിന് നമുക്ക് തടസ്സമായത് പൂര്‍വ്വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളിക്കളഞ്ഞു എന്നത് മാത്രമാണ്. നാം ഥമൂദ് സമുദായത്തിന് പ്രത്യക്ഷ ദൃഷ്ടാന്തമായിക്കൊണ്ട് ഒട്ടകത്തെ നല്‍കുകയുണ്ടായി. എന്നിട്ട് അവര്‍ അതിന്‍റെ കാര്യത്തില്‍ അക്രമം പ്രവര്‍ത്തിച്ചു. ഭയപ്പെടുത്താന്‍ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത്.(24)
24) ജനങ്ങളുടെ മനസ്സില്‍ ഭയവും ഭക്തിയും ജനിപ്പിക്കാന്‍ വേണ്ടിയത്രെ ദൃഷ്ടാന്തങ്ങള്‍ അവതരിപ്പിക്കുന്നത്.
آية رقم 60
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് മനുഷ്യരെ വലയം ചെയ്തിരിക്കുന്നു.(25) എന്ന് നാം നിന്നോട് പറഞ്ഞ സന്ദര്‍ഭവും ശ്രദ്ധേയമാണ്. നിനക്ക് നാം കാണിച്ചുതന്ന ആ ദര്‍ശനത്തെ നാം ജനങ്ങള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുകയാണ്.(26) ഖുര്‍ആനിലെ ശപിക്കപ്പെട്ട വൃക്ഷത്തേയും (ഒരു പരീക്ഷണമാക്കിയിരിക്കുന്നു.) നാം അവരെ ഭയപ്പെടുത്തുന്നു. എന്നാല്‍ വലിയ ധിക്കാരം മാത്രമാണ് അത് അവര്‍ക്ക് വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുന്നത്.
25) മനുഷ്യര്‍ എത്ര അഹങ്കരിച്ചാലും അവര്‍ അല്ലാഹുവിന്റെ നിയന്ത്രണവലയത്തില്‍ തന്നെയാകുന്നു. അതിനെ അവര്‍ക്ക് മറികടക്കാനാവില്ല.
26) നിശായാത്രയില്‍ അല്ലാഹു നബി(സ)ക്ക് കാണിച്ചുകൊടുത്ത കാഴ്ചകളെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. നബി(സ) അത് വിവരിച്ചപ്പോള്‍ സത്യനിഷേധികള്‍ ശക്തിയായി പരിഹസിക്കുകയുണ്ടായി. നരകത്തില്‍ 'സഖ്ഖൂം' എന്നൊരു വൃക്ഷമുണ്ടെന്നും, അതില്‍ നിന്നായിരിക്കും ദുര്‍മാര്‍ഗികള്‍ക്കുള്ള ഭക്ഷണമെന്നും വിശുദ്ധഖുര്‍ആന്‍ പ്രസ്താവിച്ചപ്പോഴും സത്യനിഷേധികള്‍ രൂക്ഷമായ പരിഹാസം നടത്തുകയുണ്ടായി. അദൃശ്യവാര്‍ത്തകളോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് പരീക്ഷിച്ചറിയാനുള്ള സന്ദര്‍ഭങ്ങളത്രെ ഇതൊക്കെ.
26) നിശായാത്രയില്‍ അല്ലാഹു നബി(സ)ക്ക് കാണിച്ചുകൊടുത്ത കാഴ്ചകളെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. നബി(സ) അത് വിവരിച്ചപ്പോള്‍ സത്യനിഷേധികള്‍ ശക്തിയായി പരിഹസിക്കുകയുണ്ടായി. നരകത്തില്‍ 'സഖ്ഖൂം' എന്നൊരു വൃക്ഷമുണ്ടെന്നും, അതില്‍ നിന്നായിരിക്കും ദുര്‍മാര്‍ഗികള്‍ക്കുള്ള ഭക്ഷണമെന്നും വിശുദ്ധഖുര്‍ആന്‍ പ്രസ്താവിച്ചപ്പോഴും സത്യനിഷേധികള്‍ രൂക്ഷമായ പരിഹാസം നടത്തുകയുണ്ടായി. അദൃശ്യവാര്‍ത്തകളോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് പരീക്ഷിച്ചറിയാനുള്ള സന്ദര്‍ഭങ്ങളത്രെ ഇതൊക്കെ.
آية رقم 61
നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ അവര്‍ പ്രണമിച്ചു. ഇബ്ലീസൊഴികെ.അവന്‍ പറഞ്ഞു: നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന് ഞാന്‍ പ്രണാമം ചെയ്യുകയോ?
آية رقم 62
അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്‍റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും.
آية رقم 63
അവന്‍ (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ.
آية رقم 64
അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്‍റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക. അവര്‍ക്കെതിരില്‍ നിന്‍റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത് കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും(27) അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു.
27) കുടുംബരംഗത്തും സാമ്പത്തികരംഗത്തും ഇസ്‌ലാമിക വിരുദ്ധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ തങ്ങളുടെ ജീവിതത്തില്‍ പിശാചിന് ഒരു പങ്ക്‌നല്‍കുകയത്രെ ചെയ്യുന്നത്.
آية رقم 65
തീര്‍ച്ചയായും എന്‍റെ ദാസന്‍മാരാരോ അവരുടെ മേല്‍ നിനക്ക് യാതൊരു അധികാരവുമില്ല. കൈകാര്യകര്‍ത്താവായി നിന്‍റെ രക്ഷിതാവ് തന്നെ മതി.
آية رقم 66
നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി കടലിലൂടെ കപ്പല്‍ ഓടിക്കുന്നവനാകുന്നു.അവന്‍റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ തേടിക്കൊണ്ട് വരുന്നതിന് വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ നിങ്ങളോട് ഏറെ കരുണയുള്ളവനാകുന്നു
آية رقم 67
കടലില്‍ വെച്ച് നിങ്ങള്‍ക്ക് കഷ്ടത (അപായം) നേരിട്ടാല്‍ അവന്‍ ഒഴികെ, നിങ്ങള്‍ ആരെയെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നുവോ അവര്‍ അപ്രത്യക്ഷരാകും.(28) എന്നാല്‍ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുകളയുകയായി. മനുഷ്യന്‍ ഏറെ നന്ദികെട്ടവനായിരിക്കുന്നു.
28) വ്യാജ ദൈവങ്ങളെപ്പറ്റിയുള്ള ചിന്ത മനസ്സില്‍ നിന്ന് അപ്രത്യക്ഷമാവുകയും പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രമാവുകയും ചെയ്യും എന്നര്‍ഥം
آية رقم 68
കരയുടെ ഭാഗത്ത് തന്നെ അവന്‍ നിങ്ങളെ ആഴ്ത്തിക്കളയുകയോ, അല്ലെങ്കില്‍ അവന്‍ നിങ്ങളുടെ നേരെ ഒരു ചരല്‍ മഴ അയക്കുകയോ ചെയ്യുകയും, നിങ്ങളുടെ സംരക്ഷണം ഏല്‍ക്കാന്‍ യാതൊരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?
آية رقم 69
അതല്ലെങ്കില്‍ മറ്റൊരു പ്രാവശ്യം അവന്‍ നിങ്ങളെ അവിടേക്ക് (കടലിലേക്ക്) തിരിച്ച് കൊണ്ട് പോകുകയും, എന്നിട്ട് നിങ്ങളുടെ നേര്‍ക്ക് അവന്‍ ഒരു തകര്‍പ്പന്‍ കാറ്റയച്ചിട്ട് നിങ്ങള്‍ നന്ദികേട് കാണിച്ചതിന് നിങ്ങളെ അവന്‍ മുക്കിക്കളയുകയും, അനന്തരം ആ കാര്യത്തില്‍ നിങ്ങള്‍ക്ക് വേണ്ടി നമുക്കെതിരില്‍ നടപടി എടുക്കാന്‍ യാതൊരാളെയും നിങ്ങള്‍ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെപറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?
آية رقم 70
തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും,(29) വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.
29) വാഹനം ഉപയോഗിക്കുന്ന ഏക ജീവി മനുഷ്യനാകുന്നു. മറ്റു പല ഘടകങ്ങളോടൊപ്പം ഇതും അവന്റെ മഹത്വത്തിന് മാറ്റുകൂട്ടുന്നു.
آية رقم 71
എല്ലാ മനുഷ്യരെയും അവരുടെ നേതാവിനോടൊപ്പം നാം വിളിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ ആര്‍ക്ക് തന്‍റെ (കര്‍മ്മങ്ങളുടെ) രേഖ തന്‍റെ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ അത്തരക്കാര്‍ അവരുടെ ഗ്രന്ഥം വായിച്ചുനോക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി ചെയ്യപ്പെടുന്നതുമല്ല.
آية رقم 72
വല്ലവനും ഈ ലോകത്ത് അന്ധനായിരുന്നാല്‍ പരലോകത്തും അവന്‍ അന്ധനായിരിക്കും.(30) ഏറ്റവും വഴിപിഴച്ചവനുമായിരിക്കും.
30) തെളിവുകളൊക്കെ കണ്ടിട്ടും സത്യം സ്വീകരിക്കാതെ ഇരുട്ടില്‍ കഴിയുന്നവനെയത്രെ ഇവിടെ അന്ധന്‍ എന്ന് വിശേഷിപ്പിച്ചത്. പരലോകത്ത് യാതൊരു രക്ഷാമാര്‍ഗവും കാണാതെ അവന്‍ അന്ധതയില്‍ കഴിയേണ്ടിവരും.
آية رقم 73
തീര്‍ച്ചയായും നാം നിനക്ക് ബോധനം നല്‍കിയിട്ടുള്ളതില്‍ നിന്ന് അവര്‍ നിന്നെ തെറ്റിച്ചുകളയാന്‍ ഒരുങ്ങിയിരിക്കുന്നു. നീ നമ്മുടെ മേല്‍ അതല്ലാത്ത വല്ലതും കെട്ടിച്ചമയ്ക്കുവാനാണ് (അവര്‍ ആഗ്രഹിക്കുന്നത്). അപ്പോള്‍ അവര്‍ നിന്നെ മിത്രമായി സ്വീകരിക്കുക തന്നെ ചെയ്യും.
آية رقم 74
നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീ അവരിലേക്ക് അല്‍പമൊക്കെ ചാഞ്ഞുപോയേക്കുമായിരുന്നു.
آية رقم 75
എങ്കില്‍ ജീവിതത്തിലും ഇരട്ടി ശിക്ഷ, മരണത്തിലും ഇരട്ടി ശിക്ഷ അതായിരിക്കും നാം നിനക്ക് ആസ്വദിപ്പിക്കുന്നത്. പിന്നീട് നമുക്കെതിരില്‍ നിനക്ക് സഹായം നല്‍കാന്‍ യാതൊരാളെയും നീ കണ്ടെത്തുകയില്ല.
آية رقم 76
തീര്‍ച്ചയായും അവര്‍ നിന്നെ നാട്ടില്‍ നിന്ന് വിരട്ടി വിടുവാന്‍ ഒരുങ്ങിയിരിക്കുന്നു. നിന്നെ അവിടെ നിന്ന് പുറത്താക്കുകയത്രെ അവരുടെ ലക്ഷ്യം. എങ്കില്‍ നിന്‍റെ (പുറത്താക്കലിന്) ശേഷം കുറച്ച് കാലമല്ലാതെ അവര്‍ (അവിടെ) താമസിക്കുകയില്ല.
آية رقم 77
നിനക്ക് മുമ്പ് നാം അയച്ച നമ്മുടെ ദൂതന്‍മാരുടെ കാര്യത്തിലുണ്ടായ നടപടിക്രമം തന്നെ.(31) നമ്മുടെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല.
31) സത്യത്തിന്റെ സന്ദേശം ഒരിക്കലും ജനസമ്മതി നേടരുത് എന്ന ദുശ്ശാഠ്യമാണ് പ്രവാചകന്മാരെ പുറത്താക്കാനും, വധിക്കാനുമൊക്കെ ശ്രമിച്ചവരെ അതിന് പ്രേരിപ്പിച്ചത്. എന്നാല്‍ സത്യത്തെ കുഴിച്ചുമൂടി എന്ന കൃതാര്‍ത്ഥതയോടെ സ്വസ്ഥമായി ഏറെ നാള്‍ കഴിയാന്‍ സത്യത്തിന്റെ ശത്രുക്കള്‍ക്ക് അല്ലാഹു അവസരം നല്കാറില്ല.
آية رقم 78
സൂര്യന്‍ (ആകാശമദ്ധ്യത്തില്‍ നിന്ന്) തെറ്റിയത് മുതല്‍ രാത്രി ഇരുട്ടുന്നത് വരെ (നിശ്ചിത സമയങ്ങളില്‍) നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക(32) ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും (നിലനിര്‍ത്തുക) തീര്‍ച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു.(33)
32) ഉച്ച തിരിഞ്ഞതു മുതല്‍ രാത്രി ഇരുട്ടുന്നതുവരെ നാല് നമസ്‌കാരങ്ങളാണുള്ളത്. ദ്വുഹ്ര്‍, അസര്‍, മഗ്‌രിബ്, ഇശാഅ്.
33) രാത്രിയിലും പകലും മനുഷ്യരുടെ കര്‍മങ്ങള്‍ നിരീക്ഷിക്കുവാന്‍ ചുമതലയേല്പിക്കപ്പെട്ട മലക്കുകള്‍ പ്രഭാത നമസ്‌കാരത്തിന് സാക്ഷികളായിരിക്കും എന്നാണ് ഇതിന്റെ വിവക്ഷയെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നു.
33) രാത്രിയിലും പകലും മനുഷ്യരുടെ കര്‍മങ്ങള്‍ നിരീക്ഷിക്കുവാന്‍ ചുമതലയേല്പിക്കപ്പെട്ട മലക്കുകള്‍ പ്രഭാത നമസ്‌കാരത്തിന് സാക്ഷികളായിരിക്കും എന്നാണ് ഇതിന്റെ വിവക്ഷയെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നു.
آية رقم 79
രാത്രിയില്‍ നിന്ന് അല്‍പസമയം നീ ഉറക്കമുണര്‍ന്ന് അതോടെ (ഖുര്‍ആന്‍ പാരായണത്തോടെ) നമസ്കരിക്കുകയും ചെയ്യുക. അത് നിനക്ക് കൂടുതലായുള്ള ഒരു പുണ്യകര്‍മ്മമാകുന്നു.(34) നിന്‍റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം.
34) രാത്രിയില്‍ ഉറക്കമുണര്‍ന്നിട്ട് നിര്‍വഹിക്കുന്ന 'തഹജ്ജുദ്' നമസ്‌കാരം നബി(സ)ക്ക് ഒരു നിര്‍ബന്ധ കര്‍മവും മറ്റു മുസ്‌ലിംകള്‍ക്ക് ഒരുഐച്ഛിക കര്‍മവുമാണെന്നത്രെ ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം.
آية رقم 80
എന്‍റെ രക്ഷിതാവേ, സത്യത്തിന്‍റെ പ്രവേശനമാര്‍ഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും, സത്യത്തിന്‍റെ ബഹിര്‍ഗ്ഗമനമാര്‍ഗത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ.(35) നിന്‍റെ പക്കല്‍ നിന്ന് എനിക്ക് സഹായകമായ ഒരു ആധികാരിക ശക്തി(36) നീ ഏര്‍പെടുത്തിത്തരികയും ചെയ്യേണമേ എന്ന് നീ പറയുകയും ചെയ്യുക.
35) ഞാന്‍ എവിടെ പ്രവേശിക്കുകയാണെങ്കിലും, എവിടെ നിന്ന് പുറത്തുവരികയാണെങ്കിലും അത് സത്യസന്ധതയ്ക്ക് ഇണങ്ങും വിധമാക്കേണമേ എന്നര്‍ഥം.
36) വാഗ്വാദങ്ങളിലും യുദ്ധങ്ങളിലും മറ്റും വിജയത്തിന് നിദാനമായിട്ടുള്ള ഒരു അധികൃത പിന്‍ബലം.
36) വാഗ്വാദങ്ങളിലും യുദ്ധങ്ങളിലും മറ്റും വിജയത്തിന് നിദാനമായിട്ടുള്ള ഒരു അധികൃത പിന്‍ബലം.
آية رقم 81
സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു. എന്നും നീ പറയുക.
آية رقم 82
സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ (മറ്റൊന്നും) വര്‍ദ്ധിപ്പിക്കുന്നില്ല.
آية رقم 83
നാം മനുഷ്യന്ന് അനുഗ്രഹം ചെയ്ത് കൊടുത്താല്‍ അവന്‍ തിരിഞ്ഞുകളയുകയും, അവന്‍റെ പാട്ടിന് മാറിപ്പോകുകയും ചെയ്യുന്നു. അവന്ന് ദോഷം ബാധിച്ചാലാകട്ടെ അവന്‍ വളരെ നിരാശനായിരിക്കുകയും ചെയ്യും.
آية رقم 84
പറയുക: എല്ലാവരും അവരവരുടെ സമ്പ്രദായമനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ കൂടുതല്‍ ശരിയായ മാര്‍ഗം സ്വീകരിച്ചവന്‍ ആരാണെന്നതിനെപ്പറ്റി നിങ്ങളുടെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാകുന്നു.
آية رقم 85
നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല.
آية رقم 86
തീര്‍ച്ചയായും നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിനക്ക് നാം നല്‍കിയ സന്ദേശം നാം പിന്‍വലിക്കുമായിരുന്നു. പിന്നീട് അതിന്‍റെ കാര്യത്തില്‍ നമുക്കെതിരായി നിനക്ക് ഭരമേല്‍പിക്കാവുന്ന യാതൊരാളെയും നീ കണ്ടെത്തുകയുമില്ല.(37)
37) ദിവ്യസന്ദേശം അല്ലാഹു പിന്‍വലിക്കുന്നപക്ഷം അതു പുനസ്ഥാപിക്കുന്ന വിഷയത്തില്‍ ഭരമേല്പിക്കപ്പെടാവുന്ന ആരും തന്നെയില്ല എന്നര്‍ഥം.
آية رقم 87
നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യം മാത്രമാകുന്നു അത്. നിന്‍റെ മേല്‍ അവന്‍റെ അനുഗ്രഹം തീര്‍ച്ചയായും മഹത്തരമായിരിക്കുന്നു.
آية رقم 88
(നബിയേ,) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും
آية رقم 89
തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമകളും ജനങ്ങള്‍ക്ക് വേണ്ടി വിവിധ രൂപത്തില്‍ നാം വിവരിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നിഷേധിക്കാനല്ലാതെ മനസ്സുവന്നില്ല.
آية رقم 90
അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നത് വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല.
آية رقم 91
അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത് വരെ.
آية رقم 92
അല്ലെങ്കില്‍ നീ ജല്‍പിച്ചത് പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത് വരെ.(38) അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട് വരുന്നത് വരെ.
38) ലോകാവസാനത്തെപ്പറ്റിയുള്ള ഖുര്‍ആനിക പ്രവചനങ്ങളെ പരിഹസിച്ചുകൊണ്ടാണ് അവര്‍ ഇപ്രകാരം പറഞ്ഞത്.
آية رقم 93
അല്ലെങ്കില്‍ നിനക്ക് സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത് വരെ, അല്ലെങ്കില്‍ ആകാശത്ത് കൂടി നീ കയറിപ്പോകുന്നത് വരെ. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കികൊണ്ട് വരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്‍റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?(39)
39) പ്രവാചകന്മാരാരും യഥേഷ്ടം അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിവുള്ളവരല്ല. അവര്‍ മുഖേന അത്ഭുത സംഭവങ്ങള്‍ പ്രകടമാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്ന സമയത്ത് അത് സംഭവിക്കുമെന്ന് മാത്രം.
آية رقم 94
ജനങ്ങള്‍ക്ക് സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത്, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു.
آية رقم 95
(നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്ന് പോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്ത് നിന്ന് ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു.
آية رقم 96
നീ പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. തീര്‍ച്ചയായും അല്ലാഹു തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു.
آية رقم 97
അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് നേര്‍മാര്‍ഗം പ്രാപിച്ചവന്‍.അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ, അവര്‍ക്ക് അവന്നു പുറമെ രക്ഷാധികാരികളെയൊന്നും നീ കണ്ടെത്തുന്നതേയല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മുഖം നിലത്ത് കുത്തിയവരായിക്കൊണ്ടും അന്ധരും ഊമകളും ബധിരരുമായിക്കൊണ്ടും നാം അവരെ ഒരുമിച്ചുകൂട്ടുന്നതാണ്. അവരുടെ സങ്കേതം നരകമത്രെ. അത് അണഞ്ഞ് പോകുമ്പോഴെല്ലാം നാം അവര്‍ക്ക് ജ്വാല കൂട്ടികൊടുക്കുന്നതാണ്.
آية رقم 98
അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചതിനും, ഞങ്ങള്‍ എല്ലുകളും ജീര്‍ണാവശിഷ്ടങ്ങളും ആയിക്കഴിഞ്ഞിട്ടാണോ പുതിയൊരു സൃഷ്ടിയായി ഞങ്ങള്‍ ഉയിര്‍ത്തെഴുന്നല്‍പിക്കപ്പെടുന്നത് എന്ന് അവര്‍ പറഞ്ഞതിനും അവര്‍ക്കുള്ള പ്രതിഫലമത്രെ അത്.
آية رقم 99
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച അല്ലാഹു ഇവരെപ്പോലെയുള്ളവരെയും സൃഷ്ടിക്കാന്‍ ശക്തനാണ് എന്ന് ഇവര്‍ മനസ്സിലാക്കിയിട്ടില്ലേ? ഇവര്‍ക്ക് അവന്‍ ഒരു അവധി നിശ്ചയിച്ചിട്ടുണ്ട്. അതില്‍ സംശയമേ ഇല്ല. എന്നാല്‍ നന്ദികേട് കാണിക്കാനല്ലാതെ ഈ അക്രമികള്‍ക്ക് മനസ്സ് വന്നില്ല
آية رقم 100
(നബിയേ,) പറയുക: എന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തിന്‍റെ ഖജനാവുകള്‍ നിങ്ങളുടെ ഉടമസ്ഥതയിലായിരുന്നെങ്കില്‍ ചെലവഴിച്ച് തീര്‍ന്ന് പോകുമെന്ന് ഭയന്ന് നിങ്ങള്‍ പിശുക്കിപ്പിടിക്കുക തന്നെ ചെയ്യുമായിരുന്നു. മനുഷ്യന്‍ കടുത്ത ലുബ്ധനാകുന്നു.
آية رقم 101
തീര്‍ച്ചയായും മൂസായ്ക്ക് നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങള്‍ നല്‍കുകയുണ്ടായി.(40) അദ്ദേഹം അവരുടെ അടുത്ത് ചെല്ലുകയും, മൂസാ! തീര്‍ച്ചയായും നിന്നെ ഞാന്‍ മാരണം ബാധിച്ച ഒരാളായിട്ടാണ് കരുതുന്നത് എന്ന് ഫിര്‍ഔന്‍ അദ്ദേഹത്തോട് പറയുകയും ചെയ്ത സന്ദര്‍ഭത്തെപ്പറ്റി ഇസ്രായീല്‍ സന്തതികളോട് നീ ചോദിച്ച് നോക്കുക.
40) സത്യനിഷേധികള്‍ക്ക് മൂസാ നബി(അ)യുടെ പ്രവാചകത്വം ബോധ്യപ്പെടാനുതകുന്ന ഒമ്പത് തെളിവുകള്‍ അദ്ദേഹം മുഖേന അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കുകയുണ്ടായി. ഒന്ന്, അദ്ദേഹത്തിന്റെ കൈ തൂവെള്ള നിറമായി മാറുന്നത്. രണ്ട്, അദ്ദേഹത്തിന്റെ വടി പാമ്പായിത്തീരുന്നത്. മൂന്നു മുതല്‍ ഒമ്പത് വരെയുള്ളവ അദ്ദേഹത്തിന്റെ എതിരാളികള്‍ക്ക് അല്ലാഹു അനുഭവിപ്പിച്ച കെടുതികളത്രെ. വരള്‍ച്ച, വിഭവദൗര്‍ലഭ്യം, പ്രളയം, വെട്ടുകിളി, പേന്‍, തവള, രക്തം എന്നിവ.
آية رقم 102
അദ്ദേഹം (ഫിര്‍ഔനോട്) പറഞ്ഞു: കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട് ഇവ ഇറക്കിയത് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ് തന്നെയാണ് എന്ന് തീര്‍ച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്. ഫിര്‍ഔനേ, തീര്‍ച്ചയായും നീ നാശമടഞ്ഞവന്‍ തന്നെ എന്നാണ് ഞാന്‍ കരുതുന്നത്.
آية رقم 103
അപ്പോള്‍ അവരെ (ഇസ്രായീല്യരെ) നാട്ടില്‍ നിന്ന് വിരട്ടിയോടിക്കുവാനാണ് അവന്‍ ഉദ്ദേശിച്ചത്. അതിനാല്‍ അവനെയും അവന്‍റെ കൂടെയുള്ളവരെയും മുഴുവന്‍ നാം മുക്കിനശിപ്പിച്ചു.
آية رقم 104
അവന്‍റെ (നാശത്തിനു) ശേഷം നാം ഇസ്രായീല്‍ സന്തതികളോട് ഇപ്രകാരം പറയുകയും ചെയ്തു: നിങ്ങള്‍ ഈ നാട്ടില്‍ താമസിച്ച് കൊള്ളുക. അനന്തരം പരലോകത്തിന്‍റെ വാഗ്ദാനം വന്നെത്തിയാല്‍(41) നിങ്ങളെയെല്ലാം കൂട്ടത്തോടെ നാം കൊണ്ടു വരുന്നതാണ്
41) പരലോകത്ത് മനുഷ്യരെ മുഴുവന്‍ ഒരുമിച്ചുകൂട്ടുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്ത സമയം വന്നെത്തിയാല്‍.
آية رقم 105
സത്യത്തോടുകൂടിയാണ് നാം അത് (ഖുര്‍ആന്‍) അവതരിപ്പിച്ചത്. സത്യത്തോട് കൂടിത്തന്നെ അത് അവതരിക്കുകയും ചെയ്തിരിക്കുന്നു.(42) സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനുമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല
42) അല്ലാഹുവിന്റെ സന്നിധിയില്‍ നിന്ന് മുഹമ്മദ് നബി(സ)ക്ക് വന്നു കിട്ടുന്നതിനിടയ്ക്ക് വിശുദ്ധഖുര്‍ആനില്‍ അസത്യത്തിന്റെ ഒരംശവും കലര്‍ന്നിട്ടില്ലെന്നര്‍ഥം.
آية رقم 106
നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതികൊടുക്കേണ്ടതിനായി ഖുര്‍ആനിനെ നാം (പല ഭാഗങ്ങളായി) വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു.
آية رقم 107
(നബിയേ,) പറയുക: നിങ്ങള്‍ ഇതില്‍ (ഖുര്‍ആനില്‍) വിശ്വസിച്ച് കൊള്ളുക. അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക. തീര്‍ച്ചയായും ഇതിന് മുമ്പ് (ദിവ്യ) ജ്ഞാനം നല്‍കപ്പെട്ടവരാരോ അവര്‍ക്ക് ഇത് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവര്‍ പ്രണമിച്ച് കൊണ്ട് മുഖം കുത്തി വീഴുന്നതാണ്.(43)
43) പൂര്‍വവേദങ്ങളുടെ പൊരുള്‍ ശരിയാംവിധം മനസ്സിലാക്കിയവര്‍ വിശുദ്ധ ഖുര്‍ആന്‍ കേള്‍ക്കുമ്പോള്‍ അതിന്റെ ആധികാരികത ബോധ്യപ്പെട്ടിട്ട് അല്ലാഹുവിന് പ്രണാമമര്‍പ്പിക്കും എന്നര്‍ഥം.
آية رقم 108
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിന്‍റെ വാഗ്ദാനം നടപ്പിലാക്കപ്പെടുന്നതു തന്നെയാകുന്നു.
آية رقم 109
ﮃﮄﮅﮆﮇﮈ
ﮉ
അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തി വീഴുകയും അതവര്‍ക്ക് വിനയം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
آية رقم 110
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്. അത് പതുക്കെയുമാക്കരുത്. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക
آية رقم 111
സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി! എന്ന് നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക
تقدم القراءة