ترجمة معاني سورة الشورى باللغة المليبارية من كتاب الترجمة المليبارية
عبد الحميد حيدر المدني
آية رقم 1
ﭑ
ﭒ
ഹാമീം.
آية رقم 2
ﭓ
ﭔ
ഐന്‍ സീന്‍ ഖാഫ്
آية رقم 3
അപ്രകാരം നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും പ്രതാപിയും യുക്തിമാനുമായ അല്ലാഹു ബോധനം നല്‍കുന്നു.
آية رقم 4
അവന്നാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. അവനാകുന്നു ഉന്നതനും മഹാനുമായിട്ടുള്ളവന്‍.
آية رقم 5
ആകാശങ്ങള്‍ അവയുടെ ഉപരിഭാഗത്ത് നിന്ന് പൊട്ടിപ്പിളരുമാറാകുന്നു.(1) മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.ഭൂമിയിലുള്ളവര്‍ക്ക് വേണ്ടി അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു. അറിയുക! തീര്‍ച്ചയായും അല്ലാഹു തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.
1) അല്ലാഹുവിന്റെ ഉത്തരവുണ്ടായാല്‍ ഒട്ടും താമസിയാതെ പൊട്ടിത്തകരാന്‍ പോകുന്നവയത്രെ ആകാശഗോളങ്ങള്‍.
آية رقم 6
അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവരാരോ, അവരെ അല്ലാഹു സൂക്ഷ്മനിരീക്ഷണം ചെയ്തുകൊണ്ടിരിക്കുകയാകുന്നു. നീ അവരുടെ കാര്യത്തില്‍ ചുമതല ഏല്‍പിക്കപ്പെട്ടവനേ അല്ല.
آية رقم 7
അപ്രകാരം നിനക്ക് നാം അറബിഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ(2) (മക്ക) യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും, സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും. അന്ന് ഒരു വിഭാഗക്കാര്‍ സ്വര്‍ഗത്തിലായിരിക്കും. മറ്റൊരു വിഭാഗക്കാര്‍ കത്തിജ്വലിക്കുന്ന നരകത്തിലും.
2) നഗരങ്ങളുടെ മാതാവ് അഥവാ മാതൃനഗരി എന്നത്രെ 'ഉമ്മുല്‍ ഖുറാ' എന്ന വാക്കിന്റെ അര്‍ത്ഥം. ലോകത്തിന്റെ മുഴുവന്‍ സാംസ്‌കാരിക ആസ്ഥാനമെന്ന പദവിയിലേക്ക് ഈ വചനം മക്കാനഗരിയെ ഉയര്‍ത്തുന്നു.
آية رقم 8
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരെ (മനുഷ്യരെ) യെല്ലാം അവന്‍ ഒരേ സമുദായമാക്കുമായിരുന്നു.(3) പക്ഷെ, താന്‍ ഉദ്ദേശിക്കുന്നവരെ തന്‍റെ കാരുണ്യത്തില്‍ അവന്‍ പ്രവേശിപ്പിക്കുന്നു. അക്രമികളാരോ അവര്‍ക്ക് യാതൊരു രക്ഷാധികാരിയും സഹായിയുമില്ല.
3) ആരും വ്യതിചലിച്ചുപോകാത്തവിധം മനുഷ്യസമുദായത്തെ മുഴുവന്‍ സത്യത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ അല്ലാഹുവിന് കഴിയും. എന്നാല്‍ അങ്ങനെ ചെയ്യുന്നതിനുപകരം നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്കുകയാണ് അല്ലാഹുചെയ്തത്. അസ്വതന്ത്രന്റെ നിര്‍ദോഷിത്വത്തെക്കാള്‍ എത്രയോ ഉന്നതമത്രെ സ്വതന്ത്രന്റെ സദ്ഭാവം.
آية رقم 9
അതല്ല, അവര്‍ അവന്നുപുറമെ രക്ഷാധികാരികളെ സ്വീകരിച്ചിരിക്കുകയാണോ? എന്നാല്‍ അല്ലാഹു തന്നെയാകുന്നു രക്ഷാധികാരി. അവന്‍ മരിച്ചവരെ ജീവിപ്പിക്കുന്നു. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.
آية رقم 10
നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതില്‍ തീര്‍പ്പുകല്‍പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ് എന്‍റെ രക്ഷിതാവായ അല്ലാഹു. അവന്‍റെ മേല്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു. അവങ്കലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു.
آية رقم 11
ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്‍.) നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന്‍ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു.) അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു.(4) അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു.
4) മനുഷ്യരെയും ജന്തുക്കളെയും ഇണകളായി സൃഷ്ടിച്ചതു വഴി സന്താനസമൃദ്ധിയുണ്ടാകുന്നുവെന്നര്‍ത്ഥം.
آية رقم 12
ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്‍റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം അവന്‍ വിശാലമാക്കുന്നു. (മറ്റുള്ളവര്‍ക്ക്) അവന്‍ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
آية رقم 13
നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം(5) - നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. എന്നകാര്യം - അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ ഏതൊരു കാര്യത്തിലേക്ക് ക്ഷണിക്കുന്നുവോ അത് അവര്‍ക്ക് വലിയ ഭാരമായി തോന്നിയിരിക്കുന്നു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു തന്‍റെ അടുക്കലേക്ക് തെരഞ്ഞെടുക്കുന്നു. താഴ്മയോടെ മടങ്ങുന്നവരെ അവങ്കലേക്കുള്ള മാര്‍ഗത്തില്‍ നയിക്കുകയും ചെയ്യുന്നു.
5) ആദമി(അ)ന് അല്ലാഹു സത്യത്തെപ്പറ്റി ബോധനം നല്കിയിരുന്നു. അനന്തരതലമുറകളില്‍ എങ്ങനെയോ തെറ്റായ വിശ്വാസാചാരങ്ങള്‍ കടന്നുകൂടാന്‍ തുടങ്ങി. സത്യമതത്തില്‍ നിന്നുള്ള ഇത്തരം വ്യതിയാനങ്ങള്‍ തിരുത്തുവാനും മതത്തെ നേരാംവണ്ണം നിലനിര്‍ത്തുവാനുമാണ് പ്രവാചകന്മാരെല്ലാം നിയുക്തരായത്.
آية رقم 14
പൂര്‍വ്വവേദക്കാര്‍ ഭിന്നിച്ചത് അവര്‍ക്ക് അറിവ് വന്നുകിട്ടിയതിന് ശേഷം തന്നെയാണ്. അവര്‍ തമ്മിലുള്ള വിരോധം നിമിത്തമാണത്.(6) നിര്‍ണിതമായ ഒരു അവധിവരേക്ക് ബാധകമായ ഒരു വചനം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് മുമ്പ് തന്നെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ (ഉടനെ) തീര്‍പ്പുകല്‍പിക്കപ്പെടുമായിരുന്നു.(7) അവര്‍ക്ക് ശേഷം വേദഗ്രന്ഥത്തിന്‍റെ അനന്തരാവകാശം നല്‍കപ്പെട്ടവര്‍ തീര്‍ച്ചയായും അതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു.
6) പുരോഹിതന്മാരും മതാധ്യക്ഷന്മാരും തമ്മിലുള്ള ചേരിപ്പോരാണ് വേദങ്ങളുടെ യഥാര്‍ഥ അധ്യാപനങ്ങളില്‍ നിന്ന് ജനങ്ങള്‍ തെറ്റിപ്പോകുന്നതിന് ഒരു പ്രധാനകാരണം.
7) ഇഹലോകത്ത് ഒരു പരിധി വരെ കുറ്റവാളികളെ അവരുടെ പാട്ടിനു വിടാനും, പരലോകത്ത് അവര്‍ക്ക് കഠിനശിക്ഷ നല്കാനും അല്ലാഹു മുമ്പ് തന്നെ തീരുമാനിച്ചിരുന്നില്ലെങ്കില്‍ അക്രമകാരികള്‍ക്ക് ഉടനെ ശിക്ഷ നല്കുമായിരുന്നു എന്നര്‍ത്ഥം.
7) ഇഹലോകത്ത് ഒരു പരിധി വരെ കുറ്റവാളികളെ അവരുടെ പാട്ടിനു വിടാനും, പരലോകത്ത് അവര്‍ക്ക് കഠിനശിക്ഷ നല്കാനും അല്ലാഹു മുമ്പ് തന്നെ തീരുമാനിച്ചിരുന്നില്ലെങ്കില്‍ അക്രമകാരികള്‍ക്ക് ഉടനെ ശിക്ഷ നല്കുമായിരുന്നു എന്നര്‍ത്ഥം.
آية رقم 15
അതിനാല്‍ നീ പ്രബോധനം ചെയ്തുകൊള്ളുക. നീ കല്‍പിക്കപ്പെട്ടത് പോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്ന് പോകരുത്. നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏത് ഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതിപുലര്‍ത്തുവാന്‍ ഞാന്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മങ്ങളും നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മങ്ങളും. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ യാതൊരു തര്‍ക്കപ്രശ്നവുമില്ല. അല്ലാഹു നമ്മെ തമ്മില്‍ ഒരുമിച്ചുകൂട്ടും. അവങ്കലേക്കാകുന്നു ചെന്നെത്താനുള്ളത്.
آية رقم 16
അല്ലാഹുവിന്‍റെ ആഹ്വാനത്തിന് സ്വീകാര്യത ലഭിച്ചതിന് ശേഷം(8) അവന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവരാരോ, അവരുടെ തര്‍ക്കം അവരുടെ രക്ഷിതാവിങ്കല്‍ നിഷ്ഫലമാകുന്നു. അവരുടെ മേല്‍ കോപമുണ്ടായിരിക്കും.അവര്‍ക്കാണ് കഠിനമായ ശിക്ഷ.
8) എല്ലാവരെയും ഒന്നിച്ച് വിശ്വസിപ്പിക്കുക പ്രവാചകത്വത്തിന്റെ ലക്ഷ്യമല്ല. നിഷ്പക്ഷമതികളായ സത്യാന്വേഷകര്‍ സത്യം സ്വീകരിച്ചുകഴിയുന്നതോടെ പ്രവാചകദൗത്യം സഫലമാകുന്നു. പിന്നീട് അതിനെതിരില്‍ തര്‍ക്കിക്കുന്നവരുടെ തര്‍ക്കമൊക്കെ നിഷ്ഫലമത്രെ.
آية رقم 17
അല്ലാഹുവാകുന്നു സത്യപ്രകാരം വേദഗ്രന്ഥവും (തെറ്റും ശരിയും തൂക്കിനോക്കാനുള്ള) തുലാസും(9) ഇറക്കിത്തന്നവന്‍. നിനക്ക് എന്തറിയാം. ആ അന്ത്യസമയം അടുത്ത് തന്നെ ആയിരിക്കാം.
9) ഏതൊരു ജീവിതപ്രശ്‌നത്തിലും സത്യവും അസത്യവും തൂക്കിനോക്കി തിട്ടപ്പെടുത്താന്‍ സഹായിക്കുന്നതത്രെ ദിവ്യസന്ദേശം.
آية رقم 18
അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാത്തവര്‍ അതിന്‍റെ കാര്യത്തില്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു.വിശ്വസിച്ചവരാകട്ടെ അതിനെപ്പറ്റി ഭയവിഹ്വലരാകുന്നു. അവര്‍ക്കറിയാം അത് സത്യമാണെന്ന്. ശ്രദ്ധിക്കുക: തീര്‍ച്ചയായും അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ തര്‍ക്കം നടത്തുന്നവര്‍ വിദൂരമായ പിഴവില്‍ തന്നെയാകുന്നു.
آية رقم 19
അല്ലാഹു തന്‍റെ ദാസന്‍മാരോട് കനിവുള്ളവനാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ഉപജീവനം നല്‍കുന്നു. അവനാകുന്നു ശക്തനും പ്രതാപശാലിയുമായിട്ടുള്ളവന്‍.
آية رقم 20
വല്ലവനും പരലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്‍റെ കൃഷിയില്‍ നാം അവന് വര്‍ദ്ധന നല്‍കുന്നതാണ്. വല്ലവനും ഇഹലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നാം അവന് അതില്‍ നിന്ന് നല്‍കുന്നതാണ്.അവന് പരലോകത്ത് യാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല.(10)
`10) ഐഹികനേട്ടം ജീവിതത്തിന്റെ ലക്ഷ്യമായി സ്വീകരിക്കുന്നവര്‍ പരലോക സൗഭാഗ്യം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
آية رقم 21
അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്.
آية رقم 22
(പരലോകത്ത് വെച്ച്) ആ അക്രമകാരികളെ തങ്ങള്‍ സമ്പാദിച്ചു വെച്ചതിനെപ്പറ്റി ഭയചകിതരായ നിലയില്‍ നിനക്ക് കാണാം. അത് (സമ്പാദിച്ചു വെച്ചതിനുള്ള ശിക്ഷ) അവരില്‍ വന്നുഭവിക്കുക തന്നെചെയ്യും. വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവര്‍ ഉദ്ദേശിക്കുന്നതെന്തോ അത് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ക്കുണ്ടായിരിക്കും. അതത്രെ മഹത്തായ അനുഗ്രഹം.
آية رقم 23
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത തന്‍റെ ദാസന്‍മാര്‍ക്ക് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നതത്രെ അത്. നീ പറയുക: അതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്ത ബന്ധത്തിന്‍റെ പേരിലുള്ള സ്നേഹമല്ലാതെ.(11) വല്ലവനും ഒരു നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം അതിലൂടെ അവന്ന് നാം ഗുണം വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു.
11) ഏതൊരാളും തന്റെ അടുത്ത ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സ്‌നേഹപൂര്‍വ്വമായ പെരുമാറ്റം ആഗ്രഹിക്കുക സ്വാഭാവികമാണ്. നബി(റ) തിരുമേനിക്ക് അതുപോലും നിഷേധിക്കപ്പെട്ടു. പല ബന്ധുക്കളും ശത്രുത കാണിക്കുകയും മര്‍ദ്ദനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
آية رقم 24
അതല്ല, അദ്ദേഹം (പ്രവാചകന്‍) അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിന്‍റെ ഹൃദയത്തിനുമേല്‍ അവന്‍ മുദ്രവെക്കുമായിരുന്നു. അല്ലാഹു അസത്യത്തെ മായ്ച്ചുകളയുകയും തന്‍റെ വചനങ്ങള്‍ കൊണ്ട് സത്യത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഹൃദങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു.
آية رقم 25
അവനാകുന്നു തന്‍റെ ദാസന്‍മാരില്‍ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവന്‍. അവന്‍ ദുഷ്കൃത്യങ്ങള്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അവന്‍ അറിയുകയും ചെയ്യുന്നു.
آية رقم 26
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവന്‍ (പ്രാര്‍ത്ഥനയ്ക്ക്) ഉത്തരം നല്‍കുകയും, തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് കൂടുതല്‍ നല്‍കുകയും ചെയ്യും. സത്യനിഷേധികളാവട്ടെ കഠിനമായ ശിക്ഷയാണവര്‍ക്കുള്ളത്.
آية رقم 27
അല്ലാഹു തന്‍റെ ദാസന്‍മാര്‍ക്ക് ഉപജീവനം വിശാലമാക്കികൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷെ, അവന്‍ ഒരു കണക്കനുസരിച്ച് താന്‍ ഉദ്ദേശിക്കുന്നത് ഇറക്കി കൊടുക്കുന്നുഠീര്‍ച്ചയായും അവന്‍ തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു.
آية رقم 28
അവന്‍ തന്നെയാകുന്നു മനുഷ്യര്‍ നിരാശപ്പെട്ടുകഴിഞ്ഞതിനു ശേഷം മഴ വര്‍ഷിപ്പിക്കുകയും, തന്‍റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍. അവന്‍ തന്നെയാകുന്നു സ്തുത്യര്‍ഹനായ രക്ഷാധികാരി.
آية رقم 29
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവരെ ഒരുമിച്ചുകൂട്ടുവാന്‍ കഴിവുള്ളവനാണ് അവന്‍.
آية رقم 30
നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.
آية رقم 31
നിങ്ങള്‍ക്ക് ഭൂമിയില്‍ വെച്ച് (അല്ലാഹുവിനെ) തോല്‍പിച്ച് കളയാനാവില്ല.അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും സഹായിയുമില്ലതാനും.
آية رقم 32
ﭑﭒﭓﭔﭕﭖ
ﭗ
കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.
آية رقم 33
അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ കാറ്റിനെ അടക്കി നിര്‍ത്തും. അപ്പോള്‍ അവ കടല്‍ പരപ്പില്‍ നിശ്ചലമായി നിന്നുപോകും. തീര്‍ച്ചയായും അതില്‍ ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കും ദൃഷ്ടാന്തങ്ങളുണ്ട്.
آية رقم 34
അല്ലെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി അവയെ (കപ്പലുകളെ) അവന്‍ തകര്‍ത്തുകളയും. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യും.
آية رقم 35
നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തില്‍ തര്‍ക്കം നടത്തുന്നവര്‍ തങ്ങള്‍ക്ക് രക്ഷപ്രാപിക്കുവാന്‍ ഒരു സ്ഥാനവുമില്ലെന്ന് മനസ്സിലാക്കേണ്ടതിനുമാണത്.
آية رقم 36
നിങ്ങള്‍ക്ക് വല്ലതും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹികജീവിതത്തിലെ (താല്‍ക്കാലിക) വിഭവം മാത്രമാകുന്നു. അല്ലാഹുവിന്‍റെ പക്കലുള്ളത്(12) കൂടുതല്‍ ഉത്തമവും കൂടുതല്‍ നീണ്ടുനില്‍ക്കുന്നതുമാകുന്നു. വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്തവര്‍ക്കുള്ളതത്രെ അത്.
12) ഒരു സത്യവിശ്വാസിക്ക് പരലോകത്ത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങള്‍.
آية رقم 37
മഹാപാപങ്ങളും നീചവൃത്തികളും വര്‍ജ്ജിക്കുന്നവരും, കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവര്‍ക്ക്.
آية رقم 38
തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കും.
آية رقم 39
ﮥﮦﮧﮨﮩﮪ
ﮫ
തങ്ങള്‍ക്ക് വല്ല മര്‍ദ്ദനവും നേരിട്ടാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവര്‍ക്കും.(13)
13) ക്ഷമിക്കാനും സഹിക്കാനും പൊറുക്കുവാനുമുള്ള ആഹ്വാനത്തിന്, കയ്യേറ്റങ്ങള്‍ക്ക് ഇരയാകുമ്പോള്‍ കയ്യും കെട്ടി നിഷ്‌ക്രിയരായി നില്ക്കണമെന്ന് അര്‍ത്ഥമില്ല. ആത്മരക്ഷയ്ക്കുവേണ്ടി ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നവര്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന് അര്‍ഹരാണെന്ന് ഈ വചനം പഠിപ്പിക്കുന്നു.
آية رقم 40
ഒരു തിന്‍മയ്ക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്‍മതന്നെയാകുന്നു.(14) എന്നാല്‍ ആരെങ്കിലും മാപ്പുനല്‍കുകയും രഞ്ജിപ്പുണ്ടാക്കുകയും ആണെങ്കില്‍ അവന്നുള്ള പ്രതിഫലം അല്ലാഹുവിന്‍റെ ബാധ്യതയിലാകുന്നു. തീര്‍ച്ചയായും അവന്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല.
14) കയ്യേറ്റത്തിന് വിധേയനാകുന്ന വ്യക്തിക്ക് തുല്യ അളവില്‍ തിരിച്ചടിക്കാന്‍ അവകാശമുണ്ട്. പക്ഷേ, അതിക്രമം അരുത്. ഇനി ഒരാള്‍ പ്രതിക്രിയ ചെയ്യാതെ ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുകയാണെങ്കില്‍ അത് പ്രതിഫലാര്‍ഹമായ ഒരു സല്‍കര്‍മമത്രെ.
آية رقم 41
താന്‍ മര്‍ദ്ദിക്കപ്പെട്ടതിന് ശേഷം വല്ലവനും രക്ഷാനടപടി സ്വീകരിക്കുന്ന പക്ഷം അത്തരക്കാര്‍ക്കെതിരില്‍ (കുറ്റം ചുമത്താന്‍) യാതൊരു മാര്‍ഗവുമില്ല.
آية رقم 42
ജനങ്ങളോട് അനീതി കാണിക്കുകയും ന്യായമില്ലാതെ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരില്‍ മാത്രമേ (കുറ്റം ചുമത്താന്‍) മാര്‍ഗമുള്ളൂ. അത്തരക്കാര്‍ക്ക് തന്നെയാകുന്നു വേദനയേറിയ ശിക്ഷയുള്ളതും.
آية رقم 43
വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു.(15)
15) നിശ്ചയദാര്‍ഢ്യമുള്ള, സുചിന്തിതമായ തീരുമാനമെടുക്കാന്‍ കഴിവുള്ള വ്യക്തികള്‍ക്ക് മാത്രമേ ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും മാര്‍ഗം സ്വീകരിക്കാന്‍ കഴിയൂ.
آية رقم 44
അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന്ന് അതിന് ശേഷം യാതൊരു രക്ഷാധികാരിയുമില്ല. ശിക്ഷ നേരില്‍ കാണുമ്പോള്‍ ഒരു തിരിച്ചുപോക്കിന് വല്ല മാര്‍ഗവുമുണ്ടോ എന്ന് അക്രമകാരികള്‍ പറയുന്നതായി നിനക്ക് കാണാം.
آية رقم 45
നിന്ദ്യതയാല്‍ കീഴൊതുങ്ങിയവരായിക്കൊണ്ട് അവര്‍ അതിന് (നരകത്തിന്) മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത് നിനക്ക് കാണാം. ഒളികണ്ണിട്ടായിരിക്കും അവര്‍ നോക്കുന്നത്. വിശ്വസിച്ചവര്‍ പറയും: ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ സ്വദേഹങ്ങളും തങ്ങളുടെ സ്വന്തക്കാരും നഷ്ടപ്പെട്ടവരാരോ, അവര്‍ തന്നെയാകുന്നു തീര്‍ച്ചയായും നഷ്ടക്കാര്‍. ശ്രദ്ധിക്കുക; തീര്‍ച്ചയായും അക്രമികള്‍ നിരന്തരമായ ശിക്ഷയിലാകുന്നു.
آية رقم 46
അല്ലാഹുവിന് പുറമെ തങ്ങളെ സഹായിക്കുന്ന രക്ഷാധികാരികളാരും അവര്‍ക്ക് ഉണ്ടായിരിക്കുകയുമില്ല. ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കിയോ അവന്ന് (ലക്ഷ്യപ്രാപ്തിക്ക്) യാതൊരു മാര്‍ഗവുമില്ല.
آية رقم 47
ഒരു ദിവസം വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം നിങ്ങള്‍ സ്വീകരിക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആ ദിവസത്തെ തടുക്കുക സാധ്യമല്ല. അന്ന് നിങ്ങള്‍ക്ക് യാതൊരു അഭയസ്ഥാനവുമുണ്ടാവില്ല. നിങ്ങള്‍ക്ക് (കുറ്റങ്ങള്‍) നിഷേധിക്കാനുമാവില്ല.
آية رقم 48
ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ (നബിയേ,) നിന്നെ നാം അവരുടെ മേല്‍ കാവല്‍ക്കാരനായി അയച്ചിട്ടില്ല. നിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളു. തീര്‍ച്ചയായും നാം മനുഷ്യന് നമ്മുടെ പക്കല്‍ നിന്നുള്ള ഒരു അനുഗ്രഹം ആസ്വദിപ്പിച്ചാല്‍ അതിന്‍റെ പേരില്‍ അവന്‍ ആഹ്ലാദം കൊള്ളുന്നു. അവരുടെ കൈകള്‍ മുമ്പ് ചെയ്തു വെച്ചതിന്‍റെ ഫലമായി അവര്‍ക്ക് വല്ല തിന്‍മയും ബാധിക്കുന്നുവെങ്കിലോ അപ്പോഴതാ മനുഷ്യന്‍ നന്ദികെട്ടവന്‍ തന്നെയാകുന്നു.
آية رقم 49
അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു.
آية رقم 50
അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു.
آية رقم 51
(നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ(16) അയച്ച് അല്ലാഹുവിന്‍റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം (ദൂതന്‍) ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യന്നും ഉണ്ടാവുകയില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു.
16) ജിബ്രീല്‍ എന്ന മലക്കിനെയാണ് മുഹമ്മദ് നബി(റ)ക്ക് വഹ്‌യ് നല്കുന്ന ദൗത്യവുമായി അല്ലാഹു നിയോഗിച്ചത്.
آية رقم 52
അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴി കാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്.
آية رقم 53
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ഏതൊരുവന്നുള്ളതാണോ ആ അല്ലാഹുവിന്‍റെ പാതയിലേക്ക്. ശ്രദ്ധിക്കുക; അല്ലാഹുവിലേക്കാകുന്നു കാര്യങ്ങള്‍ ചെന്നെത്തുന്നത്.
تقدم القراءة