سورة النبأ

الترجمة المليبارية

ترجمة معاني سورة النبأ باللغة المليبارية من كتاب الترجمة المليبارية

عبد الحميد حيدر المدني

الترجمة المليبارية

عبد الحميد حيدر المدني

الناشر

مجمع الملك فهد

آية رقم 1
എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്‌?
آية رقم 2
ആ മഹത്തായ വൃത്താന്തത്തെപ്പറ്റി. 
آية رقم 3
അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി. 
آية رقم 4
നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
آية رقم 5
 വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
آية رقم 6
 ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?
آية رقم 7
പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?) 
آية رقم 8
നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. 
آية رقم 9
നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.
آية رقم 10
രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും,(1)
1) ഒരു വസ്ത്രം നല്കുന്നതുപോലുള്ള മറവും, സ്വകാര്യതയും രാത്രിയിലെ ഇരുട്ട് നമുക്ക് നല്കുന്നു.
آية رقم 11
പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു. 
آية رقم 12
നിങ്ങള്‍ക്ക് മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും 
آية رقم 13
കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. 
آية رقم 14
കാര്‍മേഘങ്ങളില്‍ നിന്ന് കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു.
آية رقم 15
അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി.
آية رقم 16
ഇടതൂര്‍ന്ന തോട്ടങ്ങളും
آية رقم 17
തീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു. 
آية رقم 18
അതായത് കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം.
آية رقم 19
ആകാശം തുറക്കപ്പെടുകയും(2) എന്നിട്ടത് പല കവാടങ്ങളായി തീരുകയും ചെയ്യും.
2) ആകാശം തുറക്കപ്പെടുക എന്നുപറയുന്നത് ബാഹ്യാകാശത്തുനിന്നുവരുന്ന പദാര്‍ഥപിണ്ഡങ്ങളുടെ പതനത്തില്‍ നിന്നും രശ്മിപ്രസരത്തില്‍ നിന്നും ഭൂമുഖത്തെ സംരക്ഷിക്കുന്ന അന്തരീക്ഷത്തിലെ വ്യവസ്ഥകളില്‍ വിടവുണ്ടാകുന്നതിനെപ്പറ്റിയാകാന്‍ സാധ്യതയുണ്ട്.
آية رقم 20
പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും
آية رقم 21
തീര്‍ച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു. 
آية رقم 22
അതിക്രമകാരികള്‍ക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം.
آية رقم 23
അവര്‍ അതില്‍ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.
آية رقم 24
കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല.
آية رقم 25
കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ 
آية رقم 26
അനുയോജ്യമായ പ്രതിഫലമത്രെ അത്‌. 
آية رقم 27
 തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.
آية رقم 28
നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ തീര്‍ത്തും നിഷേധിച്ചു തള്ളുകയും ചെയ്തു.
آية رقم 29
ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു.
آية رقم 30
അതിനാല്‍ നിങ്ങള്‍ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ദ്ധിപ്പിച്ചു തരികയില്ല.
آية رقم 31
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്‌.
آية رقم 32
അതായത് (സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും,
آية رقم 33
തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും.
آية رقم 34
നിറഞ്ഞ പാനപാത്രങ്ങളും.
آية رقم 35
അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല.
آية رقم 36
(അത്‌) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.
ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്‍റെ (സമ്മാനം.) അവനുമായി സംഭാഷണത്തില്‍ ഏര്‍പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല.(3) 
3) അല്ലാഹുവോട് സംസാരിച്ചിട്ട് അവന്റെ തീരുമാനങ്ങള്‍ മാറ്റിക്കാനോ, അവന്റെ ശിക്ഷ ലഘൂകരിപ്പിക്കാനോ, അവന്റെ അനുഗ്രഹങ്ങള്‍ പിന്‍വലിപ്പിക്കാനോ ആര്‍ക്കും സാധിക്കുകയില്ല.
റൂഹും(4) മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല.
4) വിശുദ്ധഖുര്‍ആനില്‍ ആത്മാവ് എന്ന അര്‍ഥത്തില്‍ 'റൂഹ്' എന്ന പദം ധാരാളമായി പ്രയോഗിച്ചിട്ടുണ്ട്. ജിബ്‌രീല്‍ എന്ന മലക്കിനെ കുറിക്കാനും 'റൂഹ്' എന്ന പദം ചില സ്ഥലങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്. ഇവിടെ ഏത് അര്‍ഥത്തിലാണ് പ്രയോഗിക്കപ്പെട്ടത് എന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ ഏകാഭിപ്രായക്കാരല്ല.
അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ.
ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം
تقدم القراءة