surah.translation .
من تأليف: عبد الحميد حيدر المدني وكونهي محمد .

(നബിയേ,) നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുവന്നവനാകുന്നു.
അല്ലാഹുവെ നീ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.
യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല.(1) നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല.(2) നിങ്ങളിലേക്ക് ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല.(3) അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക് മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു. 
____________________
1) ഒരാള്‍ക്കും മനഃസാക്ഷിയെ വഞ്ചിക്കാതെ പരസ്പര വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ കഴിയില്ലെന്ന് സൂചന.
2) ഭാര്യയോട് 'നീ എന്നെ സംബന്ധിച്ചിടത്തോളം എന്റെ മാതാവിന് തുല്യമാകുന്നു' എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവളുമായുള്ള ദാമ്പത്യബന്ധങ്ങള്‍ അവസാനിപ്പിക്കുന്ന ഒരു സമ്പ്രദായം അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. ഇതിനാണ് 'ദ്വിഹാര്‍' എന്നു പറയുന്നത്. 'ദ്വിഹാര്‍' ചെയ്യപ്പെടുന്ന സ്ത്രീ സാങ്കേതികമായി വിവാഹമുക്തയായിരുന്നില്ല. അവള്‍ക്ക് വേറെ വിവാഹം കഴിക്കാന്‍ അവകാശം നല്‍കിയിരുന്നുമില്ല. ഇസ്‌ലാം ഈ സ്ത്രീപീഡന സമ്പ്രദായം അവസാനിപ്പിച്ചു.
3) കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിന് ഇസ്‌ലാം എതിരല്ല. അനാഥരും,അഗതികളുമായ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നത് മഹത്തായ പുണ്യകര്‍മ്മമായി തന്നെയാണ് ഇസ്‌ലാം പരിഗണിക്കുന്നത്. പക്ഷെ ദത്തെടുക്കപ്പെടുന്ന വ്യക്തി ദത്തുപുത്രന്‍ മാത്രമാണ്, സ്വന്തംപുത്രനല്ല. ദത്തെടുത്ത വ്യക്തി അവന്റെ സംരക്ഷകന്‍ മാത്രമാണ്, സാക്ഷാല്‍ പിതാവല്ല. പിതൃപുത്രബന്ധത്തിന്റെ എല്ലാ മാനങ്ങളും ആ ബന്ധത്തിനില്ല. സംരക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം രൂപം കൊള്ളുന്ന ബന്ധത്തെ രക്തബന്ധത്തിന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നത് കുടുംബപരവും സാമൂഹ്യവുമായ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും.
 നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു.(4) അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല.(5) പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
____________________
4) പിതാവ് അറിയപ്പെട്ടാലും ഇല്ലെങ്കിലും ഒരു സത്യവിശ്വാസിയുടെ പദവിക്ക് വ്യത്യാസമൊന്നുമില്ല. അയാളെ സഹോദരനായി, ആദര്‍ശബന്ധുവായി പരിഗണിക്കുക എന്നതത്രെ സത്യവിശ്വാസികളുടെ ബാദ്ധ്യത. 'മവാലീ' എന്ന പദത്തിന് ബന്ധുക്കള്‍ അഥവാ മിത്രങ്ങള്‍ എന്നും, അടിമത്വത്തില്‍ നിന്ന് മോചിതരായവര്‍ എന്നും അര്‍ത്ഥമാകാവുന്നതാണ്.
5) നബി(സ)യുടെ ദത്തുപുത്രനായ സൈദിനെ ചിലര്‍ മുഹമ്മദിന്റെ മകന്‍ സൈദ് എന്ന് വിളിക്കാറുണ്ടായിരുന്നു. ഇത്‌പോലെ സ്വന്തം പിതാക്കളല്ലാത്തവരിലേക്ക് ആരെയെങ്കിലും ചേര്‍ത്തുവിളിക്കുന്നത് ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. അബദ്ധവശാല്‍ അങ്ങനെ വിളിച്ചുപോയാല്‍ കുറ്റമില്ല
പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു.(6) രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്‍റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു.(7) നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത് ഇതില്‍ നിന്ന് ഒഴിവാകുന്നു. അത് വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു. 
____________________
6) സത്യവിശ്വാസികളുടെ മാതാക്കള്‍ എന്ന സ്ഥാനമാണ് പ്രവാചകപത്‌നിമാര്‍ക്ക് ഇസ്‌ലാം നല്‍കിയിട്ടുള്ളത്.
7) മദീനാജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ സത്യവിശ്വാസികളില്‍ ഈരണ്ടുപേര്‍ തമ്മില്‍ നബി(സ) പ്രത്യേക സാഹോദര്യബന്ധം സ്ഥാപിക്കുകയും അവരില്‍ ഒരാള്‍ മരിച്ചാല്‍ അയാളുടെ സ്വത്തില്‍ അപരന് അനന്തരവകാശം നല്‍കുകയും ചെയ്തിരുന്നു. പിന്നീട് അനന്തരാവകാശനിയമങ്ങള്‍ വിശദീകരിക്കുന്ന ഖുര്‍ആന്‍ വചനങ്ങളിലൂടെ അനന്തരവകാശം അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായി നിശ്ചയിക്കപ്പെട്ടു. ഈ വചനത്തിന് പുറമെ അന്‍ഫാല്‍ 75-ാം വചനത്തിലും രക്തബന്ധത്തിന് മുന്‍ഗണന നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.
പ്രവാചകന്‍മാരില്‍ നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധേയമാണ്‌.) നിന്‍റെ പക്കല്‍ നിന്നും നൂഹ്‌, ഇബ്രാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും (നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം.) ഗൌരവമുള്ള ഒരു കരാറാണ് അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്‌.
 അവന് സത്യവാന്‍മാരോട് അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കുവാന്‍ വേണ്ടിയത്രെ അത്‌. സത്യനിഷേധികള്‍ക്ക് അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. 
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക.(8) അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു.
____________________
8) ഹിജ്‌റ 5-ാം വര്‍ഷത്തില്‍ ഖുറൈശികളും സഖ്യകക്ഷികളും ചേര്‍ന്ന് 10000 പേര്‍ വരുന്ന ഒരു വന്‍സൈന്യം മദീന വളഞ്ഞ് മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച സംഭവത്തെപ്പറ്റിയാണ് സൂചന. അഹ്‌സാബ് യുദ്ധം എന്ന പേരിലും ഖന്‍ദഖ് യുദ്ധം എന്ന പേരിലും ഈ സംഭവം അറിയപ്പെടുന്നു.
നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.(9)
____________________
9) അല്ലാഹു തങ്ങളെ കയ്യൊഴിച്ചുകളയുമോ എന്ന് ചില വിശ്വാസികള്‍ ആശങ്കിച്ചുപോകാന്‍ മാത്രം സംഭ്രമം ജനിപ്പിക്കുന്നതായിരുന്നു പരീക്ഷണത്തിന്റെ കാഠിന്യം.
അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു
നമ്മോട് അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.
യഥ്‌രിബുകാരേ!(10) നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം.(11) ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം.
____________________
10) നബി(സ)യുടെ ആഗമനത്തിന് മുമ്പ് മദീനഃയുടെ പേര് യഥ്‌രിബ് എന്നായിരുന്നു.
11) ശത്രുക്കളുടെ ആഗമന വിവരമറിഞ്ഞപ്പോള്‍ മുസ്‌ലിംകള്‍ മദീനയ്ക്ക് ചുറ്റും കിടങ്ങ്(ഖന്‍ദഖ്)കുഴിച്ചു. അതും മറികടന്ന് ശത്രുക്കള്‍ മദീനയില്‍ പ്രവേശിക്കുന്ന പക്ഷം അവരെ നേരിടാന്‍ വേണ്ടി പട്ടണത്തിനും കിടങ്ങിനുമിടക്കുള്ള ഒഴിഞ്ഞ സ്ഥലത്ത് സമരസജ്ജരായി തമ്പടിച്ചിരിക്കുകയായിരുന്നു മുസ്‌ലിംകള്‍. തത്സമയം മുസ്‌ലിംകള്‍ക്കിടയില്‍ ഭീതി പരത്താന്‍ വേണ്ടി പലതരം കള്ളത്തരങ്ങള്‍ കാണിച്ച കപടവിശ്വാസികളെപറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
 അതിന്‍റെ (മദീനയുടെ) വിവിധ ഭാഗങ്ങളിലൂടെ (ശത്രുക്കള്‍) അവരുടെ അടുത്ത് കടന്നു ചെല്ലുകയും, എന്നിട്ട് (മുസ്ലിംകള്‍ക്കെതിരില്‍) കുഴപ്പമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത് ചെയ്തു കൊടുക്കുന്നതാണ്‌. അവരതിന് താമസം വരുത്തുകയുമില്ല. കുറച്ച് മാത്രമല്ലാതെ.
തങ്ങള്‍ പിന്തിരിഞ്ഞ് പോകുകയില്ലെന്ന് മുമ്പ് അവര്‍ അല്ലാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്‌.
(നബിയേ,) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അങ്ങനെ (ഓടിരക്ഷപ്പെട്ടാലും) അല്‍പമല്ലാതെ നിങ്ങള്‍ക്ക് ജീവിതസുഖം നല്‍കപ്പെടുകയില്ല.
പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്‌? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല. 
നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും(12) തങ്ങളുടെ സഹോദരങ്ങളോട് ഞങ്ങളുടെ അടുത്തേക്ക് വരൂ എന്ന് പറയുന്നവരെയും(13) അല്ലാഹു അറിയുന്നുണ്ട്‌. ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധത്തിന് ചെല്ലുകയില്ല.
____________________
12) റസൂലി(സ)ന് പിന്തുണ നല്‍കികൊണ്ടിരുന്നവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച കപടവിശ്വാസികളെ പറ്റിയാണ് പരാമര്‍ശം.
13) അബ്ദുല്ലാഹിബ്‌നു ഉബയ്യിനെ പോലുള്ള കപടന്മാര്‍ ഖന്‍ദഖ് യുദ്ധരംഗത്ത് നിന്ന് പലരെയും മദീനയിലേക്ക് തിരിച്ചുവിളിച്ചുകൊണ്ട് നബി(സ)ക്കുള്ള പിന്തുണ കുറക്കാന്‍ ശ്രമിക്കുകയായിരുന്നു.
നിങ്ങള്‍ക്കെതിരില്‍ പിശുക്ക് കാണിക്കുന്നവരായിരിക്കും അവര്‍. അങ്ങനെ (യുദ്ധ) ഭയം വന്നാല്‍ അവര്‍ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക് കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ (യുദ്ധ) ഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട് മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട് അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും.(14) അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു.
____________________
14) യുദ്ധം മുസ്‌ലിംകള്‍ക്ക് അനുകൂലമായി കലാശിച്ചാല്‍ ഉടനെ കപടന്മാര്‍ യുദ്ധാര്‍ജിത സ്വത്തില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് രംഗത്ത് വരുമായിരുന്നു. അവര്‍ക്ക് ഒന്നും നല്‍കിയില്ലെങ്കില്‍ രൂക്ഷമായ സ്വരത്തില്‍ അവര്‍ നബി(സ)യെയും സഹാബികളെയും അധിക്ഷേപിക്കുകയും ചെയ്യുമായിരുന്നു.
സംഘടിതകക്ഷികള്‍ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ് അവര്‍ (കപടന്‍മാര്‍) വിചാരിക്കുന്നത്‌.(15) സംഘടിതകക്ഷികള്‍ (ഇനിയും) വരികയാണെങ്കിലോ, (യുദ്ധത്തില്‍ പങ്കെടുക്കാതെ) നിങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു കൊണ്ട് ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും അവര്‍ (കപടന്‍മാര്‍) കൊതിക്കുന്നത്‌.(16) അവര്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല.
____________________
15) സംഘടിതശക്തികളുടെ വന്‍സൈന്യം അല്ലാഹുവിന്റെ ശിക്ഷ നിമിത്തം പിന്തിരിഞ്ഞോടിയിട്ടും അവര്‍ പോയിട്ടുണ്ടാവില്ലെന്ന ധാരണയിലായിരുന്നു കപടവിശ്വാസികള്‍. ഭീരുക്കളായ കപടന്മാര്‍ക്ക് അത്ര വലിയ ഒരു സൈന്യം പിന്തിരിഞ്ഞോടിയെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.
16) കപടന്മാര്‍ക്ക് ഏതെങ്കിലുമൊരു പക്ഷത്ത് ചേര്‍ന്നു നിന്ന് പൊരുതാന്‍ ധൈര്യമുണ്ടായിരുന്നില്ല. മദീനയ്ക്ക് വെളിയില്‍ മരുഭൂവാസികളുടെകൂടെ മാറി നിന്നുകൊണ്ട് യുദ്ധത്തിന്റെ ഗതി നിരീക്ഷിച്ചിട്ട് അവസാനം വിജയികളുടെ പക്ഷത്ത് ചേരാനായിരുന്നു അവര്‍ കൊതിച്ചിരുന്നത്.
 തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌.
സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.
സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്‌. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്‌) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്‌) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല.
സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. 
വേദക്കാരില്‍ നിന്ന് അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്‌) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു.(17) അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു. 
____________________
17) മദീന നിവാസികളുടെ നേര്‍ക്ക് വെളിയില്‍ നിന്ന് ആക്രമണമുണ്ടായാല്‍ മുസ്‌ലിംകളോടൊപ്പം നിന്ന് ശത്രുക്കള്‍ക്കെതിരെ പൊരുതിക്കൊള്ളാമെന്ന് കരാര്‍ ചെയ്തവരായിരുന്നു മദീനയിലെ ബനൂഖുറൈദ്വഃ എന്ന യഹൂദഗോത്രക്കാര്‍. എന്നാല്‍ സംഘടിത കക്ഷികളുടെ സൈന്യശേഖരം മദീനഃ വളഞ്ഞപ്പോള്‍ അവര്‍ ശത്രുക്കളുടെ ഒറ്റുകാരായി മാറുകയാണുണ്ടായത്.
വഞ്ചകന്മാരായ യഹൂദന്‍മാരെ മദീനയില്‍ തുടരാനനുവദിക്കുന്ന പക്ഷം മുസ്‌ലിം സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് ഒരു സ്ഥിരം ഭീഷണിയായിരിക്കുമെന്ന് മനസ്സിലാക്കിയ റസൂലും(സ) സഹാബികളും ഖന്‍ദഖ് യുദ്ധം കഴിഞ്ഞ ഉടനെ അവരെ നേരിടാന്‍ തന്നെ തീരുമാനിച്ചു. യഹൂദര്‍ മദീനയുടെ വടക്കുകിഴക്കു ഭാഗത്തുള്ള അവരുടെ കോട്ടകളില്‍ അഭയം തേടി. മുസ്‌ലിംകള്‍ 25 ദിവസം നീണ്ടുനിന്ന ഉപരോധം ഏര്‍പ്പെടുത്തി. അവസാനം തങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം സഅ്ദുബ്‌നുമുആദിന് നല്‍കിക്കൊണ്ട് അവര്‍ കീഴടങ്ങി. യഹൂദ നിയമത്തില്‍ തന്നെ അനുശാസിക്കുന്ന പോലെ അവരിലെ മുതിര്‍ന്ന പുരുഷന്മാരെ കൊന്നു കളയാനും, സ്ത്രീകളേയും, കുട്ടികളെയും യുദ്ധത്തടവുകാരാക്കാനുമാണ് സഅ്ദ് തീരുമാനിച്ചത്.
അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ (മുമ്പ്‌) കാലെടുത്ത് വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു.(18) അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. 
____________________
18) മദീനയുടെ വടക്ക് പടിഞ്ഞാറു ഭാഗത്ത് ഏകദേശം നൂറു നാഴിക ദൂരെ ഖൈബര്‍ എന്ന സ്ഥലത്ത് യഹൂദന്മാര്‍ക്ക് മൂന്ന് കോട്ടകളുണ്ടായിരുന്നു. ഖൈബര്‍ കേന്ദ്രമാക്കിക്കൊണ്ടായിരുന്നു മുസ്‌ലിംകള്‍ക്കെതിരില്‍ യഹൂദന്മാര്‍ ഉപജാപങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്. ഹിജ്‌റ7-ാം വര്‍ഷം റസൂല്‍(സ) അങ്ങോട്ട് ഒരു സൈന്യത്തെ നയിക്കുകയും ഖൈബര്‍ കീഴടങ്ങുകയും ചെയ്തു. ഈ സംഭവത്തെയാണ് 27-ാം വചനം സൂചിപ്പിക്കുന്നതെന്ന് പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു.
നബിയേ, നിന്‍റെ ഭാര്യമാരോട് നീ പറയുക: ഐഹികജീവിതവും അതിന്‍റെ അലങ്കാരവുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം.(19) 
____________________
19) പ്രവാചകപത്‌നിമാര്‍ സത്യവിശ്വാസികളുടെ മാതാക്കളാണ്. അവര്‍ക്ക് മഹത്തായ പല ചുമതലകളും നിര്‍വ്വഹിക്കാനുണ്ട്. മറ്റു സ്ത്രീകളെപോലെ ഐഹികജീവിതാലങ്കാരങ്ങള്‍ ലക്ഷ്യമാക്കുന്നവരായിരിക്കരുത് അവര്‍. ഭൗതികതാല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവര്‍ക്ക് ആ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നാണ് അല്ലാഹു നബി(സ) മുഖേന അവരെ അറിയിക്കുന്നത്.
അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.
പ്രവാചക പത്നിമാരേ, നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവള്‍ക്ക് ശിക്ഷ രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കപ്പെടുന്നതാണ്‌. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമായിട്ടുള്ളതാകുന്നു.
നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവോടും അവന്‍റെ ദൂതനോടും താഴ്മകാണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവള്‍ക്ക് അവളുടെ പ്രതിഫലം രണ്ടുമടങ്ങായി നാം നല്‍കുന്നതാണ്‌. അവള്‍ക്ക് വേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്‌) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും.(20) ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക.
____________________
20) പരപുരുഷന്മാരോട് സംസാരിക്കുമ്പോള്‍ പ്രവാചകപത്‌നിമാര്‍ മാന്യതയുടെ ഉത്തമോദാഹരണങ്ങളായി വര്‍ത്തിക്കണമെന്ന് അല്ലാഹു അനുശാസിക്കുന്നു. മനസ്സുകളില്‍ മോഹം ജനിപ്പിക്കുന്ന സ്‌നേഹമസൃണമായ വാക്കുകള്‍ ഉപേക്ഷിക്കാന്‍ അവരെ ഉപദേശിക്കുന്നു.
നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്‍റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌.
 നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
(അല്ലാഹുവിന്‌) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ - ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു. 
അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.
നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്(21) നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു.(22) എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍(23) അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌.(24) അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു. 
____________________
21) നബി(സ)യുടെ അടിമയായിരുന്നു സൈദുബ്‌നുഹാരിഥഃ. പിന്നീട് നബി(സ) അദ്ദേഹത്തെ മോചിപ്പിക്കുകയും വളര്‍ത്തുപുത്രനായി സ്വീകരിക്കുകയും ചെയ്തു. തന്റെ ഒരു ബന്ധുവായ ജഹ്ശിന്റെ മകള്‍ സൈനബിനെ നബി(സ)അദ്ദേഹത്തെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. സുന്ദരിയും കുലീനയുമായ സൈനബിനെ സുന്ദരനല്ലാത്ത ഒരു മുന്‍ അടിമയെക്കൊണ്ട് വിവാഹം കഴിപ്പിക്കുക വഴി ഇസ്‌ലാമിലെ സമത്വഭാവന തെളിയിച്ചു കാണിക്കപ്പെട്ടു. പക്ഷെ, ആ ദമ്പതികള്‍ക്ക് ഏറെ നാള്‍ പൊരുത്തപ്പെട്ടുപോകാന്‍ കഴിഞ്ഞില്ല. സൈനബിന്റെസൗന്ദര്യവും ആഭിജാത്യവും ദാമ്പത്യവിജയത്തിന് തടസ്സം സൃഷ്ടിച്ചു. സൈനബുമായി സംതൃപ്തമായ ദാമ്പത്യബന്ധം തുടരാനാവില്ലന്ന് ബോദ്ധ്യപ്പെട്ട സൈദ് നബി(സ)യെ സമീപിച്ച് സൈനബിനെ വിവാഹമോചനം ചെയ്യാന്‍ അനുവദിക്കണമെന്നപേക്ഷിച്ചു. താന്‍തന്നെ മുന്‍കയ്യെടുത്തു നടത്തിയ ആ വിവാഹം വിവാഹമോചനത്തില്‍ കലാശിക്കരുതെന്നായിരുന്നു നബി(സ)യുടെ ആഗ്രഹം. അതിനാല്‍ ദാമ്പത്യം തുടരാനാണ് സൈദിനെ അവിടുന്ന് ഉപദേശിച്ചത്.
22) നബി(സ)മറച്ചുവെച്ച കാര്യം എന്താണ്? ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ കാര്യത്തില്‍ ഏകാഭിപ്രായക്കാരല്ല. വിവാഹമോചനം അനിവാര്യമാകത്തക്കവിധം സൈദ്-സൈനബ് ദാമ്പത്യബന്ധം തകര്‍ന്നു കഴിഞ്ഞ കാര്യം നബി(സ) പൊതുജനങ്ങളില്‍ നിന്ന് തല്‍ക്കാലത്തേക്ക് മറച്ചുവെച്ചുവെന്നാണ് ഒരു വ്യാഖ്യാനം. സൈദ് സൈനബിനെ വിവാഹമോചനം ചെയ്യുമെന്നും, തുടര്‍ന്ന് സൈനബ് നബി(സ)യുടെ പത്‌നിയായിത്തീരുമെന്നും അല്ലാഹു അദ്ദേഹത്തെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും, ആ കാര്യം നബി(സ) മനസ്സില്‍ മറച്ചുവെച്ചുവെന്നുമാണ് മറ്റൊരു വ്യാഖ്യാനം. വേറെയും വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്.
23) 'ലമ്മാ ഖദ്വാ വത്വറന്‍' എന്ന വാക്യാംശത്തിന് 'ആവശ്യം തീര്‍ന്നപ്പോള്‍' അഥവാ 'ആവശ്യം ഇല്ലാതായിക്കഴിഞ്ഞപ്പോള്‍' എന്നും അര്‍ത്ഥമാകാവുന്നതാണ്. സൈദ് വിവാഹമോചനം നടത്തുകയും 'ഇദ്ദഃ' കഴിയുകയും ചെയ്തശേഷം നബി(സ) സൈനബിനെ വിവാഹം കഴിച്ചു.
24) ദത്തുപുത്രന്മാര്‍ വിവാഹമോചനം നടത്തിയ സ്ത്രീകളെ വളര്‍ത്തച്ഛന്മാര്‍ക്ക് വിവാഹം ചെയ്യാന്‍ പാടില്ലെന്നായിരുന്നു അറബികളുടെ ധാരണ. രക്തബന്ധത്തിന്റെയും മുലകുടി ബന്ധത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമേ വിവാഹം നിഷിദ്ധമാവുകയുള്ളുവെന്ന് പ്രഖ്യാപിച്ച ഇസ്‌ലാം ഈ ധാരണ തിരുത്തി.
തനിക്ക് അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന് യാതൊരു വിഷമവും തോന്നേണ്ടതില്ല.(25) മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ കല്‍പന ഖണ്ഡിതമായ ഒരു വിധിയാകുന്നു. 
____________________
25) അല്ലാഹു വിധിച്ച കാര്യം എന്തായാലും ഒട്ടും മനഃപ്രയാസം കൂടാതെ സ്വീകരിക്കുകയത്രെ പ്രവാചകന്റെ ബാധ്യത. ജനങ്ങള്‍ എങ്ങനെപ്രതികരിക്കുന്നുവെന്നത് ഒരു പ്രവാചകനെ സംബന്ധിച്ചിടത്തോളം പ്രശ്‌നമാകേണ്ടതില്ല. സമ്പൂര്‍ണ്ണമായ അറിവിന്റെ അടിസ്ഥാനത്തിലാണ് അല്ലാഹു തീരുമാനമെടുക്കുന്നത്. മനുഷ്യരുടെ പ്രതികരണങ്ങള്‍ക്ക് ആസ്പദമായിട്ടുള്ളത്. അത്യന്തം പരിമിതമായ ജ്ഞാനമാണ്. അതൊരിക്കലും പ്രമാദമുക്തമാവില്ല.
അതായത് അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള (അല്ലാഹുവിന്‍റെ നടപടി.) കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി. 
മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല.(26) പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു.(27) അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
____________________
26) സൈദിന്റെ വിവാഹമുക്തയെ നബി(സ)വിവാഹം ചെയ്തപ്പോള്‍ അനാവശ്യമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നു. 'മുഹമ്മദ് തന്റെ മകന്റെ ഭാര്യയെ വിവാഹം ചെയ്തിരിക്കുന്നു' എന്നായിരുന്നു ശത്രുക്കളുടെ പ്രചാരണം. നബി(സ) ജന്മം നല്‍കിയവര്‍ മാത്രമാണ് അദ്ദേഹത്തിന്റെപുത്രന്മാരെന്നും, അവിടെയുണ്ടായിരുന്ന പുരുഷന്മാരില്‍ ആര്‍ക്കും നബി(സ) ജന്മം നല്‍കിയിട്ടില്ലെന്നും ഈ വചനം വ്യക്തമാക്കുന്നു.
27) 'ഖാതം' എന്ന പദത്തിന് മുദ്രയെന്നാണര്‍ത്ഥം. ഒരു ലിഖിതം അവസാനിപ്പിക്കുമ്പോഴാണല്ലോ മുദ്ര ചാര്‍ത്തുന്നത്. അതുകൊണ്ടാണ് അറബിയിലെ 'ഖത്മ്' എന്ന ശബ്ദധാതുവിന് മുദ്രവെക്കല്‍ എന്നും സമാപനം എന്നും അര്‍ത്ഥം നല്കപ്പെടുന്നത്. 'ഖാതമുന്നബിയ്യീന്‍' എന്ന വാക്കിന് പ്രവാചകത്വത്തിന് മുദ്രചാര്‍ത്തിയ (അഥവാ സമാപ്തി കുറിച്ച) ആള്‍ എന്നാണ് എല്ലാ ആധികാരിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അര്‍ത്ഥം നല്‍കിയിട്ടുള്ളത്.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, 
കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.
അവന്‍ നിങ്ങളുടെ മേല്‍ കരുണ ചൊരിയുന്നവനാകുന്നു. അവന്‍റെ മലക്കുകളും (കരുണ കാണിക്കുന്നു.) അന്ധകാരങ്ങളില്‍ നിന്ന് നിങ്ങളെ വെളിച്ചത്തിലേക്ക് ആനയിക്കുന്നതിന് വേണ്ടിയത്രെ അത്‌. അവന്‍ സത്യവിശ്വാസികളോട് അത്യന്തം കരുണയുള്ളവനാകുന്നു.
അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം അവര്‍ക്കുള്ള അഭിവാദ്യം സലാം ആയിരിക്കും.അവര്‍ക്കവന്‍ മാന്യമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌. 
നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു.
അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും, പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്‌.
സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വലിയ ഔദാര്യം ലഭിക്കാനുണ്ട് എന്ന് നീ അവരെ സന്തോഷവാര്‍ത്ത അറിയിക്കുക.
സത്യനിഷേധികളെയും കപടവിശ്വാസികളെയും നീ അനുസരിച്ചു പോകരുത്‌. അവരുടെ ദ്രോഹം നീ അവഗണിക്കുകയും, അല്ലാഹുവെ ഭരമേല്‍പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി. 
സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട് നിങ്ങളവരെ സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ(28) ആചരിക്കേണ്ട ബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക് മതാഅ്(29) നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക.
____________________
28) വിവാഹമുക്ത മറ്റൊരു വിവാഹത്തിലേര്‍പ്പെടാതെ കാത്തിരിക്കാന്‍ ബാദ്ധ്യസ്ഥയായ ദീക്ഷാകാലത്തിനാണ് ഇദ്ദഃ എന്നു പറയുന്നത്.ഗര്‍ഭിണിയല്ലെന്ന് ഉറപ്പ് വരികയോ, ഗര്‍ഭിണിയെങ്കില്‍ പ്രസവിക്കുകയോ ചെയ്യുന്നതുവരെയാണ് കാത്തിരിക്കേണ്ടത്. ലൈംഗികബന്ധം നടന്നിട്ടില്ലെങ്കില്‍ ഇതിന്റെ ആവശ്യം തന്നെ വരുന്നില്ലല്ലോ.
29) ഭാര്യയെ പിരിച്ചയക്കുമ്പോള്‍ അവളുടെ മനസ്സിന് സംതൃപ്തിയും ജീവിതത്തിന് ആശ്വാസവും നല്‍കത്തക്കവിധം ഭര്‍ത്താവ് കൊടുക്കേണ്ട പാരിതോഷികത്തിനാണ് 'മതാഅ്'എന്നു പറയുന്നത്.
 നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു.(30) അല്ലാഹു നിനക്ക് (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും(31) നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.)(32) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു.(33) അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം.(34) നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
____________________
30) നബി(സ)യുടെ പത്‌നിമാര്‍ 'സത്യവിശ്വാസികളുടെ മാതാക്കള്‍' എന്ന പ്രത്യേക പദവിയുള്ളവരാണെന്ന് ആറാം വചനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ. നബി(സ)യുടെ കാലത്തും അവിടുത്തെ വിയോഗത്തിനുശേഷവും ഇസ്‌ലാമിക സമൂഹത്തില്‍ അവര്‍ക്ക് മഹത്തായ പല ദൗത്യങ്ങളും നിര്‍വ്വഹിക്കാനുണ്ടായിരുന്നു. അതിനാല്‍ നബി(സ)യുടെ വിവാഹങ്ങള്‍ ലൈംഗികമായ പരിഗണനകളെക്കാളുപരി മഹത്തായ ഈ പദവിയോട് നീതിപുലര്‍ത്താനുള്ള കഴിവിന്റെ അടിസ്ഥാനത്തിലായിരുന്നു.
ഈ വചനം അവതരിക്കുന്നതിന് മുമ്പ് വിവാഹമൂല്യം നല്‍കിക്കൊണ്ട് നബി(സ) നടത്തിയ വിവാഹങ്ങള്‍ അല്ലാഹു അംഗീകരിക്കുകയും, ഇനി വിവാഹം കഴിക്കുകയാണെങ്കില്‍ അത് സംബന്ധിച്ച വ്യവസ്ഥകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു.
31) യുദ്ധത്തടവുകാരെ അടിമകളാക്കിയിട്ട് പടയാളികള്‍ പങ്കിട്ടെടുക്കുകയായിരുന്നു പ്രാചീന അറേബ്യന്‍ സമ്പ്രദായം. മുസ്‌ലിം യുദ്ധത്തടവുകാരോട് ശത്രുക്കള്‍ ഇതേ നിലപാട് തന്നെ സ്വീകരിച്ചിരുന്നതിനാലും, മോചിപ്പിച്ചു വിട്ടാല്‍ ഒട്ടും താമസിയാതെ ആ ശത്രുക്കള്‍ യുദ്ധത്തിനു കോപ്പ് കൂട്ടുമെന്നതിനാലും മുസ്‌ലിംകള്‍ക്ക് ഈ സമ്പ്രദായം ഏകപക്ഷീയമായി അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു മുസ്‌ലിം പടയാളിയുടെ വിഹിതത്തില്‍ വരുന്ന യുദ്ധത്തടവുകാരിയെ ഭാര്യയെപ്പോലെ സ്വീകരിക്കാന്‍ അയാള്‍ക്ക് അനുവാദമുണ്ടായിരുന്നു. അവിഹിതബന്ധങ്ങളുടെ പഴുതടക്കാന്‍ ഇത് ആവശ്യമായിരുന്നു.
32) നബി(സ)യുടെ അടുത്ത ബന്ധുക്കളില്‍ ചിലര്‍ നേരത്തെ തന്നെ ഇസ്‌ലാം മതം സ്വീകരിക്കുകയും, ദേശത്യാഗം ചെയ്ത് മദീനയില്‍ ചെല്ലുകയും ചെയ്തിരുന്നു. ചിലര്‍ മക്കാവിജയം വരെയും ശത്രുക്കളുടെ കൂടെ മക്കയില്‍ കഴിച്ചു കൂട്ടുകയാണ് ചെയ്തത്. മാതാവിന്റെയോ പിതാവിന്റെയോ ബന്ധത്തിലുള്ള സ്ത്രീകളില്‍ ആരെയെങ്കിലും നബി(സ) വിവാഹം കഴിക്കുകയാണെങ്കില്‍ അത് ഇസ്‌ലാമിനു വേണ്ടി ദേശത്യാഗം ചെയ്തവരെ മാത്രമേ ആകാവൂ എന്ന് അല്ലാഹു അനുശാസിക്കുന്നു.
33) ഒരു സ്ത്രീ നേരിട്ട് ഒരു പുരുഷനെ വരിക്കുന്ന രീതിയല്ല ഇസ്‌ലാമിലുള്ളത്. സ്ത്രീയുടെ അനുവാദത്തോടെ രക്ഷിതാവ് സാക്ഷികളുടെമുമ്പാകെ അവളെ വരന് മഹ്‌റ് നിശ്ചയിച്ചുകൊണ്ട് വിവാഹം കഴിപ്പിച്ചുകൊടുക്കുന്നതാണ് ഇസ്‌ലാമിക രീതി. എന്നാല്‍ നബി(സ)ക്ക ്അല്ലാഹു ഈ കാര്യത്തില്‍ ഇളവനുവദിച്ചുകൊടുത്തിരിക്കുന്നു. വിവാഹമൂല്യമൊന്നും വാങ്ങാതെ ഏതെങ്കിലുമൊരു സ്ത്രീ നബി(സ)യോട് തന്നെ ഭാര്യയായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്ന പക്ഷം അത് സ്വീകരിക്കാന്‍ അല്ലാഹു അദ്ദേഹത്തിന് അനുവാദം നല്‍കിയിരിക്കുന്നു. ഇപ്രകാരം നബി(സ) ആരെയെങ്കിലും വിവാഹം കഴിച്ചിട്ടുണ്ടോ ഇല്ലേ എന്നു നമുക്കു തീര്‍ത്തു പറയാനാവില്ല.
34) സാധാരണ മുസ്‌ലിംകള്‍ക്കെല്ലാം ബാധകമായ ദാമ്പത്യനിയമങ്ങള്‍ അല്‍ബഖറഃ, നിസാഅ് തുടങ്ങിയ അദ്ധ്യായങ്ങളിലും പ്രബലമായ ഹദീസുകളിലും രേഖപ്പെട്ടു കിടക്കുന്നു.
അവരില്‍ നിന്ന് നീ ഉദ്ദേശിക്കുന്നവരെ നിനക്ക് മാറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ നിന്‍റെ അടുക്കലേക്ക് അടുപ്പിക്കുകയും ചെയ്യാം.(35) നീ മാറ്റി നിര്‍ത്തിയവരില്‍ നിന്ന് വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക് കുറ്റമില്ല.(36) അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ ദുഃഖിക്കാതിരിക്കുവാനും, നീ അവര്‍ക്ക് നല്‍കിയതില്‍ അവരെല്ലാം സംതൃപ്തി അടയുവാനും ഏറ്റവും അനുയോജ്യമായ മാര്‍ഗമാകുന്നു അത്‌. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു. 
____________________
35) അത്യവശ്യമായി വരുമ്പോള്‍ സഹശയനത്തിന്റെ കാര്യത്തില്‍ സ്വതന്ത്ര തീരുമാനമെടുക്കാന്‍ നബി(സ)ക്ക് പ്രത്യേകം അനുവാദമുണ്ടായിരുന്നു എന്ന് ഈ ആയത്തില്‍ നിന്ന് ഗ്രഹിക്കാമെങ്കിലും ഊഴം നിലനിര്‍ത്താന്‍ നബി(സ) മരണം വരെ ശ്രദ്ധിച്ചിരുന്നു എന്നാണ് ഹദീസുകളില്‍ നിന്ന് മനസ്സിലാകുന്നത്.
36) നബി(സ) ആഗ്രഹിക്കുന്ന പക്ഷം ഒരിക്കല്‍ സഹശയനം നിര്‍ത്തിവെച്ച ഭാര്യമാരുടെ കാര്യത്തില്‍ അത് പുനഃസ്ഥാപിക്കാമെന്നും വിവാഹമോചനം ചെയ്ത ഭാര്യയെ തിരിച്ചെടുക്കാമെന്നും ഈ ആയത്തില്‍ നിന്ന് ഗ്രഹിക്കാം.
ഇനിമേല്‍ നിനക്ക് (വേറെ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും (അനുവാദമില്ല)(37) അവരുടെ സൌന്ദര്യം നിനക്ക് കൌതുകം തോന്നിച്ചാലും ശരി. നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ (അടിമസ്ത്രീകള്‍) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു. 
____________________
37) ഈ സൂക്തം അവതരിക്കുമ്പോള്‍ നബി(സ)ക്ക് ഒമ്പത് ഭാര്യമാരാണുണ്ടായിരുന്നത്. പിന്നീട് അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല.
സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് (അത് പറയാന്‍) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്‌) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല.(38) തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു.
____________________
38) എല്ലാ സത്യവിശ്വാസികളും പ്രവാചകപത്‌നിമാരെ സ്വന്തം മാതാക്കള്‍ക്ക് തുല്യമായ സ്ഥാനമുള്ളവരായി ഗണിക്കാന്‍ ബാദ്ധ്യസ്ഥരാണ് എന്നതുകൊണ്ടാണ് അവരെ വിവാഹം കഴിക്കുന്നത് സത്യവിശ്വാസികള്‍ക്ക് നിഷിദ്ധമാക്കിയത്.
നിങ്ങള്‍ എന്തെങ്കിലും വെളിപ്പെടുത്തുകയാണെങ്കിലും അത് മറച്ചു വെക്കുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
ആ സ്ത്രീകള്‍ക്ക് തങ്ങളുടെ പിതാക്കളുമായോ, പുത്രന്‍മാരുമായോ, സഹോദരന്‍മാരുമായോ, സഹോദരപുത്രന്‍മാരുമായോ, സഹോദരീ പുത്രന്‍മാരുമായോ, തങ്ങളുടെ കൂട്ടത്തില്‍പെട്ട സ്ത്രീകളുമായോ, തങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുമായോ ഇടപഴകുന്നതിന് വിരോധമില്ല.(39) നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. 
____________________
39) ഇവരുടെ മുമ്പില്‍ സ്ത്രീകള്‍ക്ക് പര്‍ദ്ദയണിയേണ്ടതില്ല. മാന്യമായി വസ്ത്രം ധരിച്ചാല്‍ മതി. ഇവരുമായി അടുത്ത് പെരുമാറുന്നതിനും അടുത്ത് നിന്ന് സംസാരിക്കുന്നതിനും വിരോധമില്ല.മുസ്‌ലിം സ്ത്രീകള്‍ക്ക് അമുസ്‌ലിം സ്ത്രീകളുമായി ഇത് പോലെ സ്വതന്ത്രമായി ഇടപഴകാവുന്നതല്ല.
തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ (അല്ലാഹുവിന്‍റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.(40)
____________________
40) 'സല്ലിമൂ തസ്‌ലീമന്‍' എന്ന വാക്യത്തിന് 'നിങ്ങള്‍ അദ്ദേഹത്തിന്റെ ആജ്ഞകള്‍ക്ക് പൂര്‍ണ്ണമായി കീഴ്‌പെടുക' എന്നും ചില വ്യാഖ്യാതാക്കള്‍ അര്‍ത്ഥം കല്പിച്ചിട്ടുണ്ട്.
അല്ലാഹുവെയും അവന്‍റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്‌. 
സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്‌. 
നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍(41) തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
____________________
41) 'ജലാബീബ്' എന്ന പദത്തിന് ശരീരമാകെ ചുറ്റിപ്പൊതിയുന്ന വസ്ത്രങ്ങള്‍ എന്നും തലയും കഴുത്തും മാറിടവും മറയ്ക്കുന്ന വസ്ത്രങ്ങള്‍ എന്നും അര്‍ത്ഥം നല്‍കപ്പെട്ടിട്ടുണ്ട്.
കപടവിശ്വാസികളും, തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ളവരും, നുണ പ്രചരിപ്പിച്ച് മദീനയില്‍ കുഴപ്പം ഇളക്കിവിടുന്നവരും (അതില്‍ നിന്ന്‌) വിരമിക്കാത്ത പക്ഷം അവര്‍ക്കു നേരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ അവര്‍ക്ക് നിന്‍റെ അയല്‍വാസികളായി അല്‍പം മാത്രമേ അവിടെ കഴിക്കാനൊക്കൂ.
അവര്‍ ശാപം ബാധിച്ച നിലയിലായിരിക്കും. എവിടെ വെച്ച് കണ്ടുമുട്ടിയാലും അവര്‍ പിടിക്കപ്പെടുകയും, കൊന്നൊടുക്കപ്പെടുകയും ചെയ്യും.
മുമ്പ് കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ.(42) അല്ലാഹുവിന്‍റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല
____________________
42) തികച്ചും അന്യായമായും അകാരണമായും സത്യവിശ്വാസികളെ ദ്രോഹിക്കുന്നവരുടെ നേരെ നിര്‍ദാക്ഷിണ്യം നടപടി സ്വീകരിക്കുക എന്നത് ദൈവികനീതിയുടെ താല്പര്യമത്രെ.
ജനങ്ങള്‍ അന്ത്യസമയത്തെപ്പറ്റി നിന്നോട് ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. നിനക്ക് (അതിനെപ്പറ്റി) അറിവുനല്‍കുന്ന എന്തൊന്നാണുള്ളത്‌? അന്ത്യസമയം ഒരു വേള സമീപസ്ഥമായിരിക്കാം.
തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
എന്നെന്നും അവരതില്‍ ശാശ്വതവാസികളായിരിക്കും. യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവര്‍ കണ്ടെത്തുകയില്ല.
അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌.
ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ (എന്നും അവര്‍ പറയും.) 
സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാ നബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്‌.(43) എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു.(44) അദ്ദേഹം അല്ലാഹുവിന്‍റെ അടുക്കല്‍ ഉല്‍കൃഷ്ടനായിരിക്കുന്നു. 
____________________
43) നബി(സ)യുടെ പ്രവര്‍ത്തനങ്ങളില്‍ ആക്ഷേപത്തിന് പഴുത് തേടി നടക്കുന്ന കപടന്മാരുടെ മാര്‍ഗ്ഗം സത്യവിശ്വാസികള്‍ സ്വീകരിക്കരുതെന്ന് അല്ലാഹു തെര്യപ്പെടുത്തുന്നു.
44) മൂസാ നബി(അ)യുടെ പേരില്‍ അപവാദം പ്രചരിപ്പിക്കാന്‍ ഖാറൂന്‍ ഒരു സ്ത്രീയെ പ്രേരിപ്പിച്ചതിനെ പറ്റിയാണ് ഈ വചനത്തില്‍ സൂചിപ്പിച്ചിട്ടുള്ളതെന്നാണ് വ്യാഖ്യാതാക്കളില്‍ ചിലര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സ്വന്തം സഹോദരനായ ഹാറൂന്‍ നബി(അ)യെ അദ്ദേഹംകൊല്ലുകയാണുണ്ടായതെന്ന് ആരോ പ്രചരിപ്പിച്ചതിനെപറ്റിയാണ് സൂചനയെന്ന് ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മൂസാനബി(അ)ക്ക് ചില ശാരീരികവൈകല്യങ്ങളുണ്ടെന്ന് ചിലര്‍ പ്രചരിപ്പിച്ചതിനെപറ്റിയാണ് സൂചനയെന്ന് ഒരു ഹദീസില്‍ നിന്ന് ഗ്രഹിക്കാം.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക.
എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു.
തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.(45) 
____________________
45) മനുഷ്യനും മറ്റു സൃഷ്ടികളും തമ്മിലുള്ള അടിസ്ഥാനപരമായ അന്തരം പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കയാണ് ഈ വചനത്തില്‍.ഭീമാകാരങ്ങളായ ആകശഗോളങ്ങള്‍ക്കോ ഭൂമിക്കോ ഉന്നതങ്ങളായ പര്‍വ്വതങ്ങള്‍ക്കോ ഒന്നും തന്നെ 'അമാനത്ത്' (ഉത്തരവാദിത്തം)ഏറ്റെടുക്കാന്‍ കഴിയില്ല. അല്ലാഹു നിശ്ചയിച്ച പ്രകൃതിനിയമങ്ങള്‍ക്ക് വിധേയമായി വര്‍ത്തിക്കാനേ അവയ്ക്ക് കഴിയൂ. പ്രപഞ്ചഘടനയില്‍ അവയ്ക്ക് വഹിക്കാനുള്ള പങ്ക് സ്വയം നിര്‍ണ്ണയിക്കാന്‍ അവയ്ക്ക് അവകാശമില്ല. എന്നാല്‍ മനുഷ്യന്റെ സ്ഥിതി അങ്ങനെയല്ല. വലിയൊരളവോളം പ്രകൃതിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അവന് സ്വാതന്ത്ര്യം നല്‍കപ്പെട്ടിരിക്കുന്നു. സ്വതന്ത്രമായ കര്‍മ്മങ്ങളിലൂടെ സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കാന്‍ അവന് അവസരം നല്‍കപ്പെട്ടിരിക്കുന്നു. വിവേകമതികളായ മനുഷ്യര്‍ ഈ കഴിവുകള്‍ ഉപയോഗിച്ച് മഹത്തായ വിജയം നേടുന്നു. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. അതത്രെ അവിവേകവും അനീതിയും കാണിക്കാനുള്ള ത്വര. അതിനെ അതിജയിക്കാനുള്ള ആര്‍ജ്ജവത്തെ ആശ്രയിച്ചിരിക്കുന്നു മനുഷ്യന്റെ വിജയവും മോക്ഷവുമൊക്കെ.
കപടവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളേയും, ബഹുദൈവവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുവാനും, സത്യവിശ്വാസികളായ പുരുഷന്‍മാരുടെയും, സ്ത്രീകളുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിക്കുവാനും.(46) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
____________________
46) അമാനത്ത് അഥവാ ഉത്തരവാദിത്തം ഏറ്റെടുത്ത് നിര്‍വ്വഹിക്കാനുള്ള കഴിവ് മനുഷ്യന് അല്ലാഹു വൃഥാ നല്‍കിയതല്ല. ആ കഴിവ് മനുഷ്യന്‍ എന്തിനുവേണ്ടി എങ്ങനെ വിനിയോഗിക്കുന്നുവെന്ന് നിരീക്ഷിച്ച് ഉചിതമായ പ്രതിഫലം നല്‍കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അവനത് ചെയ്തിട്ടുള്ളത്.