سورة القيامة

الترجمة المليبارية

الترجمة المليبارية ൽ നിന്ന് المليبارية ൽ സൂറ ഖിയാമ യുടെ വിവർത്തനം

الترجمة المليبارية

الناشر

مجمع الملك فهد

Verse 1
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു.
Verse 2
കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.
മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?(1)
____________________
1) 'ഞങ്ങള്‍ മണ്ണും അസ്ഥിശകലങ്ങളുമായി മാറിക്കഴിഞ്ഞാലും ഞങ്ങള്‍ ഉയര്‍ത്തെഴുന്നേല്പിക്കപ്പെടുമോ?' എന്നു ചോദിച്ചിരുന്നവരോടാണ് ഈ ചോദ്യം. ഒരിക്കല്‍ മനുഷ്യശരീരത്തെ ശരിയായ വ്യവസ്ഥയില്‍ സംവിധാനിച്ചവന് ചിന്നിച്ചിതറിയ അസ്ഥിശകലങ്ങളെ പുനഃസംയോജിപ്പിക്കുക ഒട്ടും വിഷമകരമാവില്ല.
അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.(2)
____________________
2) കോടാനുകോടി മനുഷ്യരില്‍ ഓരോരുത്തരുടെയും വിരല്‍ത്തുമ്പുകള്‍ തികച്ചും വ്യത്യസ്തമാണ്. തിരിച്ചറിയാനുള്ള ഒരിക്കലും മാറിപ്പോകാത്ത ഉപാധിയത്രെ വിരലടയാളം. വിരല്‍തുമ്പുകളുടെ വലുപ്പത്തിലുള്ള ആനുപാതിക വ്യത്യാസവും അത്യന്തം പ്രയോജനകരമാണ്. അത്‌കൊണ്ടാണ് എഴുത്തും കലാരചനകളും മറ്റും എളുപ്പമാകുന്നത്. ഇതൊക്കെ അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിന്റെ ഉത്തമ നിദര്‍ശനമത്രെ.
പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
Verse 6
എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു. 
Verse 7
എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും
Verse 8
ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും
Verse 9
സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍! 
അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.
Verse 11
ഇല്ല. യാതൊരു രക്ഷയുമില്ല.(3)
____________________
3) 'വസര്‍' എന്ന വാക്കിന് രക്ഷയെന്നും, രക്ഷാസങ്കേതമെന്നും അര്‍ത്ഥമുണ്ട്.
Verse 12
നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍.
അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും.
തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും. 
Verse 15
അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
 നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്‍റെ നാവ് ചലിപ്പിക്കേണ്ട. 
Verse 17
തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.(4)
____________________
4) ജിബ്‌രീല്‍ എന്ന മലക്ക് ദിവ്യസന്ദേശം കേള്‍പ്പിച്ചു പോയിക്കഴിഞ്ഞാല്‍ ഉടനെ നബി(സ) അത് ഹൃദിസ്ഥമാക്കാന്‍ വേണ്ടി ആവര്‍ത്തിച്ച് ഉരുവിടുക പതിവായിരുന്നു. അങ്ങനെ ഉരുവിട്ട് പഠിച്ചില്ലെങ്കില്‍ മറന്നുപോകുമോ എന്ന് അദ്ദേഹത്തിന് ആശങ്കയായിരുന്നു. ഈ ആശങ്ക അസ്ഥാനത്താണെന്നും വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ അദ്ദേഹത്തിന്റെ മനസ്സില്‍ സമാഹരിച്ചുനിര്‍ത്തുന്ന കാര്യം അല്ലാഹു തന്നെ ചെയ്യുന്നതാണെന്നും ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു.
Verse 18
അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. 
Verse 19
പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
Verse 20
അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
Verse 21
 പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
Verse 22
 ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും 
Verse 23
 അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും. 
Verse 24
ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും. 
ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും.
Verse 26
അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും, 
Verse 27
 മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും, 
Verse 28
അത് (തന്‍റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും,
Verse 29
കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,(5)
____________________
5) മരണവെപ്രാളം കൊണ്ട് കണങ്കാലുകള്‍ കൂടിപ്പിണയുന്ന അവസ്ഥയായിരിക്കാം ഇതുകൊണ്ടുദ്ദേശിക്കപ്പെട്ടത്.
Verse 30
അന്ന് നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.
Verse 31
എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.
Verse 32
പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി
Verse 34
(ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.
Verse 35
വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ(6)
____________________
6) ശിക്ഷയുടെ സുനിശ്ചിതത്വം ഊന്നിപ്പറയാന്‍ വേണ്ടിയാണ് നാലുപ്രാവശ്യം അതിനെപ്പറ്റി ആവര്‍ത്തിച്ചു പറഞ്ഞത്.
മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌!
 അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ? 
പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു.
അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.
അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ? 
تقدم القراءة