surah.translation .
من تأليف: عبد الحميد حيدر المدني وكونهي محمد .

(അവിശ്വാസികളിലേക്ക്‌) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.
(സത്യവിശ്വാസികളുടെ ആത്മാവുകളെ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം.
 ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം. 
എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.
കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.(1)
____________________
1) ഒന്നുമുതല്‍ അഞ്ചുകൂടിയുള്ള വചനങ്ങളിലെ വിശേഷണങ്ങളൊക്കെ മലക്കുകളെപ്പറ്റിയാണെന്ന അഭിപ്രായക്കാരാണ് പ്രമുഖവ്യാഖ്യാതാക്കള്‍. അല്ലാഹു തന്റെ സൃഷ്ടികളില്‍ താനുദ്ദേശിക്കുന്നവരുടെ പേരില്‍ സത്യം ചെയ്യുന്നു.
 ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.
അതിനെ തുടര്‍ന്ന് അതിന്‍റെ പിന്നാലെ മറ്റൊന്നും(2)
____________________
2) ലോകാവസാനത്തില്‍ കാഹളം മുഴക്കപ്പെടുന്ന സന്ദര്‍ഭങ്ങളെപ്പറ്റിയാണ് പരാമര്‍ശം.
ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.
അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും
അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ?
 നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?)
അവര്‍ പറയുകയാണ്‌: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്‌. 
അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും.
അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.(3)
____________________
3) എല്ലാവരും ഖബ്‌റുകളില്‍ നിന്ന് പുറത്തുവന്ന്, നിരപ്പായ ഭൂതലത്തില്‍ സമ്മേളിക്കുമെന്നര്‍ത്ഥം. ലോകാവസാനത്തോടെ ഭൂമിയിലുള്ളതൊക്കെ നശിക്കുകയും, ഭൂമുഖം ഒരു നിരന്ന പ്രതലമാകുകയും ചെയ്യുന്നതാണ്. അവിടെയാണ് ഉയിര്‍ത്തെഴുന്നേറ്റ മനുഷ്യര്‍ സമ്മേളിക്കുന്നത്.
മൂസാനബിയുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ? 
ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച് അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം:
നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു. 
എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ? 
നിന്‍റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?) 
 അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.(4)
____________________
4) അദ്ദേഹം താഴെയിടുന്ന വടി പാമ്പായി മാറുക എന്നതായിരുന്നു ആ മഹാദൃഷ്ടാന്തം.
അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു. 
പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി. 
അങ്ങനെ അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു
ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു. 
അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി.
 തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക് ഒരു ഗുണപാഠമുണ്ട്‌.
നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു. 
 അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു.
അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.
പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌(5)
____________________
5) 'നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിന്നായിട്ട്' എന്ന വാക്യാംശം 30, 31, 32 വചനങ്ങളോട് ഒന്നിച്ച് ബന്ധപ്പെട്ടതാണ്.
എന്നാല്‍ ആ മഹാ വിപത്ത് വരുന്ന സന്ദര്‍ഭം
അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം. 
കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം.
(അന്ന്‌) ആര്‍ അതിരുകവിയുകയും 
ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ
(അവന്ന്‌) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം.
അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ(6) ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ 
____________________
6) 'രക്ഷിതാവിന്റെ സ്ഥാനം' എന്നതിന് രക്ഷിതാവിന്റെ മുമ്പില്‍ ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ വിചാരണയ്ക്ക് വിധേയനായി നില്ക്കുന്ന സ്ഥാനം, ആ നില്പ് എന്നാണ് മിക്ക വ്യാഖ്യാതാക്കളും വിശദീകരണം നല്കിയിട്ടുള്ളത്.
(അവന്ന്‌) സ്വര്‍ഗം തന്നെയാണ് സങ്കേതം.
ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു.
നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്‌?(7)
____________________
7) അന്ത്യദിനം കൃത്യമായി എപ്പോഴാണ് സംഭവിക്കുകയെന്ന് നബി(സ)ക്ക് അല്ലാഹു അറിയിച്ചുകൊടുത്തിട്ടില്ലെന്നത്രെ ഇതിന്റെ സൂചന.
നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അതിന്‍റെ കലാശം
അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ.
അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.)