ترجمة سورة الشرح

الترجمة المليبارية
ترجمة معاني سورة الشرح باللغة المليبارية من كتاب الترجمة المليبارية .
من تأليف: عبد الحميد حيدر المدني وكونهي محمد .

നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ? 
നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു. 
നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം)
നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.(1) 
____________________
1) കടുത്ത എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് നബി(സ) ജീവിതം നയിച്ചത്. മിക്ക മനുഷ്യരും അത്തരം എതിര്‍പ്പുകള്‍ക്കു മുമ്പില്‍ മനസ്സ്മടുത്തവരോ ക്ഷുഭിതരോ ആയിത്തീരുകയാണ് പതിവ്. എന്നാല്‍ നബി(സ) അല്ലാഹുവിന്റെ സവിശേഷമായ അനുഗ്രഹത്താല്‍ എപ്പോഴും മനസ്സാന്നിധ്യത്തോടും ഹൃദയവിശാലതയോടും കൂടി വര്‍ത്തിച്ചു. എല്ലാ പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജയിക്കാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചു. മനുഷ്യചരിത്രത്തിലെ അതുല്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയതും ഇത് തന്നെ.
എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.(2)
____________________
2) അശുഭചിന്തകളും ജീവിതനൈരാശ്യങ്ങളുമാണ് ബഹഭൂരിപക്ഷം ആളുകളുടെയും പരാജയത്തിന് ഹേതുവായിത്തീര്‍ന്നത്. ഏതെങ്കിലും രംഗത്ത് അല്പം ഞെരുക്കം അനുഭവിക്കുമ്പോഴേക്ക് മടുപ്പ് ബാധിക്കുന്നവര്‍ക്ക് വിലപ്പെട്ടതൊന്നും നേടാനാവില്ല. എന്നാല്‍ ക്ലേശത്തിന്റെയും ത്യാഗത്തിന്റെയും ഫലമായാണ് സൗകര്യങ്ങളും വികാസങ്ങളും തുറന്നുകിട്ടുന്നതെന്ന സത്യം മനസ്സിലാക്കിയ വ്യക്തിയെ ഒരു പ്രതിബന്ധവും തളര്‍ത്തുകയില്ല. ഇതാണ് ഈ വചനം നമുക്ക് മനസ്സിലാക്കിത്തരുന്നത്.
ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക.(3)
____________________
3) അധ്വാനങ്ങളും ശ്രമങ്ങളും ഒരിക്കലും നിര്‍ത്തിവെക്കാതിരിക്കുക. ആലസ്യം കൈവെടിഞ്ഞ് നിരന്തരം സല്‍പ്രവര്‍ത്തനങ്ങളില്‍ മുഴുകുക. ജീവിതവിജയത്തിന്റെ അനിവാര്യോപാധിയത്രെ അത്.
 നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക. 
Icon