ترجمة سورة الصف

Muhammad Karakunnu and Vanidas Elayavoor - Malayalam translation
ترجمة معاني سورة الصف باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

സ്വഫ്


ആകാശഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിച്ചിരിക്കുന്നു. അവന്‍ അജയ്യനും യുക്തിജ്ഞനും തന്നെ!

വിശ്വസിച്ചവരേ, നിങ്ങള്‍ ചെയ്യാത്തത് പറയുന്നതെന്തിനാണ്?

ചെയ്യാത്തത് പറഞ്ഞുകൊണ്ടിരിക്കുകയെന്നത് അല്ലാഹുവിന് ഏറെ വെറുപ്പുള്ള കാര്യമാണ്.

കരുത്തുറ്റ മതില്‍ക്കെട്ടുപോലെ അണിചേര്‍ന്ന് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അടരാടുന്നവരെയാണ് അവന്‍ ഏറെ ഇഷ്ടപ്പെടുന്നത്.

മൂസ തന്റെ ജനതയോട് പറഞ്ഞത് ഓര്‍ക്കുക: "എന്റെ ജനമേ, നിങ്ങളെന്തിനാണ് എന്നെ പ്രയാസപ്പെടുത്തുന്നത്? നിശ്ചയമായും നിങ്ങള്‍ക്കറിയാം; ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണെന്ന്.” അങ്ങനെ അവര്‍ വഴിപിഴച്ചപ്പോള്‍ അല്ലാഹു അവരുടെ മനസ്സുകളെ നേര്‍വഴിയില്‍നിന്ന് വ്യതിചലിപ്പിച്ചു. അധര്‍മകാരികളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.

മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞത് ഓര്‍ക്കുക: "ഇസ്രായേല്‍ മക്കളേ, ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണ്. എനിക്കു മുമ്പേ അവതീര്‍ണമായ തൌറാത്തിനെ സത്യപ്പെടുത്തുന്നവന്‍. എനിക്കുശേഷം ആഗതനാകുന്ന അഹ്മദ് എന്നു പേരുള്ള ദൈവദൂതനെ സംബന്ധിച്ച് സുവാര്‍ത്ത അറിയിക്കുന്നവനും.” അങ്ങനെ അദ്ദേഹം തെളിഞ്ഞ തെളിവുകളുമായി അവരുടെ അടുത്തു വന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇതു വ്യക്തമായും ഒരു മായാജാലം തന്നെ.

അല്ലാഹുവിനെക്കുറിച്ച് കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ കൊടിയ അക്രമി ആരുണ്ട്? അതും അവന്‍ ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെട്ടുകൊണ്ടിരിക്കെ. അല്ലാഹു അക്രമികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല.

തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. അല്ലാഹു തന്റെ പ്രകാശത്തെ പൂര്‍ണമായി പരത്തുകതന്നെ ചെയ്യും. സത്യനിഷേധികള്‍ക്ക് അതെത്ര അരോചകമാണെങ്കിലും!

അല്ലാഹുവാണ് തന്റെ ദൂതനെ നേര്‍മാര്‍ഗവും സത്യമതവുമായി നിയോഗിച്ചത്. മറ്റെല്ലാ ജീവിതക്രമങ്ങളെക്കാളും അതിനെ വിജയിപ്പിച്ചെടുക്കാന്‍. ബഹുദൈവാരാധകര്‍ക്ക് അതെത്ര അനിഷ്ടകരമാണെങ്കിലും.

വിശ്വസിച്ചവരേ, നോവേറിയ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് ഞാന്‍ നിങ്ങളെ അറിയിക്കട്ടെ?

നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കലാണത്. നിങ്ങളുടെ സമ്പത്തും ശരീരവുമുപയോഗിച്ച് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യലും. അതാണ് നിങ്ങള്‍ക്ക് ഏറ്റവും ഉത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.

എങ്കില്‍ അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ നിങ്ങള്‍ക്കു പൊറുത്തുതരും. താഴ്ഭാഗത്തിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കും. സ്ഥിരജീവിതത്തിനായൊരുക്കിയ സ്വര്‍ഗീയാരാമങ്ങളിലെ വിശിഷ്ടമായ വാസസ്ഥലങ്ങളില്‍ അവന്‍ നിങ്ങളെ പ്രവേശിപ്പിക്കും. ഇതത്രെ അതിമഹത്തായ വിജയം.

നിങ്ങളഭിലഷിക്കുന്ന മറ്റൊരനുഗ്രഹവും നിങ്ങള്‍ക്ക് അവന്‍ നല്‍കും. അല്ലാഹുവില്‍നിന്നുള്ള സഹായവും ആസന്നവിജയവുമാണത്. ഈ ശുഭവാര്‍ത്ത സത്യവിശ്വാസികളെ അറിയിക്കുക.

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളാവുക? മര്‍യമിന്റെ മകന്‍ ഈസാ ഹവാരികളോട് ചോദിച്ചപോലെ: "ദൈവമാര്‍ഗത്തില്‍ എന്നെ സഹായിക്കാനാരുണ്ട്?” ഹവാരിക 1ള്‍ പറഞ്ഞു: "ഞങ്ങളുണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സഹായികളായി.” അങ്ങനെ ഇസ്രായേല്‍ മക്കളില്‍ ഒരുവിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. പിന്നെ, വിശ്വസിച്ചവര്‍ക്കു നാം അവരുടെ ശത്രുക്കളെ തുരത്താനുള്ള കരുത്ത് നല്‍കി. അങ്ങനെ അവര്‍ വിജയികളാവുകയും ചെയ്തു.
Icon