سورة الصافات

Muhammad Karakunnu and Vanidas Elayavoor - Malayalam translation

Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ സ്വാഫാത്ത് യുടെ വിവർത്തനം

Muhammad Karakunnu and Vanidas Elayavoor - Malayalam translation

Verse 1

സ്വാഫാത്ത്


അണിയണിയായി നിരന്നുനില്‍ക്കുന്നവര്‍ സത്യം.
Verse 2

പിന്നെ ശക്തമായി ചെറുത്തുനില്‍ക്കുന്നവര്‍തന്നെ സത്യം.
Verse 3

എന്നിട്ടു കീര്‍ത്തനം ചൊല്ലുന്നവര്‍ സത്യം.
Verse 4

തീര്‍ച്ചയായും നിങ്ങളുടെയെല്ലാം ദൈവം ഏകനാണ്.

ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണവന്‍. ഉദയ സ്ഥാനങ്ങളുടെ പരിരക്ഷകന്‍.

അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരങ്ങളാല്‍ മനോഹരമാക്കിയിരിക്കുന്നു.

ധിക്കാരിയായ ഏതു ചെകുത്താനില്‍നിന്നും അതിനെ സുരക്ഷിതമാക്കിയിരിക്കുന്നു.

അത്യുന്നത സഭയിലെ സംസാരം ചെവികൊടുത്തുകേള്‍ക്കാന്‍ ഈ ചെകുത്താന്മാര്‍ക്കാവില്ല. നാനാഭാഗത്തുനിന്നും അവര്‍ എറിഞ്ഞോടിക്കപ്പെടും.

ബഹിഷ്കൃതരായിക്കൊണ്ട്‌; അവര്‍ക്ക് അറുതിയില്ലാത്ത ശിക്ഷയുണ്ട്.

എന്നാല്‍, അവരിലാരെങ്കിലും അതില്‍നിന്ന് വല്ലതും തട്ടിയെടുക്കുകയാണെങ്കില്‍ തീക്ഷ്ണമായ തീജ്ജ്വാല അവനെ പിന്തുടരും.

അതിനാല്‍ നീ അവരോട് ചോദിക്കുക: ഇവരെ സൃഷ്ടിക്കുന്നതാണോ കൂടുതല്‍ പ്രയാസകരം, അതോ നാം ഉണ്ടാക്കിയ മറ്റുള്ളവയെ സൃഷ്ടിക്കുന്നതോ? തീര്‍ച്ചയായും നാമിവരെ സൃഷ്ടിച്ചത് പറ്റിപ്പിടിക്കുന്ന കളിമണ്ണില്‍ നിന്നാണ്.
Verse 12

എന്നാല്‍, നിനക്ക് വിസ്മയം തോന്നുന്നു. അവരോ അതിനെ പരിഹസിക്കുകയും ചെയ്യുന്നു.
Verse 13

അവരെ ഉപദേശിച്ചാലും അവരതേക്കുറിച്ചാലോചിക്കുന്നില്ല.
Verse 14

ഏതൊരു ദൃഷ്ടാന്തം കണ്ടാലും അവരതിനെ പുച്ഛിച്ചുതള്ളുന്നു.

അവര്‍ പറയുന്നു: "ഇതു പ്രകടമായ ജാലവിദ്യ തന്നെ.

"നാം മരിച്ച് മണ്ണും എല്ലുമായിക്കഴിഞ്ഞാല്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?
Verse 17

"നമ്മുടെ പൂര്‍വ പിതാക്കളും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നോ?"
Verse 18

പറയുക: അതെ. അങ്ങനെ സംഭവിക്കും. നിങ്ങളന്ന് പറ്റെ പതിതരായിത്തീരും.

അതൊരു ഘോരഗര്‍ജനം മാത്രമായിരിക്കും. അപ്പോഴേക്കും അവര്‍ കണ്ണുതുറന്ന് നോക്കുന്നവരായിത്തീരും.

അവര്‍ പറയും: "അയ്യോ, നമുക്ക് നാശം! ഇത് പ്രതിഫലത്തിന്റെ ദിനം തന്നെ."

അതെ, നിങ്ങള്‍ തള്ളിപ്പറഞ്ഞ ആ വിധിത്തീര്‍പ്പിന്റെ ദിനം തന്നെയാണിത്.

"അക്രമം പ്രവര്‍ത്തിച്ചവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക; --

"അല്ലാഹുവെക്കൂടാതെ; എന്നിട്ടവരെയെല്ലാം നിങ്ങള്‍ നരകത്തിലേക്കുള്ള വഴിയില്‍ നയിക്കുക" എന്ന കല്‍പനയുണ്ടാകും.
Verse 24

അവരെയൊന്ന് നിര്‍ത്തൂ അവരെ ചോദ്യം ചെയ്യേണ്ടതുണ്ട്.
Verse 25

"അല്ല; നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ."
Verse 26

എന്നാല്‍ അവരിന്ന് കീഴൊതുങ്ങിയവരായിരിക്കും.

അവര്‍ ചേരിതിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും.

അനുയായികള്‍ പറയും: "നിങ്ങള്‍ നന്മ ചമഞ്ഞ് ഞങ്ങളുടെ അടുത്ത് വന്നിരുന്നുവല്ലോ."

നേതാക്കള്‍ മറുപടി പറയും: "നിങ്ങള്‍ സ്വയംതന്നെ സത്യവിശ്വാസികളായിരുന്നില്ല.

"ഞങ്ങള്‍ക്ക് നിങ്ങളുടെമേല്‍ ഒരധികാരവുമുണ്ടായിരുന്നില്ലല്ലോ. എന്നല്ല; നിങ്ങള്‍ സ്വയംതന്നെ അതിക്രമികളായ ജനമായിരുന്നു.

"അങ്ങനെ നമ്മുടെ നാഥന്റെ ശിക്ഷയുടെ വചനം സത്യമായി പുലര്‍ന്നിരിക്കുന്നു. തീര്‍ച്ചയായും നാമതനുഭവിക്കാന്‍ പോവുകയാണ്.
Verse 32

"അങ്ങനെ ഞങ്ങള്‍ നിങ്ങളെ വഴിതെറ്റിച്ചു. തീര്‍ച്ചയായും ഞങ്ങള്‍ സ്വയം വഴിപിഴച്ചവരായിരുന്നു."

നിശ്ചയമായും അന്ന് അവരെല്ലാം ശിക്ഷയില്‍ പങ്കാളികളായിരിക്കും.
Verse 34

ഉറപ്പായും കുറ്റവാളികളോട് നാം അങ്ങനെതന്നെയാണ് ചെയ്യുക.

“അല്ലാഹുവല്ലാതെ ദൈവമില്ലെ”ന്ന് അവരോട് പറഞ്ഞാല്‍ അവര്‍ അഹങ്കാരത്തോടെ മുഖം തിരിക്കുമായിരുന്നു.

അവരിങ്ങനെ ചോദിക്കുമായിരുന്നു: "ഭ്രാന്തനായ ഒരു കവിക്കു വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കണമെന്നോ?"

എന്നാല്‍ സത്യവുമായാണ് അദ്ദേഹം വന്നെത്തിയത്. ദൈവദൂതന്മാരെയെല്ലാം അദ്ദേഹം ശരിവെച്ചിട്ടുമുണ്ട്.
Verse 38

തീര്‍ച്ചയായും നിങ്ങള്‍ നോവേറിയ ശിക്ഷ അനുഭവിക്കേണ്ടവര്‍ തന്നെ.

നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലം മാത്രമേ നിങ്ങള്‍ക്കു നല്‍കുകയുള്ളൂ.
Verse 40

അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകള്‍ക്കൊഴികെ.
Verse 41

അവര്‍ക്കാണ് അറിയപ്പെട്ട വിഭവങ്ങളുള്ളത്.
Verse 42

പലതരം പഴങ്ങള്‍. അവരവിടെ ആദരണീയരുമായിരിക്കും.
Verse 43

അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളില്‍.
Verse 44

മഞ്ചങ്ങളില്‍ അഭിമുഖമായി ഇരിക്കുന്നവരായിരിക്കും അവര്‍.

സവിശേഷമായ ഉറവുവെള്ളം നിറച്ച കോപ്പകള്‍ അവര്‍ക്കിടയില്‍ കറങ്ങിക്കൊണ്ടിരിക്കും.
Verse 46

വെളുത്തതും കുടിക്കുന്നവര്‍ക്ക് അത്യധികം ആസ്വാദ്യകരവുമായ പാനീയം.

അത് ദേഹത്തിനൊട്ടും ദോഷംവരുത്തില്ല. അതുവഴി അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല.
Verse 48

അവരുടെ അടുത്ത് നോട്ടം നിയന്ത്രിക്കുന്നവരും വിശാലാക്ഷികളുമായ കുലീനകളുണ്ടായിരിക്കും.
Verse 49

സൂക്ഷിക്കപ്പെട്ട മുട്ടകള്‍ പോലിരിക്കും അവര്‍.

അവര്‍ പരസ്പരം അഭിമുഖീകരിച്ച് അന്യോന്യം അന്വേഷിച്ചുകൊണ്ടിരിക്കും.

അവരിലൊരാള്‍ പറയും: "തീര്‍ച്ചയായും എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു.
Verse 52

"അവന്‍ ചോദിക്കാറുണ്ടായിരുന്നു: “നീ പരലോകത്തെ ശരിവെക്കുന്നവനാണോ?

“നാം മരിച്ച് മണ്ണും എല്ലുമായി മാറിയാലും നമുക്ക് നമ്മുടെ കര്‍മഫലം കിട്ടുമെന്ന വാദത്തെ അംഗീകരിക്കുന്നവനും?"
Verse 54

തുടര്‍ന്ന് അയാള്‍ പറയും: "നിങ്ങള്‍ ആ സത്യനിഷേധിയെ എത്തിനോക്കുന്നുണ്ടോ?"

അങ്ങനെ അദ്ദേഹമവനെ എത്തിനോക്കും. അപ്പോള്‍ നരകത്തിന്റെ നടുവിലവനെ കാണും.

അദ്ദേഹമവനോട് പറയും: "അല്ലാഹു തന്നെ സത്യം. നീയെന്നെയും നശിപ്പിക്കുമായിരുന്നേനെ.

"എന്റെ നാഥന്റെ അനുഗ്രഹമില്ലായിരുന്നെങ്കില്‍ ഞാനും നരകത്തില്‍ ഹാജരാക്കപ്പെടുന്നവരില്‍ പെടുമായിരുന്നു.
Verse 58

"ഇനി നമുക്ക് മരണമില്ലല്ലോ.

"നമ്മുടെ ആദ്യത്തെ ആ മരണമല്ലാതെ. ഇനി നാം ശിക്ഷിക്കപ്പെടുകയുമില്ല."

തീര്‍ച്ചയായും ഇതുതന്നെയാണ് മഹത്തായ വിജയം.
Verse 61

ഇതുപോലുള്ള നേട്ടങ്ങള്‍ക്കുവേണ്ടിയാണ് പണിയെടുക്കുന്നവരൊക്കെയും ശ്രമിക്കേണ്ടത്.

ഇതോ അതോ സഖൂം മരമോ ഏതാണ് ഉത്തമമായ സല്‍ക്കാരം?
Verse 63

തീര്‍ച്ചയായും നാമതിനെ അക്രമികള്‍ക്കൊരു പരീക്ഷണമാക്കിയിരിക്കുന്നു.

നരകത്തിന്റെ അടിത്തട്ടില്‍നിന്ന് മുളച്ചുപൊങ്ങുന്ന മരമാണത്.
Verse 65

അതിന്റെ കുലകള്‍ ചെകുത്താന്മാരുടെ തലകള്‍ പോലിരിക്കും.

നരകവാസികള്‍ അത് തിന്നും. അങ്ങനെ അതുകൊണ്ട് അവര്‍ വയറ് നിറക്കും.

തുടര്‍ന്ന് അവര്‍ക്ക് അതിനുമീതെ കുടിക്കാന്‍ ചുട്ടുപൊള്ളുന്ന വെള്ളമാണ് കിട്ടുക.

പിന്നെ തീര്‍ച്ചയായും അവരുടെ മടക്കം നരകത്തീയിലേക്കുതന്നെ.
Verse 69

സംശയമില്ല; അവര്‍ തങ്ങളുടെ പൂര്‍വികരെ കണ്ടെത്തിയത് തീര്‍ത്തും വഴിപിഴച്ചവരായാണ്.
Verse 70

എന്നിട്ടും അവര്‍ ആ പൂര്‍വികരുടെ കാല്‍പ്പാടുകള്‍ തന്നെ താല്‍പര്യത്തോടെ പിന്തുടര്‍ന്നു.

അവര്‍ക്കുമുമ്പെ അവരുടെ പൂര്‍വികരിലേറെ പേരും വഴിപിഴച്ചിരുന്നു.
Verse 72

അവരില്‍ നാം മുന്നറിയിപ്പുകാരെ അയച്ചിട്ടുണ്ടായിരുന്നു.

നോക്കൂ; ആ മുന്നറിയിപ്പ് നല്‍കപ്പെട്ടവരുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.
Verse 74

അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളുടേതൊഴികെ.

നൂഹ് നമ്മോട് പ്രാര്‍ഥിച്ചു. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര അനുഗൃഹീതന്‍.

അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നാം വന്‍ ദുരന്തത്തില്‍നിന്ന് രക്ഷിച്ചു.
Verse 77

അദ്ദേഹത്തിന്റെ സന്തതികളെ നാം ഭൂമിയില്‍ ബാക്കിയാക്കി.
Verse 78

പിന്നാലെ വന്നവരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തി.

മുഴുവന്‍ ലോകവാസികളിലും നൂഹിന് സമാധാനം.
Verse 80

തീര്‍ച്ചയായും അവ്വിധമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുക.
Verse 81

സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനാണ്.
Verse 82

പിന്നീട് മറ്റുള്ളവരെ നാം മുക്കിക്കൊന്നു.

ഉറപ്പായും അദ്ദേഹത്തിന്റെ കക്ഷിയില്‍പെട്ടവന്‍ തന്നെയാണ് ഇബ്റാഹീം.

ശുദ്ധഹൃദയനായി അദ്ദേഹം തന്റെ നാഥന്റെ സന്നിധിയില്‍ ചെന്ന സന്ദര്‍ഭം:

അദ്ദേഹം തന്റെ പിതാവിനോടും ജനതയോടും ചോദിച്ചു: "നിങ്ങള്‍ എന്തിനെയാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്?

"അല്ലാഹുവെക്കൂടാതെ വ്യാജദൈവങ്ങളെ പൂജിക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്?
Verse 87

"അപ്പോള്‍ പ്രപഞ്ചനാഥനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്?"
Verse 88

പിന്നെ അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ നോക്കി.
Verse 89

എന്നിട്ടിങ്ങനെ പറഞ്ഞു: "എനിക്കു സുഖമില്ല."
Verse 90

അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിരിഞ്ഞുപോയി.

അങ്ങനെ അദ്ദേഹം അവരുടെ ദൈവങ്ങളുടെനേരെ തിരിഞ്ഞു. അദ്ദേഹം ചോദിച്ചു: "നിങ്ങള്‍ തിന്നുന്നില്ലേ?
Verse 92

"നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങളൊന്നും മിണ്ടുന്നില്ലല്ലോ!?"
Verse 93

പിന്നീട് അദ്ദേഹം അവയുടെ നേരെ നീങ്ങി. അങ്ങനെ തന്റെ വലംകൈകൊണ്ട് അവയെ വെട്ടിവീഴ്ത്തി.
Verse 94

ആളുകള്‍ അദ്ദേഹത്തിന്റെ നേരെ പാഞ്ഞടുത്തു.
Verse 95

അദ്ദേഹം ചോദിച്ചു: "നിങ്ങള്‍ തന്നെ ചെത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ പൂജിക്കുന്നത്?
Verse 96

"അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്."

അവര്‍ പരസ്പരം പറഞ്ഞു: "ഇവനുവേണ്ടി ഒരു തീക്കുണ്ഡമുണ്ടാക്കുക. എന്നിട്ടിവനെ കത്തിക്കാളുന്ന തിയ്യിലെറിയുക."

അങ്ങനെ അവരദ്ദേഹത്തിനെതിരെ തന്ത്രം മെനഞ്ഞു. പക്ഷേ, നാമവരെ പറ്റെ പതിതരാക്കി.

ഇബ്റാഹീം പറഞ്ഞു: "ഞാനെന്റെ നാഥന്റെ അടുത്തേക്കു പോവുകയാണ്. അവനെന്നെ നേര്‍വഴിയില്‍ നയിക്കും.
Verse 100

"എന്റെ നാഥാ, എനിക്കു നീ സച്ചരിതനായ ഒരു മകനെ നല്‍കേണമേ."
Verse 101

അപ്പോള്‍ നാം അദ്ദേഹത്തെ സഹനശാലിയായ ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിച്ചു.

ആ കുട്ടി അദ്ദേഹത്തോടൊപ്പം എന്തെങ്കിലും ചെയ്യാവുന്ന പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ പ്രിയ മോനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ; നിന്റെ അഭിപ്രായമെന്താണ്." അവന്‍ പറഞ്ഞു: "എന്റുപ്പാ, അങ്ങ് കല്‍പന നടപ്പാക്കിയാലും. അല്ലാഹു ഇച്ഛിച്ചെങ്കില്‍ ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങയ്ക്കെന്നെ കാണാം."
Verse 103

അങ്ങനെ അവരിരുവരും കല്‍പനക്കു വഴങ്ങി. അദ്ദേഹമവനെ ചെരിച്ചു കിടത്തി.
Verse 104

അപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു: "ഇബ്റാഹീമേ,

"സംശയമില്ല; നീ സ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു." അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
Verse 106

ഉറപ്പായും ഇതൊരു വ്യക്തമായ പരീക്ഷണം തന്നെയായിരുന്നു.
Verse 107

നാം അവനുപകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു മൃഗത്തെ നല്‍കി.
Verse 108

പിന്മുറക്കാരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തുകയും ചെയ്തു.
Verse 109

ഇബ്റാഹീമിനു സമാധാനം.
Verse 110

ഇവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
Verse 111

സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനായിരുന്നു.
Verse 112

അദ്ദേഹത്തെ നാം, സച്ചരിതരില്‍പെട്ട പ്രവാചകനാകാന്‍ പോകുന്ന ഇസ്ഹാഖിന്റെ ജനനത്തെ സംബന്ധിച്ചും ശുഭവാര്‍ത്ത അറിയിച്ചു.

അദ്ദേഹത്തെയും ഇസ്ഹാഖിനെയും നാം അനുഗ്രഹിച്ചു. അവരിരുവരുടെയും സന്താനങ്ങളില്‍ നല്ലവരുണ്ട്. തന്നോടുതന്നെ വ്യക്തമായ അതിക്രമം ചെയ്യുന്നവരുമുണ്ട്.
Verse 114

നിശ്ചയമായും മൂസായോടും ഹാറൂനോടും നാം അളവറ്റ ഔദാര്യം കാണിച്ചു.
Verse 115

അവരിരുവരെയും അവരുടെ ജനതയെയും കൊടുംവിപത്തില്‍ നിന്ന് രക്ഷപ്പെടുത്തി.
Verse 116

അവരെ നാം സഹായിച്ചു. അങ്ങനെ അവര്‍ വിജയികളായിത്തീര്‍ന്നു.
Verse 117

അവരിരുവര്‍ക്കും സത്യം വേര്‍തിരിച്ചു കാണിക്കുന്ന വേദപുസ്തകം നല്‍കി.
Verse 118

ഇരുവരെയും നാം നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു.
Verse 119

പിന്മുറക്കാരില്‍ നാം അവരുടെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തി.
Verse 120

മൂസായ്ക്കും ഹാറൂന്നും സമാധാനം!
Verse 121

അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
Verse 122

അവരിരുവരും സത്യവിശ്വാസികളായ നമ്മുടെ ദാസന്മാരില്‍ പെട്ടവരായിരുന്നു.
Verse 123

സംശയമില്ല; ഇല്‍യാസും ദൈവദൂതന്മാരിലൊരാളാണ്.
Verse 124

അദ്ദേഹം തന്റെ ജനതയോടു ചോദിച്ച സന്ദര്‍ഭം: "നിങ്ങള്‍ ഭക്തിപുലര്‍ത്തുന്നില്ലേ?
Verse 125

"നിങ്ങള്‍ ബഅ്ലിനെ വിളിച്ച് പ്രാര്‍ഥിക്കുകയാണോ? ഏറ്റവും ശ്രേഷ്ഠനായ സൃഷ്ടികര്‍ത്താവിനെ ഉപേക്ഷിക്കുകയും?
Verse 126

"നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ പിതാക്കളുടെയും നാഥനായ അല്ലാഹുവെ?"
Verse 127

അപ്പോള്‍ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അതിനാലവര്‍ ശിക്ഷയ്ക്ക് കൊണ്ടുവരപ്പെടും; തീര്‍ച്ച.
Verse 128

അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളെയൊഴികെ.
Verse 129

പിന്മുറക്കാരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നാം നിലനിര്‍ത്തി.
Verse 131

അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
Verse 132

സംശയമില്ല; അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില്‍ പെട്ടവനായിരുന്നു.
Verse 133

ലൂത്വും ദൈവദൂതരിലൊരുവന്‍തന്നെ!
Verse 134

അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മുഴുവന്‍ ആള്‍ക്കാരെയും നാം രക്ഷപ്പെടുത്തി.
Verse 135

പിറകില്‍ മാറിനിന്ന ഒരു കിഴവിയെ ഒഴികെ.
Verse 136

പിന്നെ മറ്റുള്ളവരെയെല്ലാം നാം നശിപ്പിച്ചു.
Verse 137

തീര്‍ച്ചയായും നിങ്ങള്‍ പ്രഭാതവേളയില്‍ അവരുടെ അരികിലൂടെ കടന്നുപോകുന്നു;
Verse 138

വൈകുന്നേരവും. എന്നിട്ടും നിങ്ങളൊന്നും ചിന്തിച്ചറിയുന്നില്ലേ?
Verse 139

സംശയമില്ല; യൂനുസും ദൈവദൂതന്മാരിലൊരുവന്‍ തന്നെ.
Verse 140

ഭാരംനിറച്ച കപ്പലിലേക്ക് അദ്ദേഹം ഒളിച്ചുകയറിയതോര്‍ക്കുക.
Verse 141

അങ്ങനെ അദ്ദേഹം നറുക്കെടുപ്പില്‍ പങ്കാളിയായി. അതോടെ പുറന്തള്ളപ്പെട്ടവരിലൊരുവനായി.
Verse 142

അപ്പോള്‍ അദ്ദേഹത്തെ മത്സ്യം വിഴുങ്ങി. അദ്ദേഹം ആക്ഷേപാര്‍ഹനായിരുന്നു.
Verse 143

അദ്ദേഹം അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരില്‍ പെട്ടവനായിരുന്നില്ലെങ്കില്‍;

നിശ്ചയമായും ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെയും അതിന്റെ വയറ്റില്‍ കഴിയേണ്ടിവരുമായിരുന്നു.
Verse 145

പിന്നീട് അദ്ദേഹത്തെ നാം കടലോരത്തെ ഒരു വെളിപ്രദേശത്തേക്കു തള്ളി. അദ്ദേഹമപ്പോള്‍ രോഗിയായിരുന്നു.
Verse 146

അദ്ദേഹത്തിനു നാം ഒരു വള്ളിച്ചെടി മുളപ്പിച്ചുകൊടുത്തു.

അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലേറെയോ വരുന്ന വമ്പിച്ച ഒരാള്‍ക്കൂട്ടത്തിലേക്കയച്ചു.
Verse 148

അതോടെ അവരെല്ലാം വിശ്വസിച്ചു. അതിനാല്‍ ഒരു നിശ്ചിത കാലംവരെ നാമവര്‍ക്ക് സുഖജീവിതം നല്‍കി.
Verse 149

നബിയേ, ഈ ജനത്തോടൊന്ന് ചോദിച്ചു നോക്കൂ: "നിന്റെ നാഥന്ന് പെണ്‍മക്കളും അവര്‍ക്ക് ആണ്‍മക്കളുമാണോ എന്ന്."

"അതല്ല; നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചുവെന്നോ? അവരതിന് സാക്ഷികളായിരുന്നോ?"
Verse 151

അറിയുക: അവരിപ്പറയുന്നത് അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയതില്‍ പെട്ടതാണ്;
Verse 152

“അല്ലാഹു മക്കളെ ജനിപ്പിച്ചു”വെന്നത്. സംശയമില്ല; അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ്.
Verse 153

അല്ലാഹു തനിക്കായി ആണ്‍മക്കളെക്കാള്‍ പെണ്‍മക്കളെ തെരഞ്ഞെടുത്തെന്നോ?
Verse 154

നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുന്നത്?
Verse 155

നിങ്ങള്‍ ചിന്തിച്ചറിയുന്നില്ലേ?
Verse 156

അതല്ലെങ്കില്‍ നിങ്ങളുടെ വശം വ്യക്തമായ വല്ല പ്രമാണവുമുണ്ടോ?
Verse 157

എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ആ രേഖയിങ്ങു കൊണ്ടുവരിക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍!

ഇക്കൂട്ടര്‍ അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ കുടുംബബന്ധമാരോപിച്ചിരിക്കുന്നു. എന്നാല്‍ ജിന്നുകള്‍ക്കറിയാം; തങ്ങള്‍ ശിക്ഷക്ക് ഹാജരാക്കപ്പെടുമെന്ന്.
Verse 159

അവരാരോപിക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്.
Verse 160

അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകള്‍ ഇവരില്‍പെട്ടവരല്ല.
Verse 161

എന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും നിങ്ങളുടെ ആരാധ്യര്‍ക്കും,
Verse 162

അല്ലാഹുവിനെതിരില്‍ ആരെയും കുഴപ്പത്തിലാക്കാനാവില്ല;
Verse 163

കത്തിക്കാളുന്ന നരകത്തീയില്‍ വെന്തെരിയേണ്ടവരെയല്ലാതെ.

"നിര്‍ണിതമായ സ്ഥാനമില്ലാത്ത ആരുംതന്നെ ഞങ്ങളിലില്ല.
Verse 165

"തീര്‍ച്ചയായും ഞങ്ങള്‍ സേവനത്തിനായി അണിനിന്നവരാണ്.
Verse 166

"നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരുമാണ്."
Verse 167

ഇക്കൂട്ടര്‍ പറയാറുണ്ടായിരുന്നു:

"മുന്‍ഗാമികള്‍ക്കു കിട്ടിയ വല്ല ഉദ്ബോധനവും ഞങ്ങളുടെ വശം ഉണ്ടായിരുന്നെങ്കില്‍;
Verse 169

"ഞങ്ങള്‍ അല്ലാഹുവിന്റെ ആത്മാര്‍ഥതയുള്ള അടിമകളാകുമായിരുന്നു."
Verse 170

എന്നിട്ടും അവരിതിനെ തള്ളിപ്പറയുകയാണുണ്ടായത്. അതിനാല്‍ അടുത്തുതന്നെ അവരെല്ലാം അറിയും!
Verse 171

ദൂതന്മാരായി അയച്ച നമ്മുടെ ദാസന്മാരുടെ കാര്യത്തില്‍ നമ്മുടെ കല്‍പന നേരത്തെ വന്നുകഴിഞ്ഞിട്ടുണ്ട്:
Verse 172

"ഉറപ്പായും അവര്‍ക്ക് സഹായം ലഭിക്കു"മെന്ന്.
Verse 173

തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് വിജയിക്കുന്നവര്‍.
Verse 174

അതിനാല്‍ ഒരവധിവരെ നീ അവരില്‍ നിന്ന് മാറിനില്‍ക്കുക.
Verse 175

അവരെ നീ ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അടുത്തുതന്നെ അവരെല്ലാം കണ്ടറിഞ്ഞുകൊള്ളും.
Verse 176

നമ്മുടെ ശിക്ഷക്കുവേണ്ടിയാണോ ഇവരിങ്ങനെ തിടുക്കം കൂട്ടുന്നത്?

എന്നാല്‍ ആ ശിക്ഷ അവരുടെ മുറ്റത്ത് വന്നിറങ്ങിയാല്‍ ആ താക്കീതു നല്‍കപ്പെട്ടവരുടെ പ്രഭാതം എത്ര ചീത്തയായിരിക്കും.
Verse 178

അതിനാല്‍ ഒരവധിവരെ അവരില്‍നിന്ന് മാറിനില്‍ക്കുക.
Verse 179

നീ അവരെ ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അടുത്തുതന്നെ അവരെല്ലാം കണ്ടറിഞ്ഞുകൊള്ളും.

പ്രതാപിയായ നിന്റെ നാഥന്‍, അവരാരോപിക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ്.
Verse 181

ദൈവദൂതന്മാര്‍ക്ക് സമാധാനം!
Verse 182

പ്രപഞ്ചനാഥനായ അല്ലാഹുവിന് സ്തുതി.
تقدم القراءة