Muhammad Karakunnu and Vanidas Elayavoor - Malayalam translation ൽ നിന്ന് المليبارية ൽ സൂറ നിസാഅ് യുടെ വിവർത്തനം
ﰡ
Verse 1
നിസാഅ്
ജനങ്ങളേ, നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഒരൊറ്റ സത്തയില്നിധന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്നികന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളെയും. തീര്ച്ച്യായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്.
Verse 2
അനാഥകളുടെ സ്വത്ത് നിങ്ങള്‍അവര്‍ക്കുതന്നെ വിട്ടുകൊടുക്കുക. നല്ല സമ്പത്തിനെ ചീത്തയാക്കി മാറ്റരുത്. അവരുടെ സ്വത്തും നിങ്ങളുടെ സ്വത്തും കൂട്ടിക്കലര്‍ത്തി തിന്നരുത്. സംശയം വേണ്ട; കൊടും പാപമാണത്.
Verse 3
അനാഥകളുടെ കാര്യത്തില്‍ നീതി പാലിക്കാനാവില്ലെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട മറ്റു സ്ത്രീകളില്‍നിന്ന് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതി പാലിക്കാ നാവില്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍ ഒരൊറ്റ സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ. അല്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ളവരെ ഭാര്യമാരാക്കുക. നിങ്ങള്‍ പരിധി ലംഘിക്കുന്നവരാവാതിരിക്കാന്‍ അതാണ് ഏറ്റം നല്ലത്.
Verse 4
സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യം തികഞ്ഞ തൃപ്തിയോടെ നല്‍കുക. അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടുതരികയാണെങ്കില്‍ നിങ്ങള്‍ക്കത് സ്വീകരിച്ചനുഭവിക്കാം.
Verse 5
അല്ലാഹു നിങ്ങളുടെ നിലനില്‍പ്പിന് ആധാരമായി നിശ്ചയിച്ച സമ്പത്ത് കാര്യവിചാരമില്ലാത്തവര്‍ക്ക് നിങ്ങള്‍ കൈവിട്ടുകൊടുക്കരുത്. എന്നാല്‍ അതില്‍നിന്ന് അവര്‍ക്ക് നിങ്ങള്‍ ഉണ്ണാനും ഉടുക്കാനും കൊടുക്കുക. അവരോട് നല്ല വാക്കു പറയുകയും ചെയ്യുക.
വിവാഹ പ്രായമാകുംവരെ അനാഥകളെ, അവര്‍ പക്വത പ്രാപിച്ചോ എന്ന് നിങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുക. അങ്ങനെ അവര്‍ കാര്യപ്രാപ്തി കൈവരിച്ചതായി കണ്ടാല്‍ അവരുടെ സ്വത്ത് അവര്‍ക്കു വിട്ടുകൊടുക്കുക. അവര്‍ വളര്‍ന്നുവലുതാവുകയാണല്ലോ എന്ന് കരുതി അവരുടെ ധനം ധൂര്‍ത്തടിച്ച് ധൃതിയില്‍ തിന്നുതീര്‍ക്കരുത്. സ്വത്ത് കൈകാര്യം ചെയ്യുന്നവന്‍ സമ്പന്നനാണെങ്കില്‍ അനാഥകളുടെ സ്വത്തില്‍നിന്ന് ഒന്നും എടുക്കാതെ മാന്യത കാണിക്കണം. ദരിദ്രനാണെങ്കില്‍ ന്യായമായതെടുത്ത് ആഹരിക്കാവുന്നതാണ്. സ്വത്ത് അവരെ തിരിച്ചേല്‍പിക്കുമ്പോള്‍ നിങ്ങളതിന് സാക്ഷിനിര്‍ത്തണം. കണക്കുനോക്കാന്‍ അല്ലാഹുതന്നെ മതി.
Verse 7
മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്. സ്വത്ത് കുറവായാലും കൂടുതലായാലും ശരി. ഈ വിഹിതം അല്ലാഹു നിശ്ചയിച്ചതാണ്.
Verse 8
ഓഹരിവെക്കുമ്പോള്‍ ബന്ധുക്കളും അനാഥരും ദരിദ്രരും അവിടെ വന്നിട്ടുണ്ടെങ്കില്‍ അതില്‍നിന്ന് അവര്‍ക്കും എന്തെങ്കിലും കൊടുക്കുക. അവരോട് നല്ല വാക്ക് പറയുകയും ചെയ്യുക.
Verse 9
തങ്ങള്‍ക്കു പിറകെ ദുര്‍ബലരായ മക്കളെ വിട്ടേച്ചുപോകുന്നവര്‍ അവരെയോര്‍ത്ത് ആശങ്കിക്കുന്നതുപോലെ മറ്റുള്ളവരുടെ കാര്യത്തിലും അവര്‍ ആശങ്കയുള്ളവരാകട്ടെ. അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും നല്ല വാക്ക് പറയുകയും ചെയ്യട്ടെ.
Verse 10
അനാഥകളുടെ ധനം അന്യായമായി ആഹരിക്കുന്നവര്‍ അവരുടെ വയറുകളില്‍ തിന്നുനിറക്കുന്നത് തീയാണ്. സംശയം വേണ്ട; അവര്‍ നരകത്തീയില്‍ കത്തിയെരിയും.
നിങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു: പുരുഷന്ന് രണ്ടു സ്ത്രീയുടെ വിഹിതത്തിന് തുല്യമായതുണ്ട്. അഥവാ, രണ്ടിലേറെ പെണ്‍മക്കള്‍ മാത്രമാണുള്ളതെങ്കില്‍ മരിച്ചയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗമാണ് അവര്‍ക്കുണ്ടാവുക. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പാതി ലഭിക്കും. മരിച്ചയാള്‍ക്ക് മക്കളുണ്ടെങ്കില്‍ മാതാപിതാക്കളിലോരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നു വീതമാണുണ്ടാവുക. അഥവാ, അയാള്‍ക്ക് മക്കളില്ലാതെ മാതാപിതാക്കള്‍ അനന്തരാവകാശികളാവുകയാണെങ്കില്‍ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. അയാള്‍ക്ക് സഹോദരങ്ങളുണ്ടെങ്കില്‍ മാതാവിന് ആറിലൊന്നാണുണ്ടാവുക. ഇതെല്ലാം മരണമടഞ്ഞയാളുടെ വസ്വിയ്യത്തും കടവും കഴിച്ചുള്ളവയുടെ കാര്യത്തിലാണ്. മാതാപിതാക്കളാണോ മക്കളാണോ നിങ്ങള്‍ക്ക് കൂടുതലുപകരിക്കുകയെന്ന് നിങ്ങള്‍ക്കറിയില്ല. ഈ ഓഹരി നിര്‍ണയം അല്ലാഹുവില്‍ നിന്നുള്ളതാണ്. അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ യുക്തിമാനുമത്രെ.
നിങ്ങളുടെ ഭാര്യമാര്‍ മക്കളില്ലാതെയാണ് മരിക്കുന്നതെങ്കില്‍ അവര്‍ വിട്ടേച്ചുപോയ സ്വത്തിന്റെ പാതി നിങ്ങള്‍ക്കുള്ളതാണ്. അഥവാ, അവര്‍ക്ക് മക്കളുണ്ടെങ്കില്‍ അവര്‍ വിട്ടേച്ചുപോയതിന്റെ നാലിലൊന്നാണ് നിങ്ങള്‍ക്കുണ്ടാവുക. ഇത് അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിലതും കഴിച്ചുള്ളതില്‍ നിന്നാണ്. നിങ്ങള്‍ക്ക് മക്കളില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോകുന്ന സ്വത്തിന്റെ നാലിലൊന്ന് ഭാര്യമാര്‍ക്കുള്ളതാണ്. അഥവാ, നിങ്ങള്‍ക്ക് മക്കളുണ്ടെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ എട്ടിലൊന്നാണ് അവര്‍ക്കുണ്ടാവുക. നിങ്ങള്‍ നല്‍കുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിലതും കഴിച്ച ശേഷമാണിത്. അനന്തരമെടുക്കപ്പെടുന്ന പുരുഷന്നോ സ്ത്രീക്കോ പിതാവും മക്കളും മാതാപിതാക്കളൊത്ത സഹോദരങ്ങളും ഇല്ലാതിരിക്കുകയും മാതാവൊത്ത സഹോദരനോ സഹോദരിയോ ഉണ്ടാവുകയുമാണെങ്കില്‍ അവരിലോരോരുത്തര്‍ക്കും ആറിലൊന്ന് വീതം ലഭിക്കുന്നതാണ്. അഥവാ, അവര്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ മൂന്നിലൊന്നില്‍ അവര്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അവ കഴിച്ചാണിത്. ഇതൊക്കെയും അല്ലാഹുവില്‍നിന്നുള്ള ഉപദേശമാണ്. അല്ലാഹു എല്ലാം അറിയുന്നവനും ഏറെ ക്ഷമിക്കുന്നവനുമത്രെ.
Verse 13
ഇവയെല്ലാം അല്ലാഹു നിശ്ചയിച്ച നിയമപരിധികളാണ്. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവനെ അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. അതുതന്നെയാണ് അതിമഹത്തായ വിജയം.
Verse 14
എന്നാല്‍, അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും അവന്റെ പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നവനെ അല്ലാഹു നരകത്തീയിലേക്കാണ് തള്ളിവിടുക. അവനതില്‍ സ്ഥിരവാസിയായിരിക്കും. വളരെ നിന്ദ്യമായ ശിക്ഷയാണ് അവന്നുണ്ടാവുക.
Verse 15
നിങ്ങളുടെ സ്ത്രീകളില്‍ അവിഹിതവൃത്തിയിലേര്‍പ്പെട്ടവര്‍ക്കെതിരെ നിങ്ങളില്‍നിന്ന് നാലുപേരെ സാക്ഷികളായി കൊണ്ടുവരിക. അവര്‍ സാക്ഷ്യം വഹിച്ചാല്‍ ആ സ്ത്രീകളെ വീടുകളില്‍ തടഞ്ഞുവെക്കുക; അവരെ മരണം പിടികൂടുകയോ അല്ലാഹു അവര്‍ക്ക് എന്തെങ്കിലും വഴി തുറന്നുകൊടുക്കുകയോ ചെയ്യുംവരെ.
Verse 16
നിങ്ങളില്‍നിന്ന് ഈ ഹീനവൃത്തിയിലേര്‍പ്പെടുന്ന ഇരുവരെയും നിങ്ങള്‍ പീഡിപ്പിക്കുക. അവരിരുവരും പശ്ചാത്തപിക്കുകയും സ്വയം നന്നാവുകയും ചെയ്താല്‍ നിങ്ങളവരെ വെറുതെ വിട്ടേക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമാകുന്നു.
Verse 17
അറിയുക: അറിവില്ലായ്മ കാരണം തെറ്റ് ചെയ്യുകയും ഒട്ടും വൈകാതെ അനുതപിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് പശ്ചാത്താപം. അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
Verse 18
തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുകയും മരണമടുക്കുമ്പോള്‍ “ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു” എന്നു പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല പശ്ചാത്താപം. സത്യനിഷേധികളായി മരണമടയുന്നവര്‍ക്കുള്ളതുമല്ല. അവര്‍ക്കു നാം ഒരുക്കിവെച്ചത് നോവുറ്റ ശിക്ഷയാണ്.
Verse 19
വിശ്വസിച്ചവരേ, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ അനന്തരമെടുക്കാന്‍ നിങ്ങള്‍ക്കനുവാദമില്ല. നിങ്ങള്‍ അവര്‍ക്ക് നല്‍കിയ വിവാഹമൂല്യത്തില്‍നിന്ന് ഒരുഭാഗം തട്ടിയെടുക്കാനായി നിങ്ങളവരെ പീഡിപ്പിക്കരുത്- അവര്‍ പ്രകടമായ ദുര്‍നടപ്പില്‍ ഏര്‍പ്പെട്ടാലല്ലാതെ. അവരോട് മാന്യമായി സഹവസിക്കുക. അഥവാ, നിങ്ങളവരെ വെറുക്കുന്നുവെങ്കില്‍ അറിയുക: നിങ്ങള്‍ വെറുക്കുന്ന പലതിലും അല്ലാഹു ധാരാളം നന്മ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവാം.
Verse 20
നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യഭാര്യക്ക് സമ്പത്തിന്റെ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടെങ്കിലും അതില്‍നിന്ന് ഒന്നുംതന്നെ തിരിച്ചുവാങ്ങരുത്. കള്ളം കെട്ടിച്ചമച്ചും പ്രകടമായ അനീതി കാണിച്ചും നിങ്ങളത് തിരിച്ചെടുക്കുകയോ?
Verse 21
നിങ്ങളെങ്ങനെ അവളില്‍നിന്നത് തിരിച്ചുവാങ്ങും? നിങ്ങള്‍ പരസ്പരം ലയിച്ചുചേര്‍ന്ന് ജീവിക്കുകയും നിങ്ങളില്‍നിന്ന് അവര്‍ കരുത്തുറ്റ കരാര്‍ വാങ്ങുകയും ചെയ്തിരിക്കെ!
Verse 22
നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്തിരുന്ന സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കരുത് -മുമ്പ് നടന്നുകഴിഞ്ഞതല്ലാതെ- തീര്‍ച്ചയായും അത് മ്ളേഛമാണ്; വെറുക്കപ്പെട്ടതും ദുര്‍മാര്‍ഗവുമാണ്.
നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദരപുത്രിമാര്‍, സഹോദരീ പുത്രിമാര്‍, നിങ്ങളെ മുലയൂട്ടിയ പോറ്റമ്മമാര്‍, മുലകുടി ബന്ധത്തിലെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവരെ വിവാഹം ചെയ്യല്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ട നിങ്ങളുടെ ഭാര്യമാരുടെ, നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തുപുത്രിമാരെയും നിങ്ങള്‍ക്ക് വിലക്കിയിരിക്കുന്നു. അഥവാ നിങ്ങളവരുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ക്കതില്‍ തെറ്റില്ല. നിങ്ങളുടെ ബീജത്തില്‍ ജനിച്ച പുത്രന്മാരുടെ ഭാര്യമാരെയും നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. രണ്ടു സഹോദരിമാരെ ഒരുമിച്ചു ഭാര്യമാരാക്കുന്നതും വിലക്കപ്പെട്ടതുതന്നെ- നേരത്തെ സംഭവിച്ചതൊഴികെ. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.
ഭര്‍ത്തൃമതികളായ സ്ത്രീകളും നിങ്ങള്‍ക്കു നിഷിദ്ധമാണ്. എന്നാല്‍ യുദ്ധത്തടവുകാരായി നിങ്ങളുടെ അധീനതയില്‍ വന്നവര്‍ ഇതില്‍നിന്നൊഴിവാണ്. ഇതെല്ലാം നിങ്ങള്‍ക്കുള്ള ദൈവിക നിയമമാണ്. ഇവരല്ലാത്ത സ്ത്രീകളെയെല്ലാം വിവാഹമൂല്യം നല്‍കി നിങ്ങള്‍ക്ക് കല്യാണം കഴിക്കാവുന്നതാണ്. നിങ്ങള്‍ വിവാഹജീവിതം ആഗ്രഹിക്കുന്നുവരാകണം. അവിഹിതവേഴ്ച കാംക്ഷിക്കുന്നവരാകരുത്. അങ്ങനെ അവരുമായി ദാമ്പത്യസുഖമാസ്വദിച്ചാല്‍ നിര്‍ബന്ധമായും നിങ്ങളവര്‍ക്ക് വിവാഹമൂല്യം നല്‍കണം. വിവാഹമൂല്യം തീരുമാനിച്ചശേഷം നിങ്ങള്‍ പരസ്പരസമ്മതത്തോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നുവെങ്കില്‍ അതില്‍ തെറ്റില്ല. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
നിങ്ങളിലാര്‍ക്കെങ്കിലും വിശ്വാസിനികളായ സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ള വിശ്വാസിനികളായ അടിമസ്ത്രീകളെ വിവാഹം ചെയ്യാം. നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച് നന്നായറിയുക അല്ലാഹുവിനാണ്. നിങ്ങള്‍ ഒരേ വര്‍ഗത്തില്‍പെട്ടവരാണല്ലോ. അതിനാല്‍ അവരെ അവരുടെ രക്ഷിതാക്കളുടെ അനുവാദത്തോടെ നിങ്ങള്‍ വിവാഹം കഴിച്ചുകൊള്ളുക. അവര്‍ക്ക് ന്യായമായ വിവാഹമൂല്യം നല്‍കണം. അവര്‍ ചാരിത്രവതികളും ദുര്‍വൃത്തിയിലേര്‍പ്പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായിരിക്കണം. അങ്ങനെ അവര്‍ ദാമ്പത്യവരുതിയില്‍ വന്നശേഷം അവര്‍ ദുര്‍വൃത്തിയിലേര്‍പ്പെടുകയാണെങ്കില്‍ സ്വതന്ത്ര സ്ത്രീകളുടെ പാതി ശിക്ഷയാണ് അവര്‍ക്കുണ്ടാവുക. വിവാഹം കഴിച്ചില്ലെങ്കില്‍ തെറ്റ് സംഭവിച്ചേക്കുമെന്ന് ഭയമുള്ളവര്‍ക്ക് വേണ്ടിയാണിത്. എന്നാല്‍ ക്ഷമയവലംബിക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതലുത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.
Verse 26
നിങ്ങള്‍ക്ക് ദൈവിക നിയമങ്ങള്‍ വിവരിച്ചുതരാനും മുന്‍ഗാമികളുടെ മഹിതചര്യകള്‍ കാണിച്ചുതരാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കാനും അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
Verse 27
അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കണമെന്നുദ്ദേശിക്കുന്നു. എന്നാല്‍ താന്തോന്നികളായി കഴിയുന്നവരാഗ്രഹിക്കുന്നത് നിങ്ങള്‍ നേര്‍വഴിയില്‍നിന്ന് ബഹുദൂരം അകന്നുപോകണമെന്നാണ്.
Verse 28
അല്ലാഹു നിങ്ങളുടെ ഭാരം കുറക്കാനുദ്ദേശിക്കുന്നു. ഏറെ ദുര്‍ബലനായാണല്ലോ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്.
Verse 29
വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ ധനം അന്യോന്യം അന്യായമായി നേടിയെടുത്ത് തിന്നരുത്. പരസ്പരം പൊരുത്തത്തോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ. നിങ്ങള്‍ നിങ്ങളെത്തന്നെ കശാപ്പു ചെയ്യരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ്; തീര്‍ച്ച.
Verse 30
അക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്നവരെ നാം നരകത്തീയിലിട്ട് കരിക്കുക തന്നെ ചെയ്യും. അത് അല്ലാഹുവിന് ഏറെ എളുപ്പമാകുന്നു.
Verse 31
നിങ്ങളോട് വിലക്കിയ വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്നുവെങ്കില്‍ നിങ്ങളുടെ ചെറിയ തെറ്റുകള്‍ നാം മായ്ച്ചുകളയും. മാന്യമായ ഇടങ്ങളില്‍ നിങ്ങളെ നാം പ്രവേശിപ്പിക്കും.
Verse 32
അല്ലാഹു നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരെക്കാള്‍ ചില അനുഗ്രഹങ്ങള്‍ കൂടുതലായി നല്‍കിയിട്ടുണ്ട്. നിങ്ങള്‍ അതു കൊതിക്കാതിരിക്കുക. പുരുഷന്മാര്‍ക്ക് അവര്‍ സമ്പാദിച്ചതിനനുസരിച്ച വിഹിതമുണ്ട്. സ്ത്രീകള്‍ക്ക് അവര്‍ സമ്പാദിച്ചതിനൊത്ത വിഹിതവും. നിങ്ങള്‍ അല്ലാഹുവോട് അവന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക. അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാണ്.
Verse 33
മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തിനൊക്കെയും നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്. നിങ്ങളുടെ വലംകൈകള്‍ ബന്ധം സ്ഥാപിച്ച വര്‍ക്ക് അവരുടെ വിഹിതം നല്‍കുക. സംശയമില്ല; അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്.
പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്. അല്ലാഹു മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍ കഴിവു കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത്. അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരാണ്. പുരുഷന്മാരുടെ അഭാവത്തില്‍ അല്ലാഹു സംരക്ഷിക്കാനാവശ്യപ്പെട്ടതെല്ലാം കാത്തുസൂക്ഷിക്കുന്നവരുമാണ്. എന്നാല്‍ ഏതെങ്കിലും സ്ത്രീ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരെ ഗുണദോഷിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കുക. അടിക്കുകയും ചെയ്യുക. അങ്ങനെ അവര്‍ നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങള്‍ അവര്‍ക്കെതിരായ നടപടികളൊന്നുമെടുക്കരുത്. അത്യുന്നതനും മഹാനുമാണ് അല്ലാഹു; തീര്‍ച്ച.
Verse 35
ദമ്പതികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അവന്റെ ആള്‍ക്കാരില്‍നിന്ന് ഒരു മാധ്യസ്ഥനെ നിയോഗിക്കുക. അവളുടെ ആള്‍ക്കാരില്‍നിന്നൊരാളെയും. ഇരുവരും അനുരഞ്ജനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞനുമാണല്ലോ.
Verse 36
നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബക്കാരായ അയല്‍ക്കാര്‍, അന്യരായ അയല്‍ക്കാര്‍, സഹവാസികള്‍, വഴിപോക്കര്‍, നിങ്ങളുടെ അധീനതയിലുള്ള അടിമകള്‍; എല്ലാവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല.
Verse 37
പിശുക്കുകാട്ടുകയും പിശുക്കുകാട്ടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍; അല്ലാഹു തന്റെ ഔദാര്യത്താല്‍ നല്‍കിയ അനുഗ്രഹങ്ങള്‍ മറച്ചുപിടിക്കുന്നവരും. ആ നന്ദികെട്ടവര്‍ക്ക് നന്നെ നിന്ദ്യമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്.
Verse 38
ആളുകളെ കാണിക്കാനായി ധനം ചെലവഴിക്കുന്നവരാണവര്‍; അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വസിക്കാത്തവരും. പിശാച് ആരുടെയെങ്കിലും കൂട്ടാളിയാകുന്നുവെങ്കില്‍ അവന്‍ എത്ര ചീത്ത കൂട്ടുകാരന്‍.
Verse 39
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും അല്ലാഹു നല്‍കിയതില്‍നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവര്‍ക്ക് എന്തു പറ്റാനാണ്? അല്ലാഹു അവരെപ്പറ്റി നന്നായറിയുന്നവനാണ്.
Verse 40
അല്ലാഹു ആരോടും അണുവോളം അനീതി കാണിക്കുകയില്ല. എന്നല്ല, നന്മയാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിയാക്കിക്കൊടുക്കും. തന്നില്‍ നിന്നുള്ള മഹത്തായ പ്രതിഫലം നല്‍കുകയും ചെയ്യും.
Verse 41
ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരും. ഇക്കൂട്ടര്‍ക്കെതിരെ സാക്ഷിയായി നിന്നെയും കൊണ്ടുവരും. എന്തായിരിക്കും അപ്പോഴത്തെ അവസ്ഥ!
Verse 42
സത്യത്തെ നിഷേധിക്കുകയും ദൈവദൂതനെ ധിക്കരിക്കുകയും ചെയ്തവര്‍ അന്ന് കൊതിച്ചുപോകും: “തങ്ങളെ അകത്താക്കി ഭൂമിയൊന്ന് നിരപ്പായെങ്കില്‍ എത്ര നന്നായേനെ.” ഒരു വിവരവും അന്ന് അല്ലാഹുവില്‍നിന്ന് മറച്ചുവെക്കാനവര്‍ക്കാവില്ല.
വിശ്വസിച്ചവരേ, നിങ്ങള്‍ ലഹരി ബാധിതരായി നമസ്കാരത്തെ സമീപിക്കരുത്- നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് നല്ല ബോധമുണ്ടാകുംവരെ. ജനാബത്തുകാരനെങ്കില്‍ കുളിച്ചു ശുദ്ധി വരുത്തുന്നതുവരെയും- വഴിയാത്രക്കാരാണെങ്കിലല്ലാതെ. അഥവാ, നിങ്ങള്‍ രോഗികളാവുകയോ യാത്രയിലാവുകയോ ചെയ്തു; അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ വിസര്‍ജനം കഴിഞ്ഞുവന്നു; അതുമല്ലെങ്കില്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തി; എന്നിട്ട് വെള്ളം കിട്ടിയതുമില്ല; എങ്കില്‍ ശുദ്ധിയുള്ള മണ്ണ് ഉപയോഗിക്കുക. അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പേകുന്നവനും പൊറുക്കുന്നവനുമാണ്.
Verse 44
വേദപുസ്തകത്തില്‍നിന്ന് ഒരു ഭാഗം കിട്ടിയവരെ നീ കാണുന്നില്ലേ? അവര്‍ വഴികേട് വിലയ്ക്കു വാങ്ങുന്നു. നിങ്ങള്‍ വഴിതെറ്റിപ്പോകണമെന്നാഗ്രഹിക്കുകയും ചെയ്യുന്നു.
Verse 45
നിങ്ങളുടെ എതിരാളികളെപ്പറ്റി നന്നായറിയുന്നവന്‍ അല്ലാഹുവാണ്. രക്ഷകനായി നിങ്ങള്‍ക്ക് അല്ലാഹു മതി. തുണയായും അല്ലാഹുതന്നെ മതി.
Verse 46
ആ എതിരാളികള്‍ ജൂതന്മാരില്‍ പെട്ടവരാണ്. അവര്‍ വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് ഉപയോഗിക്കുന്നു. തങ്ങളുടെ നാവു കോട്ടിയും സത്യമതത്തെ കടന്നാക്രമിച്ചും “സമിഅ്നാ വ അസ്വൈനാ” എന്നും “ഇസ്മഅ് ഗൈറ മുസ്മഅ്” എന്നും “റാഇനാ” എന്നും അവര്‍ പറയുന്നു. “സമിഅ്നാ വ അത്വഅ്നാ” എന്നും “ഇസ്മഅ്” എന്നും “ഉന്‍ളുര്‍നാ” എന്നുമാണ് അവര്‍ പറഞ്ഞിരുന്നതെങ്കില്‍ അതവര്‍ക്ക് കൂടുതല്‍ നന്നായേനെ. ഏറ്റം ശരിയായതും അതുതന്നെ. പക്ഷേ, അവരുടെ സത്യനിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അതിനാലവര്‍ വിശ്വസിക്കുകയില്ല; ഇത്തിരിയല്ലാതെ.
Verse 47
വേദക്കാരേ, നിങ്ങളുടെ വശമുള്ള വേദത്തെ ശരിവെച്ചുകൊണ്ട്, നാം ഇറക്കിയ ഈ വേദത്തില്‍ വിശ്വസിക്കുക. നാം ചില മുഖങ്ങളെ വികൃതമാക്കി പിറകോട്ട് തിരിക്കുകയോ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യുംമുമ്പെ നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്റെ വിധി നടപ്പിലാവുക തന്നെ ചെയ്യും.
Verse 48
അല്ലാഹു, തന്നില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍ കൊടിയ കുറ്റമാണ് ചെയ്യുന്നത്; തീര്‍ച്ച.
Verse 49
വിശുദ്ധരെന്ന് സ്വയം അവകാശപ്പെടുന്നവരെ നീ കണ്ടില്ലേ? എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ ശുദ്ധീകരിക്കുന്നു. അവരോട് ഒട്ടും അനീതി കാണിക്കുകയില്ല.
Verse 50
അവര്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നതെങ്ങനെയെന്ന് നോക്കൂ? പ്രകടമായ പാപമായിട്ട് അതു തന്നെ മതി.
Verse 51
വേദവിജ്ഞാനത്തില്‍നിന്നൊരു വിഹിതം ലഭിച്ചവരെ നീ കണ്ടില്ലേ? അവര്‍ ഗൂഢവിദ്യകളിലും പൈശാചിക ശക്തികളിലും വിശ്വസിക്കുന്നു. “ഇവര്‍ സത്യവിശ്വാസികളെക്കാള്‍ നേര്‍വഴിയിലാണെ”ന്ന് സത്യനിഷേധികളെ സംബന്ധിച്ച് പറയുകയും ചെയ്യുന്നു.
Verse 52
അറിയുക: അല്ലാഹു ശപിച്ചവരാണവര്‍. അല്ലാഹു ശപിച്ചവനെ സഹായിക്കുന്ന ആരെയും നിനക്ക് കണ്ടെത്താനാവില്ല.
Verse 53
അതല്ല; അവര്‍ക്ക് അധികാരത്തിലെന്തെങ്കിലും പങ്കുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ അവരതില്‍ നിന്ന് ഒന്നും ജനങ്ങള്‍ക്ക് നല്‍കുമായിരുന്നില്ല.
Verse 54
അതല്ല; അല്ലാഹു തന്റെ ഔദാര്യത്തില്‍നിന്ന് നല്‍കിയതിന്റെ പേരില്‍ അവര്‍ ജനങ്ങളോട് അസൂയപ്പെടുകയാണോ? എന്നാല്‍ ഇബ്റാഹീം കുടുംബത്തിന് നാം വേദവും തത്ത്വജ്ഞാനവും നല്‍കിയിട്ടുണ്ട്. അവര്‍ക്കു നാം അതിമഹത്തായ ആധിപത്യവും നല്‍കി.
Verse 55
അവരില്‍ ആ സന്ദേശത്തില്‍ വിശ്വസിച്ചവരുണ്ട്. അതില്‍നിന്ന് പിന്തിരിഞ്ഞവരുമുണ്ട്. അവര്‍ക്ക് കത്തിക്കാളും നരകത്തീതന്നെമതി.
Verse 56
നമ്മുടെ പ്രമാണങ്ങളെ തള്ളിക്കളഞ്ഞവരെ നാം നരകത്തീയിലെറിയും; തീര്‍ച്ച. അവരുടെ തൊലി വെന്തുരുകുംതോറും അവര്‍ക്കു പുതിയ തൊലി നാം മാറ്റിക്കൊടുത്തുകൊണ്ടിരിക്കും. തുടര്‍ന്നും അവര്‍ നമ്മുടെ ശിക്ഷ അനുഭവിക്കാന്‍. സംശയമില്ല; അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.
Verse 57
എന്നാല്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ നാം താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. അവര്‍ക്കവിടെ പരിശുദ്ധരായ ഇണകളുണ്ട്. അവരെ നാം ഇടതിങ്ങിയ പച്ചിലത്തണലില്‍ പ്രവേശിപ്പിക്കും.
Verse 58
അല്ലാഹു നിങ്ങളോടിതാ കല്‍പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധി നടത്തുക. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.
Verse 59
വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍ ഇതാണ് ഏറ്റം നല്ലത്. മെച്ചപ്പെട്ട ഒടുക്കമുണ്ടാവുന്നതും ഇതിനുതന്നെ.
Verse 60
നിനക്ക് ഇറക്കിത്തന്നതിലും നിനക്കുമുമ്പ് ഇറക്കിക്കിട്ടിയതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ നീ കണ്ടില്ലേ? അല്ലാഹുവിന്റേതല്ലാത്ത വിധികള്‍ നല്‍കുന്നവരുടെ അടുത്തേക്ക് തീര്‍പ്പു തേടിപ്പോകാനാണ് അവരുദ്ദേശിക്കുന്നത്. സത്യത്തില്‍ അവരെ തള്ളിക്കളയാനാണ് ഇവരോട് കല്‍പിച്ചിരിക്കുന്നത്. പിശാച് അവരെ നേര്‍വഴിയില്‍നിന്ന് തെറ്റിച്ച് സത്യത്തില്‍ നിന്ന് ഏറെ ദൂരെയാക്കാനാണ്ആഗ്രഹിക്കുന്നത്.
Verse 61
അല്ലാഹു ഇറക്കിത്തന്നതിലേക്കും അവന്റെ ദൂതനിലേക്കും വരികയെന്ന് പറഞ്ഞാല്‍ ആ കപടവിശ്വാസികള്‍ നിന്നില്‍നിന്നും പിന്തിരിഞ്ഞുപോകുന്നത് നിനക്കുകാണാം.
Verse 62
എന്നാല്‍ സ്വന്തം കരങ്ങള്‍ വരുത്തിവെച്ച വിനകള്‍ അവരെ ബാധിക്കുമ്പോഴത്തെ അവസ്ഥ എന്തായിരിക്കും? അപ്പോഴവര്‍ നിന്റെ അടുത്തുവന്ന് അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുപറയും: "ഞങ്ങള്‍ നന്മയും അനുരഞ്ജനവുമല്ലാതൊന്നും ഉദ്ദേശിച്ചിട്ടില്ല.”
Verse 63
എന്നാല്‍, അവരുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അതിനാല്‍ അവരെ വിട്ടേക്കുക. അവര്‍ക്ക് സദുപദേശം നല്‍കുക. അവരോട് ഉള്ളില്‍ത്തട്ടുന്ന വാക്ക് പറയുകയും ചെയ്യുക.
Verse 64
അല്ലാഹുവിന്റെ കല്‍പനപ്രകാരം അനുസരിക്കപ്പെടാന്‍വേണ്ടിയല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല. അവര്‍ തങ്ങളോടുതന്നെ അതിക്രമം കാണിച്ചുകൊണ്ട് നിന്റെ അടുത്തുവന്നു. എന്നിട്ടവര്‍ അല്ലാഹുവോട് മാപ്പിരന്നു, ദൈവദൂതന്‍ അവര്‍ക്കായി പാപമോചനം തേടുകയും ചെയ്തു. എങ്കില്‍, അല്ലാഹുവെ അവര്‍ക്ക് ഏറെ മാപ്പരുളുന്നവനും കരുണാമയനുമായി കാണാമായിരുന്നു.
Verse 65
എന്നാല്‍ അങ്ങനെയല്ല; നിന്റെ നാഥന്‍ തന്നെ സത്യം! അവര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ നിന്നെയവര്‍ വിധികര്‍ത്താവാക്കുകയും നീ നല്‍കുന്ന വിധിതീര്‍പ്പില്‍ അവരൊട്ടും അലോസരമനുഭവിക്കാതിരിക്കുകയും അതിനെ പൂര്‍ണസമ്മതത്തോടെ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അവര്‍ യഥാര്‍ഥ സത്യവിശ്വാസികളാവുകയില്ല; തീര്‍ച്ച.
Verse 66
ദൈവമാര്‍ഗത്തില്‍ ജീവന്‍ അര്‍പ്പിക്കണമെന്നോ വീട് വിട്ടുപോകണമെന്നോ നാം ആജ്ഞാപിച്ചിരുന്നുവെങ്കില്‍ അവരില്‍ ചുരുക്കം ചിലരൊഴികെ ആരും അത് നടപ്പാക്കുമായിരുന്നില്ല. എന്നാല്‍ ഉപദേശിച്ചതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഏറെ ഗുണകരമായേനെ. കൂടുതല്‍ സ്ഥൈര്യം നല്‍കുകയും ചെയ്യുമായിരുന്നു.
Verse 67
ﭮﭯﭰﭱﭲﭳ
ﭴ
അതോടൊപ്പം നാമവര്‍ക്ക് നമ്മുടെ ഭാഗത്തുനിന്നുള്ള അതിമഹത്തായ പ്രതിഫലം നല്‍കുമായിരുന്നു.
Verse 68
ﭵﭶﭷ
ﭸ
നാം അവരെ നേര്‍വഴിയില്‍ നയിക്കുകയും ചെയ്യുമായിരുന്നു.
Verse 69
അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവര്‍ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍, സത്യസന്ധര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും. അവരെത്ര നല്ല കൂട്ടുകാര്‍.
Verse 70
അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹം തന്നെയാണത്. എല്ലാം അറിയുന്നവനായി അല്ലാഹു തന്നെ മതി.
Verse 71
വിശ്വസിച്ചവരേ, നിങ്ങള്‍ ജാഗ്രത പാലിക്കുക. അങ്ങനെ നിങ്ങള്‍ ചെറുസംഘങ്ങളായോ ഒന്നിച്ച് ഒറ്റസംഘമായോ യുദ്ധത്തിന് പുറപ്പെടുക.
Verse 72
എന്നാല്‍ അറച്ചുനില്‍ക്കുന്ന ചിലരും നിങ്ങളിലുണ്ട്. അങ്ങനെ നിങ്ങള്‍ക്ക് വല്ല വിപത്തും വന്നുപെട്ടാല്‍ അവന്‍ പറയും: "അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുന്നു. അല്ലെങ്കില്‍ ഞാനും അവരോടൊപ്പമുണ്ടാകുമായിരുന്നല്ലോ.”
Verse 73
എന്നാല്‍ നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വല്ല അനുഗ്രഹവും കിട്ടിയാലോ; അവനും നിങ്ങളും തമ്മില്‍ ഒട്ടും അടുപ്പം ഉണ്ടായിട്ടില്ലാത്തപോലെ അവന്‍ പറയും: "ഞാനും അവരുടെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എനിക്കു വലിയ നേട്ടം കിട്ടിയേനെ.”
Verse 74
പരലോകത്തിനു വേണ്ടി ഈ ലോകജീവിതത്തെ വിറ്റവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടപൊരുതട്ടെ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടവെട്ടി വധിക്കപ്പെട്ടവന്നും വിജയം വരിച്ചവന്നും നാം അതിമഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
Verse 75
നിങ്ങളെന്തുകൊണ്ട് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല? മര്‍ദ്ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണ്: "ഞങ്ങളുടെ നാഥാ; മര്‍ദ്ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍ നിന്ന് ഞങ്ങള്‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്റെ ഭാഗത്തു നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ.”
Verse 76
സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നു. സത്യനിഷേധികള്‍ ദൈവേതര ശക്തികളുടെ മാര്‍ഗത്തിലാണ് പടവെട്ടുന്നത്. അതിനാല്‍ നിങ്ങള്‍ പിശാചിന്റെ കൂട്ടാളികളോട് പടവെട്ടുക. പിശാചിന്റെ തന്ത്രം നന്നെ ദുര്‍ബലം തന്നെ; തീര്‍ച്ച.
"നിങ്ങള്‍ നിങ്ങളുടെ കൈകളെ നിയന്ത്രിച്ചു നിര്‍ത്തുക; നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുകയും ചെയ്യുക; എന്ന കല്‍പന ലഭിച്ചവരെ നീ കണ്ടില്ലേ? പിന്നെ അവര്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയപ്പോള്‍ അവരിലൊരുവിഭാഗം ജനങ്ങളെ പേടിക്കുന്നു; അല്ലാഹുവെപേടിക്കും പോലെയോ അതിനേക്കാള്‍ കൂടുതലോ ആയി. അവരിങ്ങനെ ആവലാതിപ്പെടുകയും ചെയ്യുന്നു: "ഞങ്ങളുടെ നാഥാ, നീ എന്തിനാണ് ഞങ്ങള്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയത്. അടുത്ത ഒരവധിവരെയെങ്കിലും ഞങ്ങള്‍ക്ക് അവസരം തന്നുകൂടായിരുന്നോ?” അവരോടു പറയുക: "ഐഹിക ജീവിതവിഭവം നന്നെ നിസ്സാരമാണ്. ദൈവഭക്തര്‍ക്ക് പരലോകമാണ് കൂടുതലുത്തമം. അവിടെ നിങ്ങളോട് തീരേ അനീതി ഉണ്ടാവുകയില്ല.
Verse 78
"നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങള്‍ ഭദ്രമായി കെട്ടിപ്പൊക്കിയ കോട്ടകള്‍ക്കകത്തായാലും.” വല്ല നന്മയും വന്നുകിട്ടിയാല്‍ അവര്‍ പറയും: "ഇത് ദൈവത്തിങ്കല്‍ നിന്നുള്ളതാണ്.” വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയും: "നീയാണിതിന് കാരണക്കാരന്‍.” പറയുക: "എല്ലാം അല്ലാഹുവിങ്കല്‍ നിന്നു തന്നെ. ഇവര്‍ക്കെന്തുപറ്റി? ഇവരൊരു കാര്യവും മനസ്സിലാക്കുന്നില്ലല്ലോ.”
Verse 79
നിനക്കു വന്നെത്തുന്ന നന്മയൊക്കെയും അല്ലാഹുവില്‍ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന വിപത്തുകളെല്ലാം നിന്നില്‍ നിന്നുള്ളതും. ജനങ്ങള്‍ക്കുള്ള ദൂതനായാണ് നിന്നെ നാം അയച്ചത്. അതിനു സാക്ഷിയായി അല്ലാഹു മതി.
Verse 80
ദൈവദൂതനെ അനുസരിക്കുന്നവന്‍ ഫലത്തില്‍ അല്ലാഹുവെയാണ് അനുസരിക്കുന്നത്. ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ സാരമാക്കേണ്ടതില്ല. നിന്നെ നാം അവരുടെ മേല്‍നോട്ടക്കാരനായിട്ടൊന്നുമല്ലല്ലോ നിയോഗിച്ചത്.
Verse 81
തങ്ങള്‍ അനുസരണമുള്ളവരാണെന്ന് അവര്‍ പറയും. എന്നാല്‍ നിന്റെ അടുത്തുനിന്ന് പോയാല്‍ അവരില്‍ ചിലര്‍ തങ്ങള്‍ പറയുന്നതിന് വിരുദ്ധമായി രാത്രിയില്‍ ഒത്തുകൂടി നിനക്കെതിരെ ഗൂഢാലോചന നടത്തുന്നു. രാത്രിയിലെ അവരുടെ ഈ ചെയ്തികളൊക്കെയും അല്ലാഹു രേഖപ്പെടുത്തുന്നുണ്ട്. അതിനാല്‍ നീ അവരെ അവഗണിക്കുക. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിക്കുക. ഭരമേല്‍പിക്കാന്‍ അല്ലാഹു തന്നെ മതി.
Verse 82
അവര്‍ ഖുര്‍ആനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത ആരില്‍ നിന്നെങ്കിലുമായിരുന്നെങ്കില്‍ അവരതില്‍ ധാരാളം പൊരുത്തക്കേടുകള്‍ കണ്ടെത്തുമായിരുന്നു.
Verse 83
സമാധാനത്തിന്റെയോ ഭയത്തിന്റെയോ വല്ല വാര്‍ത്തയും വന്നുകിട്ടിയാല്‍ അവരത് കൊട്ടിഘോഷിക്കും. മറിച്ച് അവരത് ദൈവദൂതന്നും അവരിലെത്തന്നെ ഉത്തരവാദപ്പെട്ടവര്‍ക്കും എത്തിച്ചിരുന്നെങ്കില്‍ ഉറപ്പായും അവരിലെ നിരീക്ഷണപാടവമുള്ളവര്‍ അതിന്റെ സത്യാവസ്ഥ മനസ്സിലാക്കുമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍, നിങ്ങളെല്ലാവരും പിശാചിന്റെ പിറകെ പോകുമായിരുന്നു, ഏതാനും ചിലരൊഴികെ.
Verse 84
അതിനാല്‍ നീ ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുക. നിന്റെ സ്വന്തം കാര്യത്തിലല്ലാതെ ആരുടെമേലും നിനക്കൊരു ബാധ്യതയുമില്ല. സത്യവിശ്വാസികളെ സമരത്തിന് പ്രേരിപ്പിക്കുക. സത്യനിഷേധികളുടെ കടന്നാക്രമണ കഴിവിനെ അല്ലാഹു തടഞ്ഞുനിര്‍ത്തിയേക്കാം. അല്ലാഹു ഏറെ കരുത്തുറ്റവനാണ്. കൊടിയ ശിക്ഷ കൊടുക്കുന്നവനും.
Verse 85
നല്ലത് ശിപാര്‍ശ ചെയ്യുന്നവന് അതിലൊരു പങ്കു ലഭിക്കും. തിന്മ ശിപാര്‍ശ ചെയ്യുന്നവന് അതിലൊരു വിഹിതവുമുണ്ടാകും. അല്ലാഹു എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നവനത്രേ.
Verse 86
നിങ്ങളെ ആരെങ്കിലും അഭിവാദ്യം ചെയ്താല്‍ നിങ്ങള്‍ അതിലും നന്നായി പ്രത്യഭിവാദ്യം ചെയ്യുക. കുറഞ്ഞപക്ഷം അവ്വിധമെങ്കിലും തിരിച്ചുനല്‍കുക. അല്ലാഹു എല്ലാ കാര്യങ്ങളുടെയും കണക്ക് കൃത്യമായി നോക്കുന്നവനാണ്.
Verse 87
അല്ലാഹു അല്ലാതെ ദൈവമില്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും. അതിലൊട്ടും സംശയമില്ല. അല്ലാഹുവെക്കാള്‍ വസ്തുനിഷ്ഠമായി വിവരം തരുന്ന ആരുണ്ട്?
Verse 88
കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങളെന്തുകൊണ്ട് രണ്ടു തട്ടുകളിലായി? അവര്‍ സമ്പാദിച്ച തിന്മ കാരണം അല്ലാഹു അവരെ കറക്കിയിട്ടിരിക്കുകയാണ്. അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കിയവനെ നേര്‍വഴിയിലാക്കാനാണോ നിങ്ങള്‍ ശ്രമിക്കുന്നത്? എന്നാല്‍ അല്ലാഹു വഴികേടിലാക്കിയവനെ നേര്‍വഴിയിലാക്കാന്‍ ഒരു വഴിയും നിനക്ക് കണ്ടെത്താവില്ല.
Verse 89
അവര്‍ അവിശ്വസിച്ചപോലെ നിങ്ങളും അവിശ്വസിച്ച് എല്ലാവരും ഒരുപോലെ ആകണമെന്നാണ് അവരാഗ്രഹിക്കുന്നത്. അതിനാല്‍ അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവിട്ടു വരുംവരെ അവരില്‍നിന്നാരെയും നിങ്ങള്‍ ആത്മമിത്രങ്ങളാക്കരുത്. അവരതിന് വിസമ്മതിക്കുകയാണെങ്കില്‍ അവരെ കണ്ടേടത്തുവെച്ച് പിടികൂടുകയും വധിക്കുകയും ചെയ്യുക. അവരില്‍ നിന്നാരെയും നിങ്ങള്‍ ആത്മമിത്രമോ സഹായിയോ ആക്കരുത്.
Verse 90
എന്നാല്‍ നിങ്ങളുമായി സഖ്യത്തിലുള്ള ജനതയോടൊപ്പം ചേരുന്ന കപടവിശ്വാസികള്‍ ഇതില്‍ നിന്നൊഴിവാണ്. നിങ്ങളോടു യുദ്ധം ചെയ്യാനോ സ്വന്തം ജനത്തോടേറ്റുമുട്ടാനോ ഇഷ്ടപ്പെടാതെ മനഃക്ളേശത്തോടെ നിങ്ങളെ സമീപിക്കുന്നവരും അവരില്‍പ്പെടുകയില്ല. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ നിങ്ങള്‍ക്കെതിരില്‍ അവര്‍ക്ക് കരുത്തുനല്‍കുകയും അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു. അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടാതെ മാറിനില്‍ക്കുകയും നിങ്ങളുടെ മുന്നില്‍ സമാധാന നിര്‍ദേശം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ, അവര്‍ക്കെതിരെ ഒരു നടപടിക്കും അല്ലാഹു നിങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ല.
Verse 91
വേറൊരു വിഭാഗം കപടവിശ്വാസികളെ നിങ്ങള്‍ക്കു കാണാം. അവര്‍ നിങ്ങളില്‍നിന്നും സ്വന്തം ജനതയില്‍നിന്നും സുരക്ഷിതരായി കഴിയാനാഗ്രഹിക്കുന്നു. എന്നാല്‍ കുഴപ്പത്തിനവസരം കിട്ടുമ്പോഴൊക്കെ, അതിലേക്കവര്‍ തലകുത്തിമറിയുന്നു. അതിനാല്‍ നിങ്ങള്‍ക്കെതിരെ തിരിയുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും നിങ്ങള്‍ക്കു മുന്നില്‍ സമാധാനനിര്‍ദേശം സമര്‍പ്പിക്കുകയും തങ്ങളുടെ കൈകള്‍ അടക്കിവെക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങളവരെ കണ്ടേടത്തുവെച്ച് പിടികൂടി കൊന്നുകളയുക. അവര്‍ക്കെതിരെ നിങ്ങള്‍ക്കു നാം വ്യക്തമായ ന്യായം നല്‍കിയിരിക്കുന്നു.
ഒരു വിശ്വാസിയും മറ്റൊരു വിശ്വാസിയെ വധിക്കാവതല്ല. അബദ്ധത്തില്‍ സംഭവിക്കുന്നതൊഴികെ. ആരെങ്കിലും അബദ്ധത്തില്‍ ഒരു വിശ്വാസിയെ വധിച്ചാല്‍ പ്രായശ്ചിത്തമായി വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം. അവര്‍ ഔദാര്യത്തോടെ വിട്ടുവീഴ്ച ചെയ്താലൊഴികെ. വധിക്കപ്പെട്ട സത്യവിശ്വാസി നിങ്ങളുടെ ശത്രുസമൂഹത്തില്‍പ്പെട്ടവനാണെങ്കില്‍ വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക. എന്നാല്‍ കൊല്ലപ്പെട്ടവന്‍ നിങ്ങളുമായി സഖ്യത്തിലുള്ളവരില്‍പ്പെട്ടവനാണെങ്കില്‍ അയാളുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും വേണം. ആര്‍ക്കെങ്കിലും അതിനു സാധ്യമല്ലെങ്കില്‍ അവന്‍ തുടര്‍ച്ചയായി രണ്ടു മാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പ്രായശ്ചിത്തമാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
Verse 93
എന്നാല്‍ ബോധപൂര്‍വം ഒരു വിശ്വാസിയെ കൊന്നവനുള്ള പ്രതിഫലം നരകമാണ്. അവനവിടെ സ്ഥിരവാസിയായിരിക്കും. അല്ലാഹുവിന്റെ കോപവും ശാപവും അവനില്‍ പതിച്ചുകഴിഞ്ഞിരിക്കുന്നു. കൊടിയ ശിക്ഷയാണ് അല്ലാഹു അവന്നായി ഒരുക്കിവെച്ചിരിക്കുന്നത്.
Verse 94
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനിറങ്ങിയാല്‍ ശത്രുക്കളെയും മിത്രങ്ങളെയും വേര്‍തിരിച്ചറിയണം. ആരെങ്കിലും നിങ്ങള്‍ക്ക് സലാം ചൊല്ലിയാല്‍ ഐഹികനേട്ടമാഗ്രഹിച്ച് “നീ വിശ്വാസിയല്ലെ”ന്ന് അയാളോടു പറയരുത്. അല്ലാഹുവിങ്കല്‍ സമരാര്‍ജിത സമ്പത്ത് ധാരാളമുണ്ട്. നേരത്തെ നിങ്ങളും അവരിപ്പോഴുള്ള അതേ അവസ്ഥ യിലായിരുന്നല്ലോ. പിന്നെ അല്ലാഹു നിങ്ങളോട് ഔദാര്യം കാണിച്ചു. അതിനാല്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുക. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.
Verse 95
ന്യായമായ കാരണമില്ലാതെ വീട്ടിലിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ സമ്പത്തും ശരീരവുമുപയോഗിച്ച് ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും ഒരുപോലെയല്ല. സമ്പത്തുകൊണ്ടും ശരീരം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരെ അല്ലാഹു വെറുതെയിരിക്കുന്നവരെക്കാള്‍ ഏറെ ഉയര്‍ന്ന പദവിയിലാക്കിയിരിക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു മെച്ചപ്പെട്ട പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അല്ലാഹു പോരാളികള്‍ക്ക് മഹത്തായ പ്രതിഫലത്താല്‍ ചടഞ്ഞിരിക്കുന്നവരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു.
Verse 96
അല്ലാഹുവിങ്കല്‍ നിന്നുള്ള ഉന്നത പദവികളും പാപമോചനവും എല്ലാവിധ അനുഗ്രഹങ്ങളും അവര്‍ക്കുണ്ട്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
Verse 97
സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ചവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: "നിങ്ങള്‍ ഏതവസ്ഥയിലാണുണ്ടായിരുന്നത്?” അവര്‍ പറയും: "ഭൂമിയില്‍ ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു.” മലക്കുകള്‍ ചോദിക്കും: "അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് നാടുവിട്ടെവിടെയെങ്കിലും രക്ഷപ്പെടാമായിരുന്നില്ലേ?” അവരുടെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം!
Verse 98
എന്നാല്‍ യഥാര്‍ഥത്തില്‍ തന്നെ എന്തെങ്കിലും തന്ത്രമോ രക്ഷാമാര്‍ഗമോ കണ്ടെത്താനാവാതെ അടിച്ചമര്‍ത്തപ്പെട്ടവരായി കഴിയുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാണ്.
Verse 99
അത്തരക്കാര്‍ക്ക് അല്ലാഹു മാപ്പേകിയേക്കാം. അല്ലാഹു ഏറെ മാപ്പേകുന്നവനും പൊറുക്കുന്നവനുമാണല്ലോ.
Verse 100
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവെടിയുന്നവന് ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും വിശാലമായ ജീവിത സൌകര്യങ്ങളും കണ്ടെത്താം. വീടുവെടിഞ്ഞ് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും അഭയം തേടി പുറപ്പെട്ടവന്‍ വഴിയില്‍വെച്ച് മരണപ്പെടുകയാണെങ്കില്‍ ഉറപ്പായും അവന് അല്ലാഹുവിങ്കല്‍ പ്രതിഫലമുണ്ട്. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.
Verse 101
നിങ്ങള്‍ ഭൂമിയില്‍ യാത്ര ചെയ്യുമ്പോള്‍ സത്യനിഷേധികള്‍ നിങ്ങളെ അപകടപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ നമസ്കാരം ചുരുക്കി നിര്‍വഹിക്കാം. അതില്‍ നിങ്ങള്‍ക്കു കുറ്റമില്ല. സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കള്‍ തന്നെ; തീര്‍ച്ച.
നീ അവര്‍ക്കിടയിലുണ്ടാവുകയും അവര്‍ക്ക് നമസ്കാരത്തിന് നേതൃത്വം നല്‍കുകയുമാണെങ്കില്‍ അവരിലൊരുകൂട്ടര്‍ നിന്നോടൊപ്പം നില്‍ക്കട്ടെ. അവര്‍ തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അവര്‍ സാഷ്ടാംഗം ചെയ്തുകഴിഞ്ഞാല്‍ പിറകോട്ട് മാറിനില്‍ക്കുകയും നമസ്കരിച്ചിട്ടില്ലാത്ത വിഭാഗം വന്ന് നിന്റെ കൂടെ നമസ്കരിക്കുകയും വേണം. അവരും ജാഗ്രത പുലര്‍ത്തുകയും ആയുധമണിയുകയും ചെയ്യട്ടെ. നിങ്ങള്‍ ആയുധങ്ങളുടെയും സാധനസാമഗ്രികളുടെയും കാര്യത്തില്‍ അല്‍പം അശ്രദ്ധരായാല്‍ നിങ്ങളുടെ മേല്‍ ചാടിവീണ് ഒരൊറ്റ ആഞ്ഞടി നടത്താന്‍ തക്കം പാര്‍ത്തിരിക്കുകയാണ് സത്യനിഷേധികള്‍. മഴ കാരണം ക്ളേശമുണ്ടാവുകയോ രോഗികളാവുകയോ ചെയ്താല്‍ ആയുധം താഴെ വെക്കുന്നതില്‍ നിങ്ങള്‍ക്കു കുറ്റമില്ല. അപ്പോഴും നിങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. സംശയമില്ല; അല്ലാഹു സത്യനിഷേധികള്‍ക്ക് നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
Verse 103
അങ്ങനെ നിങ്ങള്‍ നമസ്കാരം നിര്‍വഹിച്ചുകഴിഞ്ഞാല്‍ പിന്നെ, നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ ഓര്‍ത്തുകൊണ്ടിരിക്കുക. നിങ്ങള്‍ നിര്‍ഭയാവസ്ഥയിലായാല്‍ നമസ്കാരം തികവോടെ നിര്‍വഹിക്കുക. നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയബന്ധിതമായി നിശ്ചയിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതയാണ്.
Verse 104
ശത്രുജനതയെ തേടിപ്പിടിക്കുന്നതില്‍ നിങ്ങള്‍ ഭീരുത്വം കാണിക്കരുത്. നിങ്ങള്‍ വേദന അനുഭവിക്കുന്നുവെങ്കില്‍ നിങ്ങള്‍ വേദന അനുഭവിക്കുന്നപോലെ അവരും വേദന അനുഭവിക്കുന്നുണ്ട്. അതോടൊപ്പം അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്തത് അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
Verse 105
നാം നിനക്ക് സത്യസന്ദേശവുമായി ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കാന്‍ വേണ്ടിയാണിത്. നീ വഞ്ചകര്‍ക്കുവേണ്ടി വാദിക്കുന്നവനാകരുത്.
Verse 106
അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്‍ച്ച.
Verse 107
ആത്മവഞ്ചന നടത്തുന്നവര്‍ക്കുവേണ്ടി നീ വാദിക്കരുത്. കൊടുംവഞ്ചകനും പെരുംപാപിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
Verse 108
അവര്‍ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കുന്നു. എന്നാല്‍ അല്ലാഹുവില്‍നിന്ന് മറച്ചുവെക്കാനവര്‍ക്കാവില്ല. അല്ലാഹുവിന് ഇഷ്ടപ്പെടാത്ത സംസാരത്തിലൂടെ രാത്രിയിലവര്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോഴും അവന്‍ അവരോടൊപ്പമുണ്ട്. അവര്‍ ചെയ്യുന്നതൊക്കെ സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.
Verse 109
ഐഹികജീവിതത്തില്‍ അവര്‍ക്കുവേണ്ടി വാദിക്കാന്‍ നിങ്ങളുണ്ട്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ക്കുവേണ്ടി അല്ലാഹുവോട് തര്‍ക്കിക്കാന്‍ ആരാണുണ്ടാവുക? ആരാണ് അവിടെ അവരുടെ വക്കാലത്ത് ഏറ്റെടുക്കുക?
Verse 110
തെറ്റ് ചെയ്യുകയോ തന്നോടുതന്നെ അതിക്രമം കാണിക്കുകയോ ചെയ്തശേഷം അല്ലാഹുവോട് പാപമോചനം തേടുന്നവന്‍, ഏറെ പൊറുക്കുന്നവനും ദയാപരനുമായി അല്ലാഹുവെ കണ്ടെത്തുന്നതാണ്.
Verse 111
എന്നാല്‍ തെറ്റുകള്‍ ഒരുക്കൂട്ടിവെക്കുന്നവന്‍ സ്വന്തം നാശത്തിനിടവരുത്തുന്ന സംഗതികളാണ് ശേഖരിച്ചുവെക്കുന്നത്. അല്ലാഹു സര്‍വജ്ഞനും യുക്തിജ്ഞനുമാകുന്നു.
Verse 112
ആരെങ്കിലും വല്ല തെറ്റോ കുറ്റമോ ചെയ്തശേഷം അത് നിരപരാധിയുടെ പേരില്‍ ചാര്‍ത്തുന്നുവെങ്കില്‍ ഉറപ്പായും കടുത്ത കള്ളാരോപണവും പ്രകടമായ പാപവുമാണവന്‍ പേറുന്നത്.
Verse 113
നിന്റെമേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ അവരിലൊരു വിഭാഗം നിന്നെ വഴിതെറ്റിക്കുമായിരുന്നു. യഥാര്‍ഥത്തില്‍ അവര്‍ ആരെയും വഴിപിഴപ്പിക്കുന്നില്ല; തങ്ങളെത്തന്നെയല്ലാതെ. നിനക്കൊരു ദ്രോഹവും വരുത്താനവര്‍ക്കാവില്ല. അല്ലാഹു നിനക്ക് വേദപുസ്തകവും തത്ത്വജ്ഞാനവും ഇറക്കിത്തന്നു. നിനക്കറിയാത്തത് നിന്നെ പഠിപ്പിക്കുകയും ചെയ്തു. അല്ലാഹു നിനക്കേകിയ അനുഗ്രഹം അതിമഹത്തരംതന്നെ.
Verse 114
അവരുടെ ഗൂഢാലോചനകളിലേറെയും ഒരു നന്മയുമില്ലാത്തവയാണ്. എന്നാല്‍ ദാനധര്‍മത്തിനും സല്‍ക്കാര്യത്തിനും ജനങ്ങള്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനും കല്‍പിക്കുന്നവരുടേത് ഇതില്‍പെടുകയില്ല. ആരെങ്കിലും ദൈവപ്രീതി പ്രതീക്ഷിച്ച് അങ്ങനെ ചെയ്യുന്നുവെങ്കില്‍ നാമവന് അളവറ്റ പ്രതിഫലം നല്‍കും.
Verse 115
നേര്‍മാര്‍ഗം വ്യക്തമായ ശേഷം ദൈവദൂതനെ എതിര്‍ക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത പാത പിന്തുടരുകയും ചെയ്യുന്നവനെ നാം അവന്‍ പ്രവേശിച്ച വഴിയിലൂടെ തന്നെ തിരിച്ചുവിടും. അവസാനം നരകത്തീയിലേക്ക് തള്ളുകയും ചെയ്യും. അതെത്ര ചീത്ത താവളം.
Verse 116
തന്നില്‍ ആരെയും പങ്കുചേര്‍ക്കുന്നത് അല്ലാഹു പൊറുക്കുകയില്ല. അതൊഴിച്ചുള്ളവയൊക്കെ താനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവന്‍ വഴികേടില്‍ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു.
Verse 117
അവര്‍ അല്ലാഹുവെ വിട്ട് ചില ദേവതകളെ വിളിച്ചുപ്രാര്‍ഥിക്കുന്നു. സത്യത്തില്‍ അവര്‍ സഹായാര്‍ഥന നടത്തുന്നത് ധിക്കാരിയായ പിശാചിനോടല്ലാതാരോടുമല്ല.
Verse 118
അവനെ അല്ലാഹു ശപിച്ചിരിക്കുന്നു. അവന്‍ അല്ലാഹുവോട്പറഞ്ഞിട്ടുണ്ടായിരുന്നു: "നിന്റെ ദാസന്മാരില്‍ ഒരു വിഭാഗത്തെ ഞാന്‍ എന്റേതാക്കി മാറ്റും.
Verse 119
"അവരെ ഞാന്‍ വഴിപിഴപ്പിക്കും. വ്യാമോഹങ്ങള്‍ക്കടിപ്പെടുത്തും. ഞാന്‍ കല്‍പിക്കുന്നതിനനുസരിച്ച് അവര്‍ കാലികളുടെ കാത് കീറിമുറിക്കും. അവര്‍ അല്ലാഹുവിന്റ സൃഷ്ടിയെ കോലംകെടുത്തും.” അല്ലാഹുവെ വിട്ട് പിശാചിനെ രക്ഷകനാക്കുന്നവന്‍ പ്രകടമായ നഷ്ടത്തിലകപ്പെട്ടതു തന്നെ; തീര്‍ച്ച.
Verse 120
പിശാച് അവര്‍ക്ക് വാഗ്ദാനം നല്‍കും. അങ്ങനെ അവരെ വ്യാമോഹിപ്പിക്കും. പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം കൊടുംചതിയല്ലാതൊന്നുമല്ല.
Verse 121
അക്കൂട്ടരുടെ താവളം നരകമാണ്. അതില്‍നിന്നൊരു രക്ഷാമാര്‍ഗവും കണ്ടെത്താന്‍ അവര്‍ക്കാവില്ല.
Verse 122
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന ആരാമങ്ങളില്‍ നാം പ്രവേശിപ്പിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണിത്. അല്ലാഹുവെക്കാള്‍ സത്യനിഷ്ഠമായി വാഗ്ദാനം നല്‍കുന്ന ആരുണ്ട്?
Verse 123
കാര്യം നടക്കുന്നത് നിങ്ങളുടെ വ്യാമോഹങ്ങള്‍ക്കനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങള്‍ക്കൊത്തുമല്ല. തിന്മ ചെയ്യുന്നതാരായാലും അതിന്റെ ഫലം അവന് ലഭിക്കും. അല്ലാഹുവെക്കൂടാതെ ഒരു രക്ഷകനെയും സഹായിയെയും അവന് കണ്ടെത്താനാവില്ല.
Verse 124
ആണായാലും പെണ്ണായാലും സത്യവിശ്വാസിയായി സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവരോടൊട്ടും അനീതിയുണ്ടാവില്ല.
Verse 125
സല്‍ക്കര്‍മിയായി സ്വന്തത്തെ അല്ലാഹുവിന് സമര്‍പ്പിക്കുകയും നേര്‍മാര്‍ഗത്തിലുറച്ചുനിന്ന് ഇബ്റാഹീമിന്റെ പാത പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമമായ ജീവിതരീതി സ്വീകരിച്ച ആരുണ്ട്? ഇബ്റാഹീമിനെ അല്ലാഹു തന്റെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.
Verse 126
ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. എല്ലാ കാര്യങ്ങളെപ്പറ്റിയും സൂക്ഷ്മമായറിയുന്നവനാണ് അല്ലാഹു.
Verse 127
സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ നിന്നോട് വിധി തേടുന്നു. പറയുക: അവരുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് വിധി നല്‍കുന്നു. ഈ വേദപുസ്തകത്തില്‍ നേരത്തെ നിങ്ങളെ ഓതിക്കേള്‍പ്പിച്ച വിധികള്‍ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. നിശ്ചയിക്കപ്പെട്ട അവകാശം നല്‍കാതെ നിങ്ങള്‍ അനാഥസ്ത്രീകളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നതിനെ സംബന്ധിച്ചും ദുര്‍ബലരായ കുട്ടികളെക്കുറിച്ചുമുള്ള വിധിയും അനാഥകളോട് നിങ്ങള്‍ നീതിയോടെ വര്‍ത്തിക്കണമെന്ന കല്‍പനയും അതുള്‍ക്കൊള്ളുന്നു. നിങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ചെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.
Verse 128
ഏതെങ്കിലും സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെട്ടാല്‍ അവരന്യോന്യം ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ കുറ്റമില്ല. എന്നല്ല; ഒത്തുതീര്‍പ്പാണ് ഉത്തമം. മനുഷ്യമനസ്സ് എപ്പോഴും സങ്കുചിതമായിരിക്കും. നിങ്ങള്‍ നല്ലനിലയില്‍ കഴിയുകയും സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍, ഓര്‍ക്കുക: അല്ലാഹു നിങ്ങള്‍ ചെയ്യുന്നവയൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ്.
Verse 129
നിങ്ങളെത്ര ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാനാവില്ല. അതിനാല്‍ നിങ്ങള്‍ ഒരുവളിലേക്ക് പൂര്‍ണമായി ചാഞ്ഞ് മറ്റവളെ കെട്ടിയിടപ്പെട്ടവളായി കയ്യൊഴിക്കരുത്. നിങ്ങള്‍ ഭാര്യമാരോട് നന്നായി വര്‍ത്തിക്കുക. സൂക്ഷ്മത പാലിക്കുകയും ചെയ്യുക. എങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
Verse 130
അഥവാ, അവരിരുവരും വേര്‍പിരിയുകയാണെങ്കില്‍ അല്ലാഹു തന്റെ അതിരില്ലാത്ത അനുഗ്രഹത്താല്‍ ഇരുവരെയും സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പുറ്റവരാക്കും. അല്ലാഹു ഏറെ വിശാലതയുള്ളവനും യുക്തിമാനുമാകുന്നു.
Verse 131
ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കണമെന്ന് നിങ്ങള്‍ക്കുമുമ്പെ വേദം നല്‍കപ്പെട്ടവരോടും നിങ്ങളോടും നാം ഉപദേശിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ വേണ്ട. എന്തെന്നാല്‍ ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. അല്ലാഹു അന്യാശ്രയമാവശ്യമില്ലാത്തവനാണ്. സ്തുത്യര്‍ഹനും.
Verse 132
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. കാര്യനിര്‍വഹണത്തിനു അല്ലാഹുതന്നെ മതി.
Verse 133
ജനങ്ങളേ, അല്ലാഹു ഇഛിക്കുകയാണെങ്കില്‍ അവന്‍ നിങ്ങളെ ഇല്ലാതാക്കും. പകരം മറ്റൊരു കൂട്ടരെ കൊണ്ടുവരും. അല്ലാഹു ഇതിനൊക്കെ കഴിവുറ്റവനാണ്.
Verse 134
ഇഹലോകത്തിലെ പ്രതിഫലമാഗ്രഹിക്കുന്നവര്‍ ഓര്‍ക്കുക: ഇഹലോകത്തെ പ്രതിഫലവും പരലോകത്തെ പ്രതിഫലവും അല്ലാഹുവിന്റെ അടുക്കലാണ്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.
Verse 135
വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടത്തി അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല. ഇരുകൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍നിന്ന് തെന്നിമാറുകയോ ചെയ്യുകയാണെങ്കില്‍ അറിയുക. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.
Verse 136
വിശ്വസിച്ചവരേ, അല്ലാഹു, അവന്റെ ദൂതന്‍, തന്റെ ദൂതന് അവനവതരിപ്പിച്ച വേദപുസ്തകം, അതിനുമുമ്പ് അവനവതരിപ്പിച്ച വേദപുസ്തകം; എല്ലാറ്റിലും നിങ്ങള്‍ വിശ്വസിക്കുക. അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും ദൂതന്മാരിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവര്‍ ഉറപ്പായും ദുര്‍മാര്‍ഗത്തില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു.
Verse 137
വിശ്വസിക്കുക, പിന്നെ അവിശ്വസിക്കുക, വീണ്ടും വിശ്വസിക്കുക, പിന്നെയും അവിശ്വസിക്കുക, പിന്നെ അവിശ്വാസം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുക; ഇങ്ങനെ ചെയ്തവര്‍ക്ക് അല്ലാഹു ഒരിക്കലും മാപ്പേകുകയില്ല. അവരെ അവന്‍ നേര്‍വഴിയിലാക്കുകയുമില്ല.
Verse 138
ﮮﮯﮰﮱﯓﯔ
ﯕ
കപടവിശ്വാസികള്‍ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് അവരെ “സുവാര്‍ത്ത” അറിയിക്കുക.
Verse 139
സത്യവിശ്വാസികളെ വെടിഞ്ഞ് സത്യനിഷേധികളെ ആത്മമിത്രങ്ങളായി സ്വീകരിക്കുന്നവരാണവര്‍. സത്യനിഷേധികളുടെ അടുത്തുചെന്ന് അന്തസ്സ് നേടിയെടുക്കാമെന്ന് അവര്‍ കരുതുന്നുവോ? എന്നാല്‍ അറിയുക: അന്തസ്സൊക്കെയും അല്ലാഹുവിന്റെ അധീനതയിലാണ്.
Verse 140
അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുന്നതും നിന്ദിക്കുന്നതും നിങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍ അങ്ങനെ ചെയ്യുന്നവര്‍ മറ്റു വര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെടും വരെ അവരോടൊപ്പം ഇരിക്കരുതെന്ന് ഈ വേദപുസ്തകത്തില്‍ നാം നിങ്ങളോടു നിര്‍ദേശിച്ചതാണല്ലോ. അങ്ങനെ ചെയ്താല്‍ നിങ്ങളും അവരെപ്പോലെയാകും. അല്ലാഹു കപടവിശ്വാസികളെയും സത്യനിഷേധികളെയും ഒന്നാകെ നരകത്തില്‍ ഒരുക്കൂട്ടുക തന്നെ ചെയ്യും; തീര്‍ച്ച.
Verse 141
ആ കപടവിശ്വാസികള്‍ നിങ്ങളെ സദാ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് അല്ലാഹുവില്‍നിന്ന് വല്ല വിജയവുമുണ്ടാവുകയാണെങ്കില്‍ അവര്‍ ചോദിക്കും: "ഞങ്ങളും നിങ്ങളോടൊപ്പമായിരുന്നില്ലേ?” അഥവാ സത്യനിഷേധികള്‍ക്കാണ് നേട്ടമുണ്ടാകുന്നതെങ്കില്‍ അവര്‍ പറയും: "നിങ്ങളെ ജയിച്ചടക്കാന്‍ ഞങ്ങള്‍ക്ക് അവസരം കൈവന്നിരുന്നില്ലേ. എന്നിട്ടും വിശ്വാസികളില്‍നിന്ന് നിങ്ങളെ ഞങ്ങള്‍ രക്ഷിച്ചില്ലേ?” എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കും. വിശ്വാസികള്‍ക്കെതിരില്‍ സത്യനിഷേധികള്‍ക്ക് അനുകൂലമായ ഒരു പഴുതും അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല.
Verse 142
തീര്‍ച്ചയായും ഈ കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ഥത്തില്‍ അല്ലാഹു അവരെ സ്വയം വഞ്ചിതരാക്കുകയാണ്. അവര്‍ നമസ്കാരത്തിനു നില്‍ക്കുന്നതുപോലും അലസന്മാരായാണ്. ആളുകളെ കാണിക്കാന്‍ വേണ്ടിയും. അവര്‍ വളരെ കുറച്ചേ അല്ലാഹുവെ ഓര്‍ക്കുന്നുള്ളൂ.
Verse 143
ഇവരോടോ അവരോടോ ചേരാതെ രണ്ടുകൂട്ടര്‍ക്കുമിടയില്‍ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണവര്‍. അല്ലാഹു ആരെ വഴികേടിലാക്കിയോ അവന് വിജയമാര്‍ഗം കണ്ടെത്താന്‍ നിനക്കാവില്ല.
Verse 144
വിശ്വസിച്ചവരേ, സത്യവിശ്വാസികളെ ഒഴിവാക്കി സത്യനിഷേധികളെ നിങ്ങള്‍ ഉറ്റചങ്ങാതിമാരാക്കരുത്. നിങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അല്ലാഹുവിന് വ്യക്തമായ ന്യായമുണ്ടാക്കിക്കൊടുക്കാന്‍ നിങ്ങളാഗ്രഹിക്കുന്നുവോ?
Verse 145
കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാണ്; തീര്‍ച്ച. അവര്‍ക്ക് ഒരു സഹായിയെയും കണ്ടെത്താന്‍ നിനക്കാവില്ല.
Verse 146
പശ്ചാത്തപിക്കുകയും സ്വന്തത്തെ സംസ്കരിക്കുകയും അല്ലാഹുവെ മുറുകെപ്പിടിക്കുകയും സ്വന്തത്തെ അല്ലാഹുവിന് മാത്രമായി സമര്‍പ്പിക്കുകയും ചെയ്തവരൊഴികെ. അവര്‍ സത്യവിശ്വാസികളോടൊപ്പമാണ്. തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലം നല്‍കും.
Verse 147
നിങ്ങള്‍ നന്ദി കാണിക്കുകയും വിശ്വസിക്കുകയുമാണെങ്കില്‍ പിന്നെ നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിന് എന്തുകിട്ടാനാണ്? അല്ലാഹു അളവറ്റ നന്ദിയുള്ളവനാണ്. എല്ലാം നന്നായറിയുന്നവനും.
Verse 148
ചീത്ത വാക്ക് പരസ്യപ്പെടുത്തുന്നത് അല്ലാഹുവിനിഷ്ടമില്ല.Bഅനീതിക്കിരയായവനൊഴികെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
Verse 149
നിങ്ങള്‍ പരസ്യമായും രഹസ്യമായും നന്മ ചെയ്യുകയും തെറ്റുകള്‍ പൊറുത്തുകൊടുക്കുകയും ചെയ്യുന്നുവെങ്കില്‍ അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.
Verse 150
അല്ലാഹുവെയും അവന്റെ ദൂതന്മാരെയും തള്ളിപ്പറയുന്നവരും, അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാനാഗ്രഹിക്കുന്നവരും, “ഞങ്ങള്‍ ചിലരെ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു” വെന്ന് പറയുന്നവരും, വിശ്വാസത്തിനും നിഷേധത്തിനുമിടയില്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കാനാഗ്രഹിക്കുന്നവരുമുണ്ടല്ലോ-
Verse 151
അറിയുക: അവര്‍ തന്നെയാണ് യഥാര്‍ഥ സത്യനിഷേധികള്‍. അത്തരം സത്യനിഷേധികള്‍ക്കു നാം നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
Verse 152
എന്നാല്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുകയും അവരില്‍ ആര്‍ക്കിടയിലും ഒരുവിധ വിവേചനവും കാണിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു അതിനൊത്ത പ്രതിഫലം നല്‍കും. അല്ലാഹു ഏറെ പൊറുക്കുന്നവനാണ്; പരമദയാലുവും.
Verse 153
വേദക്കാര്‍ നിന്നോടാവശ്യപ്പെടുന്നു: അവര്‍ക്ക് വാനലോകത്തുനിന്ന് നീയൊരു ഗ്രന്ഥം ഇറക്കിക്കൊടുക്കണമെന്ന്. ഇതിനെക്കാള്‍ ഗുരുതരമായ ഒരാവശ്യം അവര്‍ മൂസായോട് ഉന്നയിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞു: "നീ ഞങ്ങള്‍ക്ക് അല്ലാഹുവെ നേരില്‍ കാണിച്ചുതരണം.” അവരുടെ ഈ ധിക്കാരം കാരണം പെട്ടെന്നൊരു ഇടിനാദം അവരെ പിടികൂടി. പിന്നെ, വ്യക്തമായ തെളിവുകള്‍ വന്നെത്തിയിട്ടും അവര്‍ പശുക്കുട്ടിയെ ഉണ്ടാക്കി ദൈവമാക്കി. അതും നാം പൊറുത്തുകൊടുത്തു. തുടര്‍ന്ന് മൂസാക്കു നാം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു.
Verse 154
അവരോട് ഉറപ്പ് വാങ്ങാനായി സീനാ പര്‍വതത്തെ നാം അവര്‍ക്കുമീതെ ഉയര്‍ത്തിക്കാട്ടി. നഗരകവാടം കടക്കുന്നത് പ്രണാമമര്‍പ്പിച്ചുകൊണ്ടാവണമെന്ന് നാമവരോട് കല്‍പിച്ചു. സാബത്ത് നാളില്‍ അതിക്രമം കാട്ടരുതെന്നും. അക്കാര്യത്തില്‍ നാം അവരോട് സുദൃഢമായ കരാര്‍ വാങ്ങുകയും ചെയ്തു.
Verse 155
എന്നിട്ടും അവര്‍ കരാര്‍ ലംഘിച്ചു. ദൈവിക വചനങ്ങളെ ധിക്കരിച്ചു. അന്യായമായി പ്രവാചകന്മാരെ കൊന്നു. തങ്ങളുടെ ഹൃദയങ്ങള്‍ മൂടിക്കുള്ളില്‍ ഭദ്രമാണെന്ന് വീമ്പുപറഞ്ഞു. അങ്ങനെ അവരുടെ നിഷേധഫലമായി അല്ലാഹു അവരുടെ മനസ്സുകള്‍ അടച്ചുപൂട്ടി മുദ്രവെച്ചു. അതിനാല്‍ അവര്‍ വളരെ കുറച്ചേ വിശ്വസിക്കുന്നുള്ളൂ.
Verse 156
ﭩﭪﭫﭬﭭﭮ
ﭯ
അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലുമാണത്.
Verse 157
ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്.
Verse 158
എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.
Verse 159
ഈസായുടെ മരണത്തിനു മുമ്പെ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാവില്ല. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ ഉറപ്പായും അദ്ദേഹം അവര്‍ക്കെതിരെ സാക്ഷിയാവുകയും ചെയ്യും.
Verse 160
ജൂതമതക്കാരില്‍ നിന്നുണ്ടായ അതിക്രമം കാരണം അവര്‍ക്കനുവദിച്ചിരുന്ന പല നല്ല വസ്തുക്കളും നാമവര്‍ക്ക് നിഷിദ്ധമാക്കി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവര്‍ ഒട്ടേറെ തടസ്സങ്ങള്‍ സൃഷ്ടിച്ചതിനാലുമാണിത്.
Verse 161
പലിശ അവര്‍ക്ക് വിരോധിക്കപ്പെട്ടതായിരുന്നിട്ടും അവരതനുഭവിച്ചു. അവര്‍ അവിഹിതമായി ജനങ്ങളുടെ സ്വത്ത് കവര്‍ന്നെടുത്ത് ആഹരിച്ചു. അവരിലെ സത്യനിഷേധികള്‍ക്കു നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
Verse 162
എന്നാല്‍ അവരിലെ അഗാധജ്ഞാനമുള്ളവരും സത്യവിശ്വാസികളും നിനക്ക് ഇറക്കിത്തന്നതിലും നിനക്ക് മുമ്പെ ഇറക്കിക്കൊടുത്തതിലും വിശ്വസിക്കുന്നു. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണവര്‍. സകാത്ത് നല്‍കുന്നവരും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമാണ്. അവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കും.
Verse 163
നൂഹിനും തുടര്‍ന്നുവന്ന പ്രവാചകന്മാര്‍ക്കും നാം ബോധനം നല്‍കിയപോലെത്തന്നെ നിനക്കും നാം ബോധനം നല്‍കിയിരിക്കുന്നു. ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം ബോധനം നല്‍കിയിരിക്കുന്നു. ദാവൂദിന് സങ്കീര്‍ത്തനവും നല്‍കി.
Verse 164
ഇതിനുമുമ്പ് നിനക്കു നാം പറഞ്ഞുതന്നതും ഇനിയും നിന്നെ അറിയിച്ചിട്ടില്ലാത്തതുമായ മറ്റു ദൈവദൂതന്മാര്‍ക്കും നാം ബോധനം നല്‍കിയിട്ടുണ്ട്. മൂസായോട് അല്ലാഹു നേരിട്ടുതന്നെ സംസാരിച്ചു.
Verse 165
ഇവരൊക്കെയും ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പു നല്‍കുന്നവരുമായ ദൈവദൂതന്മാരായിരുന്നു. അവരുടെ നിയോഗശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരെ ഒരു ന്യായവും പറയാനില്ലാതിരിക്കാനാണിത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.
Verse 166
അല്ലാഹു നിനക്ക് ഇറക്കിത്തന്നത് തന്റെ ജ്ഞാനത്തില്‍ നിന്നുതന്നെയാണെന്നതിന് അവന്‍ തന്നെ സാക്ഷ്യം വഹിക്കുന്നുണ്ട്; മലക്കുകളും അതിനു സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹുതന്നെ ധാരാളമാണെങ്കിലും!
Verse 167
സത്യത്തെ തള്ളിപ്പറയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ വഴികേടില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു.
Verse 168
സത്യത്തെ നിഷേധിക്കുകയും അതിക്രമം കാണിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കുകയില്ല. ഒരു മാര്‍ഗവും അവര്‍ക്ക് കാണിച്ചുകൊടുക്കുകയുമില്ല;
Verse 169
നരകത്തിന്റെ മാര്‍ഗമല്ലാതെ. അവരതില്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന് അത് വളരെ എളുപ്പമുള്ള കാര്യമാണ്.
Verse 170
ജനങ്ങളേ, നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള സത്യസന്ദേശവുമായി ദൈവദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അഥവാ, നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ അറിയുക: ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും.
വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. “ത്രിത്വം” പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കാര്യനിര്‍വഹണത്തിന് അല്ലാഹുതന്നെ മതി.
Verse 172
അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒട്ടും വൈമനസ്യം കാണിച്ചിട്ടില്ല. ദിവ്യസാമീപ്യം സിദ്ധിച്ച മലക്കുകളും അങ്ങനെത്തന്നെ. അല്ലാഹുവിന് വഴിപ്പെടുന്നതില്‍ വൈമനസ്യം കാണിക്കുകയും അഹന്ത നടിക്കുകയും ചെയ്യുന്നവരെയൊക്കെ അവന്‍ തന്റെ അടുത്തേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്.
Verse 173
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ പ്രതിഫലം അവര്‍ക്ക് അവന്‍ പൂര്‍ണമായി നല്‍കും. അതോടൊപ്പം അവന്റെ ഔദാര്യത്താല്‍ കൂടുതലായും കൊടുക്കും. എന്നാല്‍ അല്ലാഹുവിന് വഴിപ്പെടാന്‍ വിമുഖത കാണിക്കുകയും അഹന്ത നടിക്കുകയും ചെയ്തവര്‍ക്ക് അവന്‍ നോവേറിയ ശിക്ഷ നല്‍കും. അല്ലാഹുവെക്കൂടാതെ അവര്‍ക്കൊരു ആത്മ മിത്രത്തെയോ സഹായിയെയോ കണ്ടെത്താനാവില്ല.
Verse 174
മനുഷ്യരേ, നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള ന്യായപ്രമാണം നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു. എല്ലാം വ്യക്തമായി തെളിയിച്ചുകാണിക്കുന്ന പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു.
Verse 175
അതിനാല്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ സംരക്ഷണം തേടുകയും ചെയ്തവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അവരെ തന്നിലേക്ക് നേര്‍വഴിയിലൂടെ നയിക്കുകയും ചെയ്യും.
അവര്‍ നിന്നോട് വിധിതേടുന്നു. പറയുക: കലാലത്തി ന്റെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്കിതാ വിധി നല്‍കുന്നു: ഒരാള്‍ മരണപ്പെട്ടു. അയാള്‍ക്ക് മക്കളില്ല. ഒരു സഹോദരിയുണ്ട്. എങ്കില്‍ അയാള്‍ വിട്ടേച്ചുപോയ സ്വത്തില്‍ പാതി അവള്‍ക്കുള്ളതാണ്. അവള്‍ക്ക് മക്കളില്ലെങ്കില്‍ അവളുടെ അനന്തര സ്വത്ത് അയാള്‍ക്കുള്ളതുമാണ്. രണ്ടു സഹോദരിമാരാണുള്ളതെങ്കില്‍ സഹോദരന്‍ വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ട് അവര്‍ക്കായിരിക്കും. സഹോദരന്മാരും സഹോദരിമാരുമാണുള്ളതെങ്കില്‍ ആണിന് രണ്ടു പെണ്ണിന്റെ ഓഹരിയാണുണ്ടാവുക. നിങ്ങള്‍ക്കു പിഴവുപറ്റാതിരിക്കാനാണ് അല്ലാഹു ഇതൊക്കെ ഇവ്വിധം വിവരിച്ചുതരുന്നത്. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ്.
تقدم القراءة