ترجمة معاني سورة محمد باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation

Muhammad Karakunnu and Vanidas Elayavoor - Malayalam translation

آية رقم 1

മുഹമ്മദ്


സത്യത്തെ തള്ളിക്കളയുകയും ദൈവമാര്‍ഗത്തില്‍നിന്ന് ജനത്തെ തടയുകയും ചെയ്തവരുടെ പ്രവര്‍ത്തനങ്ങളെ അല്ലാഹു പാഴാക്കിയിരിക്കുന്നു.

എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും മുഹമ്മദിന് അവതീര്‍ണമായതില്‍- തങ്ങളുടെ നാഥനില്‍നിന്നുള്ള പരമസത്യമാണത്- വിശ്വസിക്കുകയും ചെയ്തവരുടെ തിന്മകളെ അല്ലാഹു തേച്ചുമായിച്ചു കളഞ്ഞിരിക്കുന്നു. അവരുടെ സ്ഥിതി മെച്ചപ്പെടുത്തിയിരിക്കുന്നു.

അതെന്തുകൊണ്ടെന്നാല്‍ സത്യത്തെ തള്ളിക്കളഞ്ഞവര്‍ അസത്യത്തെയാണ് പിന്‍പറ്റുന്നത്. വിശ്വാസികളോ, തങ്ങളുടെ നാഥനില്‍നിന്നുള്ള സത്യത്തെ പിന്തുടരുന്നു. അല്ലാഹു ഇവ്വിധമാണ് ജനങ്ങള്‍ക്ക് അവരുടെ അവസ്ഥകള്‍ വിശദീകരിച്ചു കൊടുക്കുന്നത്.

അതിനാല്‍ യുദ്ധത്തില്‍ സത്യനിഷേധികളുമായി ഏറ്റുമുട്ടിയാല്‍ അവരുടെ കഴുത്ത് വെട്ടുക. അങ്ങനെ നിങ്ങളവരെ കീഴ്പ്പെടുത്തിയാല്‍ അവരെ പിടിച്ചുകെട്ടുക. പിന്നെ അവരോട് ഉദാരനയം സ്വീകരിക്കുകയോ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അവസാനിക്കുന്നതുവരെയാണിത്. അതാണ് യുദ്ധനയം. അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ശത്രുക്കളെ കീഴ്പ്പെടുത്തുമായിരുന്നു. എന്നാല്‍ ഈ നടപടി നിങ്ങളില്‍ ചിലരെ മറ്റു ചിലരാല്‍ പരീക്ഷിക്കാനാണ്. ദൈവമാര്‍ഗത്തില്‍ വധിക്കപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളെ അവനൊട്ടും പാഴാക്കുകയില്ല.
آية رقم 5

അല്ലാഹു അവരെ നേര്‍വഴിയിലാക്കും. അവരുടെ സ്ഥിതി മെച്ചപ്പെടുത്തും.
آية رقم 6

അവര്‍ക്കു പരിചയപ്പെടുത്തിയ സ്വര്‍ഗത്തിലവരെ പ്രവേശിപ്പിക്കുകയും ചെയ്യും.

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ തുണക്കുന്നുവെങ്കില്‍ അവന്‍ നിങ്ങളെയും തുണക്കും. നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തും.
آية رقم 8

സത്യത്തെ തള്ളിപ്പറഞ്ഞവര്‍ തുലഞ്ഞതുതന്നെ. അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കിയിരിക്കുന്നു.
آية رقم 9

അതിനുകാരണം അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്തതുതന്നെ. അതിനാലവന്‍ അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കി.

അവരീ ഭൂമിയില്‍ സഞ്ചരിച്ച് തങ്ങളുടെ പൂര്‍വികരുടെ പര്യവസാനം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുന്നില്ലേ? അല്ലാഹു അവരെ അപ്പാടെ നശിപ്പിച്ചു. ഈ സത്യനിഷേധികള്‍ക്കും സംഭവിക്കുക അതു തന്നെ.

കാരണം, സത്യവിശ്വാസികളുടെ രക്ഷകന്‍ അല്ലാഹുവാണ്. എന്നാല്‍ സത്യനിഷേധികള്‍ക്ക് രക്ഷകനേയില്ല.

സംശയം വേണ്ട; സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരെ അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. എന്നാല്‍ സത്യനിഷേധികളോ, അവര്‍ സുഖിക്കുകയാണ്. നാല്‍ക്കാലികള്‍ തിന്നുംപോലെ തിന്നുകയാണ്. നരകം തന്നെയാണ് അവരുടെ വാസസ്ഥലം.

നിന്നെ പുറത്താക്കിയ നിന്റെ പട്ടണത്തെക്കാള്‍ പ്രബലമായ എത്രയെത്ര പട്ടണങ്ങള്‍! അവരെ നാം നിശ്ശേഷം നശിപ്പിച്ചു. അപ്പോഴവരെ സഹായിക്കാനാരുമുണ്ടായിരുന്നില്ല.

തന്റെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവനുസരിച്ച് നിലകൊള്ളുന്നവന്‍, തന്റെ ചീത്ത വൃത്തികളെ ചേതോഹരമായി കരുതുകയും തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്യുന്നവനെപ്പോലെയാണോ?

സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗത്തിന്റെ ഉപമ; അതില്‍ കലര്‍പ്പില്ലാത്ത തെളിനീരരുവികളുണ്ട്. രുചിഭേദമൊട്ടുമില്ലാത്ത പാലൊഴുകും പുഴകളുണ്ട്. കുടിക്കുന്നവര്‍ക്ക് ആസ്വാദ്യകരമായ മദ്യനദികളുണ്ട്. ശുദ്ധമായ തേനരുവികളും. അവര്‍ക്കതില്‍ സകലയിനം പഴങ്ങളുമുണ്ട്. തങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനവും. ഇതിന്നര്‍ഹരാകുന്നവര്‍ നരകത്തില്‍ നിത്യവാസിയായവനെപ്പോലെയാണോ? അവരവിടെ കുടിപ്പിക്കപ്പെടുക കൊടും ചൂടുള്ള വെള്ളമായിരിക്കും. അതവരുടെ കുടലുകളെ കീറിപ്പൊളിക്കും.

നീ പറയുന്നതൊക്കെ ശ്രദ്ധാപൂര്‍വം ശ്രവിക്കുന്നതായി ഭാവിക്കുന്ന ചിലരുണ്ട്. എന്നാല്‍ നിന്റെ അടുത്തുനിന്ന് പുറത്തുപോയാല്‍ വേദവിജ്ഞാനം നല്‍കപ്പെട്ടവരോട് അവര്‍ ചോദിക്കുന്നു: "ഇദ്ദേഹമിപ്പോള്‍ ഇപ്പറഞ്ഞതെന്താണ്?" അത്തരക്കാരുടെ ഹൃദയങ്ങള്‍ക്കാണ് അല്ലാഹു മുദ്രവെച്ചിരിക്കുന്നത്. തന്നിഷ്ടങ്ങളെയാണവന്‍ പിന്‍പറ്റുന്നത്.
آية رقم 17

സന്മാര്‍ഗം സ്വീകരിച്ചവരോ, അല്ലാഹു അവര്‍ക്ക് കൂടുതല്‍ മാര്‍ഗദര്‍ശനമേകുന്നു. അവര്‍ക്കാവശ്യമായ സൂക്ഷ്മത നല്‍കുന്നു.

അന്ത്യദിനം ആകസ്മികമായി ആസന്നമാകുന്നതല്ലാതെ വല്ലതും അവര്‍ക്ക് കാത്തിരിക്കാനുണ്ടോ? അതിന്റെ അടയാളങ്ങള്‍ ആഗതമായിരിക്കുന്നു. അതവരില്‍ വന്നെത്തിയാല്‍ പിന്നെ തങ്ങള്‍ക്കുള്ള ഉദ്ബോധനം ഉള്‍ക്കൊള്ളാന്‍ അവര്‍ക്കെങ്ങനെ കഴിയും!

അതിനാല്‍ അറിയുക: അല്ലാഹുവല്ലാതെ ദൈവമേയില്ല. നിന്റെയും മുഴുവന്‍ സത്യവിശ്വാസികളുടെയും വിശ്വാസിനികളുടെയും പാപങ്ങള്‍ക്ക് നീ മാപ്പിരക്കുക. നിങ്ങളുടെ പോക്കുവരവും നില്‍പുമെല്ലാം അല്ലാഹു അറിയുന്നുണ്ട്.

വിശ്വാസികള്‍ പറയാറുണ്ടല്ലോ: "യുദ്ധാനുമതിനല്‍കുന്ന ഒരധ്യായം അവതീര്‍ണമാകാത്തതെന്ത്?" എന്നാല്‍ ഖണ്ഡിതമായ ഒരധ്യായം അവതീര്‍ണമാവുകയും അതില്‍ യുദ്ധം പരാമര്‍ശിക്കപ്പെടുകയും ചെയ്താല്‍ മനസ്സില്‍ രോഗമുള്ളവര്‍, മരണവെപ്രാളത്തില്‍ പെട്ടവന്‍ നോക്കുംപോലെ നിന്നെ നോക്കുന്നതു കാണാം. അതിനാലവര്‍ക്കു നാശം.

അനുസരണവും മാന്യമായ സംസാരവുമാണാവശ്യം. യുദ്ധകാര്യം തീരുമാനമായപ്പോള്‍ അവര്‍ അല്ലാഹുവോട് സത്യസന്ധത പുലര്‍ത്തിയിരുന്നെങ്കില്‍. അതാകുമായിരുന്നു അവര്‍ക്കുത്തമം.

നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ പിന്നെ നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയല്ലാതെന്താണ് ചെയ്യുന്നത്? നിങ്ങളുടെ കുടുംബ ബന്ധങ്ങളെ മുറിച്ചുകളയുകയും?
آية رقم 23

അത്തരക്കാരെയാണ് അല്ലാഹു ശപിച്ചത്. അങ്ങനെ അവനവരെ ചെവികേള്‍ക്കാത്തവരും കണ്ണുകാണാത്തവരുമാക്കി.
آية رقم 24

അവര്‍ ഖുര്‍ആന്‍ ആഴത്തില്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല; അവരുടെ ഹൃദയങ്ങളെ താഴിട്ട് പൂട്ടിയിട്ടുണ്ടോ?

നേര്‍വഴി വ്യക്തമായിട്ടും അത് വിട്ട് പിന്തിരിഞ്ഞു പോയവര്‍ക്ക് ചെകുത്താന്‍ അവരുടെ ചെയ്തികള്‍ ചേതോഹരമാക്കിത്തോന്നിക്കുന്നു. അവനവരെ വ്യാമോഹത്തിലകപ്പെടുത്തുകയാണ്.

അല്ലാഹു അവതരിപ്പിച്ചതിനെ വെറുക്കുന്നവരോട് “ചില കാര്യങ്ങളില്‍ ഞങ്ങള്‍ നിങ്ങളെ അനുസരിച്ചുകൊള്ളാ”മെന്ന് കപടവിശ്വാസികള്‍ വാക്കുകൊടുത്തതിനാലാണത്. അവര്‍ രഹസ്യമാക്കിവെക്കുന്നതൊക്കെയും അല്ലാഹു അറിയുന്നു.
آية رقم 27

മലക്കുകള്‍ അവരെ മുഖത്തും മുതുകിലും അടിച്ച് മരിപ്പിക്കുമ്പോള്‍ എന്തായിരിക്കും അവരുടെ അവസ്ഥ?

അല്ലാഹുവിന് അനിഷ്ടമുണ്ടാക്കുന്നവയെ അനുധാവനം ചെയ്യുകയും അവന്റെ തൃപ്തിയെ വെറുക്കുകയും ചെയ്തതിനാലാണിത്. അതുകൊണ്ടുതന്നെ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കിയിരിക്കുന്നു.

ദീനം പിടിച്ച മനസ്സുള്ളവര്‍ കരുതുന്നുവോ; അവരുടെ ഉള്ളിലെ പക അല്ലാഹു വെളിക്ക് കൊണ്ടുവരില്ലെന്ന്.

നാം ഇഛിച്ചിരുന്നെങ്കില്‍ നിനക്കു നാമവരെ കാണിച്ചുതരുമായിരുന്നു. അപ്പോള്‍ അവരുടെ അടയാളം വഴി നിനക്കവരെ വേര്‍തിരിച്ചറിയാം. അവരുടെ സംസാരശൈലിയില്‍ നിന്ന് നിനക്കവരെ വ്യക്തമായി മനസ്സിലാകും; തീര്‍ച്ച. അല്ലാഹു നിങ്ങളുടെ കര്‍മങ്ങളൊക്കെയും അറിയുന്നു.
آية رقم 31

നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കും; നിങ്ങളിലെ പോരാളികളും ക്ഷമ പാലിക്കുന്നവരും ആരെന്ന് വേര്‍തിരിച്ചറിയുകയും നിങ്ങളുടെ വൃത്താന്തങ്ങള്‍ പരിശോധിച്ചുനോക്കുകയും ചെയ്യുംവരെ.

നേര്‍വഴി വ്യക്തമായ ശേഷം സത്യത്തെ തള്ളിപ്പറയുകയും ദൈവമാര്‍ഗത്തില്‍നിന്ന് ജനത്തെ തടഞ്ഞുനിര്‍ത്തുകയും ദൈവദൂതനോട് പോര് കാണിക്കുകയും ചെയ്തവരോ, അവര്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുന്നില്ല. എന്നാല്‍ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കുന്നതാണ്.

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. ദൈവദൂതനെയും അനുസരിക്കുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിങ്ങള്‍ പാഴാക്കരുത്.

സത്യത്തെ നിഷേധിച്ചു തള്ളുകയും ദൈവമാര്‍ഗത്തില്‍നിന്ന് ജനത്തെ തടഞ്ഞുനിര്‍ത്തുകയും അങ്ങനെ സത്യനിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു മാപ്പേകുകയില്ല; ഉറപ്പ്.

അതിനാല്‍ നിങ്ങള്‍ ദുര്‍ബലരാകരുത്. നിങ്ങള്‍ അങ്ങോട്ട് സന്ധിക്ക് അപേക്ഷിക്കുകയുമരുത്. നിങ്ങള്‍ തന്നെയാണ് അതിജയിക്കുന്നവര്‍. അല്ലാഹു നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അവന്‍ നിങ്ങള്‍ക്കൊരു നഷ്ടവും വരുത്തുകയില്ല.

ഈ ഐഹിക ജീവിതം കളിയും തമാശയും മാത്രം. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിക്കുകയും സൂക്ഷ്മതയുള്ളവരാവുകയുമാണെങ്കില്‍ നിങ്ങളര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹു നിങ്ങള്‍ക്ക് നല്‍കും. നിങ്ങളോട് അവന്‍ നിങ്ങളുടെ സ്വത്തൊന്നും ചോദിക്കുന്നില്ലല്ലോ.
آية رقم 37

അഥവാ, നിങ്ങളോട് അവനതാവശ്യപ്പെട്ട് പ്രയാസപ്പെടുത്തിയിരുന്നുവെങ്കില്‍ നിങ്ങള്‍ പിശുക്കു കാണിക്കുമായിരുന്നു. അങ്ങനെ നിങ്ങളുടെ അകപ്പക അവന്‍ പുറത്തുകൊണ്ടുവരുമായിരുന്നു.

അല്ലയോ കൂട്ടരേ, നിങ്ങളോടിതാ ദൈവമാര്‍ഗത്തില്‍ ധനവ്യയമാവശ്യപ്പെടുന്നു. അപ്പോള്‍ നിങ്ങളില്‍ പിശുക്കു കാണിക്കുന്ന ചിലരുണ്ട്. ആര്‍ പിശുക്കു കാണിക്കുന്നുവോ അവന്‍ തനിക്കെതിരെ തന്നെയാണ് പിശുക്കു കാട്ടുന്നത്. അല്ലാഹു അന്യാശ്രയമാവശ്യമില്ലാത്തവനാണ്. നിങ്ങളോ അവന്റെ ആശ്രിതരും. നിങ്ങള്‍ നേര്‍വഴിയില്‍നിന്ന് പിന്തിരിയുകയാണെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കു പകരം മറ്റൊരു ജനതയെ കൊണ്ടുവരും. പിന്നെ അവര്‍ നിങ്ങളെപ്പോലെയാവുകയില്ല.
تقدم القراءة