ترجمة سورة الحج

Muhammad Karakunnu and Vanidas Elayavoor - Malayalam translation
ترجمة معاني سورة الحج باللغة المليبارية من كتاب Muhammad Karakunnu and Vanidas Elayavoor - Malayalam translation .

ഹജ്ജ്


മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് ഭക്തിയുള്ളവരാവുക. ഉറപ്പായും അന്ത്യനാളിന്റെ പ്രകമ്പനം അതിഭയങ്കരം തന്നെ.

നിങ്ങളതു കാണുംനാളിലെ അവസ്ഥയോ; മുലയൂട്ടുന്ന മാതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മറക്കും. ഗര്‍ഭിണികള്‍ പ്രസവിച്ചുപോകും. ജനങ്ങളെ ലഹരിബാധിതരെപ്പോലെ നിനക്കന്ന് കാണാം. യഥാര്‍ഥത്തിലവര്‍ ലഹരിബാധിതരല്ല. എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷ അത്രമാത്രം ഘോരമായിരിക്കും.

ഒന്നുമറിയാതെ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്. ധിക്കാരിയായ ഏതു ചെകുത്താനെയുമവര്‍ പിന്‍പറ്റുന്നു.

ചെകുത്താന്റെ കാര്യത്തില്‍ രേഖപ്പെടുത്തിയതിങ്ങനെയാണ്: ആര്‍ ചെകുത്താനെ മിത്രമായി സ്വീകരിക്കുന്നുവോ അയാളെ അവന്‍ പിഴപ്പിക്കും. നരകശിക്ഷയിലേക്ക് നയിക്കുകയും ചെയ്യും.

മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഒന്നോര്‍ത്തുനോക്കൂ: തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ ബീജത്തില്‍നിന്ന്; പിന്നെ ഭ്രൂണത്തില്‍ നിന്ന്; പിന്നെ രൂപമണിഞ്ഞതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. നാമിതു വിവരിക്കുന്നത് നിങ്ങള്‍ക്ക് കാര്യം വ്യക്തമാക്കിത്തരാനാണ്. നാം ഇച്ഛിക്കുന്നതിനെ ഒരു നിശ്ചിത അവധിവരെ ഗര്‍ഭാശയത്തില്‍ സൂക്ഷിക്കുന്നു. പിന്നെ നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു. പിന്നീട് നിങ്ങള്‍ യൌവനം പ്രാപിക്കുംവരെ നിങ്ങളെ വളര്‍ത്തുന്നു. നിങ്ങളില്‍ ചിലരെ നേരത്തെ തന്നെ തിരിച്ചുവിളിക്കുന്നു. എല്ലാം അറിയാവുന്ന അവസ്ഥക്കുശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്തുമാറ് അവശമായ പ്രായാധിക്യത്തിലേക്ക് തള്ളപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി വരണ്ട് ചത്ത് കിടക്കുന്നതു നിനക്കുകാണാം. പിന്നെ നാമതില്‍ മഴവീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൌതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു.

അല്ലാഹു തന്നെയാണ് പരമ സത്യമെന്നതാണ് ഇതെല്ലാം തെളിയിക്കുന്നത്. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. എല്ലാ കാര്യത്തിനും കഴിവുറ്റവനാണവന്‍.

അന്ത്യസമയം വന്നെത്തുക തന്നെ ചെയ്യും; അതില്‍ സംശയം വേണ്ട. കുഴിമാടങ്ങളിലുള്ളവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകതന്നെ ചെയ്യും.

എന്തെങ്കിലും അറിവോ വഴികാട്ടിയോ വെളിച്ചം നല്‍കുന്ന വേദപുസ്തകമോ ഇല്ലാതെ അല്ലാഹുവിന്റെ കാര്യത്തില്‍ വെറുതെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്.

പിരടി ചെരിച്ച് ഹുങ്കുകാട്ടുന്നവനാണവന്‍.അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ആളുകളെ തെറ്റിക്കാനാണ് അവനിങ്ങനെ ചെയ്യുന്നത്. ഉറപ്പായും അവന് ഇഹലോകത്ത് നിന്ദ്യതയാണുണ്ടാവുക. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാമവനെ ചുട്ടെരിക്കുന്ന ശിക്ഷ ആസ്വദിപ്പിക്കും.

നിന്റെ കൈകള്‍ നേരത്തെ നേടിവെച്ചതിന്റെ ഫലമാണിത്. അല്ലാഹു തന്റെ ദാസന്മാരോട് അനീതി കാട്ടുന്നവനല്ല.

ഓരത്ത്നിന്ന് അല്ലാഹുവിന് വഴിപ്പെടുന്ന ചിലരുണ്ട്. നേട്ടം വല്ലതും കിട്ടുകയാണെങ്കില്‍ അതിലവന്‍ സമാധാനമടയും. വല്ല വിപത്തും വന്നാലോ, അപ്പോഴവന്‍ തിരിഞ്ഞുകളയും. അവന് ഇഹവും പരവും നഷ്ടപ്പെട്ടതുതന്നെ. പ്രകടമായ നഷ്ടവും ഇതത്രെ.

അല്ലാഹുവെക്കൂടാതെ തനിക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത വസ്തുക്കളെയവന്‍ വിളിച്ചുപ്രാര്‍ഥിക്കുന്നു. ഇതുതന്നെയാണ് പരമമായ വഴികേട്.

ആരുടെ ഉപദ്രവം അവന്റെ ഉപകാരത്തെക്കാള്‍ അടുത്തതാണോ അവരെയാണവന്‍ വിളിച്ചുപ്രാര്‍ഥിക്കുന്നത്. അവന്റെ രക്ഷകന്‍ എത്ര ചീത്ത! എത്ര വിലകെട്ട കൂട്ടുകാരന്‍!

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ അല്ലാഹു, താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അല്ലാഹു അവനിച്ഛിക്കുന്നത് ചെയ്യുന്നു.

ഇഹത്തിലും പരത്തിലും പ്രവാചകനെ അല്ലാഹു സഹായിക്കാന്‍ പോകുന്നില്ലെന്ന് കരുതുന്നവന്‍, ആകാശത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട് ആ സഹായം മുറിച്ചുകളയട്ടെ. എന്നിട്ട് തന്നെ വെറുപ്പ് പിടിപ്പിക്കുന്ന അക്കാര്യം ഇല്ലാതാക്കാന്‍ തന്റെ തന്ത്രം കൊണ്ട് സാധിക്കുമോയെന്ന് അവനൊന്ന് നോക്കട്ടെ.

ഇവ്വിധം പ്രകടമായ തെളിവുകളുമായി നാം ഈ ഖുര്‍ആന്‍ ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു.

സത്യവിശ്വാസികള്‍, യഹൂദര്‍, സാബികള്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു തീര്‍പ്പുകല്‍പിക്കുക തന്നെ ചെയ്യും. അല്ലാഹു സകലസംഗതികള്‍ക്കും സാക്ഷിയാകുന്നു.

ആകാശങ്ങളിലുള്ളവര്‍, ഭൂമിയിലുള്ളവര്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, മലകള്‍, മരങ്ങള്‍, ജീവജാലങ്ങള്‍, എണ്ണമറ്റ മനുഷ്യര്‍, എല്ലാം അല്ലാഹുവിന് പ്രണാമമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത് നീ കാണുന്നില്ലേ? കുറേപേര്‍ ദൈവശിക്ഷക്ക് അര്‍ഹരായിരിക്കുന്നു. അല്ലാഹു ആരെയെങ്കിലും അപമാനിതനാക്കുകയാണെങ്കില്‍ അയാളെ ആദരണീയനാക്കാന്‍ ആര്‍ക്കുമാവില്ല. സംശയം വേണ്ട; അല്ലാഹു അവനിച്ഛിക്കുന്നതു ചെയ്യുന്നു.

തങ്ങളുടെ നാഥന്റെ കാര്യത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ട രണ്ടു കക്ഷികളാണിത്. എന്നാല്‍ സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് തീയാലുള്ള തുണി മുറിച്ചുകൊടുക്കുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളച്ചവെള്ളം ഒഴിക്കും.

അതുവഴി അവരുടെ വയറ്റിലുള്ളതും തൊലിയും ഉരുകിപ്പോകും.

അവര്‍ക്കെതിരെ ഇരുമ്പുദണ്ഡുകള്‍ പ്രയോഗിക്കും.

അവര്‍ ആ നരകത്തീയില്‍നിന്ന് കൊടുംക്ളേശം കാരണം പുറത്തുപോകാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അവരെ അതിലേക്കുതന്നെ തിരിച്ചയക്കും. കരിച്ചുകളയുന്ന ശിക്ഷ നിങ്ങളനുഭവിച്ചുകൊള്ളുക.

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കുകതന്നെ ചെയ്യും. അവരെയവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കും. അവരുടെ വസ്ത്രങ്ങള്‍ മിനുത്ത പട്ടുകൊണ്ടുള്ളവയായിരിക്കും.

ഏറ്റം ഉല്‍കൃഷ്ടമായ വചനത്തിലേക്കാണവര്‍ നയിക്കപ്പെട്ടത്. സ്തുത്യര്‍ഹനായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കാണവര്‍ ആനയിക്കപ്പെട്ടത്.

സത്യത്തെ തള്ളിപ്പറയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനത്തെ തടയുകയും ചെയ്തവര്‍ ശിക്ഷാര്‍ഹരാണ്. നാം സര്‍വ ജനത്തിനുമായി നിര്‍മിച്ചുവെച്ചതും തദ്ദേശീയര്‍ക്കും പരദേശികള്‍ക്കും തുല്യാവകാശമുള്ളതുമായ മസ്ജിദുല്‍ ഹറാമിലേക്കുള്ള പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയവരും ശിക്ഷാര്‍ഹര്‍ തന്നെ. അവിടെവെച്ച് അന്യായമായി അധര്‍മം കാട്ടാനുദ്ദേശിക്കുന്നവരെ നാം നോവേറിയശിക്ഷ ആസ്വദിപ്പിക്കുകതന്നെ ചെയ്യും.

ഇബ്റാഹീമിനു നാം ആ മന്ദിരത്തിന്റെ സ്ഥാനം നിര്‍ണയിച്ചുകൊടുത്ത സന്ദര്‍ഭം: ഒന്നിനെയും എന്റെ പങ്കാളിയാക്കരുതെന്ന് നാം നിര്‍ദേശിച്ചു; ത്വവാഫ് ചെയ്യുന്നവര്‍ക്കും നിന്നു നമസ്കരിക്കുന്നവര്‍ക്കും നമിക്കുന്നവര്‍ക്കും സാഷ്ടാംഗം പ്രണമിക്കുന്നവര്‍ക്കും വേണ്ടി എന്റെ ആ മന്ദിരം ശുദ്ധമാക്കിവെക്കണമെന്നും.

തീര്‍ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക. ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്റെയടുത്ത് വന്നെത്തും.

അവിടെ അവര്‍ തങ്ങള്‍ക്കുപകരിക്കുന്ന രംഗങ്ങളില്‍ സന്നിഹിതരാകും. അല്ലാഹു അവര്‍ക്കേകിയ മൃഗങ്ങളെ ചില നിര്‍ണിത ദിവസങ്ങളില്‍ അവന്റെ പേരുച്ചരിച്ച് ബലിയര്‍പ്പിക്കും. ആ ബലിമാംസം നിങ്ങള്‍ തിന്നുക. പ്രയാസക്കാര്‍ക്കും പാവങ്ങള്‍ക്കും തിന്നാന്‍ കൊടുക്കുക.

പിന്നീടവര്‍ തങ്ങളുടെ അഴുക്കുകള്‍ നീക്കിക്കളയട്ടെ. നേര്‍ച്ചകള്‍ നിറവേറ്റട്ടെ. ആ പുരാതനമന്ദിരത്തെ ചുറ്റട്ടെ.

അല്ലാഹുവിന്റെ കല്‍പനയാണിത്. അല്ലാഹു ആദരണീയമാക്കിയവയെ അംഗീകരിച്ചാദരിക്കുന്നവന് തന്റെ നാഥന്റെ അടുക്കലത് ഏറെ ഗുണകരമായിരിക്കും. നിങ്ങള്‍ക്ക് ഖുര്‍ആനിലൂടെ വിവരിച്ചുതന്നതൊഴികെയുള്ള നാല്‍ക്കാലികള്‍ നിങ്ങള്‍ക്ക് അനുവദനീയമാണ്. അതിനാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കുക. വ്യാജവാക്കുകള്‍ വര്‍ജിക്കുക.

അല്ലാഹുവില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതെ ഉറച്ചമനസ്സോടെ അവനിലേക്കു തിരിയുക. അല്ലാഹുവിന് പങ്കാളികളെ കല്‍പിക്കുന്നവന്‍ ആകാശത്തുനിന്ന് വീണവനെപ്പോലെയാണ്. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിയെടുക്കുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ ഏതെങ്കിലും വിദൂരദിക്കില്‍ കൊണ്ടുപോയിത്തള്ളുന്നു.

കാര്യമിതാണ്. ആരെങ്കിലും അല്ലാഹു നിശ്ചയിച്ച ചിഹ്നങ്ങളെ ആദരിക്കുന്നുവെങ്കില്‍ അത് ആത്മാര്‍ഥമായ ഹൃദയഭക്തിയില്‍ നിന്നുണ്ടാവുന്നതാണ്.

ഒരു നിശ്ചിത അവധിവരെ ആ ബലിമൃഗങ്ങളെ നിങ്ങള്‍ക്കുപയോഗിക്കാം. പിന്നീട് അതിന്റെ ബലിസ്ഥലം ആ പുണ്യപുരാതന മന്ദിരത്തിങ്കലാണ്.

ഓരോ സമുദായത്തിനും നാം ഓരോ ബലിനിയമം നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹു അവര്‍ക്കേകിയ കന്നുകാലികളില്‍ അവന്റെ നാമമുച്ചരിച്ച് അറുക്കാന്‍വേണ്ടിയാണിത്. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാല്‍ നിങ്ങളവനുമാത്രം വഴിപ്പെടുക. വിനയം കാണിക്കുന്നവരെ ശുഭവാര്‍ത്ത യറിയിക്കുക.

അല്ലാഹുവെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഹൃദയങ്ങള്‍ ഭയചകിതരാകുന്നവരാണവര്‍. ഏതു വിപത്വേളകളിലും ക്ഷമയവലംബിക്കുന്നവരും. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും നാം നല്‍കിയതില്‍നിന്ന് ചെലവഴിക്കുന്നവരുമാണ്.

ബലിയൊട്ടകങ്ങളെ നാം നിങ്ങള്‍ക്കുള്ള ദൈവിക ചിഹ്നങ്ങളിലുള്‍പ്പെടുത്തിയിരിക്കുന്നു. നിശ്ചയമായും നിങ്ങള്‍ക്കവയില്‍ നന്മയുണ്ട്. അതിനാല്‍ നിങ്ങളവയെ അണിയായിനിര്‍ത്തി അല്ലാഹുവിന്റെ പേരുച്ചരിച്ച് ബലിയര്‍പ്പിക്കുക. അങ്ങനെ പാര്‍ശ്വങ്ങളിലേക്ക് അവ വീണുകഴിഞ്ഞാല്‍ നിങ്ങളവയുടെ മാംസം ഭക്ഷിക്കുക. ഉള്ളതുകൊണ്ട് തൃപ്തരായി കഴിയുന്നവരെയും ചോദിച്ചുവരുന്നവരെയും തീറ്റിക്കുക. അവയെ നാം നിങ്ങള്‍ക്ക് ഇവ്വിധം അധീനപ്പെടുത്തിത്തന്നിരിക്കുന്നു. നിങ്ങള്‍ നന്ദി കാണിക്കാനാണിത്.

അവയുടെ മാംസമോ രക്തമോ അല്ലാഹുവെ പ്രാപിക്കുന്നില്ല. മറിച്ച് അല്ലാഹുവിലെത്തിച്ചേരുന്നത് നിങ്ങളുടെ ഭക്തിയാണ്. അവന്‍ നിങ്ങള്‍ക്കവയെ അവ്വിധം അധീനപ്പെടുത്തിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളെ നേര്‍വഴിയിലാക്കിയതിന് നിങ്ങളവന്റെ മഹത്വം കീര്‍ത്തിക്കാന്‍ വേണ്ടിയാണത്. സച്ചരിതരെ നീ ശുഭവാര്‍ത്ത അറിയിക്കുക.

സത്യവിശ്വാസികളെ അല്ലാഹു സംരക്ഷിച്ചുനിര്‍ത്തുകതന്നെ ചെയ്യും. തീര്‍ച്ചയായും നന്ദികെട്ട ചതിയന്മാരെ അവന്‍ ഇഷ്ടപ്പെടുന്നില്ല.

യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ.

സ്വന്തം വീടുകളില്‍നിന്ന് അന്യായമായി ഇറക്കപ്പെട്ടവരാണവര്‍. “ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ്” എന്നു പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിംപള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ.

അവയുടെ മാംസമോ രക്തമോ അല്ലാഹുവെ പ്രാപിക്കുന്നില്ല. മറിച്ച് അല്ലാഹുവിലെത്തിച്ചേരുന്നത് നിങ്ങളുടെ ഭക്തിയാണ്. അവന്‍ നിങ്ങള്‍ക്കവയെ അവ്വിധം അധീനപ്പെടുത്തിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളെ നേര്‍വഴിയിലാക്കിയതിന് നിങ്ങളവന്റെ മഹത്വം കീര്‍ത്തിക്കാന്‍ വേണ്ടിയാണത്. സച്ചരിതരെ നീ ശുഭവാര്‍ത്ത അറിയിക്കുക.

സത്യവിശ്വാസികളെ അല്ലാഹു സംരക്ഷിച്ചുനിര്‍ത്തുകതന്നെ ചെയ്യും. തീര്‍ച്ചയായും നന്ദികെട്ട ചതിയന്മാരെ അവന്‍ ഇഷ്ടപ്പെടുന്നില്ല.

യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ.

സ്വന്തം വീടുകളില്‍നിന്ന് അന്യായമായി ഇറക്കപ്പെട്ടവരാണവര്‍. “ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ്” എന്നു പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിംപള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ.

എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചത്. അന്നാട്ടുകാര്‍ കൊടിയ അതിക്രമികളായിരുന്നു. അവര്‍ തങ്ങളുടെ വീടുകളുടെ മേല്‍പ്പുരകളോടെ തകര്‍ന്നടിഞ്ഞു. എത്രയെത്ര കിണറുകളാണ് ഉപയോഗശൂന്യമായിത്തീര്‍ന്നത്! എത്രയേറെ കൂറ്റന്‍ കോട്ടകളാണ് നിലംപൊത്തിയത്.

അവര്‍ ഈ ഭൂമിയില്‍ സഞ്ചരിക്കാറില്ലേ? എങ്കിലവര്‍ക്ക് ചിന്തിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളുമുണ്ടാകുമായിരുന്നു. സത്യത്തില്‍ അന്ധത ബാധിക്കുന്നത് കണ്ണുകളെയല്ല, നെഞ്ചകങ്ങളിലെ മനസ്സുകളെയാണ്.

അവര്‍ നിന്നോട് ശിക്ഷ വന്നുകിട്ടാന്‍ ധൃതികൂട്ടുന്നു. അല്ലാഹു തന്റെ വാഗ്ദാനം തെറ്റിക്കുകയില്ല. നിന്റെ നാഥന്റെയടുത്ത് ഒരു നാളെന്നത് നിങ്ങളെണ്ണും പോലുള്ള ആയിരംകൊല്ലങ്ങള്‍ക്കു തുല്യമാണ്.

അക്രമത്തിലാണ്ടുപോയിട്ടും എത്രയോ നാടുകള്‍ക്കു നാം സമയം നീട്ടിക്കൊടുത്തു. പിന്നെ നാം അവയെ പിടികൂടി. എല്ലാം തിരിച്ചുവരുന്നത് നമ്മുടെയടുത്തേക്കുതന്നെ.

പറയുക: "ജനങ്ങളേ; നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കാന്‍ വന്നവന്‍ മാത്രമാണ് ഞാന്‍.”

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് പാപമോചനമുണ്ട്. മാന്യമായ ഉപജീവനവും.

നമ്മുടെ വചനങ്ങളെ തോല്‍പിക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് നരകാവകാശികള്‍.

നിനക്കുമുമ്പ് നാമൊരു ദൂതനെയും പ്രവാചകനെയും അയച്ചിട്ടില്ല; അദ്ദേഹത്തിന്റെ പാരായണവേളയില്‍ പിശാച് അതില്‍ ഇടപെടാന്‍ ശ്രമിച്ചിട്ടല്ലാതെ. എന്നാല്‍ അല്ലാഹു പിശാചിന്റെ എല്ലാ ഇടപെടലുകളെയും തുടച്ചുമാറ്റുന്നു. അങ്ങനെ തന്റെ വചനങ്ങളെ ഭദ്രമാക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിജ്ഞനുമാണ്.

മനസ്സില്‍ ദീനം ബാധിച്ചവര്‍ക്കും ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കും പിശാചിന്റെ ഇടപെടലിനെ അല്ലാഹു ഒരു പരീക്ഷണമാക്കുകയാണ്. ഉറപ്പായും അതിക്രമികള്‍ ധിക്കാരപരമായ മാത്സര്യത്തില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു.

അതോടൊപ്പം ജ്ഞാനം ലഭിച്ചവര്‍ അത് നിന്റെ നാഥനില്‍ നിന്നുള്ള സത്യമാണെന്ന് മനസ്സിലാക്കാനാണ് അങ്ങനെ ചെയ്യുന്നത്. അതുവഴി അവരതില്‍ വിശ്വസിക്കാനും തങ്ങളുടെ ഹൃദയങ്ങളെ അതിനു കീഴ്പ്പെടുത്താനുമാണ്. തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേര്‍വഴിക്ക് നയിക്കുന്നവനാണ്.

എന്നാല്‍ സത്യനിഷേധികള്‍ അതേക്കുറിച്ച് സദാ സംശയത്തിലായിരിക്കും. പെട്ടെന്ന് അന്ത്യസമയം ആസന്നമാകുംവരെ അതു തുടരും. അല്ലെങ്കില്‍ ഒരു ദുര്‍ദിനത്തിലെ ശിക്ഷ അവര്‍ക്കു വന്നെത്തുംവരെ.

അന്നാളില്‍ അധികാരമൊക്കെ അല്ലാഹുവിനായിരിക്കും. അവന്‍ അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കും. അപ്പോള്‍, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ അനുഗ്രഹപൂര്‍ണമായ സ്വര്‍ഗീയാരാമങ്ങളിലായിരിക്കും.

സത്യത്തെ നിഷേധിക്കുകയും നമ്മുടെ വചനങ്ങളെ കള്ളമാക്കി തള്ളുകയും ചെയ്തവര്‍ക്കുതന്നെയാണ് ഏറെ നിന്ദ്യവും ഹീനവുമായ ശിക്ഷയുണ്ടാവുക.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവിടേണ്ടിവന്നശേഷം വധിക്കപ്പെടുകയോ മരണമടയുകയോ ചെയ്തവര്‍ക്ക് ഉറപ്പായും അല്ലാഹു ഉത്തമമായ ഉപജീവനം നല്‍കും. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവരില്‍ അത്യുത്തമന്‍.

അവരാഗ്രഹിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നിടത്തേക്ക് അല്ലാഹു അവരെ കൊണ്ടെത്തിക്കും. അല്ലാഹു എല്ലാം അറിയുന്നവനും ഏറെ സഹനമുള്ളവനുമാണ്.

അത് അങ്ങനെയാണ്. ഒരാള്‍ താന്‍ ദ്രോഹിക്കപ്പെട്ടതുപോലെ പകരമങ്ങോട്ടും ചെയ്തശേഷം വീണ്ടും പീഡനത്തിനിരയാവുകയാണെങ്കില്‍ ഉറപ്പായും അല്ലാഹു അവനെ സഹായിക്കും. അല്ലാഹു ഏറെ പൊറുക്കുന്നവനും മാപ്പേകുന്നവനുമാണ്.

ഇതെന്തുകൊണ്ടെന്നാല്‍, തീര്‍ച്ചയായും അല്ലാഹുവാണ് രാവിനെ പകലിലേക്ക് കടത്തിവിടുന്നത്. പകലിനെ രാവില്‍ പ്രവേശിപ്പിക്കുന്നതും അവന്‍ തന്നെ. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.

അല്ലാഹു തന്നെയാണ് നിത്യസത്യം. അവനെക്കൂടാതെ അവര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവയൊക്കെയും കേവലം മിഥ്യയാണ്. അല്ലാഹു തന്നെയാണ് അത്യുന്നതനും മഹാനും.

നീ കാണുന്നില്ലേ; അല്ലാഹു മാനത്തുനിന്നു മഴ വീഴ്ത്തുന്നത്? അതുവഴി ഭൂമി പച്ചപ്പുള്ളതായിത്തീരുന്നു. അല്ലാഹു എല്ലാം സൂക്ഷ്മമായി അറിയുന്നവനും തിരിച്ചറിവുള്ളവനുമാണ്.

ആകാശഭൂമികളിലുള്ളതെല്ലാം അവന്റെതാണ്. അല്ലാഹു അന്യാശ്രയം ആവശ്യമില്ലാത്തവനാണ്. സ്തുത്യര്‍ഹനും.

നീ കാണുന്നില്ലേ; അല്ലാഹു നിങ്ങള്‍ക്ക് ഈ ഭൂമിയിലുള്ളതൊക്കെയും അധീനപ്പെടുത്തിത്തന്നിരിക്കുന്നു; അവന്റെ ഹിതമനുസരിച്ച് കടലില്‍ സഞ്ചരിക്കുന്ന കപ്പലും. തന്റെ അനുമതിയില്ലാതെ ഭൂമിക്കുമേല്‍ വീണുപോകാത്തവിധം വാനലോകത്തെ പിടിച്ചുനിര്‍ത്തുന്നതും അവനാണ്. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഏറെ കൃപയുള്ളവനും പരമ കാരുണികനുമാണ്.

അവനാണ് നിങ്ങളെ ജീവിപ്പിച്ചത്. ഇനിയവന്‍ നിങ്ങളെ മരിപ്പിക്കും. പിന്നെ വീണ്ടും ജീവിപ്പിക്കും. തീര്‍ച്ചയായും മനുഷ്യന്‍ വളരെയേറെ നന്ദികെട്ടവനാണ്.

എല്ലാ ഓരോ സമുദായത്തിനും നാം ഓരോതരം ആരാധനാരീതി നിശ്ചയിച്ചിട്ടുണ്ട്. അവരതനുഷ്ഠിച്ചുപോരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ അവരാരും നിന്നോട് കലഹിക്കാതിരിക്കട്ടെ. നീയവരെ നിന്റെ നാഥങ്കലേക്ക് ക്ഷണിച്ചുകൊള്ളുക. തീര്‍ച്ചയായും നീ വളവൊട്ടുമില്ലാത്ത നേര്‍വഴിയില്‍ തന്നെയാണ്.

അവര്‍ നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍ പറയുക: നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.

നിങ്ങള്‍ ഭിന്നിച്ചകന്നുകൊണ്ടിരിക്കുന്ന വിഷയങ്ങളിലെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കും.

നിനക്കറിഞ്ഞുകൂടേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്ന് നന്നായറിയാമെന്ന്. തീര്‍ച്ചയായും അതൊക്കെയും ഒരു മൂല പ്രമാണത്തിലുണ്ട്. അതെല്ലാം അല്ലാഹുവിന് ഏറെ എളുപ്പമാണ്.

അല്ലാഹു ഒരു തെളിവും അവതരിപ്പിച്ചിട്ടില്ലാത്തവയെ അവന്റെ പങ്കുകാരായി സങ്കല്‍പിച്ച് അവര്‍ പൂജിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് അതേക്കുറിച്ച് ഒന്നുമറിയില്ല. അക്രമികള്‍ക്ക് ഒരു സഹായിയുമുണ്ടാവുകയില്ല.

നമ്മുടെ സുവ്യക്തമായ വചനങ്ങള്‍ അവരെ ഓതിക്കേള്‍പ്പിക്കുകയാണെങ്കില്‍ സത്യനിഷേധികളുടെ മുഖങ്ങളില്‍ വെറുപ്പ് പ്രകടമാകുന്നത് നിനക്കു മനസ്സിലാകും. നമ്മുടെ വചനങ്ങള്‍ വായിച്ചുകേള്‍പ്പിക്കുന്നവരെ കയ്യേറ്റം ചെയ്യാന്‍പോലും അവര്‍ മുതിര്‍ന്നേക്കാം. പറയുക: അതിനെക്കാളെല്ലാം ദോഷകരമായ കാര്യം ഏതെന്ന് ഞാന്‍ നിങ്ങള്‍ക്കറിയിച്ചുതരട്ടെയോ? നരകത്തീയാണത്. സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് അതാണ് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. അതെത്ര ചീത്ത സങ്കേതം!

മനുഷ്യരേ, ഒരുദാഹരണമിങ്ങനെ വിശദീകരിക്കാം. നിങ്ങളിത് ശ്രദ്ധയോടെ കേള്‍ക്കുക: അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം ഒരുമിച്ചുചേര്‍ന്ന് ശ്രമിച്ചാലും ഒരീച്ചയെപ്പോലും സൃഷ്ടിക്കാന്‍ അവര്‍ക്കാവില്ല. എന്നല്ല; ഈച്ച അവരുടെ പക്കല്‍നിന്നെന്തെങ്കിലും തട്ടിയെടുത്താല്‍ അത് മോചിപ്പിച്ചെടുക്കാന്‍പോലും അവര്‍ക്ക് സാധ്യമല്ല. സഹായം തേടുന്നവനും തേടപ്പെടുന്നവനും ഏറെ ദുര്‍ബലര്‍ തന്നെ.

അല്ലാഹുവെ അവനര്‍ഹിക്കുംവിധം നിങ്ങള്‍ പരിഗണിച്ചിട്ടില്ല. തീര്‍ച്ചയായും അല്ലാഹു കരുത്തനും പ്രതാപിയുമാണ്.

മലക്കുകളില്‍നിന്നും മനുഷ്യരില്‍നിന്നും അല്ലാഹു ചില സന്ദേശവാഹകരെ തിരഞ്ഞെടുക്കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.

അവരുടെ ഭാവിയും ഭൂതവും അവനറിയുന്നു. കാര്യങ്ങളെല്ലാം വിധിത്തീര്‍പ്പിനായി മടക്കപ്പെടുന്നത് അവങ്കലേക്കാണ്.

വിശ്വസിച്ചവരേ, നിങ്ങള്‍ നമിക്കുക. സാഷ്ടാംഗം പ്രണമിക്കുക. നിങ്ങളുടെ നാഥന്ന് വഴിപ്പെടുക. നന്മ ചെയ്യുക. നിങ്ങള്‍ വിജയംവരിച്ചേക്കാം.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പൊരുതേണ്ടവിധം പൊരുതുക. അവന്‍ നിങ്ങളെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ ഒരു വിഷമവും അവന്‍ നിങ്ങള്‍ക്കുണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്റാഹീമിന്റെ പാത പിന്തുടരുക. പണ്ടേതന്നെ അല്ലാഹു നിങ്ങളെ മുസ്ലിംകളെന്ന് വിളിച്ചിരിക്കുന്നു. ഈ ഖുര്‍ആനിലും അതുതന്നെയാണ് വിളിപ്പേര്. ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനാണിത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകാനും. അതിനാല്‍ നിങ്ങള്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. അല്ലാഹുവിനെ മുറുകെ പിടിക്കുക. അവനാണ് നിങ്ങളുടെ രക്ഷകന്‍. എത്ര നല്ല രക്ഷകന്‍! എത്ര നല്ല സഹായി!
Icon