ترجمة معاني سورة ص باللغة المليبارية من كتاب الترجمة المليبارية

عبد الحميد حيدر المدني

الترجمة المليبارية

عبد الحميد حيدر المدني

الناشر

مجمع الملك فهد

آية رقم 1
സ്വാദ്‌- ഉല്‍ബോധനം ഉള്‍കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.
آية رقم 2
എന്നാല്‍ സത്യനിഷേധികള്‍ ദുരഭിമാനത്തിലും കക്ഷി മാത്സര്യത്തിലുമാകുന്നു.
അവര്‍ക്ക് മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ മുറവിളികൂട്ടി. എന്നാല്‍ അത് രക്ഷപ്രാപിക്കാനുള്ള സമയമല്ല.
അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു.(1)
____________________
1) മുഹമ്മദ് നബി(റ) മക്കാ നിവാസികള്‍ക്കിടയില്‍ തന്നെയാണ് ജനിച്ചുവളര്‍ന്നത്. അദ്ദേഹത്തിന്റെ സത്യസന്ധതയും സ്വഭാവവൈശിഷ്ട്യവും അവര്‍ക്ക് ചിരപരിചിതമായിരുന്നു. എന്നിട്ടും അദ്ദേഹം ദൈവദൂതനെന്ന നിലയില്‍ അവരെ അഭിമുഖീകരിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ വ്യാജവാദിയായി ചിത്രീകരിക്കുകയാണുണ്ടായത്.
ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ
അവരിലെ പ്രധാനികള്‍ (ഇപ്രകാരം പറഞ്ഞു കൊണ്ട്‌) പോയി: നിങ്ങള്‍ മുന്നോട്ട് പോയിക്കൊള്ളുക. നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. തീര്‍ച്ചയായും ഇത് ഉദ്ദേശപൂര്‍വ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു.
____________________
2) തങ്ങളുടെ ദൈവങ്ങളെ നബി(റ) വിമര്‍ശിക്കുന്നത് തങ്ങളില്‍ നിന്ന് അധികാരം അപഹരിച്ചെടുക്കാന്‍ വേണ്ടിയുള്ള ഒരു ആസൂത്രിതശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു മക്കയിലെ ബഹുദൈവാരാധകരായ പ്രമാണിമാരുടെ പ്രചാരണം.
അവസാനത്തെ മതത്തില്‍(3) ഇതിനെ പറ്റി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായിട്ടില്ല. ഇത് ഒരു കൃത്രിമ സൃഷ്ടി മാത്രമാകുന്നു
____________________
3) അവസാനത്തെ മതം കൊണ്ടുള്ള വിവക്ഷ അന്ന് നിലവിലുണ്ടായിരുന്നതില്‍ ഏറ്റവും പുതിയ മതമായ ക്രിസ്തുമതമായിരിക്കാം. ത്രിയേകത്വത്തില്‍ അധിഷ്ഠിതമായിരുന്ന അന്നത്തെ ക്രിസ്തുമതത്തിന് തീര്‍ത്തും അപരിചിതമായിരുന്നല്ലോ കണിശമായ ഏകദൈവത്വം. 'അവസാനത്തെ മതം' കൊണ്ടുള്ള വിവക്ഷ ആ സത്യനിഷേധികളുടെ തൊട്ടടുത്തുള്ള തലമുറകള്‍ അംഗീകരിച്ചുപോന്നിരുന്ന ബഹുദൈവമതമാണെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഞങ്ങളുടെ ഇടയില്‍ നിന്ന് ഉല്‍ബോധനം ഇറക്കപ്പെട്ടത് ഇവന്‍റെ മേലാണോ?(4) അങ്ങനെയൊന്നുമല്ല. അവര്‍ എന്‍റെ ഉല്‍ബോധനത്തെപ്പറ്റി തന്നെ സംശയത്തിലാകുന്നു. അല്ല, അവര്‍ എന്‍റെ ശിക്ഷ ഇതുവരെ ആസ്വദിക്കുകയുണ്ടായിട്ടില്ല.
____________________
4) അല്ലാഹു മുഹമ്മദ് നബി(റ)യെ പ്രവാചകനായി നിയോഗിക്കുകയും അദ്ദേഹത്തിന് ദിവ്യസന്ദേശം നല്കുകയും ചെയ്തത് സ്ഥാനമാനങ്ങളെപ്പറ്റിയുള്ള അവരുടെ കാഴ്ച്ചപ്പാടിന് വിപരീതമായിരുന്നു. തങ്ങളുടെ കൂട്ടത്തിലെ ഉന്നതസ്ഥാനീയനായ ഏതെങ്കിലുമൊരു പ്രമാണിയാണ് ആ സ്ഥാനത്തിന് അര്‍ഹനെന്നായിരുന്നു അവരുടെ അഭിപ്രായം.
آية رقم 9
അതല്ല, പ്രതാപിയും അത്യുദാരനുമായ നിന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തിന്‍റെ ഖജനാവുകള്‍ അവരുടെ പക്കലാണോ? 
അതല്ല, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും ആധിപത്യം അവര്‍ക്കാണോ? എങ്കില്‍ ആ മാര്‍ഗങ്ങളിലൂടെ അവര്‍ കയറിനോക്കട്ടെ.
آية رقم 11
പല കക്ഷികളില്‍ പെട്ട പരാജയപ്പെടാന്‍ പോകുന്ന ഒരു സൈനികവ്യൂഹമത്രെ അവിടെയുള്ളത്‌.(5)
____________________
5) ആശയപ്പൊരുത്തമില്ലാത്ത, ലക്ഷ്യപ്രാപ്തിക്കുവേണ്ടി ഉറച്ച് നിന്ന് പോരാടാന്‍ സന്നദ്ധതയില്ലാത്ത തല്പരകക്ഷികള്‍ ചേര്‍ന്നു രൂപംനല്കിയ, പരാജയപ്പെടാനിരിക്കുന്ന ഒരു പടയണിയാണ് പ്രവാചകന്നെതിരില്‍ രംഗത്തുള്ളതെന്ന് വിവക്ഷ.
آية رقم 12
അവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും, ആദ് സമുദായവും, ആണികളുറപ്പിച്ചിരുന്ന ഫിര്‍ഔനും(6) നിഷേധിച്ചു തള്ളിയിട്ടുണ്ട്‌,
____________________
6) 'ദുല്‍ഔതാദ്'എന്ന വാക്കിന് ആണികളുള്ളവന്‍ അല്ലെങ്കില്‍ ആണിയടിച്ചവന്‍ എന്നാണ് അര്‍ഥം. ആണികള്‍ക്ക് മാത്രമല്ല അടിച്ചുതാഴ്ത്തുന്ന കുറ്റികള്‍ക്കും 'ഔതാദ്' എന്നു പറയാറുണ്ട്. ആര്‍ക്കും ഇളക്കാനാകാത്തവിധം അധികാരത്തിന്റെ കാലുകള്‍ ഉറപ്പിച്ചവന്‍ എന്നാണ് ചില വ്യാഖ്യാതാക്കള്‍ 'ദുല്‍ഔതാദി'ന് വിശദീകരണം നല്‍കിയിട്ടുള്ളത്. പാവങ്ങളുടെ ശരീരത്തില്‍ ആണി തറച്ച് പീഡിപ്പിച്ചിരുന്നവന്‍ എന്നാണ് മറ്റു ചിലര്‍ വിശദീകരണം നല്കിയത്.
آية رقم 13
ഥമൂദ് സമുദായവും, ലൂത്വിന്‍റെ ജനതയും, മരക്കൂട്ടങ്ങളില്‍ വസിച്ചിരുന്നവരും (സത്യത്തെ നിഷേധിച്ചു തള്ളിയിട്ടുണ്ട്‌.) അക്കൂട്ടരത്രെ (സത്യത്തിനെതിരില്‍ അണിനിരന്ന) കക്ഷികള്‍. 
آية رقم 14
ഇവരാരും തന്നെ ദൂതന്‍മാരെ നിഷേധിച്ചു കളയാതിരുന്നിട്ടില്ല. അങ്ങനെ എന്‍റെ ശിക്ഷ (അവരില്‍) അനിവാര്യമായിത്തീര്‍ന്നു.
ഒരൊറ്റ ഘോരശബ്ദമല്ലാതെ മറ്റൊന്നും ഇക്കൂട്ടര്‍ നോക്കിയിരിക്കുന്നില്ല. (അതു സംഭവിച്ചു കഴിഞ്ഞാല്‍) ഒട്ടും സാവകാശമുണ്ടായിരിക്കുകയില്ല.(7)
____________________
7) 'ഫവാഖ്' എന്ന പദത്തിന്റെ അര്‍ത്ഥം രണ്ട് കറവകള്‍ക്കിടയിലെ ഇടവേള എന്നത്രെ. ഇവിടെ അത് ആലങ്കാരികമായിട്ടാണ് പ്രയോഗിച്ചിരിക്കുന്നത്.
آية رقم 16
അവര്‍ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, വിചാരണയുടെ ദിവസത്തിനു മുമ്പ് തന്നെ ഞങ്ങള്‍ക്കുള്ള (ശിക്ഷയുടെ) വിഹിതം ഞങ്ങള്‍ക്കൊന്നു വേഗത്തിലാക്കിതന്നേക്കണേ എന്ന്‌. 
(നബിയേ,) അവര്‍ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചു കൊള്ളുക. നമ്മുടെ കൈയ്യൂക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹം (ദൈവത്തിങ്കലേക്ക്‌) ഏറ്റവും അധികം ഖേദിച്ചുമടങ്ങിയവനാകുന്നു.
آية رقم 18
സന്ധ്യാസമയത്തും, സൂര്യോദയ സമയത്തും സ്തോത്രകീര്‍ത്തനം നടത്തുന്ന നിലയില്‍ നാം പര്‍വ്വതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്പെടുത്തുക തന്നെ ചെയ്തു.(8)
____________________
8) ദാവൂദ് നബി(അ)യുടെ ശ്രുതിമധുരമായ കീര്‍ത്തനങ്ങളില്‍ പര്‍വതങ്ങള്‍പോലും പങ്കുചേര്‍ന്നുവെന്നര്‍ത്ഥം. പ്രകൃതിശക്തികളാകെ അല്ലാഹുവിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നതായി വിശുദ്ധഖുര്‍ആനിലെ അനേകം വാക്യങ്ങളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
آية رقم 19
ശേഖരിക്കപ്പെട്ട നിലയില്‍ പറവകളെയും (നാം കീഴ്പെടുത്തി.) എല്ലാം തന്നെ അദ്ദേഹത്തിങ്കലേക്ക് ഏറ്റവും അധികം വിനയത്തോടെ തിരിഞ്ഞവയായിരുന്നു. 
آية رقم 20
അദ്ദേഹത്തിന്‍റെ ആധിപത്യം നാം സുശക്തമാക്കുകയും, അദ്ദേഹത്തിന് നാം തത്വജ്ഞാനവും തീര്‍പ്പുകല്‍പിക്കുവാന്‍ വേണ്ട സംസാരവൈഭവവും നല്‍കുകയും ചെയ്തു.
آية رقم 21
വഴക്ക് കൂടുന്ന കക്ഷികള്‍ പ്രാര്‍ത്ഥനാമണ്ഡപത്തിന്‍റെ മതില്‍ കയറിച്ചെന്ന സമയത്തെ വര്‍ത്തമാനം നിനക്ക് ലഭിച്ചിട്ടുണ്ടോ?
അവര്‍ ദാവൂദിന്‍റെ അടുത്ത് കടന്നു ചെല്ലുകയും, അദ്ദേഹം അവരെപ്പറ്റി പരിഭ്രാന്തനാകുകയും ചെയ്ത സന്ദര്‍ഭം! അവര്‍ പറഞ്ഞു. താങ്കള്‍ ഭയപ്പെടേണ്ട. ഞങ്ങള്‍ രണ്ട് എതിര്‍ കക്ഷികളാകുന്നു. ഞങ്ങളില്‍ ഒരു കക്ഷി മറുകക്ഷിയോട് അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ താങ്കള്‍ ന്യായപ്രകാരം വിധി കല്‍പിക്കണം. താങ്കള്‍ നീതികേട് കാണിക്കരുത്‌. ഞങ്ങള്‍ക്ക് നേരായ പാതയിലേക്ക് വഴി കാണിക്കണം. 
 ഇതാ, ഇവന്‍ എന്‍റെ സഹോദരനാകുന്നു. അവന്ന് തൊണ്ണൂറ്റി ഒമ്പതു പെണ്ണാടുകളുണ്ട്‌. എനിക്ക് ഒരു പെണ്ണാടും. എന്നിട്ട് അവന്‍ പറഞ്ഞു; അതിനെയും കൂടി എനിക്ക് ഏല്‍പിച്ചു തരണമെന്ന്‌. സംഭാഷണത്തില്‍ അവന്‍ എന്നെ തോല്‍പിച്ച് കളയുകയും ചെയ്തു. 
അദ്ദേഹം (ദാവൂദ്‌) പറഞ്ഞു: തന്‍റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്‍റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന്‍ നിന്നോട് അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച് പേരേയുള്ളു അത്തരക്കാര്‍. ദാവൂദ് വിചാരിച്ചു; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ് ചെയ്തതെന്ന്‌. തുടര്‍ന്ന് അദ്ദേഹം തന്‍റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു.
അപ്പോള്‍ അദ്ദേഹത്തിന് നാം അത് പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യവും മടങ്ങിവരാന്‍ ഉത്തമമായ സ്ഥാനവുമുണ്ട്‌(9)
____________________
9) ദാവൂദ് നബി(അ)യുടെ പ്രാര്‍ത്ഥനാമണ്ഡപത്തില്‍ മതില്‍ കയറി കടന്നുചെന്ന രണ്ട് കക്ഷികള്‍ മനുഷ്യവേഷത്തില്‍ വന്ന രണ്ട് മലക്കുകളായിരുന്നുവെന്നാണ് മിക്ക വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്തിനാണവര്‍ ഇങ്ങനെ ഒരു പ്രശ്‌നവുമായി ദാവൂദ് നബി(അ)യെ സമീപിച്ചത്? അദ്ദേഹം എടുത്ത ഏതോ ഒരു തീരുമാനത്തിലെ അപാകതയെ പറ്റി അദ്ദേഹത്തെ ഉണര്‍ത്താന്‍വേണ്ടി അല്ലാഹു ഏര്‍പ്പെടുത്തിയ ഒരു പരീക്ഷണത്തിന്റെ ഭാഗമാണ് മലക്കുകളുടെ ആഗമനമെന്നാണ് 24ാം വചനത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഈ സംഭവവുമായി ബന്ധപ്പെടുത്തിക്കൊണ്ട് പലരും പല കഥകളും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അവയ്‌ക്കൊന്നും പ്രബലമായ ഒരു പ്രമാണത്തിന്റെയും പിന്‍ബലമില്ല. വിപുലമായ അധികാരവും, അല്ലാഹുവിന്റെ അനുഗ്രഹവും ലഭിച്ച പ്രവാചകന്‍മാര്‍ പോലും പലതരം പരീക്ഷണങ്ങള്‍ക്ക് വിധേയരായിട്ടുെണ്ടന്ന് നബി(റ)യെ തെര്യപ്പെടുത്താന്‍ വേണ്ടിയാണ് ദാവൂദ് നബി(അ)യുടെ ചരിത്രം അല്ലാഹു ഇവിടെ അനുസ്മരിപ്പിക്കുന്നത്.
 (അല്ലാഹു പറഞ്ഞു:) ഹേ; ദാവൂദ്‌, തീര്‍ച്ചയായും നിന്നെ നാം ഭൂമിയില്‍ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. ആകയാല്‍ ജനങ്ങള്‍ക്കിടയില്‍ ന്യായപ്രകാരം നീ വിധികല്‍പിക്കുക. തന്നിഷ്ടത്തെ നീ പിന്തുടര്‍ന്നു പോകരുത്‌. കാരണം അത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവരാരോ അവര്‍ക്ക് തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്‌. കണക്കുനോക്കുന്ന ദിവസത്തെ അവര്‍ മറന്നുകളഞ്ഞതിന്‍റെ ഫലമത്രെ അത്‌.
ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല. സത്യനിഷേധികളുടെ ധാരണയത്രെ അത്‌. ആകയാല്‍ സത്യനിഷേധികള്‍ക്ക് നരകശിക്ഷയാല്‍ മഹാനാശം! 
അതല്ല, വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധര്‍മ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്‍മാരെ പോലെ നാം ആക്കുമോ? 
നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. 
آية رقم 30
ദാവൂദിന് നാം സുലൈമാനെ (പുത്രന്‍) പ്രദാനം ചെയ്തു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം (അല്ലാഹുവിങ്കലേക്ക്‌) ഏറ്റവും അധികം ഖേദിച്ചുമടങ്ങുന്നവനാകുന്നു.
آية رقم 31
കുതിച്ചോടാന്‍ തയ്യാറായി നില്‍ക്കുന്ന വിശിഷ്ടമായ കുതിരകള്‍ വൈകുന്നേരം അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സന്ദര്‍ഭം. 
 അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവിന്‍റെ സ്മരണയുടെ അടിസ്ഥാനത്തിലാണ് ഐശ്വര്യത്തെ ഞാന്‍ സ്നേഹിച്ചിട്ടുള്ളത്‌.(10) അങ്ങനെ അവ (കുതിരകള്‍) മറവില്‍ പോയി മറഞ്ഞു.(11)
____________________
10) ഭൗതികനേട്ടങ്ങളിലുള്ള താല്പര്യം കൊണ്ടല്ല, അല്ലാഹുവിന്റെ സ്മരണ നിലനിര്‍ത്താനും, അവന്റെ മാര്‍ഗത്തില്‍ സമരം നടത്താനും സഹായിക്കുന്ന ഒരു ഉപാധി എന്ന നിലയില്‍ മാത്രമാണ് മികച്ച കുതിരകള്‍ അടക്കമുള്ള സമ്പത്ത് ഞാന്‍ ഇഷ്ടപ്പെടുന്നത് എന്നര്‍ഥം.'എന്റെ രക്ഷിതാവിന്റെ സ്മരണ വിട്ട് ഐശ്വര്യത്തോടുള്ള സ്‌നേഹത്തില്‍ ഞാന്‍ മുഴുകിപ്പോയി' എന്നും അര്‍ഥം നല്കപ്പെട്ടിട്ടുണ്ട്. കൗതുകപൂര്‍വം കുതിരകളെ നിരീക്ഷിക്കുന്നതിനിടയില്‍ സായാഹ്നത്തിലെ പ്രാര്‍ത്ഥനയുടെ കാര്യം മറന്നുപോയതിലുള്ള ദുഃഖം പ്രകടിപ്പിക്കുവാനാണ് സുലൈമാന്‍ നബി(അ) അപ്രകാരം പറഞ്ഞതെന്നാണ് ഈ അര്‍ത്ഥപ്രകാരമുള്ള വിശദീകരണം. 11) 'തവാറത്ത് ബില്‍ ഹിജാബ്' എന്നതിന് അത് (സൂര്യന്‍) മറവില്‍ പോയി മറഞ്ഞു (അസ്തമിച്ചു) എന്നും അര്‍ഥം നല്കപ്പെട്ടിട്ടുണ്ട്.
آية رقم 33
(അപ്പോള്‍ അദ്ദേഹം പറഞ്ഞു:) നിങ്ങള്‍ അവയെ എന്‍റെ അടുത്തേക്ക് തിരിച്ചു കൊണ്ട് വരൂ. എന്നിട്ട് അദ്ദേഹം (അവയുടെ) കണങ്കാലുകളിലും കഴുത്തുകളിലും തടവാന്‍ തുടങ്ങി.(12)
____________________
12) 'ത്വഫിഖമസ്ഹന്‍' എന്നതിന്റെ അര്‍ഥം 'തടവാന്‍ തുടങ്ങി' എന്നാണ്. വെട്ടുവാന്‍ തുടങ്ങി എന്ന അര്‍ത്ഥത്തിലുള്ള ഒരു ആലങ്കാരികപ്രയോഗമാണ് അതെന്നാണ് പലവ്യാഖ്യാതാക്കളും പറഞ്ഞിട്ടുള്ളത്. കുതിരകളോടുള്ള കൗതുകം തന്റെ പ്രാര്‍ത്ഥനയ്ക്ക് വിഘ്‌നം വരുത്തിയതിലുള്ള മനഃപ്രയാസം കൊണ്ട് അദ്ദേഹം അവയെ കൊന്നുകളഞ്ഞുവെന്നും അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രബലമായ പ്രമാണങ്ങളൊന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല.
സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ സിംഹാസനത്തിന്‍മേല്‍ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു.(13) പിന്നീട് അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി. 
____________________
13) ഈ ആയത്തിന് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നല്കപ്പെട്ടിട്ടുണ്ട്. പ്രബലമായ തെളിവുകളുടെ അഭാവത്തില്‍ അവയുടെ ബലാബലങ്ങള്‍ നിര്‍ണയിക്കാനാവില്ല. ഇവിടത്തെ പ്രതിപാദ്യവിഷയം ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ടതായതിനാല്‍ ആ കാര്യത്തില്‍ അദ്ദേഹത്തിന് നേരിട്ട എന്തെങ്കിലും പരാജയമായിരിക്കാം ഇവിടെ പരാമര്‍ശിക്കപ്പെട്ട പരീക്ഷണം. തുടര്‍ന്ന് അദ്ദേഹം പശ്ചാത്തപിച്ച് മടങ്ങുകയും അല്ലാഹു അത് സ്വീകരിക്കുകയും ചെയ്തുവെന്നാണ് തുടര്‍ന്നുള്ള വാക്യങ്ങള്‍ വ്യക്തമാക്കുന്നത്.
അദ്ദേഹം പറഞ്ഞു. എന്‍റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തുതരികയും എനിക്ക് ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച(14) നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് ഏറ്റവും വലിയ ദാനശീലന്‍. 
____________________
14) സുലൈമാന്‍ നബി(അ)ക്ക് അല്ലാഹു കീഴ്‌പ്പെടുത്തിക്കൊടുത്ത ശക്തികളെ മറ്റൊരു ഭരണാധികാരിക്കും അല്ലാഹു കീഴ്‌പ്പെടുത്തിക്കൊടുത്തിട്ടില്ല.
آية رقم 36
അപ്പോള്‍ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു. അദ്ദേഹത്തിന്‍റെ കല്‍പന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൌമ്യമായ നിലയില്‍ അത് സഞ്ചരിക്കുന്നു.
آية رقم 37
എല്ലാ കെട്ടിടനിര്‍മാണ വിദഗ്ദ്ധരും മുങ്ങല്‍ വിദഗ്ദ്ധരുമായ പിശാചുക്കളെയും (അദ്ദേഹത്തിന്നു കീഴ്പെടുത്തികൊടുത്തു.)
آية رقم 38
ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മറ്റു ചിലരെ (പിശാചുക്കളെ)യും (അധീനപ്പെടുത്തികൊടുത്തു.)
آية رقم 39
 ഇത് നമ്മുടെ ദാനമാകുന്നു. ആകയാല്‍ നീ ഔദാര്യം ചെയ്യുകയോ കൈവശം വെച്ച് കൊള്ളുകയോ ചെയ്യുക. കണക്കു ചോദിക്കല്‍ ഉണ്ടാവില്ല.(15) (എന്ന് നാം സുലൈമാനോട് പറയുകയും ചെയ്തു.) 
____________________
15) അല്ലാഹു നല്കിയ അനുഗ്രഹങ്ങള്‍ കൈവശം വെച്ച് അനുഭവിക്കാനും മറ്റുള്ളവര്‍ക്ക് ഉദാരമായി നല്കാനും അല്ലാഹു അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്കുന്നു. അല്ലാഹു അദ്ദേഹത്തിന് കീഴ്‌പ്പെടുത്തിക്കൊടുത്തവരെ തന്റെ അധീനത്തില്‍ തന്നെ നിര്‍ത്തണമോ, അതല്ല വിട്ടയക്കണമോ എന്ന് തീരുമാനിക്കാനുള്ള അവകാശവും അല്ലാഹു അദ്ദേഹത്തിന് നല്കുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തോട് കണക്ക് ചോദിക്കുകയില്ലെന്ന് അല്ലാഹു ഉറപ്പു നല്കുന്നു.
آية رقم 40
തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യമുണ്ട്‌. മടങ്ങിയെത്താന്‍ ഉത്തമമായ സ്ഥാനവും.
നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു(16) എന്ന് തന്‍റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം.
____________________
16) അയ്യൂബ് നബി(അ) രോഗങ്ങളും കഷ്ടപ്പാടുകളും മൂലം പരീക്ഷിക്കപ്പെട്ടു. അദ്ദേഹം എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്തു. പിശാച് ഈ അവസരം ശരിക്കും ഉപയോഗപ്പെടുത്തി. ഒരു പ്രവാചകന് ഒരിക്കലും രോഗമോ കഷ്ടപ്പാടുകളോ ഉണ്ടാകാന്‍ പാടില്ലെന്നും അതിനാല്‍ അയ്യൂബ് വ്യാജവാദിയാണെന്നും അവന്‍ ദുര്‍ബോധനം നടത്തി. ബന്ധുമിത്രാദികള്‍ അദ്ദേഹത്തിന്നെതിരായി തിരിഞ്ഞു. ഇതിനെപ്പറ്റിയാണ് അദ്ദേഹം അല്ലാഹുവോട് സങ്കടമുണര്‍ത്തിയത്.
آية رقم 42
(നാം നിര്‍ദേശിച്ചു:) നിന്‍റെ കാലുകൊണ്ട് നീ ചവിട്ടുക, ഇതാ! തണുത്ത സ്നാനജലവും കുടിനീരും(17) 
____________________
17) അല്ലാഹു ഒഴുക്കിക്കൊടുത്ത നീരുറവില്‍ നിന്ന് കുടിക്കുകയും കുളിക്കുകയും ചെയ്തതോടെ അദ്ദേഹത്തിന് രോഗവിമുക്തി ലഭിക്കുകയും നവചൈതന്യം കൈവരികയും ചെയ്തു.
അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഉല്‍ബോധനവുമെന്ന നിലയില്‍.
ഒരു പിടി പുല്ല് നിന്‍റെ കൈയില്‍ എടുക്കുക. എന്നിട്ട് അതു കൊണ്ട് നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക.(18) തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു.
____________________
18) അയ്യൂബ് നബി(അ) രോഗാതുരനായിത്തീര്‍ന്നപ്പോള്‍ അദ്ദേഹത്തിന്നെതിരായിത്തീര്‍ന്ന ഭാര്യ രൂക്ഷമായ ശൈലിയില്‍ അദ്ദേഹത്തെ അധിക്ഷേപിക്കുകയും അല്ലാഹുവെ തള്ളിപ്പറയുകയും ചെയ്തപ്പോള്‍ അവളെ നൂറ് അടി അടിക്കുമെന്ന് അദ്ദേഹം ശപഥം ചെയ്തിരുന്നുവെന്നും ആ ശപഥം ലംഘിക്കാതിരിക്കാന്‍ വേണ്ടി നൂറ് കണക്കിന് പുല്‍ക്കൊടികളടങ്ങുന്ന ഒരു കെട്ട് കൊണ്ട് അവളെ (അവള്‍ വിശ്വാസത്തിലേക്ക് മടങ്ങിയതിനുശേഷം) ഒരടി അടിക്കുവാന്‍ അല്ലാഹു നിര്‍ദേശിക്കുകയാണുണ്ടായതെന്നുമാണ് ചില വ്യാഖ്യാതാക്കള്‍ ഈവചനത്തിന് വിശദീകരണം നല്കിയിട്ടുള്ളത്.
آية رقم 45
കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്‍മാരായ ഇബ്രാഹീം, ഇഷാഖ്‌, യഅ്ഖൂബ് എന്നിവരെയും ഓര്‍ക്കുക.
آية رقم 46
നിഷ്കളങ്കമായ ഒരു വിചാരം കൊണ്ട് നാം അവരെ ഉല്‍കൃഷ്ടരാക്കിയിരിക്കുന്നു. പരലോക സ്മരണയത്രെ അത്‌. 
آية رقم 47
തീര്‍ച്ചയായും അവര്‍ നമ്മുടെ അടുക്കല്‍ തെരഞ്ഞെടുക്കപ്പെട്ട ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു.
ഇസ്മാഈല്‍, അല്‍യസഅ്‌, ദുല്‍കിഫ്ല് എന്നിവരെയും ഓര്‍ക്കുക. അവരെല്ലാവരും ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു. 
آية رقم 49
ഇതൊരു ഉല്‍ബോധനമത്രെ. തീര്‍ച്ചയായും സൂക്ഷ്മതയുള്ളവര്‍ക്ക് മടങ്ങിച്ചെല്ലാന്‍ ഉത്തമമായ സ്ഥാനമുണ്ട്‌. 
آية رقم 50
അവര്‍ക്ക് വേണ്ടി കവാടങ്ങള്‍ തുറന്നുവെച്ചിട്ടുള്ള സ്ഥിരവാസത്തിന്‍റെ സ്വര്‍ഗത്തോപ്പുകള്‍.
آية رقم 51
അവര്‍ അവിടെ ചാരി ഇരുന്നു വിശ്രമിച്ചു കൊണ്ട് സമൃദ്ധമായുള്ള ഫലവര്‍ഗങ്ങള്‍ക്കും പാനീയത്തിനും ആവശ്യപ്പെട്ട് കൊണ്ടിരിക്കും.
آية رقم 52
അവരുടെ അടുത്ത് ദൃഷ്ടി നിയന്ത്രിക്കുന്ന(19) സമവയസ്ക്കരായ സ്ത്രീകളുണ്ടായിരിക്കും.
____________________
19) സ്വന്തം ഇണകളല്ലാത്ത മറ്റാരുടെയും നേരെ ദൃഷ്ടി തിരിക്കാത്ത പതിവ്രതകള്‍ എന്നര്‍ത്ഥം.
آية رقم 53
ഇതത്രെ വിചാരണയുടെ ദിവസത്തേക്ക് നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെടുന്നത്‌. 
آية رقم 54
തീര്‍ച്ചയായും ഇത് നാം നല്‍കുന്ന ഉപജീവനമാകുന്നു. അത് തീര്‍ന്നു പോകുന്നതല്ല. 
آية رقم 55
ഇതത്രെ (അവരുടെ അവസ്ഥ). തീര്‍ച്ചയായും ധിക്കാരികള്‍ക്ക് മടങ്ങിച്ചെല്ലാന്‍ മോശപ്പെട്ട സ്ഥാനമാണുള്ളത്‌.
آية رقم 56
നരകമത്രെ അത്‌. അവര്‍ അതില്‍ കത്തിഎരിയും. അതെത്ര മോശമായ വിശ്രമസ്ഥാനം! 
آية رقم 57
ഇതാണവര്‍ക്കുള്ളത്‌. ആകയാല്‍ അവര്‍ അത് ആസ്വദിച്ചു കൊള്ളട്ടെ. കൊടും ചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവും.
آية رقم 58
ഇത്തരത്തില്‍പ്പെട്ട മറ്റു പല ഇനം ശിക്ഷകളും.
 (നരകത്തില്‍ ആദ്യമെത്തിയവരോട് അല്ലാഹു പറയും:) ഇതാ, ഒരുകൂട്ടം നിങ്ങളോടൊപ്പം തള്ളിക്കയറി വരുന്നു. (അപ്പോള്‍ അവര്‍ പറയും:) അവര്‍ക്ക് സ്വാഗതമില്ല. തീര്‍ച്ചയായും അവര്‍ നരകത്തില്‍ കത്തിഎരിയുന്നവരത്രെ.
അവര്‍ (ആ കടന്ന് വരുന്നവര്‍) പറയും; അല്ല, നിങ്ങള്‍ക്ക് തന്നെയാണ് സ്വാഗതമില്ലാത്തത്‌. നിങ്ങളാണ് ഞങ്ങള്‍ക്കിത് വരുത്തിവെച്ചത്‌. അപ്പോള്‍ വാസസ്ഥലം ചീത്ത തന്നെ.
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇത് (ശിക്ഷ) വരുത്തിവെച്ചതാരോ അവന്ന് നീ നരകത്തില്‍ ഇരട്ടി ശിക്ഷ വര്‍ദ്ധിപ്പിച്ചു കൊടുക്കേണമേ
അവര്‍ പറയും: നമുക്കെന്തു പറ്റി! ദുര്‍ജനങ്ങളില്‍ പെട്ടവരായി നാം ഗണിച്ചിരുന്ന പല ആളുകളെയും നാം കാണുന്നില്ലല്ലോ.(20)
____________________
20) തങ്ങളാണ് സത്യമതത്തില്‍ നിലകൊള്ളുന്നതെന്ന് അവകാശപ്പെടുകയും യഥാര്‍ഥ വിശ്വാസികളെ മതഭ്രഷ്ടരായി മുദ്രകുത്തുകയും ചെയ്തിരുന്നവര്‍ നരകത്തിലെത്തുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന അങ്കലാപ്പാണ് അല്ലാഹു ഇവിടെ ചിത്രീകരിക്കുന്നത്. പിഴച്ചവരും നരകാവകാശികളുമായി അവര്‍ മുദ്രയടിച്ചിരുന്നവര്‍ നരകത്തിലെത്തിക്കാണാഞ്ഞ് അവര്‍ കുണ്ഠിതപ്പെടുന്നു. ആ 'പിഴച്ചവര്‍'ക്കാണ് അല്ലാഹു സ്വര്‍ഗം നല്കാന്‍ പോകുന്നതെന്ന് ആ 'സത്യമത'ത്തിന്റെ കുത്തകക്കാര്‍ ഊഹിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.
آية رقم 63
നാം അവരെ (അബദ്ധത്തില്‍) പരിഹാസപാത്രമാക്കിയതാണോ? അതല്ല, അവരെയും വിട്ട് കണ്ണുകള്‍ തെന്നിപ്പോയതാണോ? 
آية رقم 64
 നരകവാസികള്‍ തമ്മിലുള്ള വഴക്ക്‌- തീര്‍ച്ചയായും അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്‌. 
 (നബിയേ,) പറയുക: ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്‌. ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ല.
آية رقم 66
ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമത്രെ അവന്‍.
آية رقم 67
പറയുക: അത് ഒരു ഗൌരവമുള്ള വര്‍ത്തമാനമാകുന്നു
آية رقم 68
നിങ്ങള്‍ അത് അവഗണിച്ചു കളയുന്നവരാകുന്നു.
അത്യുന്നത സമൂഹം വിവാദം നടത്തിയിരുന്ന സന്ദര്‍ഭത്തെപ്പറ്റി എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല.(21)
____________________
21) 'അത്യുന്നതസമൂഹം' എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അല്ലാഹുവിങ്കല്‍ സാമീപ്യം നല്കപ്പെട്ട മലക്കുകളത്രെ. ഭൂമിയില്‍ മനുഷ്യനെ ഖലീഫയാക്കാനുള്ള അല്ലാഹുവിന്റെ തീരുമാനത്തെപ്പറ്റി മലക്കുകള്‍ സംശയമുന്നയിച്ച കാര്യമായിരിക്കാം ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. നിരക്ഷരനായിരുന്ന മുഹമ്മദ് നബി(റ)ക്ക് ദിവ്യസന്ദേശം വഴിയല്ലാതെ ഇത്തരം അദൃശ്യകാര്യങ്ങളെപ്പറ്റി അറിവ് ലഭിക്കാന്‍ ഒരു സാധ്യതയുമുണ്ടായിരുന്നില്ല.
آية رقم 70
ഞാനൊരു സ്പഷ്ടമായ താക്കീതുകാരനായിരിക്കേണ്ടതിന് മാത്രമാണ് എനിക്ക് സന്ദേശം നല്‍കപ്പെടുന്നത്‌.
നിന്‍റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌.
അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്‍റെ ആത്മാവില്‍ നിന്ന് ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന് പ്രണാമം ചെയ്യുന്നവരായി വീഴണം.
آية رقم 73
അപ്പോള്‍ മലക്കുകള്‍ എല്ലാവരും ഒന്നടങ്കം പ്രണാമം ചെയ്തു; 
آية رقم 74
ഇബ്ലീസ് ഒഴികെ. അവന്‍ അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു.
അവന്‍ (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, എന്‍റെ കൈകൊണ്ട് ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന് നിനക്കെന്ത് തടസ്സമാണുണ്ടായത്‌? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍ പെട്ടിരിക്കുകയാണോ? 
അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: ഞാന്‍ അവനെ (മനുഷ്യനെ)ക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന് സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു
آية رقم 77
അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ ഇവിടെ നിന്ന് പുറത്ത് പോകണം. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.
آية رقم 78
തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ എന്‍റെ ശാപം ഉണ്ടായിരിക്കുന്നതാണ്‌
آية رقم 79
അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്നാല്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി അനുവദിച്ചു തരേണമേ.
آية رقم 80
(അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ തന്നെയാകുന്നു.
آية رقم 81
നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസം വരെ.
آية رقم 82
അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നിന്‍റെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. 
آية رقم 83
അവരില്‍ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ
آية رقم 84
അവന്‍ (അല്ലാഹു) പറഞ്ഞു: അപ്പോള്‍ സത്യം ഇതത്രെ- സത്യമേ ഞാന്‍ പറയുകയുള്ളൂ- 
آية رقم 85
നിന്നെയും അവരില്‍ നിന്ന് നിന്നെ പിന്തുടര്‍ന്ന മുഴുവന്‍ പേരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും.
 (നബിയേ,) പറയുക: ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാന്‍ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല.
آية رقم 87
ഇത് ലോകര്‍ക്കുള്ള ഒരു ഉല്‍ബോധനം മാത്രമാകുന്നു.
آية رقم 88
ഒരു കാലയളവിനു ശേഷം ഇതിലെ വൃത്താന്തം നിങ്ങള്‍ക്ക് മനസ്സിലാവുക തന്നെ ചെയ്യും. 
تقدم القراءة