ترجمة معاني سورة الواقعة باللغة المليبارية من كتاب الترجمة المليبارية

عبد الحميد حيدر المدني

الترجمة المليبارية

عبد الحميد حيدر المدني

الناشر

مجمع الملك فهد

آية رقم 1
ആ സംഭവം സംഭവിച്ച് കഴിഞ്ഞാല്‍.
آية رقم 2
അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല. 
آية رقم 3
(ആ സംഭവം, ചിലരെ) താഴ്ത്തുന്നതും (ചിലരെ) ഉയര്‍ത്തുന്നതുമായിരിക്കും.(1) 
____________________
1) ഇഹലോകത്ത് ഉന്നതസ്ഥാനമുണ്ടായിരുന്ന പലരുടെയും പദവി അന്ത്യദിനത്തില്‍ താഴ്ത്തപ്പെടുന്നതും, ഇഹലോകത്ത് മര്‍ദ്ദിച്ചൊതുക്കപ്പെടുകയും, അവഹേളിക്കപ്പെടുകയും ചെയ്ത പലര്‍ക്കും അന്ന് ഉയര്‍ന്ന പദവി നല്‍കപ്പെടുന്നതുമാണ്.
آية رقم 4
ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും,
آية رقم 5
പര്‍വ്വതങ്ങള്‍ ഇടിച്ച് പൊടിയാക്കപ്പെടുകയും;
آية رقم 6
അങ്ങനെ അത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും,
آية رقم 7
നിങ്ങള്‍ മൂന്ന് തരക്കാരായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ അത്‌. 
آية رقم 8
 അപ്പോള്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍. എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ!
آية رقم 9
മറ്റൊരു വിഭാഗം ഇടതുപക്ഷക്കാര്‍. എന്താണ് ഈ ഇടതുപക്ഷക്കാരുടെ അവസ്ഥ!(2)
____________________
2) സത്യവിശ്വാസികളും സല്‍കര്‍മകാരികളുമായിട്ടുള്ളവര്‍ക്ക് പരലോകത്ത് അവരുടെ കര്‍മ്മങ്ങളുടെ രേഖ വലതു കയ്യിലായിരിക്കും നല്‍കപ്പെടുകയെന്ന് വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട് (വി:ഖു 17:71, 69:19, 84:7) ഇവിടെ 'വലതു പക്ഷക്കാര്‍' എന്ന വാക്ക് ഇതിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് മിക്ക വ്യാഖ്യാതാക്കളുടെയും അഭിപ്രായം. അവിശ്വാസികളും ദുഷ്‌കര്‍മകാരികളുമായിട്ടുള്ളവര്‍ക്ക് പരലോകത്ത് അവരുടെ കര്‍മ്മങ്ങളുടെ രേഖ നല്‍കപ്പെടുന്നത് ഇടതു കയ്യിലായിരിക്കുമെന്ന് വി:ഖു 69:25ല്‍ കാണാം. ഇവിടെ ഇടതുപക്ഷക്കാര്‍ എന്ന് പറഞ്ഞത് ഇവരെ പറ്റിയാണെന്നത്രെ ഭൂരിഭാഗം വ്യാഖ്യാതാക്കളുടെ അഭിപ്രായം
വലതുപക്ഷം എന്ന അര്‍ത്ഥത്തിനു പുറമെ മൈമനഃ എന്ന വാക്കിന് ഉല്‍കൃഷ്ടത എന്നും അര്‍ത്ഥമുണ്ട്. മശ്അമഃ എന്ന പദത്തിന് ഇടതുപക്ഷം എന്ന അര്‍ത്ഥത്തിനു പുറമെ നികൃഷ്ടത എന്നും അര്‍ത്ഥമുണ്ട്. അപ്പോള്‍ 'അസ്ഹാബുല്‍ മൈമന;' 'അസ്ഹാബുല്‍മശ്അമ' എന്നീ വാക്കുകള്‍ക്ക് യഥാക്രമം ഉല്‍കൃഷ്ടര്‍ എന്നും നികൃഷ്ടര്‍ എന്നുമായിരിക്കും അര്‍ത്ഥം.
آية رقم 10
(സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ. 
آية رقم 11
അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍.
آية رقم 12
സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍.
آية رقم 13
പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും
آية رقم 14
പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ചു പേരുമത്രെ ഇവര്‍.(3)
____________________
3) സ്വര്‍ഗ്ഗാവകാശികളുടെ കൂട്ടത്തില്‍ തന്നെ സത്യവിശ്വാസത്തിന്റെ പൂര്‍ണ്ണത കൊണ്ടും, സല്‍കര്‍മ്മങ്ങളുടെ ആധിക്യം കൊണ്ടും അല്ലാഹുവിങ്കല്‍ കൂടുതല്‍ സാമീപ്യം നേടിയവരും, അതിന്റെ താഴെ പദവികളിലുള്ളവരും ഉണ്ടായിരിക്കുമെന്ന് ഇതില്‍നിന്ന് നമുക്ക് ഗ്രഹിക്കാം.
آية رقم 15
സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍
آية رقم 16
അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും.
آية رقم 17
നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും.
آية رقم 18
കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്‌.
آية رقم 19
അതു (കുടിക്കുക) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല. 
آية رقم 20
അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും. 
آية رقم 21
 അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും.) 
آية رقم 22
വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്‌.) 
آية رقم 23
(ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍,
آية رقم 24
അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നല്‍കപ്പെടുന്നത്‌)
آية رقم 25
അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല. 
آية رقم 26
 സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ.
آية رقم 27
വലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ! 
آية رقم 28
മുള്ളിലാത്ത ഇലന്തമരം,
آية رقم 29
അടുക്കടുക്കായി കുലകളുള്ള വാഴ, 
آية رقم 30
വിശാലമായ തണല്‍,
آية رقم 31
സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം, 
آية رقم 32
 ധാരാളം പഴവര്‍ഗങ്ങള്‍,
آية رقم 33
നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ
آية رقم 34
ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍.
آية رقم 35
തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്‌.
آية رقم 36
അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
آية رقم 37
സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു.
آية رقم 38
വലതുപക്ഷക്കാര്‍ക്ക് വേണ്ടിയത്രെ അത്‌. 
آية رقم 39
 പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും
آية رقم 40
പിന്‍ഗാമികളില്‍ നിന്ന് ഒരു വിഭാഗവും ആയിരിക്കും അവര്‍.
آية رقم 41
ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ! 
آية رقم 42
തുളച്ചു കയറുന്ന ഉഷ്ണകാറ്റ്‌, ചുട്ടുതിളക്കുന്ന വെള്ളം,
آية رقم 43
കരിമ്പുകയുടെ തണല്‍
آية رقم 44
തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത (എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍.) 
آية رقم 45
എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സുഖലോലുപന്‍മാരായിരുന്നു.
آية رقم 46
അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചുനില്‍ക്കുന്നവരുമായിരുന്നു.
അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്‌?
آية رقم 48
ഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?) 
آية رقم 49
നീ പറയുക: തീര്‍ച്ചയായും പൂര്‍വ്വികരും പില്‍ക്കാലക്കാരും എല്ലാം-
آية رقم 50
ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു.
آية رقم 51
എന്നിട്ട്‌, ഹേ; സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ, 
آية رقم 52
തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍ നിന്ന്(4) അതായത് സഖ്ഖൂമില്‍ നിന്ന് ഭക്ഷിക്കുന്നവരാകുന്നു.
____________________
4) നരകത്തിലെ മരമത്രെ 'സഖ്ഖൂം''ശപിക്കപ്പെട്ട മരം' എന്നാണ് 17:60ല്‍ ഇതിനെപറ്റി പറഞ്ഞിട്ടുള്ളത്. 'ജ്വലിക്കുന്ന നരകത്തിന്റെ അടിയില്‍ മുളച്ചുണ്ടാകുന്ന മരം' എന്നാണ് 37:64ല്‍ അതിനെപ്പറ്റി വിവരിച്ചിട്ടുള്ളത്. ആ വൃക്ഷം അഥവാ അതിന്റെ കനിയായിരിക്കും അധര്‍മകാരികള്‍ക്കുളള ഭക്ഷണമെന്നും അത് അവരുടെ വയറുകളില്‍ ഉരുകിയ ലോഹം പോലെ തിളക്കുമെന്നും 44:43 -46ല്‍ വിവരിച്ചിട്ടുണ്ട.്
آية رقم 53
അങ്ങനെ അതില്‍ നിന്ന് വയറുകള്‍ നിറക്കുന്നവരും, 
آية رقم 54
 അതിന്‍റെ മീതെ തിളച്ചുപൊള്ളുന്ന വെള്ളത്തില്‍ നിന്ന് കുടിക്കുന്നവരുമാകുന്നു. 
آية رقم 55
അങ്ങനെ ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നപോലെ കുടിക്കുന്നവരാകുന്നു.
آية رقم 56
ഇതായിരിക്കും പ്രതിഫലത്തിന്‍റെ നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരം. 
آية رقم 57
നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്‌. എന്നിരിക്കെ നിങ്ങളെന്താണ് (എന്‍റെ സന്ദേശങ്ങളെ) സത്യമായി അംഗീകരിക്കാത്തത്‌?
آية رقم 58
അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? 
آية رقم 59
നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്‌. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്‌?
آية رقم 60
നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല. 
(നിങ്ങള്‍ക്കു) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും.(5) നിങ്ങള്‍ക്ക് അറിവില്ലാത്ത വിധത്തില്‍ നിങ്ങളെ (വീണ്ടും) സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍
____________________
5) 'അന്‍നുബദ്ദില അംഥാലകും' എന്നതിന് 'നിങ്ങളുടെ രൂപമാതൃകകള്‍ മാറ്റുവാന്‍' എന്നാണ് ചില വ്യാഖ്യാതാക്കള്‍ അര്‍ത്ഥം നല്‍കിയിട്ടുള്ളത്.
آية رقم 62
ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട് ആലോചിച്ചു നോക്കുന്നില്ല.(6)
____________________
6) ആദ്യതവണ നിങ്ങളെ സൃഷ്ടിച്ച അല്ലാഹുവിന് പുനഃസൃഷ്ടി ഒട്ടും വിഷമകരമാവില്ലെന്ന് നിങ്ങള്‍ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല എന്നര്‍ത്ഥം.
آية رقم 63
എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
آية رقم 64
നിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്‌. അതല്ല നാമാണോ, അത് മുളപ്പിച്ച് വളര്‍ത്തുന്നവന്‍?(7)
____________________
7) വിത്ത് മുളച്ച് വളര്‍ന്ന് ഉല്പാദനക്ഷമമാകുന്നതില്‍ കര്‍ഷകന് മൗലികമായ ഒരു പങ്കുമില്ല. വിത്തിന്റെ ബീജകോശത്തിലെ ജീനുകളില്‍ രേഖപ്പെടുത്തിയ പാരമ്പര്യ നിയമവ്യവസ്ഥയനുസരിച്ചാണ് സസ്യവളര്‍ച്ച നടക്കുന്നത്. ആ വ്യവസ്ഥ തീര്‍ത്തും ദൈവികമത്രെ.
آية رقم 65
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് (വിള) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണേ്ടയിരിക്കുമായിരന്നു; 
آية رقم 66
തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു.
آية رقم 67
അല്ല, ഞങ്ങള്‍ (ഉപജീവന മാര്‍ഗം) തടയപ്പെട്ടവരാകുന്നു എന്ന്‌.
آية رقم 68
ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? 
آية رقم 69
നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്‌? അതല്ല, നാമാണോ ഇറക്കിയവന്‍?.
آية رقم 70
 നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്‌? 
آية رقم 71
നിങ്ങള്‍ ഉരസികത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
آية رقم 72
നിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്‌?(8) അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍? 
____________________
8) മരക്കഷ്ണങ്ങള്‍ തമ്മില്‍ ഉരസിയായിരുന്നു പൂര്‍വ്വികര്‍ തീ ഉണ്ടാക്കിയിരുന്നത്.
آية رقم 73
നാം അതിനെ ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക്(9) ഒരു ജീവിതസൌകര്യവും. 
____________________
9) 'മുഖ്‌വീന്‍' എന്ന വാക്കിന് മരുഭൂവാസികള്‍ എന്നും അര്‍ത്ഥം നല്‍കപ്പെട്ടിട്ടുണ്ട്. മരുഭൂവാസികള്‍ക്കിടയില്‍ ആരെങ്കിലും സദ്യ നടത്തുകയാണങ്കില്‍ അതിലേക്ക് സഞ്ചാരികളേയും മറ്റും ആകര്‍ഷിക്കുവാന്‍ വേണ്ടി ദൂരെ നിന്ന് കാണാവുന്ന വിധത്തില്‍ തീ കത്തിക്കാറുണ്ടായിരുന്നു. രാത്രിയില്‍ വിജനമായ മരുഭൂമിയിലൂടെ സഞ്ചരിക്കുന്നവര്‍ പരിസരത്ത് ജനവാസമുണ്ടെന്ന് മനസ്സിലാക്കിയിരുന്നത് തീനാളങ്ങള്‍ കാണുമ്പോഴായിരുന്നു. വന്യമൃഗങ്ങളെ വിരട്ടാനും അവര്‍ തീ ഉപയോഗിക്കാറുണ്ടായിരുന്നു.
آية رقم 74
ആകയാല്‍ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക. 
آية رقم 75
 അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
آية رقم 76
തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണ്‌.
آية رقم 77
തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു.
آية رقم 78
ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്‌.
آية رقم 79
പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല.(10)
____________________
10) മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് വിശുദ്ധ ഖുര്‍ആന്‍ 'ലൗഹ്മഹ്ഫൂദ്വി' ലാണ് രേഖപ്പെടുത്തിയിരുന്നത്. ലൗഹ്മഹ്ഫൂദ്വ് എന്ന വാക്കിന് സംരക്ഷിതഫലകം എന്നാണര്‍ത്ഥം. പ്രസ്തുത ഫലകം പരിശുദ്ധരായ മലക്കുകളല്ലാതെ മറ്റാരും സ്പര്‍ശിക്കുകയില്ലെന്നാണ് ഈ വാക്യത്തിന് മിക്ക വ്യാഖ്യാതാക്കളും വിശദീകരണം നല്കിയിട്ടുള്ളത്. മനസ്സിന് ശുദ്ധിയുള്ളവരല്ലാതെ ഖുര്‍ആന്‍ ഗ്രഹിക്കുകയില്ലെന്നാണ് ചില വ്യാഖ്യാതാക്കള്‍ വിശദീകരണം നല്‍കിയിട്ടുള്ളത്.
آية رقم 80
ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.
آية رقم 81
അപ്പോള്‍ ഈ വര്‍ത്തമാനത്തിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ പുറംപൂച്ച് കാണിക്കുന്നത്‌?
آية رقم 82
സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?(11) 
____________________
11) അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അംഗീകരിക്കുകയും നന്ദിപൂര്‍വ്വം പ്രതികരിക്കുകയും ചെയ്യുന്നതിന് പകരം മഴയെയും വിളയെയും മറ്റും നക്ഷത്രങ്ങളുടെ അഥവാ പ്രകൃതിയുടെ ദാനമായി ചിത്രീകരിക്കുന്നവരുടെ കാര്യത്തിലാണ് ഈ വചനം അവതരിച്ചതെന്നാണ് പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്.
آية رقم 83
എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്‌?)
آية رقم 84
 നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ. 
آية رقم 85
നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല.
آية رقم 86
അപ്പോള്‍ നിങ്ങള്‍ (ദൈവിക നിയമത്തിന്‌) വിധേയരല്ലാത്തവരാണെങ്കില്‍
آية رقم 87
നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
آية رقم 88
അപ്പോള്‍ അവന്‍ (മരിച്ചവന്‍) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍-
آية رقم 89
(അവന്ന്‌) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും(12) സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും.
____________________
12) റൈഹാന്‍ എന്ന പദത്തിന് പരിമളം എന്നും അര്‍ത്ഥമുണ്ട്.
آية رقم 90
എന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ,
آية رقم 91
വലതുപക്ഷക്കാരില്‍പെട്ട നിനക്ക് സമാധാനം എന്നായിരിക്കും (അവന്നു ലഭിക്കുന്ന അഭിവാദ്യം) 
آية رقم 92
ഇനി അവന്‍ ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍ പെട്ടവനാണെങ്കിലോ, 
آية رقم 93
ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരവും
آية رقم 94
നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലുമാണ്‌. (അവന്നുള്ളത്‌.)
آية رقم 95
തീര്‍ച്ചയായും ഇതു തന്നെയാണ് ഉറപ്പുള്ള യാഥാര്‍ത്ഥ്യം.
آية رقم 96
ആകയാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.
تقدم القراءة