ترجمة سورة فاطر

الترجمة المليبارية
ترجمة معاني سورة فاطر باللغة المليبارية من كتاب الترجمة المليبارية .
من تأليف: عبد الحميد حيدر المدني وكونهي محمد .

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ(1) ദൂതന്‍മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തുതി. സൃഷ്ടിയില്‍ താന്‍ ഉദ്ദേശിക്കുന്നത് അവന്‍ അധികമാക്കുന്നു.(2) തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. 
____________________
1) പ്രപഞ്ചത്തിന്റെ വിവിധ കോണുകളിലേക്ക് വ്യത്യസ്ത ദൗത്യങ്ങളുമായി നിയോഗിക്കപ്പെടുന്ന, അല്ലാഹുവുമായി സാമീപ്യമുള്ള അവന്റെ ദാസന്മാരാണ് മലക്കുകള്‍. അവരുടെ സത്താപരമായ സവിശേഷതകളെപ്പറ്റി വിശുദ്ധഖുര്‍ആനും, തിരുസുന്നത്തും നല്കുന്നതില്‍ കവിഞ്ഞ വിവരങ്ങള്‍ നമുക്ക് ലഭ്യമല്ല. അതുകൊണ്ട് തന്നെ ചിറകുകള്‍ സംബന്ധിച്ച വിശദാംശങ്ങളും നമ്മുടെ അറിവിന് അതീതമത്രെ.
2) പല ഘട്ടങ്ങളിലായിട്ടാണ് അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ചത്. ആകാശഭൂമികളായി, നക്ഷത്രങ്ങളും ഗ്രഹോപഗ്രഹങ്ങളുമായി വികാസം പ്രാപിക്കുന്നതിന് മുമ്പ് പദാര്‍ഥം ഏകപിണ്ഡമായിരുന്നുവെന്ന് 21:30ല്‍ പറഞ്ഞിട്ടുണ്ട്. സസ്യജീവജാലങ്ങളടക്കം ദൃശ്യപ്രപഞ്ചത്തിലെ പല സുപ്രധാന ഘട്ടങ്ങളും തുടര്‍ന്നു അല്ലാഹു സൃഷ്ടിച്ചു. നമുക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത വിസ്മയങ്ങള്‍ അവന്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
അല്ലാഹു മനുഷ്യര്‍ക്ക് വല്ല കാരുണ്യവും തുറന്നുകൊടുക്കുന്ന പക്ഷം അത് പിടിച്ച് വെക്കാനാരുമില്ല. അവന്‍ വല്ലതും പിടിച്ച് വെക്കുന്ന പക്ഷം അതിന് ശേഷം അത് വിട്ടുകൊടുക്കാനും ആരുമില്ല. അവനത്രെ പ്രതാപിയും യുക്തിമാനും.
മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും(3) നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്‌?
____________________
3) സൂര്യപ്രകാശത്തെ ആശ്രയിച്ച് വളരുന്ന സസ്യങ്ങളും, സസ്യങ്ങള്‍ ഭക്ഷിച്ചു വളരുന്ന ജന്തുക്കളുടെ മാംസവുമാണല്ലോ നമ്മുടെ ആഹാരം. ആകാശത്ത് നിന്ന് ലഭിക്കുന്ന സൗരോര്‍ജ്ജവും ഉപരിഭാഗത്ത് നിന്ന് വര്‍ഷിക്കുന്ന വെള്ളവും ഭൂമിയിലെ ധാതുലവണങ്ങളും ഒരുപോലെ നമുക്ക് ആഹാരമൊരുക്കുന്നതില്‍ പങ്കുവഹിക്കുന്നു.
അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കില്‍ നിനക്ക് മുമ്പും ദൂതന്‍മാര്‍ നിഷേധിച്ചു തള്ളപ്പെട്ടിട്ടുണ്ട്‌. അല്ലാഹുവിങ്കലേക്കാണ് കാര്യങ്ങള്‍ മടക്കപ്പെടുന്നത്‌.
മനുഷ്യരേ, തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. ഐഹികജീവിതം നിങ്ങളെ വഞ്ചിച്ച് കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.
തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്‍റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്‌.
അവിശ്വസിച്ചവരാരോ അവര്‍ക്കു കഠിനശിക്ഷയുണ്ട്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌
എന്നാല്‍ തന്‍റെ ദുഷ്പ്രവൃത്തികള്‍ അലംകൃതമായി തോന്നിക്കപ്പെടുകയും, അങ്ങനെ അത് നല്ലതായി കാണുകയും ചെയ്തവന്‍റെ കാര്യമോ? അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നതാണ്‌. അതിനാല്‍ അവരെപ്പറ്റിയുള്ള കൊടുംഖേദം നിമിത്തം നിന്‍റെ പ്രാണന്‍ പോകാതിരിക്കട്ടെ. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു. 
അല്ലാഹുവാണ് കാറ്റുകളെ അയച്ചവന്‍. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ട് പോകുകയും, അതുമുഖേന ഭൂമിയെ അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാകുന്നു ഉയിര്‍ത്തെഴുന്നേല്‍പ്‌. 
ആരെങ്കിലും പ്രതാപം ആഗ്രഹിക്കുന്നുവെങ്കില്‍ പ്രതാപമെല്ലാം അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു.(4) അവങ്കലേക്കാണ് ഉത്തമ വചനങ്ങള്‍ കയറിപോകുന്നത്‌.(5) നല്ല പ്രവര്‍ത്തനത്തെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ദുഷിച്ച തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതാരോ അവര്‍ക്ക് കഠിനശിക്ഷയുണ്ട്‌. അത്തരക്കാരുടെ തന്ത്രം നാശമടയുക തന്നെ ചെയ്യും. 
____________________
4) സത്യനിഷേധികള്‍ പ്രതാപൈശ്വര്യങ്ങളോടെ വാഴുന്നത് കണ്ട് പലരും വഞ്ചിതരാകാറുണ്ട്. അത്തരക്കാരെ അനുകൂലിക്കുന്നതിലും അവരുടെ പക്ഷം ചേരുന്നതിലുമാണ് അന്തസ്സ് കുടികൊള്ളുന്നതെന്ന് ചിലര്‍ ധരിച്ചുപോകാറുണ്ട്. അത് മിഥ്യാധാരണയാണ്. ആര്‍ക്ക് എപ്പോള്‍ പ്രതാപം നല്കണമെന്ന് അല്ലാഹുവാണ് തീരുമാനിക്കുന്നത്.
5) ഉത്തമവചനങ്ങള്‍ അല്ലാഹുവിന്റെ സന്നിധിയില്‍ അല്ലെങ്കില്‍ അവന്റെ രേഖയില്‍ എത്തിച്ചേരുന്നു.
അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജകണത്തില്‍ നിന്നും സൃഷ്ടിച്ചു. പിന്നെ അവന്‍ നിങ്ങളെ ഇണകളാക്കി. അവന്‍റെ അറിവനുസരിച്ചല്ലാതെ ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല. ഒരു ദീര്‍ഘായുസ്സ് നല്‍കപ്പെട്ട ആള്‍ക്കും ആയുസ്സ് നീട്ടികൊടുക്കപ്പെടുന്നതോ അയാളുടെ ആയുസ്സില്‍ കുറവ് വരുത്തപ്പെടുന്നതോ ഒരു രേഖയില്‍ ഉള്ളത് അനുസരിച്ചല്ലാതെ നടക്കുന്നില്ല. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു. 
രണ്ടു ജലാശയങ്ങള്‍ സമമാവുകയില്ല. ഒന്ന് കുടിക്കാന്‍ സുഖമുള്ള ഹൃദ്യമായ ശുദ്ധജലം, മറ്റൊന്ന് കയ്പുറ്റ ഉപ്പു വെള്ളവും. രണ്ടില്‍ നിന്നും നിങ്ങള്‍ പുത്തന്‍മാംസം(6) എടുത്ത് തിന്നുന്നു. നിങ്ങള്‍ക്ക് ധരിക്കുവാനുള്ള ആഭരണം (അതില്‍ നിന്ന്‌) പുറത്തെടുക്കുകയും ചെയ്യുന്നു.(7) അതിലൂടെ കപ്പലുകള്‍ കീറിക്കടന്നു പോകുന്നതും നിനക്ക് കാണാം. അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്നും നിങ്ങള്‍ തേടിപ്പിടിക്കുവാന്‍ വേണ്ടിയും നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടിയുമത്രെ അത്‌.
____________________
6) സമുദ്രങ്ങളില്‍ നിന്നും നദികളില്‍ നിന്നും ഒരുപോലെ ലഭിക്കുന്ന ഹൃദ്യമായ പുത്തന്‍ മത്സ്യഭക്ഷണമത്രെ വിവക്ഷ.
7) കടലിന്നടിയില്‍ നിന്ന് ലഭിക്കുന്ന അമൂല്യങ്ങളായ രത്‌നങ്ങളെപ്പറ്റിയാണ് പരാമര്‍ശം.
 രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്‍റെ നിയമത്തിന്‌) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. 
നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.
മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു.
അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവന്‍ നീക്കം ചെയ്യുകയും, പുതിയൊരു സൃഷ്ടിയെ അവന്‍ കൊണ്ടുവരുകയും ചെയ്യുന്നതാണ്‌.
അത് അല്ലാഹുവിന് പ്രയാസമുള്ള കാര്യമല്ല.
പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരം കൊണ്ട് ഞെരുങ്ങുന്ന ഒരാള്‍ തന്‍റെ ചുമട് താങ്ങുവാന്‍ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതില്‍ നിന്ന് ഒട്ടും തന്നെ ഏറ്റെടുക്കപ്പെടുകയുമില്ല.(8) (വിളിക്കുന്നത്‌) അടുത്ത ബന്ധുവിനെയാണെങ്കില്‍ പോലും. തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ വിധത്തില്‍ തന്നെ ഭയപ്പെടുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ നിന്‍റെ താക്കീത് ഫലപ്പെടുകയുള്ളൂ. വല്ലവനും വിശുദ്ധി പാലിക്കുന്ന പക്ഷം തന്‍റെ സ്വന്തം നന്‍മക്കായി തന്നെയാണ് അവന്‍ വിശുദ്ധി പാലിക്കുന്നത.് അല്ലാഹുവിങ്കലേക്കാണ് മടക്കം
____________________
8) ന്യായവിധിയുടെ നാളില്‍ ഒരു പിതാവിനും പുത്രന്റെ പാപഭാരം ഏറ്റെടുക്കാനാവില്ല. ഒരു പുത്രന് പിതാവിന്റെ പാപഭാരവും ഏല്ക്കാനാവില്ല. ദമ്പതികളില്‍ ഒരാള്‍ക്ക് മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കാന്‍ കഴിയില്ല. ഓരോരുത്തരും അവരവരുടെ കര്‍മഫലങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരത്രെ.
അന്ധനും കാഴ്ചയുള്ളവനും സമമാവുകയില്ല.
ഇരുളുകളും വെളിച്ചവും (സമമാവുകയില്ല.) 
തണലും ചൂടുള്ള വെയിലും (സമമാവുകയില്ല.)
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.
നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു.
തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവും കൊണ്ടാണ്‌. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്‌. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.
അവര്‍ നിന്നെ നിഷേധിച്ചു തള്ളുന്നുവെങ്കില്‍ അവര്‍ക്ക് മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്‌. അവരിലേക്കുള്ള ദൂതന്‍മാര്‍ പ്രത്യക്ഷലക്ഷ്യങ്ങളും ന്യായപ്രമാണങ്ങളും വെളിച്ചം നല്‍കുന്ന ഗ്രന്ഥവും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി.
പിന്നീട് നിഷേധിച്ചവരെ ഞാന്‍ പിടികൂടി. അപ്പോള്‍ എന്‍റെ രോഷം എങ്ങനെയുള്ളതായിരുന്നു!
നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വ്വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍.(9) കറുത്തിരുണ്ടവയുമുണ്ട്‌. 
____________________
9) വളഞ്ഞു പുളഞ്ഞു പോകുന്ന മലമ്പാതകള്‍ പലയിടത്തും പാറകളുടെ വര്‍ണഭേദം കൊണ്ട് ശ്രദ്ധേയമായിരിക്കും.
മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്‌.(10) അല്ലാഹുവെ ഭയപ്പെടുന്നത് അവന്‍റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു.(11) തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
____________________
10) പ്രകൃതിദൃശ്യങ്ങളിലെ വര്‍ണവിന്യാസം വിസ്മയാവഹമായ ഒരു പ്രതിഭാസമത്രെ. വര്‍ണവൈവിധ്യങ്ങളുടെ പിന്നിലെ നിഗൂഢതകള്‍ പലതും ഇനിയും അനാവരണം ചെയ്യപ്പെട്ടിട്ടില്ല. അല്ലാഹുവിന്റെ സൃഷ്ടി വൈവിധ്യത്തിന്റെ നിദര്‍ശനങ്ങളത്രെ വര്‍ണങ്ങള്‍.
11) ബുദ്ധിജീവികളെന്ന് സ്വയം കരുതുന്ന ചില ആളുകളുണ്ട്. ദൈവഭയത്തെപ്പറ്റി അവര്‍ എക്കാലത്തും പ്രചരിപ്പിച്ചുപോന്നത്, അത് മന്ദബുദ്ധികളുടെ മാനസിക ദൗര്‍ബല്യമാണെന്നാണ്. ഇത് തെറ്റാണെന്നും, അറിവും ആര്‍ജവവും ഉള്ള ആളുകള്‍ ദൈവഭയമുള്ളവരായിരിക്കുമെന്നും ഈ വചനം വ്യക്തമാക്കുന്നു. മിഥ്യാ ഭ്രമങ്ങളിലകപ്പെട്ട് മതവിരുദ്ധ പ്രചാരണങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന പലരും പക്വത കൈവരുമ്പോള്‍ ഉറച്ച ദൈവവിശ്വാസികളായി മാറുന്ന അനുഭവങ്ങള്‍ യാഥാര്‍ഥ്യബോധമുള്ളവരുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമത്രെ.
തീര്‍ച്ചയായും അല്ലാഹുവിന്‍റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.
അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ അവന്‍ പൂര്‍ത്തിയാക്കി കൊടുക്കുവാനും അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവന്‍ അവര്‍ക്ക് കൂടുതലായി നല്‍കുവാനും വേണ്ടി. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമാകുന്നു.
നിനക്ക് നാം ബോധനം നല്‍കിയ ഗ്രന്ഥം തന്നെയാകുന്നു സത്യം. അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) സത്യപ്പെടുത്തുന്നതായിട്ട്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാകുന്നു.
പിന്നീട് നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം തെരഞ്ഞെടുത്തവര്‍ക്ക് നാം വേദഗ്രന്ഥം അവകാശപ്പെടുത്തികൊടുത്തു. അവരുടെ കൂട്ടത്തില്‍ സ്വന്തത്തോട് അന്യായം ചെയ്തവരുണ്ട്‌. മദ്ധ്യനിലപാടുകാരും അവരിലുണ്ട്‌. അല്ലാഹുവിന്‍റെ അനുമതിയോടെ നന്‍മകളില്‍ മുങ്കടന്നവരും അവരിലുണ്ട്‌. അതു തന്നെയാണ് മഹത്തായ അനുഗ്രഹം.
സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളില്‍ അവര്‍ പ്രവേശിക്കുന്നതാണ്‌. സ്വര്‍ണം കൊണ്ടുള്ള ചില വളകളും മുത്തും അവര്‍ക്ക് അവിടെ അണിയിക്കപ്പെടും. അവിടെ അവരുടെ വസ്ത്രം പട്ടായിരിക്കും.
അവര്‍ പറയും: ഞങ്ങളില്‍ നിന്നും ദുഃഖം നീക്കം ചെയ്ത അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമത്രെ.
തന്‍റെ അനുഗ്രഹത്താല്‍ സ്ഥിരവാസത്തിനുള്ള ഈ ഭവനത്തില്‍ ഞങ്ങളെ കുടിയിരുത്തിയവനാകുന്നു അവന്‍. യാതൊരു ബുദ്ധിമുട്ടും ഇവിടെ ഞങ്ങളെ ബാധിക്കുകയില്ല. യാതൊരു ക്ഷീണവും ഇവിടെ ഞങ്ങളെ സ്പര്‍ശിക്കുകയില്ല.
അവിശ്വസിച്ചവരാരോ അവര്‍ക്കാണ് നരകാഗ്നി. അവരുടെ മേല്‍ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കില്‍ അവര്‍ക്ക് മരിക്കാമായിരുന്നു. അതിലെ ശിക്ഷയില്‍ നിന്ന് ഒട്ടും അവര്‍ക്ക് ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുന്നു. 
അവര്‍ അവിടെ വെച്ച് മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്‌) ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്തുകൊള്ളാം. (അപ്പോള്‍ നാം പറയും:) ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക. അക്രമികള്‍ക്ക് യാതൊരു സഹായിയുമില്ല.
തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യങ്ങള്‍ അറിയുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു.
അവനാണ് നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയവന്‍. ആകയാല്‍ വല്ലവനും അവിശ്വസിക്കുന്ന പക്ഷം അവന്‍റെ അവിശ്വാസത്തിന്‍റെ ദോഷം അവന്ന് തന്നെ. അവിശ്വാസികള്‍ക്ക് അവരുടെ അവിശ്വാസം അവരുടെ രക്ഷിതാവിങ്കല്‍ കോപമല്ലാതൊന്നും വര്‍ദ്ധിപ്പിക്കുകയില്ല. അവിശ്വാസികള്‍ക്ക് അവരുടെ അവിശ്വാസം നഷ്ടമല്ലാതൊന്നും വര്‍ദ്ധിപ്പിക്കുകയില്ല.
നീ പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന നിങ്ങളുടെ പങ്കാളികളെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ എന്തൊന്നാണവര്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരിക. അതല്ല, ആകാശങ്ങളില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ? അതല്ല, നാം അവര്‍ക്ക് വല്ല ഗ്രന്ഥവും നല്‍കിയിട്ട് അതില്‍ നിന്നുള്ള തെളിവനുസരിച്ചാണോ അവര്‍ നിലകൊള്ളുന്നത്‌? അല്ല അക്രമകാരികള്‍ അന്യോന്യം വാഗ്ദാനം ചെയ്യുന്നത് വഞ്ചന മാത്രമാകുന്നു. 
തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും (യഥാര്‍ത്ഥ സ്ഥാനങ്ങളില്‍ നിന്ന്‌) നീങ്ങാതെ പിടിച്ചു നിര്‍ത്തുന്നു. അവ നീങ്ങിപ്പോകുകയാണെങ്കില്‍ അവനു പുറമെ യാതൊരാള്‍ക്കും അവയെ പിടിച്ചു നിര്‍ത്താനാവില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.
തങ്ങളുടെ അടുത്ത് ഒരു താക്കീതുകാരന്‍ വരുന്ന പക്ഷം തങ്ങള്‍ ഏതൊരു സമുദായത്തെക്കാളും സന്‍മാര്‍ഗം സ്വീകരിക്കുന്നവരാകാമെന്ന് അവരെക്കൊണ്ട് സത്യം ചെയ്യാന്‍ കഴിയുന്നതിന്‍റെ പരമാവധി അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത് പറഞ്ഞു. എന്നാല്‍ ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത് വന്നപ്പോള്‍ അത് അവര്‍ക്ക് അകല്‍ച്ച മാത്രമേ വര്‍ദ്ധിപ്പിച്ചുള്ളൂ. 
ഭൂമിയില്‍ അവര്‍ അഹങ്കരിച്ചു നടക്കുകയും, ദുഷിച്ച തന്ത്രം കൈക്കൊള്ളുകയും ചെയ്യുന്നതിനാലാണ് അത്‌. ദുഷിച്ച തന്ത്രം (അതിന്‍റെ ഫലം) അത് പ്രയോഗിച്ചവരില്‍ തന്നെയാണ് വന്നുഭവിക്കുക. അപ്പോള്‍ പൂര്‍വ്വികന്‍മാരുടെ കാര്യത്തില്‍ ഉണ്ടായ നടപടിക്രമമല്ലാതെ(12) എന്താണവര്‍ കാത്തിരിക്കുന്നത്‌? അല്ലാഹുവിന്‍റെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല. അല്ലാഹുവിന്‍റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല.
____________________
12) പൂര്‍വ പ്രവാചകന്മാരുടെ എതിരാളികള്‍ക്ക് അല്ലാഹു നല്കിയ കടുത്ത ശിക്ഷയത്രെ 'നടപടിക്രമം' കൊണ്ടുദ്ദേശിക്കപ്പെടുന്നത്..
അവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുന്‍ഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കിയില്ലേ? അവര്‍ ഇവരെക്കാള്‍ മികച്ച ശക്തിയുള്ളവരായിരുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ള യാതൊന്നിനും അല്ലാഹുവെ തോല്‍പിക്കാനാവില്ല. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു. 
അല്ലാഹു മനുഷ്യരെ അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ (ഉടനെതന്നെ) പിടിച്ച് ശിക്ഷിക്കുകയായിരുന്നുവെങ്കില്‍ ഭൂമുഖത്ത് ഒരു ജന്തുവെയും അവന്‍ വിട്ടേക്കുകയില്ലായിരുന്നു. എന്നാല്‍ ഒരു നിശ്ചിത അവധിവരെ അവരെ അവന്‍ നീട്ടിയിടുന്നു. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ (അവര്‍ക്ക് രക്ഷപ്പെടാനാവില്ല.) കാരണം, തീര്‍ച്ചയായും അല്ലാഹു തന്‍റെ ദാസന്‍മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
Icon