ترجمة معاني سورة الصافات باللغة المليبارية من كتاب الترجمة المليبارية

عبد الحميد حيدر المدني

الترجمة المليبارية

عبد الحميد حيدر المدني

الناشر

مجمع الملك فهد

آية رقم 1
ശരിക്ക് അണിനിരന്നു നില്‍ക്കുന്നവരും,
آية رقم 2
എന്നിട്ട് ശക്തിയായി തടയുന്നവരും,(1)
____________________
1) 'സാജിറാത്' എന്ന പദത്തിന് തിന്മകളെ അഥവാ ദുശ്ശക്തികളെ തടയുന്നവര്‍ എന്നും, മേഘങ്ങളെ തടഞ്ഞുനിര്‍ത്തി ലക്ഷ്യസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടുന്നവര്‍ എന്നും വ്യാഖ്യാനം നല്കപ്പെട്ടിട്ടുണ്ട്.
آية رقم 3
എന്നിട്ട് കീര്‍ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം;
آية رقم 4
തീര്‍ച്ചയായും നിങ്ങളുടെ ദൈവം ഏകന്‍ തന്നെയാകുന്നു.
آية رقم 5
അതെ, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.
آية رقم 6
തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു(2)
____________________
2) ഉപരിലോകത്തെ അല്ലാഹു ഏഴു ആകാശങ്ങളിലായി സംവിധാനിച്ചിരിക്കുന്നു. ഓരോ ആകാശത്തിന്റെയും അതിരുകള്‍ അല്ലാഹു വരച്ചുകാണിച്ചിട്ടില്ല. നമ്മുടെ നഗ്നദൃഷ്ടിക്ക് ഗോചരമാകുന്ന നക്ഷത്രങ്ങള്‍ ഒന്നാം ആകാശത്തിന്റെ ഭാഗമാണെന്ന് ഈ വചനം സൂചിപ്പിക്കുന്നു.
آية رقم 7
ധിക്കാരിയായ ഏതു പിശാചില്‍ നിന്നും (അതിനെ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു.
അത്യുന്നതമായ സമൂഹത്തിന്‍റെ(3) നേരെ അവര്‍ക്ക് (പിശാചുക്കള്‍ക്ക്‌) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ് ഓടിക്കപ്പെടുകയും ചെയ്യും;
____________________
3) അല്ലാഹുവിങ്കല്‍ സാമീപ്യം നല്കപ്പെട്ടിട്ടുള്ള മലക്കുകളത്രെ അത്യുന്നത സമൂഹം. അവരുടെ സംസാരം കേള്‍ക്കാന്‍ പിശാചുക്കള്‍ക്ക് അല്ലാഹു അവസരം നല്കുകയില്ല.
آية رقم 9
ബഹിഷ്കൃതരായിക്കൊണ്ട് അവര്‍ക്ക് ശാശ്വതമായ ശിക്ഷയുമുണ്ട്‌.
آية رقم 10
പക്ഷെ, ആരെങ്കിലും പെട്ടെന്ന് വല്ലതും റാഞ്ചിഎടുക്കുകയാണെങ്കില്‍ തുളച്ച് കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌. 
ആകയാല്‍ (നബിയേ,) നീ അവരോട് (ആ നിഷേധികളോട്‌) അഭിപ്രായം ആരായുക: സൃഷ്ടിക്കാന്‍ ഏറ്റവും പ്രയാസമുള്ളത് അവരെയാണോ, അതല്ല, നാം സൃഷ്ടിച്ചിട്ടുള്ള മറ്റു സൃഷ്ടികളെയാണോ? തീര്‍ച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത് പശിമയുള്ള കളിമണ്ണില്‍ നിന്നാകുന്നു.
آية رقم 12
പക്ഷെ, നിനക്ക് അത്ഭുതം തോന്നി. അവരാകട്ടെ പരിഹസിക്കുകയും ചെയ്യുന്നു
آية رقم 13
അവര്‍ക്ക് ഉപദേശം നല്‍കപ്പെട്ടാല്‍ അവര്‍ ആലോചിക്കുന്നില്ല.
آية رقم 14
അവര്‍ ഏതൊരു ദൃഷ്ടാന്തം കണ്ടാലും തമാശയാക്കിക്കളയുന്നു.
آية رقم 15
അവര്‍ പറയും: ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യ മാത്രമാകുന്നു എന്ന്‌.
آية رقم 16
(അവര്‍ പറയും:) മരിച്ച് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക തന്നെ ചെയ്യുമോ? 
آية رقم 17
ഞങ്ങളുടെ പൂര്‍വ്വപിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമോ?) 
آية رقم 18
പറയുക: അതെ. (അന്ന്‌) നിങ്ങള്‍ അപമാനിതരാകുകയും ചെയ്യും.
آية رقم 19
എന്നാല്‍ അത് ഒരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ (എഴുന്നേറ്റ് നിന്ന്‌) നോക്കുന്നു.
آية رقم 20
അവര്‍ പറയും: അഹോ! ഞങ്ങള്‍ക്ക് കഷ്ടം! ഇത് പ്രതിഫലത്തിന്‍റെ ദിനമാണല്ലോ!
آية رقم 21
(അവര്‍ക്ക് മറുപടി നല്‍കപ്പെടും:) അതെ; നിങ്ങള്‍ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന നിര്‍ണായകമായ തീരുമാനത്തിന്‍റെ ദിവസമത്രെ ഇത്‌. 
آية رقم 22
(അപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പനയുണ്ടാകും;) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക. 
آية رقم 23
അല്ലാഹുവിനു പുറമെ. എന്നിട്ട് അവരെ നിങ്ങള്‍ നരകത്തിന്‍റെ വഴിയിലേക്ക് നയിക്കുക.
آية رقم 24
അവരെ നിങ്ങളൊന്നു നിര്‍ത്തുക. അവരോട് ചോദ്യം ചെയ്യേണ്ടതാകുന്നു.
آية رقم 25
നിങ്ങള്‍ക്ക് എന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ എന്ന്‌
آية رقم 26
അല്ല, അവര്‍ ആ ദിവസത്തില്‍ കീഴടങ്ങിയവരായിരിക്കും
آية رقم 27
അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും.
آية رقم 28
അവര്‍ പറയും: തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളുടെ അടുത്ത് കൈയ്യൂക്കുമായി വന്ന് (ഞങ്ങളെ സത്യത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.) 
آية رقم 29
അവര്‍ മറുപടി പറയും: അല്ല, നിങ്ങള്‍ തന്നെ വിശ്വാസികളാവാതിരിക്കുകയാണുണ്ടായത്‌.(4)
____________________
4) വിശ്വാസവും അവിശ്വാസവും ആര്‍ക്കും ആരുടെയും മേല്‍ അടിച്ചേല്പിക്കാനാവില്ല. വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്നതും, വിശ്വാസത്തിന്റെ താല്പര്യപ്രകാരം പരസ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും തടയാന്‍ മാത്രമേ ഒരു സ്വേച്ഛ്വാധിപതിക്ക് പരമാവധി സാധിക്കുകയുള്ളൂ. തന്നിമിത്തം, സമ്മര്‍ദത്തിന് വിധേയമായിട്ടാണ് തങ്ങള്‍ അവിശ്വാസികളായതെന്ന് ആരെങ്കിലും വാദിക്കുന്നപക്ഷം അത് നിരര്‍ഥകമാണ്.
ഞങ്ങള്‍ക്കാകട്ടെ നിങ്ങളുടെ മേല്‍ ഒരധികാരവും ഉണ്ടായിരുന്നതുമില്ല. പ്രത്യുത, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനവിഭാഗമായിരുന്നു. 
آية رقم 31
അങ്ങനെ നമ്മുടെ മേല്‍ നമ്മുടെ രക്ഷിതാവിന്‍റെ വചനം(5) യാഥാര്‍ത്ഥ്യമായിതീര്‍ന്നു. തീര്‍ച്ചയായും നാം (ശിക്ഷ) അനുഭവിക്കാന്‍ പോകുകയാണ്‌. 
____________________
5) ദുര്‍മാര്‍ഗം സ്വയം സ്വീകരിച്ചവര്‍ ആരായാലും ശക്തരായാലും അശക്തരായാലും ശിക്ഷാര്‍ഹരാണെന്ന അല്ലാഹുവിന്റെ പ്രഖ്യാപനമായിരിക്കാം ഉദ്ദേശ്യം.
آية رقم 32
അപ്പോള്‍ ഞങ്ങള്‍ നിങ്ങളെ വഴികേടിലെത്തിച്ചിരിക്കുന്നു.(കാരണം) തീര്‍ച്ചയായും ഞങ്ങള്‍ വഴിതെറ്റിയവരായിരുന്നു.(6) 
____________________
6) 'നിങ്ങള്‍ നിങ്ങളുടെ വിവേചനബുദ്ധി ഉപയോഗിച്ച് സന്മാര്‍ഗം കണ്ടെത്താന്‍ ശ്രമിക്കാതെ ഞങ്ങളുടെ ദുര്‍മാര്‍ഗം പിന്തുടരുകയും പിഴച്ചുപോകുകയുമാണുണ്ടായത്' എന്ന് വിവക്ഷ.
آية رقم 33
അപ്പോള്‍ അന്നേ ദിവസം തീര്‍ച്ചയായും അവര്‍ (ഇരുവിഭാഗവും) ശിക്ഷയില്‍ പങ്കാളികളായിരിക്കും.(7)
____________________
7) പിഴപ്പിച്ചവരും പിഴച്ചവരും ശിക്ഷയില്‍ പങ്കാളികളാണെന്ന് പറഞ്ഞതുകൊണ്ട് ഇരുവിഭാഗത്തിനും ശിക്ഷ തുല്യമാണെന്ന് വരുന്നില്ല. സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്തവര്‍ കൂടുതല്‍ കടുത്ത ശിക്ഷയ്ക്ക് അവകാശികളായിരിക്കും.
آية رقم 34
തീര്‍ച്ചയായും നാം കുറ്റവാളികളെക്കൊണ്ട് ചെയ്യുന്നത് അപ്രകാരമാകുന്നു.
അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു. 
آية رقم 36
ഭ്രാന്തനായ ഒരു കവിക്ക് വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ച് കളയണമോ എന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു.
آية رقم 37
അല്ല, സത്യവും കൊണ്ടാണ് അദ്ദേഹം വന്നത്‌. (മുമ്പ് വന്ന) ദൈവദൂതന്‍മാരെ അദ്ദേഹം സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
آية رقم 38
തീര്‍ച്ചയായും നിങ്ങള്‍ വേദനയേറിയ ശിക്ഷ ആസ്വദിക്കുക തന്നെ ചെയ്യേണ്ടവരാകുന്നു.
آية رقم 39
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനു മാത്രമേ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയുള്ളു.
آية رقم 40
അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഇതില്‍ നിന്ന് ഒഴിവാകുന്നു.
آية رقم 41
അങ്ങനെയുള്ളവര്‍ക്കാകുന്നു അറിയപ്പെട്ട ഉപജീവനം. 
آية رقم 42
വിവിധ തരം പഴവര്‍ഗങ്ങള്‍. അവര്‍ ആദരിക്കപ്പെടുന്നവരായിരിക്കും.
آية رقم 43
സൌഭാഗ്യത്തിന്‍റെ സ്വര്‍ഗത്തോപ്പുകളില്‍.
آية رقم 44
അവര്‍ ചില കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.
آية رقم 45
ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും.
آية رقم 46
വെളുത്തതും കുടിക്കുന്നവര്‍ക്ക് ഹൃദ്യവുമായ പാനീയം.
آية رقم 47
അതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല.(8)
____________________
8) ദുന്‍യാവിലെ പാനീയങ്ങളില്‍ പലതും ദോഷഫലങ്ങള്‍ ഉളവാക്കുന്നവയാണ്. ചിലത് ലഹരിയും ബുദ്ധിഭ്രമവും ഉണ്ടാക്കുന്നതാണ്. സ്വര്‍ഗത്തിലെ പാനീയങ്ങള്‍ ഇതില്‍ നിന്ന് ഭിന്നമാണ്. അവ യാതൊരു ദോഷവും വരുത്താത്തവയത്രെ.
آية رقم 48
ദൃഷ്ടി നിയന്ത്രിക്കുന്നവരും(9) വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ അടുത്ത് ഉണ്ടായിരിക്കും.
____________________
9) 'ദൃഷ്ടി നിയന്ത്രിക്കുന്നവര്‍' എന്നാല്‍ അന്യപുരുഷന്മാരെ നോക്കാത്ത പതിവ്രതകള്‍ എന്നര്‍ഥം.
آية رقم 49
സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും അവര്‍.(10)
____________________
10) വെളുത്ത സുന്ദരിമാരുടെ മുഖത്തെ അറബികള്‍ പലപ്പോഴും ഉപമിച്ചിരുന്നത് വൃത്തിയായി സൂക്ഷിച്ച ഒട്ടകപ്പക്ഷിയുടെ മുട്ടയോടായിരുന്നു.
آية رقم 50
ആ സ്വര്‍ഗവാസികളില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞു കൊണ്ട് പരസ്പരം (പല ചോദ്യങ്ങളും) ചോദിക്കും
آية رقم 51
അവരില്‍ നിന്ന് ഒരു വക്താവ് പറയും: തീര്‍ച്ചയായും എനിക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു.
آية رقم 52
അവന്‍ പറയുമായിരുന്നു: തീര്‍ച്ചയായും നീ (പരലോകത്തില്‍) വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയാണോ?
آية رقم 53
നാം മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായി കഴിഞ്ഞാലും നമുക്ക് നമ്മുടെ കര്‍മ്മഫലങ്ങള്‍ നല്‍കപ്പെടുന്നതാണോ?
آية رقم 54
തുടര്‍ന്ന് ആ വക്താവ് (കൂടെയുള്ളവരോട്‌) പറയും: നിങ്ങള്‍ (ആ കൂട്ടുകാരനെ) എത്തിനോക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? 
آية رقم 55
എന്നിട്ട് അദ്ദേഹം എത്തിനോക്കും. അപ്പോള്‍ അദ്ദേഹം അവനെ നരകത്തിന്‍റെ മദ്ധ്യത്തില്‍ കാണും.
آية رقم 56
അദ്ദേഹം (അവനോട്‌) പറയും: അല്ലാഹുവെ തന്നെയാണ! നീ എന്നെ നാശത്തില്‍ അകപ്പെടുത്തുക തന്നെ ചെയ്തേക്കുമായിരുന്നു.
آية رقم 57
എന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ (ആ നരകത്തില്‍) ഹാജരാക്കപ്പെടുന്നവരില്‍ ഞാനും ഉള്‍പെടുമായിരുന്നു.
آية رقم 58
(സ്വര്‍ഗവാസികള്‍ പറയും:) ഇനി നാം മരണപ്പെടുന്നവരല്ലല്ലോ
آية رقم 59
 നമ്മുടെ ആദ്യത്തെ മരണമല്ലാതെ. നാം ശിക്ഷിക്കപ്പെടുന്നവരുമല്ല.
آية رقم 60
തീര്‍ച്ചയായും ഇതു തന്നെയാണ് മഹത്തായ ഭാഗ്യം. 
آية رقم 61
ഇതുപോലെയുള്ളതിന് വേണ്ടിയാകട്ടെ പ്രവര്‍ത്തകന്‍മാര്‍ പ്രവര്‍ത്തിക്കുന്നത്‌.
آية رقم 62
അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ?(11)
____________________
11) അസഹനീയമായ കയ്പ്പുള്ളതായിരിക്കും സഖൂമിന്റെ കായ്. അതായിരിക്കും നരക വാസികള്‍ക്ക് തിന്നാനുള്ള വിഭവം.
آية رقم 63
തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു.(12)
____________________
12) 'ആളിക്കത്തുന്ന നരകത്തില്‍ മരം മുളക്കുകയോ?' എന്നായിരിക്കും സത്യനിഷേധികളുടെ ചോദ്യം. അല്ലാഹുവിന് ഏത് വസ്തു ഏത്‌വിധത്തില്‍ സൃഷ്ടിക്കാനും കഴിയുമെന്ന വസ്തുത ആരൊക്കെ വിശ്വസിക്കുമെന്ന് സഖ്ഖൂമിനെപ്പറ്റിയുള്ള പരാമര്‍ശം മുഖേന അല്ലാഹു പരീക്ഷിക്കുന്നു.
آية رقم 64
നരകത്തിന്‍റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌.
آية رقم 65
അതിന്‍റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും.
آية رقم 66
തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന് തിന്ന് വയറ് നിറക്കുന്നവരായിരിക്കും.
آية رقم 67
പിന്നീട് അവര്‍ക്ക് അതിനു മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെ ഒരു ചേരുവയുണ്ട്‌.
آية رقم 68
പിന്നീട് തീര്‍ച്ചയായും അവരുടെ മടക്കം നരകത്തിലേക്ക് തന്നെയാകുന്നു.
آية رقم 69
തീര്‍ച്ചയായും അവര്‍ തങ്ങളുടെ പിതാക്കളെ കണ്ടെത്തിയത് വഴിപിഴച്ചവരായിട്ടാണ്‌.
آية رقم 70
അങ്ങനെ ഇവര്‍ അവരുടെ (പിതാക്കളുടെ) കാല്‍പാടുകളിലൂടെ കുതിച്ചു പായുന്നു. 
آية رقم 71
ഇവര്‍ക്ക് മുമ്പ് പൂര്‍വ്വികരില്‍ അധികപേരും വഴിപിഴച്ചു പോകുക തന്നെയാണുണ്ടായത്‌.
آية رقم 72
അവരില്‍ നാം താക്കീതുകാരെ നിയോഗിക്കുകയുമുണ്ടായിട്ടുണ്ട്‌.
آية رقم 73
 എന്നിട്ട് നോക്കൂ; ആ താക്കീത് നല്‍കപ്പെട്ടവരുടെ പര്യവസാനം എങ്ങനെയായിരുന്നു വെന്ന്‌.
آية رقم 74
 അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഒഴികെ.
آية رقم 75
നൂഹ് നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര നല്ലവന്‍! 
آية رقم 76
അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം വമ്പിച്ച ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തി
آية رقم 77
അദ്ദേഹത്തിന്‍റെ സന്തതികളെ നാം (ഭൂമിയില്‍) നിലനില്‍ക്കുന്നവരാക്കുകയും.
آية رقم 78
പില്‍ക്കാലത്ത് വന്നവരില്‍ അദ്ദേഹത്തെപറ്റിയുള്ള സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
آية رقم 79
ലോകരില്‍ നൂഹിന് സമാധാനം!
آية رقم 80
തീര്‍ച്ചയായും അപ്രകാരമാണ് സദ്‌വൃത്തന്‍മാര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌. 
آية رقم 81
 തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു. 
آية رقم 82
പിന്നീട് നാം മറ്റുള്ളവരെ മുക്കിനശിപ്പിച്ചു.
آية رقم 83
തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ കക്ഷികളില്‍ പെട്ട ആള്‍ തന്നെയാകുന്നു ഇബ്രാഹീം. 
آية رقم 84
നിഷ്കളങ്കമായ ഹൃദയത്തോടു കൂടി അദ്ദേഹം തന്‍റെ രക്ഷിതാവിങ്കല്‍ വന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.)
آية رقم 85
 തന്‍റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്‌?
آية رقم 86
 അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ? 
آية رقم 87
അപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്‌? 
آية رقم 88
എന്നിട്ട് അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി.(13)
____________________
13) നാട്ടുകാരെല്ലാം ഒരു ഉത്സവത്തിന് പോകാന്‍ ഒരുങ്ങിയ സന്ദര്‍ഭത്തിലാണ് ഇബ്രാഹീം നബി(അ) അവരോട് 85-87 വചനങ്ങളിലുള്ളചോദ്യങ്ങള്‍ ചോദിച്ചത്. 'നക്ഷത്രഫല'ത്തില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരിക്കണം തുടര്‍ന്ന് അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ നോക്കിക്കൊണ്ട് 'എനിക്ക് അസുഖമാകുന്നു' എന്നുപറഞ്ഞത്. ബഹുദൈവവിശ്വാസത്തില്‍ നിന്ന് തന്റെ ജനതയെ മോചിപ്പിക്കാന്‍ കഴിയാത്തതിലുള്ള മനഃപ്രയാസത്തെ ഉദ്ദേശിച്ചായിരിക്കാം തനിക്ക് അസുഖമാണെന്ന് അദ്ദേഹം പറഞ്ഞത്. നാട്ടുകാര്‍ ഉത്സവത്തിന് പോകുമ്പോള്‍ കൂടെ പോകാതെ നാട്ടില്‍ തങ്ങുന്നതിന് ഒരു ന്യായീകരണമായിട്ടാണ് അദ്ദേഹം ഈ അസുഖം ചൂണ്ടിക്കാട്ടുന്നത്. നാട്ടുകാരുടെ അസാന്നിധ്യത്തില്‍ 'വിഗ്രഹഭഞ്ജനം' നടത്താനായിരുന്നല്ലോ അദ്ദേഹം പരിപാടിയിട്ടിരുന്നത്.
آية رقم 89
തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും എനിക്ക് അസുഖമാകുന്നു.
آية رقم 90
അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞു പോയി.
آية رقم 91
എന്നിട്ട് അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേര്‍ക്ക് തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? 
آية رقم 92
നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ മിണ്ടുന്നില്ലല്ലോ?
آية رقم 93
തുടര്‍ന്ന് അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈ കൊണ്ട് ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു. 
آية رقم 94
എന്നിട്ട് അവര്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് കുതിച്ച് ചെന്നു.
آية رقم 95
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌?
آية رقم 96
അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്‌. 
آية رقم 97
അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങള്‍ അവന്ന് (ഇബ്രാഹീമിന്‌) വേണ്ടി ഒരു ചൂള പണിയുക. എന്നിട്ടവനെ ജ്വലിക്കുന്ന അഗ്നിയില്‍ ഇട്ടേക്കുക. 
آية رقم 98
അങ്ങനെ അദ്ദേഹത്തിന്‍റെ കാര്യത്തില്‍ അവര്‍ ഒരു തന്ത്രം ഉദ്ദേശിച്ചു. എന്നാല്‍ നാം അവരെ ഏറ്റവും അധമന്‍മാരാക്കുകയാണ് ചെയ്തത്‌.
آية رقم 99
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്‌. അവന്‍ എനിക്ക് വഴി കാണിക്കുന്നതാണ്‌. 
آية رقم 100
എന്‍റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ.
آية رقم 101
അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു.
എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു.(14) അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌. 
____________________
14) ഏത് പുത്രനെ ബലിയര്‍പ്പിക്കാനാണ് ഇബ്‌റാഹീം നബി(അ)ക്ക് കല്പന ലഭിച്ചത്? ഇസ്മാഈലിനെയോ ഇസ്ഹാഖിനെയോ? യഹൂദ ക്രൈസ്തവ പണ്ഡിതന്മാരെല്ലാം ഇസ്ഹാഖിനെയാണെന്ന പക്ഷക്കാരാണ്. മുസ്‌ലിം പണ്ഡിതന്മാരില്‍ ഒരു വിഭാഗവും ഈ അഭിപ്രായക്കാരാണ്. എന്നാല്‍ ഈ അധ്യായത്തില്‍ ബലിയെ സംബന്ധിച്ച പരാമര്‍ശമെല്ലാം കഴിഞ്ഞശേഷം ഇസ്ഹാഖിനെപ്പറ്റി പ്രത്യേകം വിവരിക്കുന്നതുകൊണ്ട് ഈ അഭിപ്രായം ശരിയാകാന്‍ സാധ്യത കുറവാണ്. പൂര്‍വികരും ആധുനികരുമായ മുസ്‌ലിം പണ്ഡിതന്മാരില്‍ ഭൂരിഭാഗവും ബലിയര്‍പ്പിക്കപ്പെട്ട പുത്രന്‍ ഇസ്മാഈലാണെന്ന പക്ഷക്കാരാണ്.
آية رقم 103
അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്ക്‌) കീഴ്പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം!
آية رقم 104
നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം,
آية رقم 105
 തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്‌.
آية رقم 106
തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്‌.
آية رقم 107
അവന്ന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു.
آية رقم 108
 പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്‍റെ (ഇബ്രാഹീമിന്‍റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
آية رقم 109
ഇബ്രാഹീമിന് സമാധാനം!
آية رقم 110
അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്‌.
آية رقم 111
തീര്‍ച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരില്‍ പെട്ടവനാകുന്നു.
آية رقم 112
 ഇഷാഖ് എന്ന മകന്‍റെ ജനനത്തെപ്പറ്റിയും അദ്ദേഹത്തിന് നാം സന്തോഷവാര്‍ത്ത അറിയിച്ചു.(15) സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകന്‍ എന്ന നിലയില്‍. 
____________________
15) ഇസ്ഹാഖ്(അ) ജനിച്ചത് ഇബ്‌റാഹീം നബി(അ)യുടെ 100ാം വയസ്സിലും ഇസ്മാഈല്‍(അ) ജനിച്ചത് അദ്ദേഹത്തിന്റെ 86-ാം വയസ്സിലുമാണെന്ന് ബൈബിള്‍ ഉല്പത്തി പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹത്തിനും ഇഷാഖിനും നാം അനുഗ്രഹം നല്‍കുകയും ചെയ്തു. അവര്‍ ഇരുവരുടെയും സന്തതികളില്‍ സദ്‌വൃത്തരുണ്ട്‌. സ്വന്തത്തോട് തന്നെ സ്പഷ്ടമായ അന്യായം ചെയ്യുന്നവരുമുണ്ട്‌.
آية رقم 114
തീര്‍ച്ചയായും മൂസായോടും ഹാറൂനോടും നാം ഔദാര്യം കാണിച്ചു.
آية رقم 115
അവര്‍ ഇരുവരെയും അവരുടെ ജനതയെയും മഹാദുരിതത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തുകയും ചെയ്തു.
آية رقم 116
അവരെ നാം സഹായിക്കുകയും അങ്ങനെ വിജയികള്‍ അവര്‍ തന്നെ ആകുകയും ചെയ്തു.
آية رقم 117
അവര്‍ക്ക് രണ്ടുപേര്‍ക്കും നാം (കാര്യങ്ങള്‍) വ്യക്തമാക്കുന്ന ഗ്രന്ഥം നല്‍കുകയും, 
آية رقم 118
അവരെ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു.
آية رقم 119
പില്‍ക്കാലക്കാരില്‍ അവരുടെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. 
آية رقم 120
മൂസായ്ക്കും ഹാറൂന്നും സമാധാനം! 
آية رقم 121
തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌.
آية رقم 122
തീര്‍ച്ചയായും അവര്‍ ഇരുവരും നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.
آية رقم 123
ഇല്‍യാസും ദൂതന്‍മാരിലൊരാള്‍ തന്നെ. 
آية رقم 124
അദ്ദേഹം തന്‍റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
آية رقم 125
നിങ്ങള്‍ ബഅ്ല‍ൈന്‍(16) വിളിച്ച് പ്രാര്‍ത്ഥിക്കുകയും, ഏറ്റവും നല്ല സൃഷ്ടികര്‍ത്താവിനെ വിട്ടുകളയുകയുമാണോ?
____________________
16) സിറിയക്കാരുടെ സൂര്യദേവനായിരുന്നു 'ബഅ്ല്‍'.
آية رقم 126
അഥവാ നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെയും രക്ഷിതാവായ അല്ലാഹുവെ.
آية رقم 127
അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു കളഞ്ഞു. അതിനാല്‍ അവര്‍ (ശിക്ഷയ്ക്ക്‌) ഹാജരാക്കപ്പെടുക തന്നെ ചെയ്യും. 
آية رقم 128
അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഒഴികെ.
آية رقم 129
പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്‍റെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
آية رقم 130
ഇല്‍യാസിന് സമാധാനം!
آية رقم 131
തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌.
آية رقم 132
തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.
آية رقم 133
ലൂത്വും ദൂതന്‍മാരിലൊരാള്‍ തന്നെ. 
آية رقم 134
അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളേയും മുഴുവന്‍ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ശ്രദ്ധേയമത്രെ). 
آية رقم 135
പിന്‍മാറി നിന്നവരില്‍പ്പെട്ട ഒരു കിഴവിയൊഴികെ
آية رقم 136
പിന്നെ മറ്റുള്ളവരെ നാം തകര്‍ത്തു കളഞ്ഞു.
آية رقم 137
തീര്‍ച്ചയായും നിങ്ങള്‍ രാവിലെ അവരുടെ അടുത്തു കൂടി കടന്നു പോവാറുണ്ട്‌.(17)
____________________
17) സിറിയയിലേക്ക് പോകുന്ന അറബ് സാര്‍ഥവാഹക സംഘങ്ങളുടെ സഞ്ചാരമാര്‍ഗത്തിലായിരുന്നു ലൂത്വ് നബി(അ)യുടെ ജനത താമസിച്ചിരുന്ന-നശിപ്പിക്കപ്പെട്ട-നാട്.
آية رقم 138
രാത്രിയിലും. എന്നിട്ടും നിങ്ങള്‍ ചിന്തിച്ച് ഗ്രഹിക്കുന്നില്ലേ?
آية رقم 139
യൂനുസും ദൂതന്‍മാരിലൊരാള്‍ തന്നെ.
آية رقم 140
അദ്ദേഹം ഭാരം നിറച്ച കപ്പലിലേക്ക് ഒളിച്ചോടിയ(18) സന്ദര്‍ഭം (ശ്രദ്ധേയമത്രെ).
____________________
18) നീനെവാ നഗരത്തിലായിരുന്നു യൂനുസ് നബി(അ) ദൈവദൂതനായി നിയോഗിക്കപ്പെട്ടത്. അദ്ദേഹം നിരന്തരമായി പ്രബോധനം നടത്തിയിട്ടും ജനങ്ങളാരും വിശ്വസിച്ചില്ല. അപ്പോഴാണ് മനംനൊന്ത് അദ്ദേഹം സ്ഥലം വിട്ടത്. അല്ലാഹുവിന്റെ നിര്‍ദേശം ലഭിക്കാതെയും ജനങ്ങളെ അറിയിക്കാതെയുമാണ് അദ്ദേഹം പോയത്. അതുകൊണ്ടാണ് 'ഒളിച്ചോടി' എന്ന വാക്ക് പ്രയോഗിച്ചത്.
آية رقم 141
എന്നിട്ട് അദ്ദേഹം (കപ്പല്‍ യാത്രക്കാരോടൊപ്പം) നറുക്കെടുപ്പില്‍ പങ്കെടുത്തു.(19) അപ്പോള്‍ അദ്ദേഹം പരാജിതരുടെ കൂട്ടത്തിലായിപോയി. 
____________________
19) അദ്ദേഹം കയറിയ കപ്പല്‍ പ്രതികൂലമായ കാലാവസ്ഥയില്‍ തകര്‍ച്ചയെ നേരിട്ടപ്പോള്‍ കപ്പലില്‍ ഏതോ 'കുരുത്തംകെട്ട' വ്യക്തി കയറിയത്‌കൊണ്ടാണ് അതെന്ന് കപ്പല്‍ ജോലിക്കാര്‍ വിശ്വസിച്ചു. 'കുരുത്തക്കേടു'കാരനെ കണ്ടുപിടിക്കാന്‍ വേണ്ടി അവര്‍ നറുക്കിടാന്‍ തീരുമാനിച്ചു. യൂനുസ് നബി(അ)ക്ക് അതില്‍ പങ്കെടുക്കേണ്ടിവന്നു. നിര്‍ഭാഗ്യവശാല്‍ പുറന്തള്ളപ്പെടേണ്ട ആള്‍ക്കുള്ള നറുക്ക് യൂനുസ് നബി(അ)ക്കാണ് കിട്ടിയത്. അങ്ങനെ അദ്ദേഹം കപ്പലില്‍ നിന്ന് പുറത്തെറിയപ്പെട്ടു.
آية رقم 142
അങ്ങനെ അദ്ദേഹം ആക്ഷേപത്തിന് അര്‍ഹനായിരിക്കെ ആ വന്‍മത്സ്യം അദ്ദേഹത്തെ വിഴുങ്ങി.
آية رقم 143
എന്നാല്‍ അദ്ദേഹം അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍
آية رقم 144
ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്‍റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞ് കൂടേണ്ടി വരുമായിരുന്നു.
آية رقم 145
എന്നിട്ട് അദ്ദേഹത്തെ അനാരോഗ്യവാനായ നിലയില്‍ തുറന്ന സ്ഥലത്തേക്ക് നാം തള്ളി.(20)
____________________
20) അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണത്താല്‍ മത്സ്യത്തിന്റെ വയറ്റില്‍ നിന്ന് ഒരു തുറന്ന തീരപ്രദേശത്തേക്ക് അദ്ദേഹം പുറന്തള്ളപ്പെട്ടു.
آية رقم 146
അദ്ദേഹത്തിന്‍റെ മേല്‍ നാം യഖ്ത്വീന്‍ വൃക്ഷം മുളപ്പിക്കുകയും ചെയ്തു.(21)
____________________
21) ക്ഷീണിതനും അനാരോഗ്യവാനുമായി പുറത്തുവന്ന യൂനുസി(അ)ന് വിശ്രമാര്‍ഥം തണലും, ആരോഗ്യം തിരിച്ചുകിട്ടാന്‍ പോഷകാഹാരവും ആവശ്യമായിരുന്നു. അതിനുവേണ്ടിയാണ് അല്ലാഹു 'യഖ്ത്വീന്‍' മുളപ്പിച്ചു വളര്‍ത്തിയത്. ചുരയ്ക്കാവര്‍ഗത്തില്‍പ്പെട്ട നന്നായിപടര്‍ന്നുപന്തലിക്കുന്ന ഒരു തരം പച്ചക്കറിയത്രെ 'യഖ്ത്വീന്‍'.
آية رقم 147
അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക് നിയോഗിച്ചു.
آية رقم 148
അങ്ങനെ അവര്‍ വിശ്വസിക്കുകയും തല്‍ഫലമായി കുറെ കാലത്തേക്ക് അവര്‍ക്ക് നാം സുഖജീവിതം നല്‍കുകയും ചെയ്തു.
آية رقم 149
 എന്നാല്‍ (നബിയേ,) നീ അവരോട് (ബഹുദൈവവിശ്വാസികളോട്‌) അഭിപ്രായം ആരായുക; നിന്‍റെ രക്ഷിതാവിന് പെണ്‍മക്കളും അവര്‍ക്ക് ആണ്‍മക്കളുമാണോ എന്ന്‌. 
آية رقم 150
അതല്ല നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചതിന് അവര്‍ ദൃക്സാക്ഷികളായിരുന്നോ?
آية رقم 151
അറിഞ്ഞേക്കുക: അവര്‍ പറയുന്നത് തീര്‍ച്ചയായും അവരുടെ വ്യാജനിര്‍മിതിയില്‍ പെട്ടതാകുന്നു. 
آية رقم 152
അല്ലാഹു സന്തതികള്‍ക്കു ജന്‍മം നല്‍കിയിട്ടുണ്ടെന്ന്‌. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാകുന്നു.
آية رقم 153
ആണ്‍മക്കളെക്കാളുപരിയായി അവന്‍ പെണ്‍മക്കളെ തെരഞ്ഞെടുത്തുവെന്നോ? 
آية رقم 154
നിങ്ങള്‍ക്കെന്തുപറ്റി? എപ്രകാരമാണ് നിങ്ങള്‍ വിധികല്‍പിക്കുന്നത്‌?
آية رقم 155
നിങ്ങള്‍ ആലോചിച്ച് നോക്കുന്നില്ലേ?
آية رقم 156
അതല്ല, വ്യക്തമായ വല്ല പ്രമാണവും നിങ്ങള്‍ക്കു കിട്ടിയിട്ടുണ്ടോ?
آية رقم 157
എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ രേഖ കൊണ്ടുവരുവിന്‍; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ അവര്‍ കുടുംബബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.(22) എന്നാല്‍ തീര്‍ച്ചയായും തങ്ങള്‍ ശിക്ഷയ്ക്ക് ഹാജരാക്കപ്പെടുക തന്നെ ചെയ്യുമെന്ന് ജിന്നുകള്‍ മനസ്സിലാക്കിയിട്ടുണ്ട്‌.
____________________
22) ജിന്നുകളെ ദേവഗണത്തില്‍ ഉള്‍പ്പെടുത്തി പൂജിക്കുന്ന ആളുകള്‍ പല നാഗരികതകളിലും ഉണ്ടായിരുന്നു.
آية رقم 159
അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍!
آية رقم 160
എന്നാല്‍ അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ (ഇതില്‍ നിന്നെല്ലാം) ഒഴിവാകുന്നു.(23)
____________________
23) അവര്‍ അല്ലാഹുവെപ്പറ്റി അവന്റെ മഹത്വത്തിന് നിരക്കാത്ത പരാമര്‍ശങ്ങളൊന്നും നടത്തുകയില്ല.
آية رقم 161
എന്നാല്‍ നിങ്ങള്‍ക്കും നിങ്ങള്‍ എന്തിനെ ആരാധിക്കുന്നുവോ അവയ്ക്കും
آية رقم 162
അല്ലാഹുവിന്നെതിരായി (ആരെയും) കുഴപ്പത്തിലാക്കാനാവില്ല; തീര്‍ച്ച.
آية رقم 163
നരകത്തില്‍ വെന്തെരിയാന്‍ പോകുന്നവനാരോ അവനെയല്ലാതെ.
آية رقم 164
(മലക്കുകള്‍ ഇപ്രകാരം പറയും:) നിശ്ചിതമായ ഓരോ സ്ഥാനമുള്ളവരായിട്ടല്ലാതെ ഞങ്ങളില്‍ ആരും തന്നെയില്ല. 
آية رقم 165
തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ് അണിനിരന്ന് നില്‍ക്കുന്നവര്‍.
آية رقم 166
തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ് (അല്ലാഹുവിന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവര്‍.
آية رقم 167
 തീര്‍ച്ചയായും അവര്‍ (സത്യനിഷേധികള്‍) ഇപ്രകാരം പറയാറുണ്ടായിരുന്നു: 
آية رقم 168
പൂര്‍വ്വികന്‍മാരില്‍ നിന്ന് ലഭിച്ച വല്ല ഉല്‍ബോധനവും ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നെങ്കില്‍
آية رقم 169
ഞങ്ങള്‍ അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരാവുക തന്നെ ചെയ്യുമായിരുന്നു.
آية رقم 170
എന്നിട്ട് അവര്‍ ഇതില്‍ (ഈ വേദഗ്രന്ഥത്തില്‍) അവിശ്വസിക്കുകയാണ് ചെയ്തത്‌. അതിനാല്‍ അവര്‍ പിന്നീട് (കാര്യം) മനസ്സിലാക്കിക്കൊള്ളും.
آية رقم 171
ദൂതന്‍മാരായി നിയോഗിക്കപ്പെട്ട നമ്മുടെ ദാസന്‍മാരോട് നമ്മുടെ വചനം മുമ്പേ ഉണ്ടായിട്ടുണ്ട്‌. 
آية رقم 172
തീര്‍ച്ചയായും അവര്‍ തന്നെയായിരിക്കും സഹായം നല്‍കപ്പെടുന്നവരെന്നും,
آية رقم 173
തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ് ജേതാക്കളായിരിക്കുക എന്നും.
آية رقم 174
അതിനാല്‍ ഒരു അവധി വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക.
آية رقم 175
 നീ അവരെ വീക്ഷിക്കുകയും ചെയ്യുക. അവര്‍ പിന്നീട് കണ്ടറിഞ്ഞു കൊള്ളും.
آية رقم 176
അപ്പോള്‍ നമ്മുടെ ശിക്ഷയുടെ കാര്യത്തിലാണോ അവര്‍ തിടുക്കം കൂട്ടികൊണ്ടിരിക്കുന്നത്‌? 
آية رقم 177
എന്നാല്‍ അത് അവരുടെ മുറ്റത്ത് വന്ന് ഇറങ്ങിയാല്‍ ആ താക്കീത് നല്‍കപ്പെട്ടവരുടെ പ്രഭാതം എത്ര മോശമായിരിക്കും!
آية رقم 178
(അതിനാല്‍) ഒരു അവധി വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക.
آية رقم 179
നീ വീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുക. അവര്‍ പിന്നീട് കണ്ടറിഞ്ഞു കൊള്ളും.
آية رقم 180
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ് അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍!
آية رقم 181
ദൂതന്‍മാര്‍ക്കു സമാധാനം!
آية رقم 182
ലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി!
تقدم القراءة