ترجمة معاني سورة القلم
 باللغة المليبارية من كتاب الترجمة المليبارية
            .
            
                                    من تأليف: 
                                            عبد الحميد حيدر المدني وكونهي محمد
                                                            .
                                                
            
                                                                                                            ﰡ
                                                                                        
                    
                                                                                    നൂന്- പേനയും അവര്‍ എഴുതുന്നതും തന്നെയാണ സത്യം.
                                                                         
                                                                                                                                        
                    
                                                                                    നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് നീ ഒരു ഭ്രാന്തനല്ല.
                                                                         
                                                                                                                                        
                    
                                                                                    തീര്‍ച്ചയായും നിനക്ക് മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ട്. 
                                                                         
                                                                                                                                        
                    
                                                                                    തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.
                                                                         
                                                                                                                                        
                    
                                                                                    ആകയാല്‍ വഴിയെ നീ കണ്ടറിയും; അവരും കണ്ടറിയും;
                                                                         
                                                                                                                                        
                    
                                                                                    നിങ്ങളില്‍ ആരാണ് കുഴപ്പത്തിലകപ്പെട്ടവനെന്ന്.(1)
____________________
1) മാനസികമായി എന്തോ കുഴപ്പം ബാധിച്ച വ്യക്തിയാണ് നബി(സ)യെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണിത്. ഇരുപത്തി മൂന്നുവര്‍ഷക്കാലം തികഞ്ഞ മനസ്സാന്നിധ്യത്തോടെ പ്രബോധന ദൗത്യം വിജയകരമായി നിര്‍വഹിച്ച നബി(സ) അന്യൂനവും അവികലവുമായ ഒരു മനസ്സിന്റെ ഉടമയായിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്.
                                                                         
                                                                                                                                        
                    
                                                                                    തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അവന്റെ മാര്‍ഗം വിട്ടു പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. സന്മാര്ഗം പ്രാപിച്ചവരെപ്പറ്റിയും അവന് നല്ലവണ്ണം അറിയുന്നവനാകുന്നു. 
                                                                         
                                                                                                                                        
                    
                                                                                    അതിനാല്‍ സത്യനിഷേധികളെ നീ അനുസരിക്കരുത്? 
                                                                         
                                                                                                                                        
                    
                                                                                    നീ വഴങ്ങികൊടുത്തിരുന്നെങ്കില്‍ അവര്‍ക്കും വഴങ്ങിത്തരാമായിരുന്നു എന്നവര്‍ ആഗ്രഹിക്കുന്നു.(2)
____________________
2) ഇസ്ലാമിന്റെ വിശ്വാസാദര്‍ശങ്ങള്‍ നിഷ്കൃഷ്ടമായി പ്രബോധനം ചെയ്യുന്നതിനുപകരം ജാഹിലിയ്യത്തിന്റെ ചില അംശങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്ന ഒരു നിലപാട് സ്വീകരിക്കാന്‍ നബി(സ) സന്നദ്ധനാകുന്ന പക്ഷം അറേബ്യയിലെ ബഹുദൈവാരാധകര്‍ നബി(സ)യോടും വിട്ടുവീഴ്ച ചെയ്യാന്‍ സന്നദ്ധരായിരുന്നു.
                                                                         
                                                                                                                                        
                    
                                                                                    അധികമായി സത്യം ചെയ്യുന്നവനും,(3) നീചനുമായിട്ടുള്ള യാതൊരാളെയും നീ അനുസരിച്ചു പോകരുത്.
____________________
3) ചില നുണയന്മാരുണ്ട്. സാധാരണനിലയില്‍ അവരുടെ വാക്കുകള്‍ പലരും മുഖവിലക്കെടുക്കുകയില്ല. അവര്‍ക്ക് തന്നെ ഇത് നന്നായി അറിയാം. അതിനാല്‍ അവര്‍ എന്തു പറയുമ്പോഴും മറ്റുള്ളവരെക്കൊണ്ട് വിശ്വസിപ്പിക്കാനുള്ള നിര്‍ബന്ധബുദ്ധി നിമിത്തം ആണയിട്ടുകൊണ്ടിരിക്കും.
                                                                         
                                                                                                                                        
                    
                                                                                    കുത്തുവാക്ക് പറയുന്നവനും ഏഷണിയുമായി നടക്കുന്നവനുമായ
                                                                         
                                                                                                                                        
                    
                                                                                    നന്മക്ക് തടസ്സം നില്ക്കുന്നവനും, അതിക്രമിയും മഹാപാപിയുമായ
                                                                         
                                                                                                                                        
                    
                                                                                    ക്രൂരനും അതിനു പുറമെ ദുഷ്കീര്‍ത്തി നേടിയവനുമായ 
                                                                         
                                                                                                                                        
                    
                                                                                    അവന് സ്വത്തും സന്താനങ്ങളും ഉള്ളവനായി എന്നതിനാല്‍ (അവന് അത്തരം നിലപാട് സ്വീകരിച്ചു.) 
                                                                         
                                                                                                                                        
                    
                                                                                    നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവന്ന് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവന് പറയും; പൂര്വ്വികന്മാരുടെ പുരാണകഥകള്‍ എന്ന്.
                                                                         
                                                                                                                                        
                    
                                                                                    വഴിയെ (അവന്റെ) തുമ്പിക്കൈ മേല്‍ നാം അവന്ന് അടയാളം വെക്കുന്നതാണ്.(4)
____________________
4) നബി(സ)യെയും അനുയായികളെയും ഉന്മൂലനം ചെയ്യുന്നതിനുവേണ്ടിയുള്ള ഹീനമായ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന വലീദുബ്നു മുഗീറയുടെ കാര്യത്തിലാണ് ഈ വചനങ്ങള്‍ അവതരിച്ചതെങ്കിലും പരരാമൃഷ്ട ദുര്‍ഗുണങ്ങളുള്ള എല്ലാവര്ക്കും ഇവിടെ പറഞ്ഞ കാര്യങ്ങള്‍ ബാധകമാണ്.
                                                                         
                                                                                                                                        
                    
                                                                                     ആ തോട്ടക്കാരെ നാം പരീക്ഷിച്ചത് പോലെ തീര്‍ച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്. പ്രഭാതവേളയില്‍ ആ തോട്ടത്തിലെ പഴങ്ങള്‍ അവര്‍ പറിച്ചെടുക്കുമെന്ന് അവര്‍ സത്യം ചെയ്ത സന്ദര്‍ഭം. 
                                                                         
                                                                                                                                        
                    
                                                                                    അവര്‍ (യാതൊന്നും) ഒഴിവാക്കി പറഞ്ഞിരുന്നില്ല.(5)
____________________
5) പഴങ്ങള്‍ പറിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ 'ഇന്‍ശാ അല്ലാഹ്' (അല്ലാഹു ഉദ്ദേശിച്ചെങ്കില്‍) എന്നുപറഞ്ഞിരുന്നില്ല എന്നാണ് 'വലായസ്തഥ്നൂന്‍' എന്ന വാക്കിന് മിക്ക വ്യാഖ്യാതാക്കളും വിശദീകരണം നല്‍കിയിട്ടുള്ളത്. 'പാവങ്ങള്‍ക്ക് വേണ്ടി അവര്‍ യാതൊന്നും മാറ്റിവെക്കാന്‍ തീരുമാനിച്ചിരുന്നില്ല' എന്നാണ് ചില വ്യാഖ്യാതാക്കള്‍ വിശദീകരണം നല്‍കിയത്.
                                                                         
                                                                                                                                        
                    
                                                                                    എന്നിട്ട് അവര്‍ ഉറങ്ങിക്കൊണ്ടിരിക്കെ നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു. 
                                                                         
                                                                                                                                        
                    
                                                                                    അങ്ങനെ അത് മുറിച്ചെടുക്കപ്പെട്ടത് പോലെ ആയിത്തീര്‍ന്നു
                                                                         
                                                                                                                                        
                    
                                                                                    അങ്ങനെ പ്രഭാതവേളയില്‍ അവര്‍ പരസ്പരം വിളിച്ചുപറഞ്ഞു:
                                                                         
                                                                                                                                        
                    
                                                                                    നിങ്ങള്‍ പറിച്ചെടുക്കാന്‍ പോകുകയാണെങ്കില്‍ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക് നിങ്ങള്‍ കാലത്തുതന്നെ പുറപ്പെടുക. 
                                                                         
                                                                                                                                        
                    
                                                                                    അവര്‍ അന്യോന്യം മന്ത്രിച്ചു കൊണ്ടു പോയി. 
                                                                         
                                                                                                                                        
                    
                                                                                    ഇന്ന് ആ തോട്ടത്തില്‍ നിങ്ങളുടെ അടുത്ത് ഒരു സാധുവും കടന്നു വരാന്‍ ഇടയാവരുത് എന്ന്.
                                                                         
                                                                                                                                        
                    
                                                                                    അവര്‍ (സാധുക്കളെ) തടസ്സപ്പെടുത്താന്‍ കഴിവുള്ളവരായിക്കൊണ്ടു തന്നെ കാലത്ത് പുറപ്പെടുകയും ചെയ്തു.
                                                                         
                                                                                                                                        
                    
                                                                                    അങ്ങനെ അത് (തോട്ടം) കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിഴവു പറ്റിയവരാകുന്നു.
                                                                         
                                                                                                                                        
                    
                                                                                    അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു.
                                                                         
                                                                                                                                        
                    
                                                                                    അവരുടെ കൂട്ടത്തില്‍ മദ്ധ്യനിലപാടുകാരനായ ഒരാള്‍ പറഞ്ഞു: ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ? എന്താണ് നിങ്ങള്‍ അല്ലാഹുവെ പ്രകീര്‍ത്തിക്കാതിരുന്നത്?
                                                                         
                                                                                                                                        
                    
                                                                                    അവര്‍ പറഞ്ഞു: നമ്മുടെ രക്ഷിതാവ് എത്രയോ പരിശുദ്ധന്! തീര്‍ച്ചയായും നാം അക്രമികളായിരിക്കുന്നു.
                                                                         
                                                                                                                                        
                    
                                                                                    അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് അവരില്‍ ചിലര്‍ ചിലരുടെ നേര്‍ക്ക് തിരിഞ്ഞു.
                                                                         
                                                                                                                                        
                    
                                                                                    അവര്‍ പറഞ്ഞു: നമ്മുടെ നാശമേ! തീര്‍ച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു.
                                                                         
                                                                                                                                        
                    
                                                                                    നമ്മുടെ രക്ഷിതാവ് അതിനെക്കാള്‍ ഉത്തമമായത് നമുക്ക് പകരം തന്നേക്കാം. തീര്‍ച്ചയായും നാം നമ്മുടെ രക്ഷിതാവിങ്കലേക്ക് ആഗ്രഹിച്ചു ചെല്ലുന്നവരാകുന്നു.
                                                                         
                                                                                                                                        
                    
                                                                                    അപ്രകാരമാകുന്നു ശിക്ഷ. പരലോകശിക്ഷയാവട്ടെ കൂടുതല്‍ ഗൌരവമുള്ളതാകുന്നു. അവര്‍ അറിഞ്ഞിരുന്നെങ്കില്‍! 
                                                                         
                                                                                                                                        
                    
                                                                                     തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അനുഗ്രഹങ്ങളുടെ സ്വര്‍ഗത്തോപ്പുകളുണ്ട്.
                                                                         
                                                                                                                                        
                    
                                                                                    അപ്പോള്‍ മുസ്ലിംകളെ നാം കുറ്റവാളികളെപോലെ ആക്കുമോ?
                                                                         
                                                                                                                                        
                    
                                                                                    നിങ്ങള്‍ക്കെന്തു പറ്റി? നിങ്ങള്‍ എങ്ങനെയാണ് വിധികല്‍പിക്കുന്നത്?
                                                                         
                                                                                                                                        
                    
                                                                                    അതല്ല, നിങ്ങള്‍ക്കു വല്ല ഗ്രന്ഥവും കിട്ടിയിട്ട് നിങ്ങളതില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണോ? 
                                                                         
                                                                                                                                        
                    
                                                                                    നിങ്ങള്‍ (യഥേഷ്ടം) തെരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അതില്‍ (ആ ഗ്രന്ഥത്തില്‍) വന്നിട്ടുണ്ടോ? 
                                                                         
                                                                                                                                        
                    
                                                                                    അതല്ല, ഉയിര്ത്തെഴുന്നേല്പിന്റെ നാളുവരെ എത്തുന്ന - നിങ്ങള്‍ വിധിക്കുന്നതെല്ലാം നിങ്ങള്‍ക്കായിരിക്കുമെന്നതിനുള്ള-വല്ല കരാറുകളും നിങ്ങളോട് നാം ബാധ്യതയേറ്റതായി ഉണ്ടോ?
                                                                         
                                                                                                                                        
                    
                                                                                    അവരില്‍ ആരാണ് ആ കാര്യത്തിന് ഉത്തരവാദിത്തം ഏല്‍ക്കാനുള്ളത് എന്ന് അവരോട് ചോദിച്ചു നോക്കുക. 
                                                                         
                                                                                                                                        
                    
                                                                                    അതല്ല, അവര്‍ക്ക് വല്ല പങ്കുകാരുമുണ്ടോ? എങ്കില്‍ അവരുടെ ആ പങ്കുകാരെ അവര്‍ കൊണ്ടുവരട്ടെ. അവര്‍ സത്യവാന്മാരാണെങ്കില്.
                                                                         
                                                                                                                                        
                    
                                                                                    കണങ്കാല് വെളിവാക്കപ്പെടുന്ന(6) (ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുക. സുജൂദ് ചെയ്യാന്‍ (അന്ന്) അവര്‍ ക്ഷണിക്കപ്പെടും. അപ്പോള്‍ അവര്‍ക്കതിന് സാധിക്കുകയില്ല.
____________________
6) ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം കാണാം. 'അന്ത്യദിനത്തില്‍ അല്ലഹു തന്റെ കണങ്കാല് വെളിപ്പെടുത്തും. അപ്പോള്‍ സത്യവിശ്വാസികള്‍ അവന് സുജൂദ് ചെയ്യും.എന്നാല്‍ ഇഹലോകത്ത് ജനങ്ങളെ കാണിക്കാന്‍ സുജൂദ് ചെയ്തിരുന്നവര്‍ക്ക് അപ്പോള്‍ സൂജൂദ് ചെയ്യാന്‍ സാധ്യമാവുകയില്ല.' അല്ലാഹുവിന്റെ കണങ്കാല് എന്ന വിവരണത്തിന് സ്വന്തം നിലയില്‍ വ്യാഖ്യാനം നല്കാന് നമുക്ക് അവകാശമില്ല.
                                                                         
                                                                                                                                        
                    
                                                                                    അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താഴ്ന്നിരിക്കും. നിന്ദ്യത അവരെ ആവരണം ചെയ്യും. അവര്‍ സുരക്ഷിതരായിരുന്ന സമയത്ത് സുജൂദിനായി അവര്‍ ക്ഷണിക്കപ്പെട്ടിരുന്നു.(7)
____________________
7) ഇഹലോകത്ത് അവര്‍ സ്വതന്ത്രരും കഴിവുള്ളവരുമായിരുന്നപ്പോള്‍ അല്ലാഹുവിന് സുജൂദ് ചെയ്യാന്‍ കല്പിക്കപ്പെട്ട സന്ദര്‍ഭത്തില്‍ അവര്‍ ധിക്കരിക്കുകയായിരുന്നു.
                                                                         
                                                                                                                                        
                    
                                                                                    ആകയാല്‍ എന്നെയും ഈ വര്‍ത്തമാനം നിഷേധിച്ചു കളയുന്നവരെയും കുടി വിട്ടേക്കുക.(8) അവര്‍ അറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടിക്കൊള്ളാം. 
____________________
8) സത്യനിഷേധികളുടെ വിളയാട്ടം കണ്ട് വ്യാകുലപ്പെടേണ്ടെന്നും താന്‍ തന്നെ അവരെ ഉചിതമായ വിധത്തില്‍ കൈകാര്യം ചെയ്തുകൊള്ളാമെന്നും നബി(സ)യെയും സത്യവിശ്വാസികളെയും അല്ലാഹു ഉണര്‍ത്തുന്നു.
                                                                         
                                                                                                                                        
                    
                                                                                    ഞാന്‍ അവര്‍ക്ക് നീട്ടിയിട്ട് കൊടുക്കുകയും ചെയ്യും. തീര്‍ച്ചയായും എന്റെ തന്ത്രം ശക്തമാകുന്നു. 
                                                                         
                                                                                                                                        
                    
                                                                                    അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിച്ചിട്ട് അവര്‍ കടബാധയാല്‍ ഞെരുങ്ങിയിരിക്കുകയാണോ?
                                                                         
                                                                                                                                        
                    
                                                                                    അതല്ല, അവരുടെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട് അവര്‍ എഴുതി എടുത്തു കൊണ്ടിരിക്കുകയാണോ?(9)
____________________
9) ബഹുദൈവാരാധകര്‍ക്ക് അദൃശ്യജ്ഞാനത്തെ ആസ്പദമാക്കിക്കൊണ്ടുള്ള വല്ല പ്രമാണവുമുണ്ടോ? എന്നര്‍ഥം.
                                                                         
                                                                                                                                        
                    
                                                                                    അതുകൊണ്ട് നിന്റെ രക്ഷിതാവിന്റെ വിധി കാത്ത് നീ ക്ഷമിച്ചു കൊള്ളുക. നീ മത്സ്യത്തിന്റെ ആളെപ്പോലെ (യൂനുസ് നബിയെപ്പോലെ) ആകരുത്. അദ്ദേഹം ദുഃഖനിമഗ്നായികൊണ്ട് വിളിച്ചു പ്രാര്‍ത്ഥിച്ച സന്ദര്‍ഭം.
                                                                         
                                                                                                                                        
                    
                                                                                    അദ്ദേഹത്തിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുത്തിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹം ആ പാഴ്ഭൂമിയില്‍ ആക്ഷേപാര്‍ഹനായിക്കൊണ്ട് പുറന്തള്ളപ്പെടുമായിരുന്നു.
                                                                         
                                                                                                                                        
                    
                                                                                    അപ്പോള്‍ അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും എന്നിട്ട് അദ്ദേഹത്തെ സജ്ജനങ്ങളുടെ കൂട്ടത്തിലാക്കുകയും ചെയ്തു. 
                                                                         
                                                                                                                                        
                    
                                                                                     സത്യനിഷേധികള്‍ ഈ ഉല്‍ബോധനം കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍കൊണ്ട് നോക്കിയിട്ട് നീ ഇടറി വീഴുമാറാക്കുക തന്നെ ചെയ്യും.(10) തീര്‍ച്ചയായും ഇവന് ഒരു ഭ്രാന്തന് തന്നെയാണ് എന്നവര്‍ പറയും.
____________________
10) പുച്ഛവും പരിഹാസവും നിറഞ്ഞ നോട്ടം കൊണ്ട് നബി(സ)യെ പിന്തിരിപ്പിക്കാനും, ദൗത്യനിര്‍വഹണത്തില്‍ അടിതെറ്റിക്കാനും അവര്‍ ശ്രമിച്ചുനോക്കുക തന്നെ ചെയ്യും എന്നര്‍ഥം.
                                                                         
                                                                                                                                        
                    
                                                                                    ഇത് ലോകര്‍ക്കുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.